വിശ്വപ്രകൃതിയെ ജ്ഞാനസ്നാനപ്പെടുത്തുന്ന തീർത്ഥ കണങ്ങൾ
ഓവേലിൽ കവിതകൾ വായിക്കുമ്പോൾ യവനേതിഹാസത്തിലെ നാർസ്സിസ്റ്റിനെ എനിക്കോർമ്മ വരും. കാട്ടു പൊയ്കയിലെ തെളിനീരിലേക്ക് നിർന്നിമേഷനായി നോക്കിയിരുന്ന് സ്വന്തം സൗന്ദര്യം ആസ്വദിക്കുന്ന നാർസ്സിസ്സിനെ വായനക്കാർക്ക് പരിചയമുണ്ടാകുമല്ലൊ. നാർസ്റ്റിസ് സദാസമയവും തന്നെ ആസ്വദിക്കുകയാണെന്ന് തടാകം തെറ്റിദ്ധരിക്കുന്നുണ്ട്. പൊയ്കയിലെ തെളിനീർക്കണ്ണാടിയിലൂടെ തന്നെത്തന്നെ കണ്ടാസ്വദിക്കുകയായിരുന്നു നാർസ്സിസ് ചെയ്തത്! എന്നാൽ നാർസ്സിസ്സിനെ ഞെട്ടിച്ചു കൊണ്ട് തടാകം പറഞ്ഞു
” എന്നെ നോക്കുന്ന നിന്റെ കണ്ണുകളിൽ എന്നെക്കണ്ട് അഭിരമിക്കുകയായിരുന്നു ഞാൻ. “
ഇവിടെ നാർസ്സിസത്തിന്റെ ദോഷവശങ്ങളല്ല ഞാൻ ചർച്ചക്കെടുക്കുന്നത്. മറിച്ച് പ്രകൃതിയും ഓവേലിൽ കവിതയും തമ്മിലുളള പൊക്കിൾക്കൊടി ബന്ധമാണ്.
വിശ്വപ്രകൃതിയും വിശ്വകവിതയും തമ്മിലുള്ള പാരമ്പര്യ പാരസ്പര്യത്തിന്റെ വഴികളിലൂടെയല്ല കവി സഞ്ചരിക്കുന്നത്. കേവലമായ പാന്ഥിസരഥ്യകളിലെ അന്ധഗായകനുമല്ല കവി! പ്രകൃതിയും പ്രിൻസ് എന്ന കവിയുമായുള്ള നാഭീനാളീ ബന്ധത്തിന്റെ സർഗപരമായ ഉല്പന്നമായി കവിത മാറുന്നു എന്നതാണ് സവിശേഷമായ കാര്യം..! നിസ്സാരമായ കൊടുക്കൽ വാങ്ങലുകൾക്കപ്പുറത്ത് കൈമാറ്റം ചെയ്യപ്പെടുന്നത് പ്രകൃതിയും കവിയും തമ്മിലുള്ള ജന്മാന്തര കരാറുകളാണ്.
” നിശബ്ദം “
എന്ന കവിത കാണുക.
” നക്ഷത്രങ്ങൾകാണുവാൻ
ആകാശം തടാകത്തിൽ
നോക്കി നില്ക്കുന്നു. “
താരകങ്ങളെ തിരികെക്കൊടുത്ത്
സൂര്യൻ ആകാശത്തെ
മനോഹരിയാക്കുന്നു.
ഇവിടെ ഉപരിപ്ലവമായ പ്രകൃത്യുപാസനയുടെ വക്താവല്ല കവി. വില്യം വേഡ്സ് വർത്തും കുഞ്ഞിരാമൻ നായരുമടങ്ങുന്ന പ്രകൃതി സ്നേഹികളായ കവികളുടെ അലൗകികമായ പ്രകൃതി സത്തയുടെ ലാവണ്യ ഭാഷയുമല്ല കവി ഉപയോഗിക്കുന്നത്. കവിതയെഴുത്തിന്റെ പ്രാഗ് രൂപങ്ങളെയൊക്കെ കവി എന്നേ മറികടന്നിരിക്കുന്നു!
പക്ഷെ, ആധുനികതയുടെ പൊള്ളിക്കുന്ന ഏകാന്തതയോ ഒറ്റപ്പെടലോ ഗ്രീഷ്മാന്തത്തിലെ നട്ടുച്ചകളോ ഇല്ല. വിജനമായ കാന്താര സ്ഥലികളിലെ പാറയടുക്കുകളിൽ “ഞറങ്ങണ പിറങ്ങണ ” നീണ്ടുകിടക്കുന്ന മരവേരുകളെ തഴുകി കിനിഞ്ഞിറങ്ങുന്ന ഉറവിന്റെ തുറവികളാണ് ഓവേലിൽ ക്കവിതകൾ ! നൂറു ശതമാനം പ്രകൃതിജന്യം. അകൃത്രിമ രമണീയം! ഉത്തരാധുനികതയുടെ കലർപ്പ് ലവേലേശം കാണാനില്ല. ഉള്ളത് ജൈവപ്രകൃതിയുടെ ശുദ്ധിയും വിശുദ്ധിയും.!
കൈക്കുമ്പിളിലേ കോരിക്കുടിക്കാനാവൂ… അത്രമേൽ നിർമ്മലവും സുതാര്യവുമാണ്. അന്തരാത്മാവിലൂടെ കിനിഞ്ഞിറങ്ങുമ്പോഴുള്ള ആർദ്രത അനുഭവിച്ചറിയുക തന്നെ വേണം! നൊമ്പരപ്പെടുത്തുന്നതൊന്നും കവിതയിലില്ല. കാവ്യ വപുസ്സാകെ പട്ടുപോലെ മുദുലവും സൗമ്യവുമാണ്. കവിതകളാകട്ടെ പാരിസ്ഥിതികമായ പാരസ്പര്യങ്ങളുടെ ബഹിർസ്ഫുരണങ്ങളും നൈതികതയുടെ തിളങ്ങുന്ന സൂര്യ വെളിച്ചവുമാണ്.
പൂവും പൂമ്പാറ്റയും പുഴയും പൂത്തുമ്പിയും കിളിയും കുളവും നിഴലും നിലാവും മരവും മലയും തിങ്കളം താരങ്ങളും ചേർന്ന വിശ്വപ്രകൃതിയുടെ ഭാവസാന്ദ്രതയാണ് കവിത നിറയെ!
വെയിലിനും കാറ്റിനും കുന്നിനുമൊക്കെ ജീവൻ വയ്ക്കുന്ന അത്ഭുത പ്രതിഭാസമായി ഓവേലിൽ കവിതകൾ മാറുന്നത് സൂക്ഷ്മവായനയിൽ അനുവാചകനറിയാൻ കഴിയും. മൈനാകത്തിന്റെ ചിറകനക്കം പോലെ അതങ്ങനെ സംഭവിച്ചു പോകുന്നതാണ്. എത്ര പെട്ടെന്നാണ് ഈ കവി ഒരു ജൈവ പരിസരത്തിന് രൂപം കൊടുക്കുന്നത് ! ആ ജൈവ പരിസരമാകട്ടെ വായനക്കാരന്റെയുള്ളിൽ വേഗത്തിൽ ഒരാവാസ വ്യവസ്ഥയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ജൈവികതയുടെ ബഹുസ്വരതയറിയണമെന്നിൽ ഈ കവിതകളിലൂടെ കടന്നുപോവുക തന്നെ വേണം.
പ്രപഞ്ചത്തെ ഉരുവപ്പെടുത്തുന്ന സൃഷ്ടാവിന്റെ ഉദാത്തതയാണ് കവിതയെഴുത്തിൽ ഈ കവി പ്രകടിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ പരിസ്ഥിതിയെ ജ്ഞാനസ്നാനപ്പെടുത്തുന്ന തീർത്ഥ കണങ്ങളാണ് ഓവേലിൽ ക്കവിതകളെന്ന് ഞാൻ പറയും!
ഞാനിപ്പറയുന്നത് അനുഭവിച്ചറിയണമെങ്കിൽ വായനക്കാരാ … ഒരു വട്ടമെങ്കിലും ഈ കവിതയുടെ നൈർമ്മല്യത്തെ ഒന്നു തൊട്ടു നോക്കൂ… ജന്മാന്തരങ്ങളിലെ ഒരാർദ്രത നമ്മുടെ സിരകളിലൂടെ അരിച്ചു കയറുന്നതറിയാം. അതിൽ പ്രകൃതിയുടെ നനുനനുത്ത പച്ചപ്പുണ്ടാകും.. ഭാവിയിലേക്ക് തല നീട്ടുന്ന കറുകക്കൂമ്പിന്റെ മൃദുലതയുണ്ടാകും… നീഢത്തിൽ നിന്നും ചിറകു വിരിക്കാനൊരുങ്ങുന്ന കിളിക്കുഞ്ഞിന്റെ സ്വപ്നങ്ങളുണ്ടാകും. നീണ്ട വേനലറുതിയിൽ ഭൂമി പതിക്കുന്ന ആദ്യ മഴമേഘത്തുള്ളിയുടെ സാന്ത്വനമുണ്ടാകും.!
മരം കവിതയാകുന്ന രസതന്ത്രം അനിതരസാധാരണമെന്നേ പറയേണ്ടു.
“മരം ചിലപ്പോൾ കവിതയായ് മാറും
ഇലകളും പൂക്കളും തമ്മിൽ കലഹിക്കും
ഇലകൾ പൊഴിച്ച് , തളിരണിഞ്ഞ്
പൂന്തേൻ നിറച്ച്, കായ്കൾ വഹിച്ച്
ഋതുഭേദങ്ങൾക്ക് ദിശാസൂചികയാകും
ഇലകളിൽ, പുക്കളിൽ, ചില്ലകളിൽ
ജീവിതാവസ്ഥകൾ തുടിച്ചു നില്ക്കും.
ജീവിതത്തിന്റെ സമസ്ത നിറങ്ങളേയും ഋതുഭേദങ്ങളേയും ഒരു മരത്തിൽ ദർശിക്കുന്ന അത്യപൂർവമായ കാവ്യ സിദ്ധി!
” പുഴയ്ക്കറിയാമായിരുന്നു കടലിലെയുപ്പിനെക്കുറിച്ച്
എന്നിട്ടും ….
മേഘത്തിനറിയാമായിരുന്നു
തന്നെയലിയിയ്ക്കുമാകാശത്തെ
എന്നിട്ടും …
ഇത്തരം കണ്ടെടുക്കലും വീണ്ടെടുക്കലും അസാധാരണമെന്നേ പറയാനുള്ളു. “എന്നിട്ടും ” എന്ന അർദ്ധോക്തിയിലെ അവസാനിപ്പിക്കൽ ആണ് ഗംഭീരം!
“പോസ്റ്റ് മാർട്ടം ” പ്രകൃതിഭാവങ്ങളെ താല്ക്കാലികമായി വിട്ട് ജീവിതത്തെ തൊട്ട് വായനക്കാരന്റെ ഹൃദയത്തിൽ വയ്ക്കുന്നു.
” തലയോട്ടി മാറ്റി പരിശോധിക്കുന്നു.
കെടാത്ത ചിലയഗ്നിനാളങ്ങൾ
തലച്ചോറിനുള്ളിൽ കാണുന്നു.
താഴേക്ക് മുഖം പരിശോധിക്കുന്നു.
പാതിയായ ഒരു കവിത ചുണ്ടിൽ ..!
അപ്രതീക്ഷിതമായ ആഘാതങ്ങളിൽ ഉലഞ്ഞു പോകുന്ന മാനവവാഴ് വുകളെ മരണം കൊണ്ടടയാളപ്പെടുത്തുമ്പോൾ പോലും
” ഒരു കാറ്റു വന്നു കവിളിലുമ്മവച്ചു
കടന്നുപോകുന്നു അറിയാതെ ” എന്ന് എഴുതി വിരാമമിടാനാണ് കവിക്ക് ഇഷ്ടം.
ജനാധിപത്യം ” എന്ന കവിത മാറിനടക്കാൻ കവിക്ക് കഴിയും എന്നതിന് മകുടോദാഹരണമാണ്.
“ഞാനൊന്നമർന്നിരിക്കട്ടെ
ഞാനാണ് രാഷ്ട്രം ! “
എന്ന വരികളിൽ ഏകാധിപത്യത്തിന്റെ കടും ശിലയിലുറപ്പിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ ദൈന്യതയും ദൗർബല്യവും ദർശിക്കാം.
പെണ്ണിന്റെ ദുരിത ജീവിതം പറയുമ്പൊഴും കൂട്ടുപിടിക്കുന്നത് പൂവിനെയാണ്.
” യൗവനം വറ്റിയ കാറ്റിന്റെ പ്രേമ –
ലേഖനം പൂവു തിരിച്ചയച്ചു…”
എന്ന് വൈയക്തികമായ ഒരു പ്രണയ ഭംഗത്തെ കുഞ്ഞിരാമൻ നായർ കോറിയിട്ടത് ഓർത്തു പോകുന്നു
ഇവിടെ പ്രകൃതിയുടെ രൗദ്രത പൂവിന്റെ മൃദുലതയെ ഉലയ്ക്കുന്നത് പെണ്ണിന്റെ ദുരന്ത ജീവിതവുമായി സമരസപ്പെടുത്തുന്നതിന്റെ സൗന്ദര്യം കണ്ടോ?
” കാറ്റ് വല്ലാതെയുലയ്ക്കുമ്പൊഴും
വെറുതേ പുഞ്ചിരിക്കാറേയുള്ളു.
തുള്ളികളിതളുകൾ കീറുമ്പൊഴും
തല കുനിച്ചു നിൽക്കാറേയുള്ളു.
കിളിച്ചുണ്ടിനാൽ മുറിയുമ്പൊഴും
കരയാതെ നില്ക്കാറേയുള്ള
മണ്ണിൽ വീണലിയുമ്പോഴും
ഓർമ്മകൾ സുഗന്ധം പരത്താറേയുള്ളു. “
ഇത്ര അയത്നലളിതമായി രൂപകങ്ങളെ ഉപയോഗപ്പെടുത്തി വർണ്യത്തെയും അവർണ്യത്തെയും അഭേദം കല്പിച്ച് രചന നടത്തുന്ന രീതി ശ്ലാഘനീയം തന്നെ!
ഒരിടത്ത്, മറവി, കിണർ, നിലാവ് പെയ്യുമ്പോൾ ,
ആ വസ്ത്രം ഞാനാകുന്നു , കവിതയുടെ പണിശാല, പൂവിടരുന്നത് … ഇങ്ങനെ പരിചയപ്പെടുത്താനാണെങ്കിൽ എല്ലാം മികച്ച കവിതകൾ തന്നെ! സ്ഥല പരിമിതിമൂലം ചുരുക്കുകയാണ്.
” ഒരുവൾ അമ്മയാണെന്ന്
സ്വയമറിയുമ്പോളിങ്ങനെയാണ്..
പുല്ലുചെത്തുവാൻ പോകുന്ന
അവളുടെ മനസ്സിലെപ്പോഴും
പാൽ കുടിക്കുന്ന കുഞ്ഞായിരിക്കും. “
നാം കവിത വായിക്കുന്നു എന്നറിയുമ്പോൾ ഇങ്ങനെയൊക്കെയാകുന്നു.
നിലാവിന്റെ നിറം നാം തിരിച്ചറിയുന്നു. കറുകനാമ്പിന്റെ സഹജ ഗന്ധം മണക്കുന്നു.
ഒരു കിളിക്കുഞ്ഞ് എങ്ങു നിന്നോ പറന്നു വന്ന് കരൾച്ചില്ലിൽ കൂടൊരുക്കുന്നു.
വിടരാൻ വെമ്പുന്ന ഒരു പൂമൊട്ട് ആർദ്രമായിചോദിക്കും
വായനക്കാരാ … എന്നെ മറക്കുമോ ….? ആകാശത്തെ നക്ഷത്രങ്ങ കടൽക്കരയിലെ മണൽത്തരികളെ കാമിക്കും.
മുന്തിരിച്ചാറിന്റെ ലഹരി പോലെ മണ്ണും പെണ്ണും പൂത്തു കയറും. പ്രകൃതിയുടെ അവികല പ്രണയത്തിന്റെ സാക്ഷ്യപത്രമായി പ്രിൻസിന്റെ കവിതകൾ കല്പാന്തകാലത്തോളം നിലകൊള്ളും.!!