നീ ചെന്നായും
ഞാൻ മാനുമായിരുന്നു
നമ്മുടെ കണ്ണകലത്തിൽ
മരണവും ജീവിതവും
ഉടക്കിക്കിടക്കുന്നു.
ഞാൻ ഇരയായും
നീ വേട്ടക്കാരനായും,
ഹൃദയം വേഗത്തിലാവുന്നു
ഒരു കണ്ണിൽ ജീവിതവും മറുകണ്ണിൽ മരണവുമുള്ള ഒരു തലച്ചോറായി ഞാൻ വിവർത്തനം ചെയ്യപ്പെടുന്നു.
നിന്റെ മുരൾച്ചയേയും
എന്റെ കരച്ചിലിനെയും ഭയന്ന്
കാറ്റിനോടൊപ്പം കരിയിലകൾ
പലായനം ചെയ്യുന്നു.
ചിലത് ആനത്താരകളിൽ
കുഴഞ്ഞു വീഴുന്നു
നിഴലിനെ രാത്രിയ്ക്ക്
കൊടുക്കുവാനുള്ള ഉടമ്പടിയിൽ
കാട് ഒപ്പു വെയ്ക്കുന്നു.
നീ എന്റെ നേർക്കും
ഞാൻ പിന്നിലേയ്ക്കും,
പകലിന്റെ മുനമ്പിൽ വെച്ച്
നീയെന്നെ കീഴ്പ്പെടുത്തുന്നു.
ഒടുക്കം നീയെന്റെ മാംസവും
ഞാനെന്റെ മരണവും രുചിക്കുന്നു…!

അഭിജിത്ത് കോമ്പയാർ