അക്ബറിന്റെ കവിതകള്‍
1
ഇലവ്
ശിശിരത്തില്‍
ഒരു പ്രാര്‍ഥന പോലെ
ചുവന്ന കൊടിയുയര്‍ത്തി വിടരും
വേനലില്‍ ചെറുമഞ്ഞുകഷ്ണങ്ങളായി ചിതറി
ഒരു വഴക്കായി മാറും.
ഉള്ളിലൊളിപ്പിച്ച തീ മുഴുവന്‍
ചിരിച്ച് ചിരിച്ച് കത്തിത്തീരുമ്പോള്‍
പാവം തോന്നും.
വെറും തീപ്പെട്ടിയാവാനാണോ
കാട്ടിലൊറ്റയ്ക്ക്
മുടി മുഴുവന്‍ ചുവപ്പിച്ച്
ഞെളിഞ്ഞത്
2
തിണര്‍പ്പ്
ബദാമിനു മുകളിലെ
ആകാശം നോക്കി
നബിയുടെ രൂപം
വരച്ചിട്ടു.
ഒരു വര മതിയെന്ന്
ഉമ്മ അടുത്തിരുത്തി
പത്തിരിവലിപ്പത്തില്‍
പാണല്‍ വടിയാല്
തുടയില്‍ ചന്ദ്രിക വരച്ചു.
അതിന്റെ വിചാരം
ഉള്ളിലിപ്പോഴും
ചൊറിഞ് തിണര്‍ക്കും.
3
പുസ്തകങ്ങളുടെ കാട്
ചത്ത മുറിക്കുള്ളില്‍
മുഷിഞ്ഞും നിര തെറ്റിയും
വളരുന്നുണ്ട് പുസ്തകങ്ങള്‍
മരങ്ങളായതിനിടയ്ക്ക്
പഴയൊരോര്‍മ്മ
നീണ്ടുനിവര്‍ന്നു കിടപ്പുണ്ട് കട്ടിലില്‍
ഇല തോറും പഴയകാലം പറയുന്നതായി
വീട്ടിന്നകമൊരു കാട്ടില്‍
അരുവികളിരയ്ക്കുന്നതായി
അതിനിടയിലൊരു കിളിപ്പറച്ചിലും
ഗര്‍ജ്ജനവും പൂക്കളു
മൊന്നിച്ചു വിരിഞ്ഞു നില്ക്കുന്നതായി
കണ്ടു തീര്‍ക്കാത്ത കരയാത്ത കാട്
പായലില്‍ വീണ് തെന്നുന്നതായി കാഴ്ച
ഇലകള്‍ക്കിടയില്‍ തെരയുന്ന കൂവല്‍
നേരെയീ കുത്തിലേക്ക് പോം വെള്ള
മിപ്പോള്‍ വീടിനുള്ളിലേക്ക് കുതിച്ച് പായുന്നു.
അതിനിടയ്ക്കിരുന്നൊരു
പഴയ പുസ്തകം ചവയ്ക്കുന്നു
പച്ച തീര്ന്നൊരില.
4
ഉറക്കം
ആദ്യമേയുമ്മയുറങ്ങുന്നു
ഞാനുറങ്ങാതെയുമ്മയെയോര്‍ത്തു
ഉമ്മ സ്വപ്നത്തിലെന്നെയോര്‍ക്കുന്നു
ഞാന്‍ ഉറങ്ങുന്നു
ഉറങ്ങുന്ന ഞങ്ങളെയോര്‍ത്ത്
ആരെങ്കിലും ഉറങ്ങാതിരിക്കുമോ
5
സൂര്യന്
ടോര്‍ച്ച് വെട്ടം
വെള്ളത്തില്‍ വീണ്
മേച്ചിലില്‍ വിറങ്ങലിക്കേ
പണ്ട് പുഴവെള്ളത്തില്‍ മുങ്ങി
സൂര്യന്
പാലത്തിന് പള്ളയില്‍
വിടര്‍ന്നതോര്‍ക്കുന്നു.
ഇരട്ടപ്പാറയുടെയാഴങ്ങളില്‍
മുങ്ങാങ്കുഴിയിട്ട് നിവരുമ്പോള്‍
ചുഴിയുടെ കിഴക്ക്
മഴവില്ല് നിന്നു
വായില്‍ വെള്ളം കൊണ്ട് ചീറ്റിച്ചപ്പോള്‍
കണ്ട അതേ ചേലോടെ
തുരുത്തിന് കരയില്‍
മണിമരുതിന്‍ ചോട്ടില്
ചൂണ്ടയിട്ടോര്‍ത്തിരുന്നു.
ആരോനും പൂളോനും താളത്തില്‍
മറിഞ്ഞുകളിച്ചു
ഇപ്പോള്‍
ഈ പുഴയിലെന്നെ
കാണാത്തപ്പോള്‍
കുട്ടിക്കാലത്തെ മൊട്ടത്തലയില്
സൂര്യന് വിരല്‍തൊട്ടു.
താൻ ജീവിക്കുന്ന പരിസരത്തിലെ ജൈവ പ്രകൃതിയെ കവിതയിൽ കടത്തിവിട്ട് അതിൽ മുഴുകി കവിത പറയുന്ന കവിയാണ് അക്ബർ. സംഗീതം , കാട്, പുഴ, പ്രണയം, തുടങ്ങിയവ നിരന്തരം കവിതയിൽ കടന്നുവരുന്നു. കുരിശ് അദ്ദേത്തിന്റെ കവിതയിൽ ആവർത്തിച്ചുവരുന്ന ഒരു ബിംബമാണ്. ജീവിതത്തിന്റെ കഷ്ടതകൾ ഉരുകികൂടി ഉണ്ടായ ഒരു ബിംബമല്ലേ കുരിശ് ! മഴയും തോടും തോയിലക്കാടുമടങ്ങിയ മൂന്നാർ മഴയായി പെയ്തിറങ്ങുന്നു.., മഴ പുതച്ചുറങ്ങുന്നു ഞാനും നീയും. വെയിൽ കാണാതുണർന്നോ ? കാട്ടിലെ ജനാല തുറന്നതാർ ?…. വഴിപോലെ മലർന്നുനോക്കി ആരും നടന്നു പോയില്ല
മരംപോലെ ആകാശത്തേയ്ക്ക് ഉയർന്നു നോക്കി ആരും കൂട്ടുകൂടിയില്ല….. ഒരു തരം മിസ്റ്റിക് കാവ്യനുഭവം തുറന്നു വയ്ക്കുന്നവയല്ലേ… മേൽപ്പറഞ്ഞ വരികൾ . ഭീകരവാദം, ഫത് വാ പാക്കി സ്ഥാനിലേക്ക് പോകൂ തുടങ്ങിയ കവിതയിൽ രാഷ്ട്രീയവും കടന്നുവരുന്നു. ഏറെ നാൾ എന്റെ വായനയിൽ നിന്ന് പരുവപ്പെട്ടതല്ല ശ്രീ.അക്ബറിന്റെ കവിതകൾ, അതിന്റെ പരിമതിയുണ്ട് പറച്ചിലിൽ . എങ്കിലും ജനറൽ വാർഡിൽ നിന്നൊരു കൂട്ടക്കരച്ചിൽ കൈവിരൽ പിടിച്ച് മഴയിലിറങ്ങുന്നു. എന്ന് എഴുതുന്ന കവിത കാണാതിരിക്കാനാവില്ല തന്നെ
വിപരീത പദങ്ങള്‍
അക്ബര്‍
അതീവ ദുഖിതരുടെ താഴ്വരയില്
സങ്കടം, വിഷാദം, നിലവിളി തുടങ്ങിയ
പേരുകളോടെ ചില വീടുകള്‍
അവിടങ്ങളില്‍, എല്ലാ ദിവസ്സവും
ദുഖങ്ങള്‍ പാകം ചെയ്തു കൊണ്ടിരിക്കുന്നു
അവരുടെ ചിരിയില്‍പോലും
വിഷാദം കനം വച്ചൊഴുകുന്നത് കാണാം.
അവര്‍ ദുഖത്തോടെ മുറ്റമടിക്കുന്നു
വേദനയുടെ മുള്ള് പൂക്കുന്ന
ചെടികള്‍ കുഴിച്ചിടുന്നു
പ്രണയത്തോടെ നിലവിളിക്കുന്നു.
കാമത്തിലും സങ്കടം ആര്‍ക്കുന്നു
ഒരില പോലുമില്ല
അവിടെ തല കുനിയാതെ..
ആഴ്ചയവസാനം ഒന്നിച്ചു കൂടി
കരച്ചിലിന്റെ മുറികളില്‍ ഒന്നിച്ചിരിക്കും
മെഴുതിരികള്പോലും കരഞ്ഞു തീരും
അത്രക്ക് സങ്കടങ്ങളുടെ പാട്ടുകള്‍,
അവര്‍ നടുന്നതെല്ലാം
പൂവിടാതെ തന്നെ കായ്ക്കുന്നു
കളി ചിരികളെല്ലാം തന്നെ
ശോകത്താല്‍ നിറഞ്ഞതു തന്നെ!
വൈകുന്നേരങ്ങളിലെ ചിരിയോട്ടങ്ങളില്
കുട്ടികള്‍ നിരന്തരം വിഷാദത്തെ
ഉരുട്ടികളിക്കുന്നതു കാണാം..
സങ്കടത്തിന്റെ പട്ടങ്ങള്‍
താഴ്വരയില് ഉയരുമ്പോള്‍..
മലകള്‍ക്കിപ്പുറം
ഞങ്ങള്സന്തോഷം, ആഹ്ലാദം,
ആനന്ദം എന്നൊക്കെ പേരിട്ട വീടുകളില്‍
അതീവ സന്തോഷത്തോടെ
നൃത്തം ചവിട്ടുകയാണ്
മലകള്‍ക്കപ്പുറം അവര്‍
കേള്‍ക്കുമോയെന്ന് പേടിയുണ്ട്
അതെല്ലാം അവഗണിച്ച്
സ്വയം മറന്ന് ഓരോ നിമിഷവുമാഘോഷിക്കുമ്പോള്
അവരുടെ കരച്ചില് ഉറക്കെയുറക്കെ ഉയരുന്നുണ്ട്.
കാറ്റില്അവരുടെ തോട്ടങ്ങള്‍ ഉലയുന്നു.
വീടുകള്‍ പറന്നു പോകുന്നു
സങ്കടങ്ങള്‍ എന്നെഴുതി പഠിച്ചിരുന്ന
സ്ലേറ്റുകള് പൊട്ടിത്തെറിച്ച്
ഞങ്ങളുടെ വീട്ടുമുറ്റത്ത് പതിക്കുന്നു.
അതിനെ അപ്പൂപ്പന്താടിയെന്നും
പൂമ്പാറ്റകളെന്നും വിളിച്ച്
കുട്ടികളും മുതിര്‍ന്നവരും
പാഞ്ഞു നടക്കുന്നു.
നിലവിളിയുടെ പശ്ചാത്തലത്തില്‍
ഒരു ചുവട് വയ്ക്കാന്‍ തുടങ്ങുകയാണ് ഞങ്ങള്‍
നിങ്ങള്‍ക്ക് മാറി നില്ക്കാം..
പക്ഷേ..
അതിനു മുമ്പ് സങ്കടങ്ങള്‍
നിങ്ങളെ കെട്ടിയിട്ട്
ചിരിക്കാന്‍
സാധ്യതയേറെയാണ്.
അതെ അത് അത്ര അകലെയല്ല!
സന്താപം എന്ന വാക്കിന്റെ
വിപരീത പദം പോലുമല്ല
സന്തോഷമെന്നത്
എത്ര പേര്‍ക്കറിയാം…
പച്ച നടത്തം
അക്ബര്‍
പെലാലയ്ക്ക് എണീറ്റ്
അടുപ്പിലെ ചാരം തട്ടി
നനഞ്ഞ വെറകാല് തീയൊണ്ടാക്കി
കോഴിക്കൂട് തൊറന്ന്
മുറ്റത്തെ കാലുകൊണ്ട്
അതിവേഗത്തില്‍ തൊട്ട്
ചൂലെടുക്കുമ്പോള്‍ തന്നെ
കാട്ടിലെ മരങ്ങള്‍
ഇലക്കണ്ണുകള്‍ തിരുമ്മി തൊടങ്ങും
ഒഴുകിയൊറങ്ങിയ പൊഴയില്
പെട്ടെന്നിളകി വാലു കൊണ്ട്
ചുഴറ്റി വാളകള്‍ നീന്തും
മരുതും ആറ്റുവഞ്ചിയും പൂവുണ്ടാക്കുന്ന
തെരക്കിലേക്ക് ഒഴുകാന്‍ തൊടങ്ങും
അതേന്നേ..
ഉമ്മ നടക്കുമ്പോള്‍
കുഞ്ഞു പുല്ലുകള്‍ കോട്ടുവായിടും
റോഡിലെ വണ്ടിയോട്ടങ്ങള്‍ ഉച്ചത്തിലാവും
പൂഞ്ചി പിഴിഞ്ഞ് ചായയടിച്ച്
വാപ്പ പറേണ തെറിയൊന്നും
ഉമ്മയെ തൊടാതെയങ്ങു പോവും
ഒറങ്ങുന്ന എന്നെ ഒരിക്കലും തൊടാതെ,
ഈ ഒച്ചകളൊക്കെ
അതിലേം ഇതിലേം വെക്കം നടക്കും.
പിന്നെ ഈറ്റവെട്ടാന്‍ പോണ പെണ്ണുങ്ങള് വരും
അവരുടെ വാക്കത്തി തിളക്കത്തെ
ഉമ്മ ചിരിച്ചു മിനുക്കും
പൈസയില്ല താത്താന്ന്
ആരൊക്കെയോ പറയും.
നടക്കുമ്പോ നേര്യമംഗലോം
നെല്ലിമറ്റോക്കെ വന്ന് കെട്ടിപ്പിക്കും,
മുന്നിലെ പൊഴേല്
ജിന്നുകളും മലക്കുകളും ആര്‍ത്തലയ്ക്കും,
കാട്ടിലേക്ക് പോവുമ്പോ
കാട് നിലത്തപ്പടി കൂണ് നെറയ്ക്കും
പാലം കടന്നിക്കരെയെത്തുമ്പോ
വെറകിനൊപ്പം മഴേത്ത് ഉമ്മയും വെറയ്ക്കും
ഉമ്മ നടക്കുന്നതീ പച്ചയില്‍
ഞനോ ചെരിപ്പിനുള്ളിലെ ലോകത്ത്.
നടക്കുമ്പോ മറന്നല്ലോ
പഴേ നടത്തങ്ങള്‍…
ഉമ്മ നടന്ന വഴി
അതിലേ പോവാന്‍
ഒത്തിരി പാടാണ്
ദേ..
മുറ്റത്താകെ
പ്ലാവിലകള്‍…
തൂത്തുമാറ്റുന്നൂ
നടപ്പുമെലകളും!
അതേന്നേ..
ഉമ്മ നടക്കുമ്പോള്‍
കുഞ്ഞു പുല്ലുകള്‍ കോട്ടുവായിടും
റോഡിലെ വണ്ടിയോട്ടങ്ങള്‍ ഉച്ചത്തിലാവും
പൂഞ്ചി പിഴിഞ്ഞ് ചായയടിച്ച്
വാപ്പ പറേണ തെറിയൊന്നും
ഉമ്മയെ തൊടാതെയങ്ങു പോവും
ഒറങ്ങുന്ന എന്നെ ഒരിക്കലും തൊടാതെ,
ഈ ഒച്ചകളൊക്കെ
അതിലേം ഇതിലേം വെക്കം നടക്കും.
പിന്നെ ഈറ്റവെട്ടാന്‍ പോണ പെണ്ണുങ്ങള് വരും
അവരുടെ വാക്കത്തി തിളക്കത്തെ
ഉമ്മ ചിരിച്ചു മിനുക്കും
പൈസയില്ല താത്താന്ന്ആരൊക്കെയോ പറയും.
ഉമ്മ നടക്കുന്നതീ പച്ചയില്‍
ഞനോ ചെരിപ്പിനുള്ളിലെ ലോകത്ത്.
പരിഷ്കൃതനായ സ്വയം സ്യൂോഡോ എന്ന് പറയുന്ന കവിയും കാടിന്റെയും പുഴയുടേയും നാട്ടുപച്ചകളുടേയും ഭാഗമായ ചെരിപ്പിടാതെ മണ്ണ്ബന്ധം മാത്രമുള്ള ഉമ്മയെ കാണുന്നു
ആദ്യമേയുമ്മയുറങ്ങുന്നു
ഞാനുറങ്ങാതെയുമ്മയെയോര്‍ത്തു
ഉമ്മ സ്വപ്നത്തിലെന്നെയോര്‍ക്കുന്നു
ഞാന്‍ ഉറങ്ങുന്നു
ഉറങ്ങുന്ന ഞങ്ങളെയോര്‍ത്ത്
ആരെങ്കിലും ഉറങ്ങാതിരിക്കുമോ (ഉറക്കം)
ഒരു വര മതിയെന്ന്
ഉമ്മ അടുത്തിരുaത്തി
പത്തിരിവലിപ്പaത്തില്‍
പാണല്‍ വടിയാല്
തുടയില്‍ ചന്ദ്രിക വരച്ചു(തിണര്‍പ്പ്) മലയാളകവിതയില്‍ കാണാത്ത ഉമ്മയുടെ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ നിരവധിയാണ്. ഇവര്‍ വ്യവസ്ഥാപിത മുസ്ലിം മതത്തിലെ സ്ത്രീകളെപ്പോലെ ഹജ്ജിന് പോകണമെന്നോ ഉംറയ്ക്ക് പോകണമെന്നോ ആഗ്രഹം പ്രകടിപ്പിക്കുന്നില്ല. കാടിനോടും മണ്ണിനോടും അയല്പക്കത്തെ പുല്ല് പറിക്കാന്‍ പോകുന്ന പെണ്ണുങ്ങളോടുമാണ് ഉമ്മയ്ക്ക ആത്മബന്ധം.
അക്ബറിന്റെ കവിതകള്‍ കാടിന്റെ സ്വച്ഛതയും ഒച്ചകളാലും അതിന്റെ മൗലികസൗന്ദര്യത്താലും ഏതൊരു വായനക്കാരിയേയും ആകര്‍ഷിക്കുന്നതാണ്. ഇതുവരെ മലയാളകവിതയില്‍ അടയാളപ്പെടാതെ പോയ നേര്യമംഗലം എന്ന ദേശവും മനുഷ്യരും നമ്മുടെ സ്വന്തമാവുന്നു. മുസ് ലിം സ്ത്രീജീവിതം സ്വന്തം ഉമ്മയുടെ ചിത്രത്തോടൊപ്പം വളരെ സത്യസന്ധമായി ആവിഷ്കരിച്ചിരിക്കുന്നു.