തെയ്യത്തിര മുത്താച്ചി
വെയിലെരിയുന്ന തണുത്തകാലത്ത്
ആവളപ്പാണ്ടിയിലെ,
ഉയിര് വാളിയ നിലങ്ങളിൽ നിന്നാണ്
നിൻ്റെ ഉറഞ്ഞുരിയാട്ടം കേട്ടത്.
കറുപ്പിലാഞ്ഞിട്ടല്ല
എന്നാലും കറുപ്പിയ്ക്കും കൺപോളകൾ
ദാഹിച്ചു വരണ്ടുപോയ – മണ്ണിൽ
മുഖം കുത്തി ചിറിചോപ്പിയ്ക്കും
കാലമർത്തിയ നിലം
കുതിർന്നൊലിയ്ക്കുമ്പോൾ..
കതിരേണി
പന്നിമൂക്കൻ
ഏണിക്കൊയില്
കതിരും തണ്ടും…
എല്ലാം, നിൻ്റെ പേച്ചുകളിൽ മാത്രം നിറയും
കുട്ടാടൻ പൂക്കുന്നിടങ്ങളിൽ
മൗനിയായ നാവുമരം ജ്ഞാനിയാവും.
ചേറാടിയ കനൽശരീരങ്ങൾ
ചാളപ്പറമ്പിൽ തീപ്പൊട്ടനാവും.
പഴുന്ത് പൂക്കുന്ന രാത്രിയിൽ
‘പാലോന്നി’ചൂട്ട് ആളിക്കത്തും
തെയ്യത്തിര മുത്താച്ചി
കാരാമപുറത്ത് ഊരുതെണ്ടാനിറങ്ങും
‘തൊണ്ടിക്കോത്തെ’, കൈതക്കുണ്ടെയില്
ചെമ്പോത്ത് മധുരക്കണി വെച്ച്
കുട്ട്യോളുടെ വിരല് മൂഞ്ചുമ്പോൾ..
‘മാലേരി’ക്കണ്ടത്തിൽ
ഓർമ്മകളുടെ മേലേരി ആളും.
വറ്റിയ ഇറക്കത്തിന്
കൂടിൽ കയറിയ കന്നിപരലുകൾ
ചളിയിൽ പള.. പള.. വെന്തു പിടയുമ്പോൾ
കളകോവുമ്മൽ തുരുത്തിലെ
നിറയെ ചിറകുകളുള്ള കാഞ്ഞിരം
നട്ടുച്ച ഭ്രാന്തിൻ്റെ ചിരിമുഴക്കുമ്പോൾ
ഉണങ്ങിയ ശീലക്കുട നിവർത്തി
പാറാടന്മാർ
ചെമ്പകക്കൊമ്പിൽ പറന്നിറങ്ങും.
പൊന്നണിഞ്ഞ ഗതകാലമോർത്തോണ്ട്
കൈതക്കാടും നോക്കി
ഉടലിൽ പച്ചക്കുത്തിക്കിടക്കുന്നവളെ,
ആർക്കും വേണ്ടാതായതിൻ്റെ
സങ്കടപ്പാട്ടും മൂളി…
കാണാതായ നടവരമ്പിൽ
ചൂട്ടും തെളിച്ചോണ്ട് പോകുന്ന
തെയ്യത്തിര മുത്താച്ചി
എന്നിൽ
പേടിയുടെ കുതിരിക്കൂട്ടുന്നുണ്ട്.
ബൈജു ആവള
ഫോൺ: 9745114691
