കുറിപ്പ്
മനോജ് മേനോൻ
ശ്വാസംമുട്ടിന് ആസ്ത്മ എന്ന കേള്‍വിസുഖമുള്ള പേരുണ്ടാകുന്നതിന് മുമ്പും പിമ്പും നാട്ടിന്‍ പുറങ്ങളില്‍ ശ്വാസംമുട്ടിനെ ,ശ്വാസംമുട്ടെന്ന് തന്നെയാണ് വിളിക്കുക.നാട്ടിന്‍ പുറമായാലും നഗരമായാലും ,അനുഭവിക്കുന്നവര്‍ക്ക് അത് ഒരു പേരിനപ്പുറം ഇരുട്ടിനും വെളിച്ചത്തിനുമിടയിലൂടെയുള്ള നൂണ്ട് കടക്കലാണ്.അമിതഭാരം വലിക്കുന്ന വണ്ടിക്കാളകള്‍ കൊടുംമല കയറാന്‍ കാട്ടുന്ന പരിശ്രമങ്ങളെക്കാള്‍ ആയാസമാണ് അപ്പോള്‍ ഒരു തുണ്ട് ശ്വാസം ഉള്ളിലേക്കാവാഹിക്കാന്‍.നിറയെ ഇരുളാമ്പലുകള്‍ വിടരുന്ന,കാറ്റില്ലാ കടവ് പോലെ കാലം അപ്പോള്‍ നിശ്ചലം നിന്നു പോകും.ശ്വാസത്തില്‍ വിശ്വാസം നഷ്ടപ്പെട്ട് അവിശ്വാസത്തില്‍ വിശ്വാസം തുടങ്ങും.ആത്മവിശ്വാസം കൈക്കുമ്പിളില്‍ നിന്നൊഴുകി പോകും.ഒരു ആസ്ത്മ രോഗിയുടെ ആത്മകഥയില്‍ അത്തരം കാലങ്ങള്‍ പലവട്ടം കൊടി കയറുകയും കൊടിയിറങ്ങുകയും ചെയ്യും.അമ്പത്തി രണ്ട് പേജുള്ള എന്റെ ജീവിത പുസ്തകത്തിലെ മുപ്പത്തിരണ്ട് പേജുകളിലും അത്തരം ശ്വാസഗതിയുടെ കയറ്റിറക്കങ്ങള്‍ കാണം.
പിറക്കുമ്പോള്‍ തന്നെ അസുഖങ്ങളിലേക്ക് വിരുന്നു പോയ എനിക്ക് കളിക്കളങ്ങളും കുളിക്കുളങ്ങളും അന്യമായിരുന്നു.ചേട്ടനും കൂട്ടുകാരും എന്റെ സമപ്രായക്കാരും പലതരം കളികളില്‍ വീട്ടുമുറ്റങ്ങളെ കളിമൈതാനങ്ങളാക്കുമ്പോള്‍ ,ഞാന്‍ ചുമയുടെയും പനിയുടെയും ശ്വാസം മുട്ടലിന്റെയും രോഗമൈതാനങ്ങളിലായായിരുന്നു.ഒരു പക്ഷെ ,അന്ന് ആ പ്രദേശത്തെ എല്ലാ സ്‌കൂളുകളുടെയും ചുവരുകള്‍ക്കുള്ളില്‍ നിന്ന് കുറുകിയതിനെക്കാള്‍ കൂടുതല്‍ പ്രാവുകള്‍ കുറുകിയത് എന്റെ ശ്വാസകോശങ്ങളിലായിരുന്നു.അന്ന് ഏതെങ്കിലും ദൈവം മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഏത് വരം വേണമെന്ന് ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ പറയും :” ശ്വാസം !ശുദ്ധ ശ്വാസം ! ”വെറുതെ കിട്ടുന്ന ശ്വാസത്തിന് ,ആസ്ത്മയുള്ളവര്‍ക്ക് അന്നും ഇന്നും സ്വര്‍ണത്തേക്കാള്‍ വിലയാണ്.അങ്ങനെയെങ്കില്‍,കോവിഡ് കാലത്ത് ഉത്തരേന്ത്യയില്‍ ശ്വാസം കിട്ടാതെ പിടഞ്ഞ മനുഷ്യര്‍ക്ക് ശ്വാസം എന്നത് എന്തായിരുന്നിരിക്കും ?
ശ്വാസം മുട്ടുണ്ടാക്കുന്ന അലര്‍ജിയുടെ കാരണങ്ങള്‍ പലതാണെന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ പറയാറുള്ളത്.മറ്റുള്ളവര്‍ക്ക് ഇഷ്ടമുള്ളതും പ്രിയപ്പെട്ടതും ശ്വാസം മുട്ടലുകാര്‍ക്ക് അപ്രിയമാകും.കാറ്റും മഴയും മണവും കടലും തുടങ്ങി പൂക്കളും പൂമ്പൊടികളും വരെയുള്ള കാല്‍പനികചാരുതകള്‍ ശത്രുവേഷം പൂണ്ട് ശ്വാസകോശങ്ങളുടെ ചുവരുകളില്‍ അസ്വസ്ഥ ചിത്രങ്ങള്‍ രചിക്കാം.ഓരോരുത്തരുടെ ശത്രു വ്യത്യസ്തരാണ്.തണുപ്പും ഈര്‍പ്പവും പൊടിയുമായിരുന്നു എനിക്ക് എതിര്‍യുദ്ധങ്ങള്‍.മഴക്കാലം എന്റെ പേടി സ്വപ്‌നമായിരുന്നു.പൊടിക്കാലം എനിക്ക് ദുരിതകാലവും.മുപ്പത്തിരണ്ട് വയസ്സു വരെ ഞാന്‍ തണുത്ത വെള്ളം കുടിച്ചിട്ടില്ല.തണുത്തതൊന്നും കഴിച്ചിട്ടില്ല.തണുത്ത വെള്ളത്തില്‍ കുളിച്ചിട്ടില്ല.തണുപ്പ് പ്രദേശങ്ങള്‍ കണ്ടിട്ടില്ല.പനിയുടെയും ചുമയുടെയും ശ്വാസംമുട്ടിന്റെയും ചൂരല്‍വടികള്‍ ഭയന്ന് സ്‌കൂള്‍ ക്ലാസുകള്‍ പലവട്ടം മുടങ്ങി.അച്ഛനും പിന്നീട് ചേച്ചിയും കൊച്ചിയില്‍ ഡോ.ക്ലമന്റിന്റെ ക്ലിനിക്കിലേക്കുള്ള എന്റെ നിത്യസഞ്ചാരനായകരായി.ആശുപത്രികളെ അങ്ങനെ ഞാന്‍ കുഞ്ഞുന്നാള്‍ മുതല്‍ വീടുകളെ പോലെ പരിചയപ്പെട്ടു തുടങ്ങി.അത് കൗമാരവും യൗവനവും പിന്നിട്ട് മധ്യവയസ്സിന്റെ നടവഴി കയറാന്‍ തുടങ്ങിയപ്പോഴാണ് ഡല്‍ഹിയിലേക്ക് സ്ഥലം മാറിയത്.
ഡല്‍ഹിയിലേക്ക് പോരും മുമ്പ് സ്‌നേഹിതരും ചേച്ചി-അമ്മയും ആശങ്കപ്പെട്ടത് ഡല്‍ഹിയിലെ പൊടിയന്തരീക്ഷത്തില്‍ ഒരു ശ്വാസംമുട്ടുകാരന്റെ ജീവിതമെന്തായിത്തീരുമെന്ന വ്യാധിയിലായിരുന്നു.ആ ആശങ്ക അസ്ഥാനത്തല്ലെന്ന് തെളിയിച്ചു കൊണ്ട് ഡല്‍ഹിയിലിറങ്ങി ഒരു മാസം പിന്നിടുമ്പോഴേക്ക് വില്ലന്‍ ആയുധങ്ങളെടുത്ത് അമ്മാനമാടി.ഓള്‍ഡ് രാജേന്ദ്രനഗറിലെ വീട്ടുമുറിയില്‍ ശ്വാസവും ആശ്വാസവും തമ്മില്‍ പലപ്പോഴും കലഹിച്ചു.പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ…..
ആ കലഹം പക്ഷെ,അധികം നീണ്ടില്ല.കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍വിഹാര്‍ ഫേസ്.ഒന്നിലേക്ക് താമസം മാറുകയും ഡോ.പ്രദീപ് താരയെ കണ്ടു മുട്ടുകയും ചെയ്തതോടെ ശ്വാസനിശ്വാസധാരണകള്‍ക്ക് മാറ്റം വന്നു.മയൂര്‍വിഹാറിലെ നീല്‍ഗിരി ഹോട്ടലിന് താഴെയുള്ള ഒറ്റമുറി ക്ലിനിക്കില്‍,കാത്തിരിക്കുന്ന പലവിധ രോഗികള്‍ക്കിടയില്‍ ഒരാളായി ശ്വാസംമുട്ടിയിരുന്ന 2001 ന്റെ ഒരു വൈകുന്നേരം ഇപ്പോഴും ഓര്‍മയില്‍.ഊഴമെത്തിയപ്പോള്‍ കയറി കണ്ടു.സുമുഖനും സൗമ്യനുമായ ഒരു ചെറുപ്പക്കാരന്‍.ചെറുചിരിയുടെ ഒരംശം ചുണ്ടില്‍ ഉറപ്പിച്ച് ക്ഷമയോടെ രോഗവിവരങ്ങള്‍ കേട്ട്,ചെറിയ ലെറ്റര്‍ പാഡില്‍ മരുന്നെഴുതുന്നു.രാവിലെയും വൈകിട്ടുമായി ഇടമുറിയാതെ രോഗികളെ കണ്ടതിന്റെ ക്ഷീണമേതുമില്ല.പേരും വയസ്സുമല്ലാതെ മറ്റൊരുവിവരവും ചോദിച്ചതേയില്ല.മരുന്ന് കുറിച്ചു.മരുന്നെണ്ണങ്ങളുടെ പെരുക്കമില്ല.ഇന്‍ഹേലര്‍ ശാസ്ത്രീയമായി എങ്ങനെ ഉപയോഗിക്കണമെന്ന് പഠിപ്പിക്കുന്നു.മരുന്ന് ഒരു കോഴ്‌സ് കഴിച്ചിട്ട് വരാന്‍ പറയുന്നു.
മരുന്നു കഴിച്ചു.തുടക്കത്തില്‍ പിടി തരാതിരുന്നവന്‍ രണ്ടാം കോഴ്‌സിലേക്ക് കടക്കും മുമ്പ് പിടി അയച്ചു തുടങ്ങി.അതൊട്ടും പ്രതീക്ഷിച്ചില്ല.ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ എന്റെ ശ്വാസം ഡോക്ടറെ വിശ്വസിച്ചു തുടങ്ങിയെന്ന് തോന്നുന്നു.ഇടക്ക് ആവര്‍ത്തിക്കാനായി രോഗം വന്നു വിളിച്ചപ്പോഴും ക്ലിനിക്കിലേക്ക് പാഞ്ഞു.ശ്വാസം മുട്ട് വീണ്ടും പിടി അയച്ചു.പതുക്കെ എനിക്കും ആശ്വസിക്കാന്‍ ചില നേരങ്ങള്‍ കിട്ടി .ജീവിതത്തില്‍ ആദ്യമായി ഐസ്‌ക്രീം കഴിച്ച ഡല്‍ഹി സന്ധ്യ മറക്കാന്‍ കഴിയില്ല.മുപ്പത്തി രണ്ടാം വയസ്സില്‍ ആദ്യമായി ഐസ്‌ക്രീം കഴിച്ച് റെക്കോര്‍ഡിട്ട ആ സന്ധ്യ ! പൊടി ഇപ്പോഴും ശത്രുവാണെങ്കിലും തണുപ്പ് പിന്നെ ആക്രമിച്ചില്ല.ജമ്മുകാശ്മീര്‍ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പത്ത് ദിവസത്തോളം കാശ്മീരില്‍ തങ്ങുമ്പോഴും ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിനായി ഒരാഴ്ചയോളം യാത്ര ചെയ്യുമ്പോഴും തണുപ്പ് തൊടാന്‍ മടിച്ചു.തണുപ്പിനെ ഡോ.പ്രദീപ് താരയെന്ന സൗമ്യനായ നെഞ്ച് രോഗ വിദഗ്ധന്റെ പേര് പറഞ്ഞ് ഞാന്‍ ഇടക്കിടെ ഭയപ്പെടുത്തുകയും ചെയ്തു.പിന്നീട് ശ്വാസം മുട്ടിന് മാത്രമല്ല,പനിക്കും ചുമയ്ക്കുമെല്ലാം ഡോക്ടറുടെ കുറിപ്പടിയല്ലാതെ എനിക്ക് ഒന്നും മരുന്നായിട്ടില്ല.അപ്പോഴേക്ക് ഡോക്ടര്‍ രണ്ടാം ക്ലിനിക്ക് എന്റെ താമസസ്ഥലത്തിന് അടുത്ത് തുറന്നത് എളുപ്പമായി.നാട്ടില്‍ നിന്ന് കുടുംബമെത്തിയപ്പോള്‍ അവര്‍ക്കും ഡോ.പ്രദീപ് താര തന്നെ മരുന്ന്.കാലം കടന്നപ്പോഴും ഡോക്ടര്‍ പതിവ് തെറ്റിച്ചില്ല.അതേ ചെറുചിരി,അതേ സൗമ്യത,അതേ സംസാരം.പേരും രോഗവിവരവുമല്ലാതെ മറ്റൊരു കുശലവുമില്ല.2001 ലെ ആദ്യത്തെ കൂടിക്കാഴ്ച മുതല്‍ 2020 ജനവരി 14 ന് നടത്തിയ അവസാനത്തെ കൂടിക്കാഴ്ച വരെ ഈ പതിവുകള്‍ക്ക് മാറ്റമുണ്ടായില്ല.രാവിലെ സമാചാര്‍ അപാര്‍ട്‌മെന്റിന് മുന്നിലെ കാല്‍നടപ്പാതയില്‍ കണ്ണുകള്‍ മണ്ണിലുറപ്പിച്ച് ഡോക്ടര്‍ ഏകനായി നടക്കുന്നത് കാണാം.ആറടി ഉയരമുള്ള ഒരു സുന്ദര രൂപം.നേരില്‍ കാണുമ്പോഴും സംസാരമില്ല.ഒരു ചെറുചിരിയുടെ കഷ്ണം.എന്നിട്ടും എന്തോ ഒരു കൈപ്പുണ്യത്തിന്റെ ആകര്‍ഷണ വലയം ഡോക്ടറെ പൊതിഞ്ഞു നിന്നു.എനിക്ക് മാത്രമല്ല,ഡോക്ടറെ ഒരിക്കല്‍ പരിചയപ്പെട്ട എല്ലാവര്‍ക്കും.സുഹൃത്തുക്കള്‍ക്ക് പലര്‍ക്കും അസുഖമായപ്പോഴും നിര്‍ദേശിച്ച ഡോക്ടര്‍ പ്രദീപ് താരയായിരുന്നു.അവരും അത് അനുഭവിച്ചതായി പറഞ്ഞു. പണമുള്ളവരോട് ഫീസ് വാങ്ങിയും പണമില്ലാത്തവരോട് (ആരോരുമറിയാതെ )ഫീസ് വാങ്ങാതെയും ഡോക്ടര്‍ മനുഷ്യപ്പറ്റിന്റെ വഴി കാട്ടുന്നതും നേരിലറിഞ്ഞു.ഡോക്ടര്‍ അതൊന്നും ഒരിക്കലും ആരോടും പറഞ്ഞില്ല.
പക്ഷെ,ഇനി ഡോ.പ്രദീപ് താരയില്ല.കഴിഞ്ഞ ദിവസമെത്തിയ സന്ദേശം സത്യമാകരുതെന്ന് മോഹിച്ച പലരില്‍ ഒരാളാണ് ഞാന്‍.പക്ഷെ,സന്ദേശം സത്യമായി.
ഡോക്ടറുടെ രണ്ട് ക്ലിനിക്കുകളിലും കാത്തിരുന്ന രോഗങ്ങള്‍ക്ക് ഇനി സൗമ്യസാന്നിധ്യം കൊണ്ട് പരിഹാരമുണ്ടാകില്ല.കോവിഡ് ഡോക്ടറെ കൊണ്ടു പോയി.രണ്ട് മാസമായി മരണത്തിനും ജീവിതത്തിനുമിടയില്‍ ആരെയും നോവിക്കാതെ പോരാടിയാണ് ഡോക്ടര്‍ പോയത്.കഴിഞ്ഞ മെയ് മാസത്തിലാണ് ഡോക്ടറെ കോവിഡ് പിടി കൂടിയത്.അന്ന് മുതല്‍ വെന്റിലേറ്ററിലായിരുന്നു.കഴിഞ്ഞ മാസം ഡോക്ടറെ മരണം വിളിച്ചെന്ന് സന്ദേശം പരക്കുകയും അത് തെറ്റാണെന്ന് തൊട്ടു പിന്നാലെ ഭാര്യ ഡോ.ഗീതാ താര സന്ദശം നല്‍കുകയും ചെയ്തപ്പോള്‍ എല്ലാവരും ആശ്വസിച്ചതാണ്.മരുന്നിനെക്കാള്‍ സ്‌നേഹവുമായി ഡോക്ടര്‍ എത്തുമെന്ന് കരുതിയതാണ്.പക്ഷെ,ഇക്കുറി മരണത്തിന് തെറ്റിയില്ല.
കിഴക്കന്‍ ഡല്‍ഹിയിലെ ഒത്തിരി ശ്വാസകോശങ്ങള്‍ക്ക് ശ്വാസമെത്തിച്ച ഡോക്ടര്‍ കോവിഡില്‍ ശ്വാസം കിട്ടാതെ പിടഞ്ഞു കാണുമോ ?അറിയില്ല,എങ്കിലും എന്റെ ഉള്ളില്‍ കിളിര്‍ത്ത ആ ചോദ്യം എന്നെത്തന്നെ നോവിക്കുന്നു.എന്റെ ശ്വാസകോശങ്ങളുടെ ഉടമ ഇനി ഇല്ല.( ഇതോടൊപ്പം ചേർത്തിരിക്കുന്നത് ഡോ.പ്രദീപ് താരയെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് )
- മനോജ് മേനോൻ
ഫേസ് ബുക്കിൽ എഴുതിയത്.