ചെറുകഥയിലെ അതികായന്മാരായ എഴുത്തുകാര്‍– അലന് പോ, ഓ ഹെന് റി, മോപ്പസാങ്ങ്, ചെക്കോവ്, ഹെമിംഗ് വേ, റൊവാള്‍ഡ് ഡാല്‍ തുടങ്ങിയവരെ പരിഗണിക്കുക. ഇവരുടെയെല്ലാം പ്രത്യേകത, വായിച്ചു കഴിഞ്ഞാല്‍ മറ്റൊരാളോട് പറയാന്‍ കഴിയുന്ന തരത്തിലുള്ള –ആദ്യമധ്യാന്തങ്ങളുള്ള കഥകള്‍ പറയുന്നവയായിരുന്നു ഇവരുടെ കഥകള്‍ എന്നതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ കലയില്‍ അവതരിച്ച ആധുനികതാപ്രസ്ഥാനത്തിന്റെ കണ്ടീഷനുകള്‍ കഥയില്‍ നിന്ന് ‘കഥ’യെ ഇല്ലാതാക്കി. മലയാളസാഹിത്യം ആധുനികതയെ അനുകരിച്ച അറുപതുകളും എഴുപതുകളും മറ്റും മലയാളത്തിലെയും ചെറുകഥകളില്‍ നിന്ന് കഥയെ ഇല്ലാതാക്കി. കഥ വേണ്ടത് ജനപ്രിയ വായനക്കാര്‍ക്കാണ് എന്നാണ് പൊതുവേ കരുതപ്പെട്ടത്.
പിന്നീട് ഇത്തരം ദ്വന്ദങ്ങള്‍ പരസ്പരം കൂടിക്കലര്‍ന്നു തുടങ്ങിയെങ്കിലും മലയാളത്തില്‍ അപ്പോഴും അന്തസ് അമൂര്‍ത്തമായ കാര്യങ്ങള്‍ പറയുന്ന, പരസ്പരബന്ധമില്ലാത്ത നിരീക്ഷണങ്ങള്‍ നിറഞ്ഞ “കഥകള്‍”ക്കായിരുന്നു. നിങ്ങള്‍ ഒരു കഥ പറയുന്ന കഥയെഴുതിയാല്‍ മലയാളത്തിലെ സാഹിത്യമാസികകള്‍ ഇപ്പോഴും അടുപ്പിക്കുമെന്ന് തോന്നുന്നില്ല. “അപ്പോള്‍ അകലെയെവിടെയോ മഴ നനുത്ത് പെയ്തു കൊണ്ടിരുന്നു” “അപ്പോള്‍ അകലെയെവിടെയോ തേങ്ങാക്കൊലകള് കാറ്റിലാടിക്കൊണ്ടിരുന്നു”..”അപ്പോള്‍ അകലെയെവിടെയോ ഹെലികോപ്ട റുകള് എന്‍ഡോസള്‍ഫാന്‍ തളിച്ചു കൊണ്ടിരുന്നു… ഇതൊക്കെ ഇപ്പോഴും ഇവിടെ എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പതിവുകളെല്ലാം അപ്രസക്തമാക്കുന്ന ഒരു ചെറുകഥാസമാഹാരം പരിചയപ്പെടുത്താന്‍ എനിക്ക് താല്പര്യമുണ്ട്. ശ്രീ ശ്രീനി ഇളയൂര് എഴുതിയ “അപ്രതീക്ഷിതം: ക്രൈം മിസ്റ്ററി കഥകള്‍” എന്ന പുസ്തകമാണത്. ( Subtitle ലേയ്ക്ക് ശ്രദ്ധ ക്ഷണിക്കുന്നു)
ചെറുകഥ Brevity ആവശ്യപ്പെടുന്ന സാഹിത്യമാധ്യമമാണ്. ജനപ്രിയ സ്കൂളിലുള്ളവര്‍ക്ക് ചെറുകഥയില്‍ കൈ വയ്ക്കാന്‍ പൊതുവേ മടിയാണ്. എന്നാല്‍ ‘ക്രൈം-മിസ്റ്ററി” എന്ന ടാഗ് തികച്ചും ജനപ്രിയ സ്കൂള്‍ തന്നെ. ചെറുകഥയില്‍ ഇത് രണ്ടും ഒന്നിച്ച് വരുന്നു എന്നതാണ് ക്രാഫ്റ്റിന്റെ ഗുണമുള്ള ഈ ക്രൈം-മിസ്റ്ററിക്കഥകളുടെ പ്രത്യേകത. So Called മുഖ്യധാരാസാഹിത്യമായ ചെറുകഥയില്‍ ക്രൈം ഫിക്ഷനുമായി ആരെങ്കിലും വന്ന് എവിടെ കാലാകാലങ്ങളായി നിലനിന്ന് പോരുന്ന ദ്വന്ദങ്ങള്‍ക്ക് തുരങ്കം വയ്ക്കേണ്ടത് ഒരാവശ്യമായിരുന്നു. അതിന് പറ്റിയ ഒരു പെര്‍ഫക്റ്റ് എന്‍ട്രിയാണ് : അപ്രതീക്ഷിതം.
വിദേശത്ത് ഇത്തരം ചെറുകഥകള്‍ക്ക് ഒരു പഞ്ഞവുമില്ല. എന്നാല്‍ അത്തരം ഒരു മാതൃകകളെയും ഓര്‍മ്മിപ്പിക്കാത്ത, കേരളത്തിലെ ജീവിതത്തില്‍ ആഴ്ന്നു കിടക്കുന്ന ഉദ്വേഗവും സംഭ്രമവും ജനിപ്പിക്കുന്ന പതിനൊന്ന് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. വളരെ Intriguing ആയ പരിസരങ്ങളാണ് പലകഥകള്ക്കുമുള്ളത്. നമ്മുടെ അടുത്ത ചുറ്റുപാടുകള്‍, ചിരപരിചിതര്‍ എന്ന് തോന്നുന്ന കഥാപാത്രങ്ങള്‍, തികച്ചും സാധാരണം എന്ന് തോന്നുന്ന സാഹചര്യങ്ങളില്‍ നിന്ന് ഉദ്വേഗജനകവും ദുരൂഹവുമായ സന്ധികളിലേയ്ക്ക് വികസിക്കുന്ന ആഖ്യാനം.

ചലച്ചിത്രോല്‍സവത്തില്‍ വച്ച് വിഖ്യാതമായ വിഷാദചിത്രം “ഗ്ലൂമി സണ്‍ഡേ” എന്ന സിനിമ കണ്ടിറങ്ങുന്ന ചലച്ചിത്രവിദ്യാര്ത്ഥിനി അടുത്തദിവസം ദുരൂഹമായി മരണപ്പെട്ടതായി കാണുന്നു. അവളുടെ മരണം ആത്മഹത്യയോ കൊലപാതകമോ? ഒരു ബസില്‍ വച്ച് യാദൃശ്ചികമായി പരിചയപ്പെട്ട സുഹൃത്തിനെ തിരഞ്ഞ് അയാളുടെ വീട്ടിലെത്തുന്ന യുവാവിന് അയാളുടെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഷോക്ക് ലഭിക്കുന്നു. ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥയായി എനിക്ക് അനുഭവപ്പെട്ടത് “അപ്രതീക്ഷിതം” എന്ന ടൈറ്റില്‍ കഥ തന്നെയാണ്. അപരിചിതനായ ഒരു മനുഷ്യന്റെ മരണമറിയിക്കാന്‍ എത്തിച്ചേരുന്ന ഒരു ചെറുപ്പക്കാരന് അയാളുടെ ശവസംസ്കാരം നടത്താന്‍ വേണ്ടി അവിടെ നില്‍ക്കേണ്ടി വരുന്നു. ഇനിയും കണ്ടിട്ടില്ലാത്ത മനുഷ്യന്റെ ജഡം കാണുമ്പോള്‍ തന്റെ വരവില്‍ ഒരു നിയോഗമുണ്ടായിരുന്നു എന്ന് അയാള്‍ക്ക് തോന്നുകയാണ്. മരണത്തിന്റെ ഭീകരമായ അന്തരീക്ഷം പകരുന്ന, ഒപ്പം ഉദ്വേഗവും സംഭ്രമത്തിന്റെയും വേഗതയുള്ള അസാധാരണ അനുഭവമാണ് ഈ കഥ.
ശ്രീനി ഇളയൂര് സാമ്പ്രദായിക”സാഹിത്യം” നിറഞ്ഞ വിവരണങ്ങള്‍, വിശേഷണങ്ങള്‍, നിരീക്ഷണങ്ങള്‍ ഒന്നും കഥയില്‍ നടത്തുന്നില്ല. ഒന്നാം വരിയില്‍ നിന്ന് നിങ്ങള്‍ കഥയില്‍ പ്രവേശിക്കുന്നു. അവസാനം വരെയും കഥയുടെ ടെക്നിക്കിനെക്കുറിച്ചോ ആഖ്യാനഘടനയെക്കുറിച്ചോ ഒന്നും നിങ്ങള്‍ ശ്രദ്ധിക്കുന്നില്ല. അവസാനിക്കും വരെ നിങ്ങള്‍ കഥയില്‍ മാത്രമാകുന്നു. സിനിമയുടെ ടെക്നിക്കൽ വശത്തേയ്ക്ക് പ്രേക്ഷകൻ്റെ ശ്രദ്ധ ക്ഷണിക്കുന്ന സിനിമ, Cinematically മോശമാണ് എന്ന് പറയാറുണ്ട്. സമാനമാണ് ഈ നിരീക്ഷണം. കാന്‍ഡിഡ് ഫോട്ടോഗ്രാഫി എന്നത് പോലെ ഒരു തരം കാന്‍ഡിഡ് ആഖ്യാനമാണത്, ശ്രീ ഇന്ദുഗോപനാണ് അടുത്തയിടെ ഈ രചനാശൈലിയിലേയ്ക്ക് വായനക്കാരെ കൊണ്ട് വന്നത് എന്ന് തോന്നുന്നു.
കഥ പറയുന്ന കഥകളിലേയ്ക്കുള്ള മലയാളം ചെറുകഥയുടെ മടക്കമാണ് ഈ സമാഹാരം. ജനപ്രിയമെന്നും മുഖ്യധാരയെന്നുമുള്ള വിഭജനത്തെ ഭേദിക്കാന്‍ പര്യാപതമാണ് ഇവ. ഉദ്വേഗത്തിന്റെയും ദുരൂഹതയുടെയും കഥകളില്‍ കമ്പമുള്ള വായനക്കാര്‍ക്ക് ധൈര്യമായി നിര്‍ദേശിക്കുന്നു. ഒരു ആസ്വാദനക്കുറിപ്പ് എഴുതിക്കൊണ്ട് ഞാനും ഈ സംരംഭത്തിന്റെ ഭാഗമായിട്ടുണ്ട്. അവതാരിക എഴുതിയിരിക്കുന്നത് ശ്രീ ഇന്ദുഗോപന്. പ്രസിദ്ധീകരണം ലോഗോസ്. ശ്രീനി ഇളയൂരിന് ആശംസകള്‍.
