പ്രിയപ്പെട്ട സൂസൻ , സിംഹങ്ങളെ സ്വപ്നം കാണുക. അപാരമാണ് സാഗരം. നീ തുഴയുന്ന യാനം വളരെ വളരെ ചെറുതും.
– വല്ലി: പേജ് 136
‘വല്ലി’ വായിച്ചു കൊണ്ടിരിക്കുന്നതതേയുള്ളു. ഈ ചർച്ച അവസാനിക്കുന്നതിന് മുമ്പ് തീർക്കണമെന്ന് ആഗ്രഹിച്ചതാണ്. പക്ഷെ, ചില തിരക്കുകൾ കാരണം സാധിച്ചില്ല. ഇപ്പോൾ വായിച്ചെത്തിയ 136 പേജുകകളിൽ നിന്ന് ഉൾക്കൊണ്ട കാര്യങ്ങളെ പറയാനാവൂ എന്നതിനാൽ ദീർഘമായ കുറിപ്പ് സാധ്യമല്ല. എന്നാൽ പോലും വയനാടൻ ജീവിതത്തെ ഇത്രമേൽ സമ്പൂർണ്ണമായും സത്യസന്ധമായും അവതരിപ്പിച്ച കൃതികൾ വിരലിലെണ്ണാവുന്നവ മാത്രമേ ഉണ്ടായിട്ടുള്ളു എന്നതിൽ തർക്കമേതുമില്ല. എസ്.കെ.പൊറ്റക്കാട് ‘വിഷകന്യക’യിൽ കോറിയിട്ട കുടിയേറ്റ കർഷകരുടെ ജീവിതവും പ്രകൃതിയും പുതിയ കാലത്തിൻ്റെ കണ്ണിലൂടെ വായിക്കുമ്പോൾ ‘വല്ലി’യായി എന്ന് എനിക്ക് തോന്നുന്നു. എന്നു വെച്ച് ഇത് ഒരു തരത്തിലും ‘വിഷകന്യക’യുടെ അനുകരണമല്ല താനും. രണ്ടു കാലഘട്ടത്തിൽ നിന്ന് രണ്ട് എഴുത്തുകാർ ഒരു ദേശത്തെ അതിൻ്റെ ഭൂമികയെ, ചരിത്രത്തെ, ജനജീവിതത്തെ നോക്കിക്കാണുമ്പോൾ സാങ്കേതികമായി എഴുത്തിൽ വന്ന ഭാഷയുടെയും ആഖ്യാനത്തിൻ്റെയും പുരോഗതി ഏത് രീതിയിൽ എഴുത്തിനെ സ്വാധീനിക്കുന്നു എന്ന് നമുക്ക് ഈ നോവലിൽ നിന്ന് വായിച്ചെടുക്കാനാവുമെന്നതാണ് അടയാളപ്പെടുത്തപ്പെടേണ്ട ഒരു കാര്യം എന്ന് എനിക്ക് തോന്നുന്നു.
ബൃഹദാഖ്യാനങ്ങളൊന്നും ഇതിനുമുമ്പ് ഷീല ടോമി എന്ന എഴുത്തുകാരിയിൽ നിന്ന് ഉണ്ടായിട്ടില്ലാത്തതിനാൽ ഇത് അവരുടെ ആദ്യ നോവൽ ശ്രമമാണ് എന്ന് കരുതാം. എന്നിട്ടും നോവൽ എന്ന ആഖ്യാന രൂപത്തിന് ഏറ്റവും നൂതനമായ ഒരു ഫ്രെയിംവർക്ക് സൃഷ്ടിച്ച് അനായാസമായി കഥ പറഞ്ഞു പോകുന്ന ആ മിടുക്ക് അത്ഭുതപ്പെടുത്തുന്നു. പ്രകൃതിയെ, പരിസരങ്ങളെ, കാടിനെ, കുടിയേറ്റ കർഷകനെ, ആദിവാസിയെ, പെൺജീവിതങ്ങളെ, ചൂഷകരെ, അവധൂതരെ, വിപ്ലവകാരികളെ, പ്രണയികളെ ഒക്കെ ഒരൊറ്റ ചെപ്പിലേക്ക് ചേർത്ത് വെച്ച് ഒരേ സമയം വർത്തമാനകാലത്തിൽ നിന്നു കൊണ്ടും ഭൂതകാലത്തിൽ പോയി വന്നു കൊണ്ടും നടത്തുന്ന ട്രപ്പീസുകളിയുടെ എഴുത്തു ചന്തം കൊതിപ്പിച്ചു കളഞ്ഞു എന്നു പറയാതെ വയ്യ.
ഇതിനു മുമ്പ് നോവലിൽ വയനാടൻ ജീവിതം എഴുതിയ ടി.സി ജോൺ (ഉറാട്ടി, നെല്ല, കരിങ്കൂമൻ, നാട്ടുഗദ്ദിക.) പി. വത്സല ( നെല്ല്, കൂമൻകൊല്ലി) കെ.ജെ ബേബി (മാവേലി മൻ്റം) കെ.ആർ വിശ്വനാഥൻ (ദേശത്തിൻ്റെ ജാതകം ) ജോസ് പാഴൂക്കാരൻ (അരിവാൾ ജീവിതം, കറുത്ത പുലികൾ ജനിക്കുന്നത് ) തുടങ്ങിയവരിൽ നിന്നു വ്യത്യസ്തമായി, എന്നാൽ അവർ തുടങ്ങി വെച്ചതിനെ അതിൻ്റെ ഏറ്റവും ഉന്നതതലത്തിൽ നിന്ന് പൂരിപ്പിച്ചു കൊണ്ടുള്ള എഴുത്താണ് ‘വല്ലി’. മുകളിൽ പറഞ്ഞ മികച്ച എഴുത്തുകാരിൽ നിന്ന് വിഭിന്നമായി, സാങ്കല്പികമായ ഒരു കഥാതന്തുവിനെ വികസിപ്പിച്ചെടുത്ത് ഒരു കഥാപാത്രലോകം സുഷ്ടിക്കുന്നതിന് പകരം ആത്മാംശമുള്ള ഒരു ജൈവിക പരിസരത്തെ അതിൻ്റെ മുഴുവൻ നിറപ്പൊലിമയോടും സമ്പൂർണ്ണതയോടും പ്രകാശിപ്പിക്കാനാണ് നോവലെഴുത്തുകാരി ശ്രമിക്കുന്നത്, അതുകൊണ്ടാവാം ഒരു കഥാപാത്രം പോലും കഥയിൽ അധികപ്പറ്റാവുന്നില്ല. വായനക്കാർക്ക് അപരിചിതരാവുന്നുമില്ല.
പലപ്പോഴും ദേശത്തിൻ്റെ ബൃഹദാഖ്യാനങ്ങളിൽ വരുന്ന പെൺജീവിതങ്ങൾ എഴുത്തുകാരാൽ അറിഞ്ഞോ അറിയാതെയോ പാർശ്വവൽക്കരിക്കപ്പെട്ടു പോവുന്നത് കാണാറുണ്ട്. അന്നം കുട്ടിയും സാറയും ലൂസിയും കാളിയും ഉമ്മിണിത്താറയും തെയ്യാമ്മയും സലോമിയും ഒക്കെ പ്രതിനിധീകരിക്കുന്ന പെൺജീവിതത്തിൻ്റെ നിസ്സഹായതയോടും ദൈന്യത്തോടും ആ ദേശത്തിൻ്റെ പ്രകൃതിയെ അതിവിദഗ്ധമായി ചേർത്തുവെക്കുന്ന എഴുത്തുകാരി ഈ പെൺകഥാപാത്രങ്ങളെ നിറങ്ങളാൽ പൊലിപ്പിക്കാതെ കരുതലോടെയും കൈയടക്കത്തോടെയും അവതരിപ്പിച്ച് വ്യക്തിത്വമുള്ള കഥാപാത്രങ്ങളാക്കി മാറ്റിയിട്ടുണ്ട്.
വയനാടിൻ്റെ പ്രകൃതിയുടെ ചന്തം, കാടിൻ്റെ വന്യത, കബനിയുടെ വേഷപ്പകർച്ചകൾ തുടങ്ങിയ പാരിസ്ഥിതികവും ജൈവികവുമായ നിരവധി ഘടകങ്ങളെ നോവൽ ഒരു ചലച്ചിത്രഭാഷയിലെന്ന പോലെ ഉൾച്ചേർത്തുവെച്ചിരിക്കുന്നത് കാണാം. വായനയുടെ ഒഴുക്കിനെ ഒരിടത്തും തടസ്സപ്പെടുത്താത്ത വിധം മനോഹരവും വാചാലവുമാണ് ഷീല ടോമിയുടെ ഭാഷ എന്നതിനാൽ വായിച്ചു തുടങ്ങിയപ്പോൾ തന്നെ വലിയ സന്തുഷ്ടിയും പ്രതീക്ഷയും തരുന്ന നോവലാണ് ‘വല്ലി’ എന്ന് ഞാൻ അടിവരയിടുന്നു. നോവൽ തുടർന്ന് വായിച്ചു കൊണ്ടിരിക്കുന്നു.
- റഹ്മാൻ കിടങ്ങയം