ഫ!
കേരളത്തിൽ തൊണ്ണൂറുകളുടെ ആദ്യമാണ്
ജയരാജ് വാര്യർ മിമിക്രി കാരിക്കേച്ചറുമായി ശ്രദ്ധ നേടാൻ തുടങ്ങിയത്.
സ്ഥിരം നമ്പറായിരുന്നു മധ്യതിരുവിതാംകൂർ
നിവാസികളുടെ ‘ഭ’ ഉച്ചാരണം.
ഫൂമി
ഫയം
ഫസ്മം
ഫൂകമ്പം
ഫാരതം
മൂന്ന് ദശകം കഴിഞ്ഞു.
ഈയിടെ സന്തോഷിന്റെ അലാസ്ക
സഞ്ചാരത്തിൽ അനീഷ് പുന്നൻ പീറ്റർ
നൽകിയ വിവരണം ഇങ്ങനെ:
ഫൂകമ്പത്തെ തുടർന്നുണ്ടായ സുനാമി
നശിപ്പിച്ചു കളഞ്ഞ ഹരിത സമൃദ്ധി ഇപ്പോൾ പ്രേതവനമാണ്…
പുതുമാധ്യമലോകത്തും ‘ഫ’ ‘ഭ’യ്ക്കു മുകളിൽ ആധിപത്യം തുടരുന്നു.
തെറ്റായ ഉച്ചാരണം തലമുറകളിലൂടെ
കടന്നു പോകുന്നു. ബാല്യത്തിൽ സ്വാംശീകരിക്കുന്ന വാക്കുകളുടെ സ്വാധീനവും നമ്മിൽ ആഴത്തിൽ പതിഞ്ഞിരിക്കും, ശീലങ്ങളിൽ മാറ്റം വരുത്തുന്നത് പ്രയാസകരം.
(പാപ്പം,തമ്പായി,കോക്കാച്ചി,ഉമ്പം,ഉവ്വാവു
എന്നീ ശിശു പദസമ്പത്ത് വർഷങ്ങളായി തുടരുന്നു. ശരിയായ വാക്ക് പറഞ്ഞു കൊടുത്താൽ എന്താണ് പ്രശ്നം?)
മധ്യതിരുവിതാംകൂർ ഒറ്റയ്ക്കല്ല.
‘ഫ’ ശരിയായി ഉച്ചരിക്കുന്ന മലയാളികൾ
അപൂർവമാണ്. നമുക്കിത് ഇംഗ്ലീഷിലെ
‘fa’, അല്ലെങ്കിൽ ‘pha’.
പ ബ ഭ ഫ മ -താളത്തിൽ ചൊല്ലി പഠിച്ച പാഠമാണ്. ‘ഭ’ യേക്കാൾ കഠിനമായ ‘ഫ’ പറഞ്ഞാൽ തുപ്പൽ തെറിക്കുമെന്ന്
പിന്നീട് കളിയായി പറഞ്ഞു.
ഫണം, ഫണീന്ദ്രൻ, ഫലം, ഫലിതം
എന്നീ കഠിനപദങ്ങളെ ‘fa’ ചേർത്ത്
നമ്മൾ നേർപ്പിച്ചു.
ഫാൻ,ഫിസ്തുല,ഫിഗർ,ഫയറെഞ്ചിൻ-
നിത്യോപയോഗ പദങ്ങളായി.
മാതൃഭാഷാ സ്വാധീനവും ദുസ്വാധീനവും:
കേരളത്തിൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ
പഠിച്ചതു കൊണ്ട് മാത്രം ആരും സായിപ്പിനെ
പോലെ സംസാരിക്കാറില്ല.
പത്തു വരെ മലയാളം പഠിച്ച മിടുക്കർ കോളേജ് പഠന കാലത്ത്
ഭാഷാ സ്വാധീനത്തിൽ ‘ലോക്കൽ സായിപ്പുമാരെ’ മറികടക്കാറുണ്ട്.
എങ്കിലും നമ്മുടെ ഇംഗ്ലീഷ് പഠനത്തിന്
പോരായ്മയുണ്ട്.
ചെറിയ ക്ളാസുകളിൽ നിന്ന് നേടിയ ദുശ്ശീലങ്ങൾ വിട്ടു പോകാൻ പ്രയാസം.
ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചത് ഉപകാരമായി. ഉള്ള ഇംഗ്ലീഷ് വച്ച് അത്യാവശ്യം പയറ്റി നിൽക്കാൻ നമുക്ക് പറ്റുന്നുണ്ട്.
ചൈന പോലുള്ള രാജ്യങ്ങൾ
ഇക്കാര്യത്തിൽ പിന്നിലാണ്.
പക്ഷേ അവിടെയും ഇംഗ്ലീഷ് പഠനത്തിന്
വലിയ പ്രാധാന്യമാണ് ഇപ്പോൾ നൽകുന്നത്.
ഒരു കാലത്ത് ഇംഗ്ലണ്ടിലെ കർഷകരുടെ
നാട്ടുഭാഷയായിരുന്ന, ലത്തീൻ യുഗത്തിൽ യൂറോപ്പിലെ രണ്ടാംതരമായിരുന്ന ഇംഗ്ലീഷ് ആഗോള തലത്തിൽ ഇന്ന് അഗ്രഗണ്യനാണ്, ഭാഷാപഠനം ബില്യൻ ഡോളർ
വ്യവസായമാണ്.
മലയാളം മീഡിയം വിദ്യാർത്ഥിയായിരുന്ന
ഞാൻ അനേകം വർഷങ്ങളുടെ അധ്വാനഫലമായി അന്താരാഷ്ട്ര തലത്തിൽ പിടിച്ചു നിൽക്കാവുന്ന മികവ് നേടിയെടുത്തു. ഭാഷാ പണ്ഡിതനല്ല, ഇപ്പോഴും വിദ്യാർത്ഥിയായാണ്
സ്വയം കരുതുന്നത്.
മികവിന്റെ നാല് നെടുംതൂണുകളിൽ
മൂന്നെണ്ണത്തിൽ(Listening,Reading,Writing)-
ആത്മവിശ്വാസത്തിന് കുറവില്ല.
പക്ഷേ സംസാരം(speaking)ഇപ്പോഴും
മെച്ചപ്പെടാനുണ്ട്. ഇതിൽ കിട്ടിയ ഏറ്റവും
ഉയർന്ന IElTS സ്കോർ 7.5.
പഠിച്ചു പതിഞ്ഞു പോയ ഉച്ചാരണ
വൈകല്യങ്ങൾ ഇപ്പോഴും അലട്ടുന്നു.
ആറു വർഷം മുമ്പ് കാനഡയിൽ ടൊറന്റോയിലെ സെനെക്ക കോളേജിൽ
എൻജിനീയറിങ് ജോബ് സെർച്ച് ട്രെയിനിംഗിൽ പങ്കെടുത്തിരുന്നു.
കൂടെ ഏതാനും ഇറാനിയൻ,
ഈജിപ്ഷ്യൻ എൻജിനീയർമാർ.
ഒരു ദിവസം ഭാഷാ അധ്യാപകൻ
ഞങ്ങളുടെ ടെക്നിക്കൽ പ്രസന്റേഷൻ വീഡിയോ റെക്കോർഡ് ചെയ്ത് സഹപാഠികളുടെ സാന്നിധ്യത്തിൽ തിരുത്തി.
എന്റെ കുറവായി ചൂണ്ടിക്കാട്ടിയത്
താളമില്ലായ്മയായിരുന്നു.
Absense of intonation and rhythm.
വാക്കുകളും വ്യാകരണവും കൃത്യമായാലും
ആശയവിനിമയം പാളിപ്പോകാം.
മാതൃഭാഷയിൽ അനായാസമായി
വരുന്ന ഈ കഴിവുകൾ വിദേശഭാഷയിൽ നമ്മെ കൈവിടുന്നു.
വർഷങ്ങളുടെ വിദേശവാസവും
ആക്സന്റ് ട്രെയിനിംഗും കൊണ്ട്
ഈ പിഴവ് പരിഹരിക്കാനായേക്കാം.
എന്നാൽ ദശാബ്ദങ്ങളോളം വടക്കേ അമേരിക്കയിൽ ജീവിച്ച് വ്യക്തിമുദ്ര പതിപ്പിച്ച ആർനൾഡ് ഷ്വാസ്നെഗറിലും ദീപക് ചോപ്രയിലും ഇപ്പോഴും മാതൃഭാഷയുടെ സ്പർശം
അവശേഷിക്കുന്നു,
തുറന്നു സമ്മതിക്കാനും അവർക്ക് മടിയില്ല.
ഞാനിപ്പോഴും സംശയമുള്ള വാക്കുകളുടെ ഉച്ചാരണം ഗൂഗിളിൽ കേട്ട് തിരുത്താറുണ്ട്.
അതിൽപോലും വൈവിധ്യം ഏറെ.
ചെറിയ ദേശമായ ബ്രിട്ടനിൽ പോലും
ഇംഗ്ലീഷിന് ചുരുങ്ങിയത് 17 പ്രാദേശിക
വകഭേദങ്ങളുണ്ട്. അമേരിക്കൻ ഡയലക്ടുകൾ,കനേഡിയൻ തരംതിരിവുകൾ,സൗത്ത് ആഫ്രിക്കൻ,
ഓസ്‌ട്രേലിയൻ, ന്യൂസിലൻഡ്, കരീബിയൻ
സ്വാധീനങ്ങൾ–ദേശങ്ങൾക്കും സംസ്കാരങ്ങൾക്കും അനുപൂരകമായി
വാക്കുകളും ശൈലികളും, പ്രഭാഷകന്റെ
ചുണ്ടിന്റെ ചലനവും താളവും രൂപപ്പെട്ടു.
ജെഫ്രി ബോയ്ക്കോട്ട്,
ഇയാൻ ചാപ്പൽ, ഇയാൻ സ്മിത്ത്,
സുനിൽ ഗാവസ്കർ,
മൈക്കൽ ഹോൾഡിംഗ്,
ഷോൺ പോളക്ക്–ക്രിക്കറ്റ് കമന്ററിയിലെ വ്യത്യാസം ശ്രദ്ധിക്കുക.
വൈജാത്യമല്ലേ ഈ ഭാഷയുടെ സൗന്ദര്യം?
ബോയ്ക്കോട്ട്,ബോബ് വില്ലിസ്,നാസർ
ഹുസൈൻ, ആൻഡ്ര്യൂ സ്ട്രോസ്-
എല്ലാവരും ഇംഗ്ലീഷ് കമന്റേറ്റർമാർ,പക്ഷേ
വാക്കുകളുടെ രസക്കൂട്ടുകൾ വ്യത്യസ്തം.
ബ്രിട്ടന്റെ തെക്ക് കോൾവാളിൽ നിന്ന് വടക്ക്
സ്കോട്ടിഷ് ദ്വീപുകളിൽ എത്തുമ്പോൾ
വാമൊഴിയുടെ രൂപമാറ്റം അത്ഭുതകരം.
ഏതൊരു ഭാഷയും ഇങ്ങനെയാണ്.
ഒരു പക്ഷേ ഞാനൊരിക്കലും അതിശുദ്ധ
കനേഡിയൻ ഇംഗ്ലീഷ് സംസാരിച്ചേക്കില്ല.
തെറ്റുകൾ പരമാവധി കുറച്ച് ആളുകൾക്ക് മനസ്സിലാകുന്ന വിധം സംസാരിക്കുക-
പ്രാധാന്യം അതിനാണ്.
അറിവ്, മനോഭാവം, ആർജ്ജവം, ആത്മവിശ്വാസം-ഇതെല്ലാം
സംസാരഭാഷയെ ഉത്തേജിപ്പിക്കും.
എങ്ങനെ പറയുന്നു എന്നതു പോലെ
പ്രധാനമാണല്ലോ എന്തു പറയുന്നു എന്നതും.
അന്യനാട്ടിലെ സഹവാസം കൊണ്ട് കുറെയേറെ താളബോധം വരും.
പ്രാദേശിക ശൈലികൾ പഠിക്കും.
എന്നാൽ ഇതിലപ്പുറം പോകും ചിലർ. പഠനത്തിനും ജോലിക്കുമായി
കാനഡയിലേക്ക് കുടിയേറിയ ചില മലയാളികൾ കണ്ടു പിടിച്ച ഒരു ഉച്ചാരണ
രീതിയുണ്ട്. പച്ച പരിഷ്ക്കാരികളായി
സായിപ്പിനെ അനുകരിച്ച് ഇംഗ്ലീഷ് പറയും.
കൃത്രിമ ഭാഷയാണ്, വല്യ സ്റ്റൈലിഷ് ആണെന്നാണ് ഇവരുടെ വിചാരം,
കേട്ടാൽ പിടികിട്ടുമോ എന്ന്
സായിപ്പിനോട് തന്നെ ചോദിക്കണം.
പയറ്റി നിൽക്കുന്നതിന്റെ ഭാഗമെന്ന് കണ്ട് പൊറുക്കാം. പക്ഷേ അസ്വാഭാവിക രീതിയായതിനാൽ തീരെ പ്രതീക്ഷിക്കാതെ യഥാർത്ഥ ‘ഇംഗ്ലീഷ്’ പുറത്തു ചാടും.
ഒട്ടും സുഖകരമാകില്ല അത്.
ഇവൻ കുറഞ്ഞ പുളളിയല്ല:
പ്രചുരപ്രചാരം നേടിയ വാമൊഴിയാണ്,
പക്ഷേ എല്ലാവരും ഒരുപോലെയല്ല
അറിയുന്നതും പരിശീലിക്കുന്നതും.
ബ്രിട്ടീഷ്-അമേരിക്കൻ എഴുത്തുകാരൻ
ബിൽ ബ്രൈസൻ ‘Mother Toungue’-ൽ
വിവരിക്കുന്നത് കാണുക:
ഒരു യൂഗോസ്ലാവ്യൻ ഹോട്ടലിലെ
അറിയിപ്പ്:
The fattening of the underwear with pleasure is the job of the chambermaid.
Turn to her straightaway.
ടോക്കിയോയിലേ മോട്ടോർവേയിലെ
മുന്നറിയിപ്പ്:
When a passenger of the foot heave in sight, tootle the horn.
Trumpet at him melodiously at first,
but if he still obstacles your passage,
then tootle him with vigour.’
നേറ്റീവ് സ്പീക്കർക്ക് ഇത് തമാശയ്ക്ക്
വക നൽകുന്നു.
അടുത്ത തലമുറയുടെ ഭാഷ:
സ്വന്തം ഇംഗ്ലീഷ് ഉച്ചാരണം തേച്ചു മിനുക്കാനും അടുത്ത തലമുറയ്ക്ക്
ശരിയായത് പകർന്നു നൽകാനും ആഗ്രഹമുണ്ടോ?
നിങ്ങൾ ഇപ്പോൾ എവിടെയാണ്
എന്നതിനെ ആശ്രയിച്ചിരിക്കുമത്.
താൽപര്യമുണ്ടെങ്കിൽ പ്രഫഷണലുകളെ
സമീപിക്കാം. ഇന്ന് ഇ-ലേണിംഗ്
വലിയ സാധ്യതകൾ തുറന്നിടുന്നു.
ദൂരം ഒരു പ്രശ്നമല്ല.
ബഹറിനിലെ സുഹൃത്ത് ബോണി
Bonny Joseph ഇത്തരം ക്ളാസുകൾ
നടത്തുന്നു, ഇംഗ്ലീഷ് മാത്രമല്ല
തെളിഞ്ഞ മലയാളവും.
80-90_കളിൽ കേരളത്തിലെ മികച്ച
വായനാ സംസ്കാരത്തിന്റെ പ്രതിനിധിയാണ് ബോണി.
ആ നിലവാരം അധ്യാപനത്തിലും കാണാം.
പത്തു വർഷം മുമ്പ് അയർലൻഡിലെ
സഹോദരിക്ക് ഞാനൊരു ഉപദേശം
നൽകിയിരുന്നു:
മക്കളെ മലയാളം പഠിപ്പിക്കാൻ മറക്കരുത്.
നമുക്ക് ആരെയും ഉപദേശിക്കാം,
സ്വയം ചെയ്യുമ്പോൾ ബുദ്ധിമുട്ടറിയും. വിദേശത്തെ തിരക്കിൽ മലയാളം പഠിപ്പിക്കുന്നത് ആഗ്രഹിച്ചാലും നടക്കണമെന്നില്ല. അവളുടെ മക്കൾ ഇംഗ്ലീഷും ഐറിഷും പഠിച്ചു.
മലയാളം സംസാരിക്കും,
എഴുത്തും വായനയും വഴങ്ങില്ല.
അവിടെ ജീവിക്കുന്നിടത്തോളം
അതിന്റെ ആവശ്യവുമില്ല.
മക്കൾ മലയാളം പഠിക്കണം എന്നത്
വിദേശവാസിയുടെ ഗൃഹാതുരത്വമാണോ?
വിദേശഭാഷയെ മാതൃഭാഷയായി
സ്വീകരിക്കാൻ പോകുന്ന അവർക്ക്
മാതാപിതാക്കളുടെ ഭാഷ എന്തിന്?
വീട്ടിലെ ആശയവിനിമയത്തിന് ഉതകുമത്.
കൂടെ വളരുന്ന സ്വന്തം സഹോദരങ്ങളോട്
പക്ഷേ വിദേശഭാഷയിൽ സംവദിക്കും.
ഒരു വർഷം നാട്ടിൽ പുലർന്ന്,
കുട്ടിപ്പാട്ടുകളും കിന്നാരവുമായി
എന്റെ മകൾ ഇപ്പോൾ കാനഡയിലുണ്ട്.
വിവിധ മാധ്യമങ്ങളിലൂടെ ഇംഗ്ലീഷ് അധിനിവേശം തുടങ്ങി.
വീട്ടിൽ നിന്നും തൊടിയിൽ നിന്നും
പകർന്നു കിട്ടിയ മലയാളം
മെല്ലെ മാഞ്ഞു പോയേക്കാം.
അങ്ങനെയാകേണ്ടതുണ്ടോ?
ഉപദേശങ്ങൾ നടപ്പാക്കാൻ എനിക്കു
ലഭിച്ച അവസരമാണ്.
ഗൃഹാതുരത്വവും പ്രായോഗികതയുമായി
മൽസരം ആരംഭിക്കുന്നു.
~ഡിബിൻ റോസ് ജേക്കബ്