ഓഗസ്റ്റ് 3ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ജി. ആർ. ഇന്ദുഗോപന്റെ ‘കരിമ്പുലി’ പ്രത്യക്ഷപ്പെടുന്നത്. ഇന്ദുഗോപൻ തന്നെയാണ് ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവർ ചിത്രവും. ഇരുപത് വർഷത്തിലേറെയായി സാഹിത്യ രചനയിലേർപ്പെട്ടിരിക്കുന്ന ഇന്ദുഗോപന്റെ മുഖം ആദ്യമായാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവർ പേജ് മുഴുവനായും അവതരിപ്പിക്കപ്പെടുന്നത്. അപൂർവമായി മാത്രം ഒരു കഥാകൃത്തിനു ലഭിക്കുന്ന സൗഭാഗ്യം. മലയാളത്തിലെ ഇതര കഥാകാരന്മാരുടെ മുൻ നിരയിലേക്ക് ഇന്ദുഗോപൻ എത്തിച്ചേർന്നതിന്റെ വിളംബരമാണീ മുഖചിത്രം. മൂന്ന് വർഷം മുൻപ് വരെ ഇന്ദുഗോപനെന്ന സാഹിത്യകാരനെക്കുറിച്ചു പറയുമ്പോൾ വായിച്ചിട്ടുള്ളവർ പോയിട്ട് പേര് കേട്ടിട്ടുള്ളവർ പോലും വിരളമായിരുന്ന ഒരു അവസ്ഥയിൽ നിന്നാണ് ഇന്നീ ഔന്നത്യത്തിലേക്കുള്ള കുതിച്ചു ചാട്ടം എന്നറിയുമ്പോളാണ് വിസ്മയം വർധിക്കുന്നത്. അതുവരെ ” കാളീ ഗണ്ഡകി “, എന്ന നോവലും ‘കൊല്ലപ്പാട്ടി ദയ ‘ പോലുള്ള കഥകളും ‘ ഐസ് ‘ പോലെ കാലം തെറ്റി പിറന്ന നോവലും ‘ഡിറ്റക്റ്റീവ് പ്രഭാകരൻ ‘ എന്ന കഥാപാത്രവും അപൂർവം ചില പ്രേത കഥകളും മാത്രമേ ഇന്ദുഗോപനെ അടയാളപ്പെടുത്തിയിരുന്നുള്ളു.

എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഇന്ദുഗോപൻ തന്റെ രചനകൾ കൊണ്ട് അത്ഭുതം സൃഷ്ടിക്കുകയായിരുന്നു. ' ട്വിങ്കിൾ റോസയും പന്ത്രണ്ടു കാമുകന്മാരും ',
‘ അമ്മിണിപ്പിള്ള വെട്ട് കേസ് ‘, പടിഞ്ഞാറേ കൊല്ലം ചോര ക്കാലം ‘, വിലായത്ത് ബുദ്ധ ‘, ‘ നാലഞ്ചു ചെറുപ്പക്കാർ ‘,
‘ ചെന്നായ ‘ തുടങ്ങിയ പുസ്തകങ്ങളിലൂടെ മലയാളിയുടെ സാഹിത്യ മനസ്സുകളിൽ ഇന്ദുഗോപൻ സ്ഥിര പ്രതിഷ്ഠ നേടിക്കഴിഞ്ഞു. ഇന്ദുഗോപന്റെ പുതിയ കഥകൾക്കും നോവലുകൾക്കും വേണ്ടി കാത്തിരിക്കുന്നത് കേവലം സാഹിത്യാസ്വാദകർ മാത്രമല്ല, നല്ല സിനിമാ കഥകൾക്കായി കാത്തിരിക്കുന്ന സിനിമാ പ്രവർത്തകർ കൂടിയാണ്. ഇന്ദുഗോപന്റെ എട്ടോളം കഥകൾ / നോവലുകൾ സിനിമകളായി രൂപാന്തരം പ്രാപിച്ചു കൊണ്ടിരിക്കയാണ്. അദ്ദേഹം കഥയും തിരക്കഥയുമെഴുതിയ ‘ വുൾഫ് ‘ എന്ന സിനിമ ഒ. ടി. ടി പ്ലാറ്റ് ഫോമിൽ മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു.

അമിതമായ ആലങ്കാരികതകളോ, പ്രകൃതി വർണനകളുടെയോ ദാർശനിക സമസ്യകളുടെയോ ആടയാഭരണങ്ങളോ ഇല്ലാതെ നേരിട്ട് കാര്യങ്ങൾ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ രചനാ ശൈലിയ്ക്ക് ഇന്ന് ഏറെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. മനുഷ്യമനസ്സുകളുടെ ഇരുണ്ട ഭൂമികകളിലൂടെയാണ് ഏറെയും ഇന്ദുഗോപന്റെ സഞ്ചാരം. കുറ്റകൃത്യങ്ങളും, പ്രണയവും, പകയും, പ്രതികാരവുമൊക്കെയാണ് അദ്ദേഹത്തിന്റെ രചനകളുടെ പശ്ചാത്തലമായി വരാറുള്ളത്. ഓരോ നിമിഷത്തിലും ഉദ്വേഗം ജനിപ്പിക്കുന്ന അദ്ദേഹത്തിന്റെ ശൈലി ഓരോ കഥകളും ത്രസിപ്പിക്കുന്ന വായനാനുഭവങ്ങളിലേയ്ക്ക് അനുവാചകനെ കൊണ്ടുപോകുന്നു.
ഇന്ദുഗോപന്റെ ഏറ്റവും പുതിയ കഥകളിലൊന്നായ

‘ കരിമ്പുലി ‘ യും തീഷ്ണമായൊരു വൈകാരിക അനുഭവമാണ് വായനക്കാരന് സമ്മാനിക്കുന്നത്. നാട്ടിലിറങ്ങിയ ഒരു കരിമ്പുലിയെ പിടികൂടി അതിനെ കാട്ടിലേക്ക് തന്നെ തിരിച്ചെത്തിക്കാനായി വനം വകുപ്പിന്റെ ഒരു ടീം കാട്ടിലേക്ക് നടത്തുന്ന യാത്രയാണ് കഥാ സന്ദർഭം. കഥയിൽ പ്രത്യക്ഷപ്പെടുന്ന നാലോ അഞ്ചോ കഥാപാത്രങ്ങൾക്കും തനതായ വ്യക്തിത്വമുണ്ട്. പിറ്റേന്ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കുന്ന സൈദ് എന്ന റേഞ്ചു് ഓഫീസർ ആണ് ടീം ലീഡർ. സഹപ്രവർത്തകർക്കെല്ലാം അസൂയ തോന്നിക്കുന്ന അസാധാരണ വ്യക്തിത്വം. മൂന്നാല് ഗുഡ് സർവീസ് എൻട്രിയും ഫോറെസ്റ്റ് മെഡലും വാങ്ങിയ ഉദ്യോഗസ്ഥൻ. അതേ സമയം കാട്ടു കള്ളന്മാരുടെയും എസ്റ്റേറ്റ് മാഫിയകളുടെയും ഇഷ്ട തോഴൻ. കേരളത്തിൽ ഇന്ന് നിലനിൽക്കുന്നതും അധികമാരും ഉൾക്കൊണ്ടിട്ടില്ലാത്തതുമായ ‘ അധികാരികളായ ‘ ഉദ്യോഗസ്ഥരുടെ യഥാർത്ഥ മുഖമാണ് ഈ ഉദ്യോഗസ്ഥനിലൂടെ അവതരിപ്പിക്കുന്നത്. തന്റെ അധികാര സീമക്കുള്ളിൽ നിന്ന് എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചറിഞ്ഞ ഈ മേലുദ്യോഗസ്ഥനെ അസൂയ പുരണ്ട ബഹുമാനത്തോടെയാണ് സഹപ്രവർത്തകർ കാണുന്നത്. ‘ ഭയങ്കര സാധന ‘ മെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മേലധികാരിയ്ക്ക് വിരമിക്കുന്നതിനു മുമ്പ് കാട്ടിൽ വെച്ച് തന്നെ ഉചിതമായൊരു യാത്രയയപ്പ് നൽകണമെന്നാണ് ഡെപ്യൂട്ടി റേഞ്ചറുടെയും ഡ്രൈവറുടെയും ആഗ്രഹം. കാട്ടിൽ നിന്ന് കിട്ടാനുള്ള ഒരുമാതിരി ആശകളൊക്കെ തീർത്ത ഈ ഉദ്യോഗസ്ഥൻ വനം വകുപ്പിന് ഏറെ പ്രിയങ്കരനാണ്. ഇതു തന്നെയല്ലേ ഒരു ടിപ്പിക്കൽ മലയാളി ഉദ്യോഗസ്ഥ മേധാവിയുടെ ഇന്നത്തെ അവസ്ഥ. ഡിപ്പാർട്മെന്റിനും സർക്കാരിനും എല്ലാത്തരം മാഫിയകൾക്കും ഒരേ പോലെ ഇഷ്ടമാകുന്ന വില്ലേജ് ഓഫീസർ, തഹസിൽദാർ, ഡെപ്യൂട്ടി കളക്ടർ, കളക്ടർ…… . സർക്കാരിനും ക്വാറി മാഫിയകൾക്കും ഒരേ പോലെ വിശ്വസിക്കാവുന്ന ജിയോളജി ഉദ്യോഗസ്ഥർ…. ഇങ്ങനെ തികച്ചും വൈരുധ്യ പൂർണമായ താല്പര്യങ്ങളുടെ സംരക്ഷകരായാണ് കേരളത്തിലെ ഉദ്യോഗസ്ഥ സമൂഹം പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ജനങ്ങളാകട്ടെ ഇപ്പോഴും നല്ല ഉദ്യോഗസ്ഥൻ, ചീത്ത ഉദ്യോഗസ്ഥൻ എന്ന നിലപാടിലാണ് ഇപ്പോഴും നില കൊള്ളുന്നത്.
സൈദ് എന്ന റേഞ്ച് ഓഫീസറെ മനസ്സ് കൊണ്ട് ആരാധിക്കുന്ന ഡെപ്യൂട്ടി റേഞ്ചർ തന്റെ മേലധികാരിക്കായി നൽകാൻ ഒരു സർപ്രൈസ് തീരുമാനിക്കുന്നിടത്താണ് കഥയുടെ ട്വിസ്റ്റ് ആരംഭിക്കുന്നത്.
കരിമ്പുലിയെ കാട്ടിൽ എത്തിക്കാനുള്ള പ്രയാണത്തിൽ നാലാമത്തെ കഥാപാത്രം ഫോറസ്റ്റ് വാച്ചർ ചെല്ലകുട്ടൻ ആണ്. ആ ടീമിലെ ഏറ്റവും താഴെ തട്ടിലുള്ള ഉദ്യോഗസ്ഥൻ. ചെറുപ്പക്കാരനായ ചെല്ലകുട്ടൻ ആകട്ടെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു തലമുറയുടെ പ്രതിനിധിയാണ്. ഇത്തരം ചെല്ലകുട്ടൻമാരെ ഇപ്പോൾ നമുക്കൊരു ഓഫീസിലും കാണാൻ കഴിയാറില്ല. തന്റെ മേലധികാരികളുടെ ഉത്തരവുകൾക്കു മുമ്പിൽ പതറാതെ തന്റെ ആദർശത്തിൽ അടിയുറച്ചു നിൽക്കുന്ന ഈ ചെല്ലകുട്ടൻ, നമ്മൾ പണ്ടെന്നോ കണ്ടുമറന്ന സിനിമകളിലെ ആദർശ വാനായ ചെറുപ്പക്കാരനെ ഓർമിപ്പിക്കും. വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള വിവിധ ഓഫീസുകളിൽ നമ്മൾ ഇന്ന് കാണുന്ന ചെല്ലകുട്ടന്മാർഇയാളിൽ നിന്ന് വ്യത്യസ്തമായി അഴിമതിപ്പണം സമാഹരിക്കാനും വിതരണം ചെയ്യാനുമു ള്ള നിയോഗം ഉള്ളവരാണ്.
മേലധികാരികളുടെ നിയമലംഘനത്തിന് കൂട്ടു നിൽക്കില്ലെന്ന് തന്റേടത്തോടെ പറയുന്ന ചെല്ലകുട്ടനോട് മേലധികാരികൾ അവനും അവന്റെ പിൻതലമുറയും ചെയ്ത നിയമലംഘനങ്ങൾ ഓർമിപ്പിക്കുകയാണ്. ശരിയാണ് അവനും നിയമം ലംഘിച്ചിട്ടുണ്ട്. അത് ജീവിക്കാനായി കാടുവെട്ടിത്തെളിച്ച തായിരുന്നു. കൃഷി രക്ഷിക്കാനായി വന്യമൃഗങ്ങളെ ഓടിച്ചപ്പോൾ ആയിരുന്നു. അതൊക്കെ വിശപ്പുമാറ്റാൻവേണ്ടി ആയിരുന്നു. കാടു തന്റെചോറ് ആണെന്നും കാട്ടിലെ മൃഗങ്ങളെ തിന്നില്ലെന്നുമുള്ള തന്റെ നിലപാട് ലംഘിക്കാൻ ഏത് മേലുദ്യോഗസ്ഥൻ പറഞ്ഞാലും അനുസരിക്കാതിരിക്കാനുള്ള ആദർശവും തന്റേടവുമാണ് ചെല്ലക്കുട്ടന്റെ മുഖമുദ്ര.
ഈ കഥയ്ക്ക് സമാനമായ സംഭവങ്ങൾ കേരളത്തിന്റെ വിവിധ സാമൂഹ്യമണ്ഡലങ്ങളിൽ വിവിധ രീതികളിൽ ആരുമറിയാതെ നിത്യേനയെന്നോണം അരങ്ങേറുന്നുണ്ട്. സംരക്ഷിക്കും എന്ന് ജനങ്ങൾ വ്യർത്ഥതയോടെ പ്രതീക്ഷിക്കുന്ന എല്ലാ രംഗങ്ങളിലും നിയമ പാലകരുടേതായ നിയമലംഘന നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ആരും ഒന്നും അറിയാത്തവിധത്തിൽ എല്ലാ നിയമലംഘനങ്ങളും ഒളിപ്പിച്ചു വെയ്ക്കാൻ കഴിയുന്നതാണ് അധികാരി വർഗ്ഗത്തിന്റെ മിടുക്ക്. ഈ കഥയിലെ നായകൻ ഫോറെസ്റ്റ് റേഞ്ചർ സൈദുo ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ആരുമറിയാതെ ഒളിപ്പിച്ചു വെച്ച രഹസ്യങ്ങൾ കുഴിയിൽ നിന്ന് പുറത്തു ചാടുമ്പോൾ അയാളിലെ യഥാർത്ഥ മനുഷ്യൻ പുറത്തു വരുന്നു.
വനസംരക്ഷകരായ സൈദ് എന്ന ഫോറെസ്റ്റ് റേഞ്ചറുടെയും ചെല്ലക്കുട്ടൻ എന്ന ഫോറെസ്റ്റ് വാച്ചറിലൂടെയും തുറന്നു കാട്ടപ്പെടുന്നത് മലയാളി ഉദ്യോഗസ്ഥ സമൂഹത്തിന്റെ നിർലജ്ജമായ സാംസ്കാരിക ആവരണമാണ്. മനുഷ്യ മനസ്സിന്റെ ഇരുണ്ട സ്ഥലികളെ ഓർമിപ്പിക്കുന്ന കാടും സ്വതന്ത്രനാകാമെന്ന പ്രതീക്ഷയിൽ കൂട്ടിൽ മുരണ്ടു നിൽക്കുന്ന കരിമ്പുലിയും പ്രതീകാത്മക കാഴ്ചകളെന്ന് വായനക്കാരന് തോന്നും.
ഓരോ വരികളിലും ഉദ്വേഗം നിറച്ചു കൊണ്ടുള്ള ഇന്ദുഗോപന്റെ ഈ കഥയിൽ ഒരു വാക്കോ ഒരു വാചകമോ അധികപ്പറ്റാവുന്നില്ല. പതിവിൽ നിന്ന് വിപരീതമായി ചടുലമായൊരു ക്ലൈമാക്സ് മാത്രം കഥയിൽ നിന്ന് അടർത്തിമാറ്റി വായനക്കാരന്റെ ഹൃദയത്തിലേക്കു നേരിട്ട് കൈമാറിയിട്ടാണ് കഥ അവസാനിപ്പിച്ചത്.

ശ്രീനി ഇളയൂർ
നന്നായി അവതരിപ്പിച്ചു,
കഥ വായിക്കാൻ
ഒരു പ്രചോദനമായി.
സന്തോഷം.