മലയാളത്തിലെ ആദ്യദളിത് ട്രാൻസ്ജെൻഡർ വിജയരാജമല്ലികയുടെ ആദ്യത്തെ കവിതാ സമാഹാരമാണ് “ദൈവത്തിൻ്റെ മകൾ” കവിതയുടെ തുടക്കത്തിലിങ്ങനെ , അഭിമാനത്തോടെ ,നെഞ്ചിൽ കൈ വെച്ച് പറയുന്നു “ഞാൻ സഹജ ദൈവത്തിൻ്റെ മകൾ “…. തൻ്റെ സ്വത്വത്തെ ആവിഷ്കരിക്കുന്ന ആദ്യ കവിതാസമാഹാരമാണ് ദൈവത്തിൻറെ മകൾ . ജീവിത പ്രതിസന്ധികളെ ആവിഷ്കരിക്കാൻ അതിനനുസരിച്ച ഭാഷയാണ് മല്ലിക എപ്പോഴും തിരഞ്ഞെടുത്തിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ് . മലയാളത്തിലെ നാല് കവിതാ സമാഹാരങ്ങൾക്കും സവിശേഷപ്പെട്ട സ്വഭാവരീതികളുണ്ട്. ഓരോ കാലത്തേയും അടയാളപ്പെടുത്തലായി അവയെ നമുക്ക് നിരീക്ഷിക്കാം .ആദിമകാലത്ത് അവനും അവളും ഒന്നുമുണ്ടായിരുന്നില്ല, മനുഷ്യർ ആയിരുന്നു വെറും മനുഷ്യർ ..കുട്ടികളായിരിക്കുമ്പോഴും അവർ വെറും കുട്ടികളാണ് അതേ സ്വതന്ത്ര ബുദ്ധിയിലും ,ലാഘവ ചിന്തയിലുമായിരുന്ന ലിംഗ വ്യവസ്ഥിതി വിവേചനത്തിൻ്റെ ,അസഹിഷ്ണുതയുടെ അങ്ങേയറ്റത്തെത്തിയിരിക്കുന്നു . ലിംഗവിവേചനമില്ലാത്ത ഒരു കാലത്തെ ഇന്നത്തെ സമൂഹം സ്വപ്നം കാണുന്നു .അതിനു വേണ്ടി വാദിക്കുന്നു .ലിംഗചോദനകളെ ഉടയാടകളിൽ നിന്ന് മോചിപ്പിച്ചു കൊണ്ട് ഇതാണ് ഞാൻ ഇത്രയേയുള്ളൂ എന്ന് പ്രഖ്യാപിക്കുന്നു .ഈ സ്വതന്ത്ര പ്രഖ്യാപനങ്ങളിലാണ് മല്ലികയുടെ ട്രാൻസ് ജൻറർവ്യക്തിത്വം അടയാളപ്പെടുത്തലുകളിൽ കൂടി ഇടം പിടിക്കുന്നത്. എല്ലാതരത്തിലുള്ള ലിംഗവിവേചനങ്ങളോടും ശക്തമായി പ്രതികരിക്കേണ്ടി വരുന്ന അവസ്ഥയിൽ ലിംഗാധികാരിയാര് എന്ന ചോദ്യത്തിനും പ്രസക്തിയുണ്ടല്ലോ ..? മനുഷ്യന് എത്ര വലിയ ചിന്താഗതി ഉണ്ടെന്ന് ആണയിട്ട് പറഞ്ഞാലും ഒരു ശരീരത്തിനുമേൽ ആണിടുന്ന ഒരു വിലയുണ്ട് ,യോനി ഇല്ലാത്ത പെണ്ണിനാണോ കല്യാണം എന്ന് കവിതയിലൂടെ ചോദിക്കുന്നത് അതുകൊണ്ട് തന്നെയാണ് . വിവാഹവും, പ്രണയവും ശരീരത്തിന് മാത്രം പ്രാധാന്യം കൊടുക്കുന്ന ഒരു കാലത്തിൽ കൂടിയുമാണല്ലോ സഞ്ചാരം . മരണാനന്തരം, മറപ്പുര തുടങ്ങിയ കവിതകളിൽ ആൺ-പെൺ ചേരികളുടെ ഇടങ്ങളിൽ പെട്ട് ഞരങ്ങുന്ന തൻ്റെ വ്യക്തിത്വം സ്ത്രീയുടേതാണെന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട് മല്ലിക . എങ്കിലും പുരുഷനായ സമൂഹത്തിന് എന്നും സംശയം മാത്രമേയുള്ളൂ അതിനുത്തരം പോലെയാണ് കവിതയിൽ രസകരമായ ആ മറുപടി.
“കുളിപ്പിക്കാതെ കട്ടയിൽ വയ്ക്കില്ലല്ലോ “
എന്ന് . കറുത്തവരുടെ / നിരാകരിക്കപ്പെട്ടവരുടെ വേദനയാണ് എഴുത്തിലൂടെ മല്ലിക പുറം ലോകത്തേക്ക് എത്തിക്കുന്നത് . ഭിന്നരെന്നും ,മൂന്നാം ഭാഷക്കാരിയെന്നും അന്യരും ,അ ലിംഗമെന്നും വിമതരുമാണെന്ന് പറയുന്നവരോട് എന്നാൽ ഞങ്ങളെ കലിംഗ യാക്കൂ എന്നാണ് കവിയുടെ ആവശ്യം . പ്രേമം കൊണ്ട് പരവശയാകുമ്പോഴും വിവാഹവും കുഞ്ഞും സ്വപ്നം കാണുന്ന ഒരു പെണ്ണ് കവിതകളിലുണ്ട് .അതുകൊണ്ടാണ് ഇതിഹാസം ഇഷ്ടപ്പെടുന്നത് ഇതിഹാസത്തിലെ മര്യാദാപുരുഷോത്തമൻ പായസപാത്രത്തിൽനിന്നും പിറന്നവനാണല്ലോ .. നീലാംബരി എന്ന കവിതയിലും ഇതേ വിഷയം ആവർത്തിക്കുന്നുണ്ട് തൻ്റെ മുലകൾക്ക് ഭംഗിയുണ്ടെങ്കിലും കുഞ്ഞിനെ ഊട്ടാൻ ഉതകുകയില്ല എന്ന് പറയുന്നത് അതുകൊണ്ട് തന്നെയാണ്. “നീ എന്നിൽ കണ്ട ഭിന്നത അത് ഞാൻ നിന്നിൽ കണ്ടില്ലല്ലോ ” എന്ന് എത്ര സമത്വസുന്ദരമായാണ് കവിതയിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. ഓരോ കാവ്യാവസ്ഥയ്ക്കുള്ളിലും ഒളിച്ചിരിക്കുന്ന ഭാഷകൾക്ക് വ്യത്യാസമുണ്ടാകുന്നത് മല്ലിക നിൽക്കുന്ന ഇടം തൻ്റെ സ്വത്വം കൊണ്ട് വ്യത്യസ്തമാകുന്നതു കൊണ്ടു തന്നെയാണ് . രണ്ടാമത്തെ സമാഹാരമായ “ആൺനദി” യിൽ വെളിപ്പെടുത്തുന്ന സ്ത്രീത്വം തന്നെയാണ് വിഷയം .. തുറന്നു കാണിക്കുന്ന പെണ്ണത്തം . മലരുക ഒരു നാടൻ ഭാഷാപ്രയോഗം ആണ്. മലർന്നു നടക്കുക മലർന്നവൾ .. ഇതിനെല്ലാം ഒരു തേവിടിശ്ശി ഭാഷയുടെ ഗന്ധമുണ്ട്.
“ആണാന്തരങ്ങളിൽ മൂക്കും, മുടിയും ,മുലയുമില്ലാതെ അയൽക്കാരിയായ് ഞാനൊരു കാഴ്ചക്കാരിയായ്”
ആർത്തവമില്ലാതിരുന്നിട്ടും ഒരു സ്ത്രീയായി പൂത്തുലയുകയായിരുന്നല്ലോ .. വെറ്റിലത്തോപ്പുകൾ എന്ന കവിതയിൽ പ്രകൃതിയുടെ പ്രതിഭാസങ്ങൾ ശരീരത്തിൽ ഏറ്റുവാങ്ങി തൻ്റെ ഉടലിനോട്ചേർത്തു നിർത്തി വസന്തസേനനെ സ്വപ്നം കാണുന്ന പെണ്ണിനെ കാണാം .ഒരു സ്ത്രീയായി അവൾ പൂത്തുലയുകയാണ്, പ്രണയത്തിൻറെ തീഷ്ണത മുറ്റിയ വരികളിലേക്ക് നോക്കിയാൽ “എനിക്ക് എൻ്റെ പരുത്തിപ്പാറകൾ ചേർത്ത് നീന്തണം”
എന്ന് പറയുന്നിടത്ത് തൻ്റെ ശരീരം പ്രണയത്തോടും ,കാമത്തോടും എത്രമാത്രം പരിമിതികൾക്കുള്ളിൽ ശ്വാസം മുട്ടുന്നു എന്ന തിരിച്ചറിവ് തന്നെയാണ് . പ്രണയത്തിൻ്റെ തീവ്രതയാൽ ശ്വാസം മുട്ടി മരിക്കാൻ ആഗ്രഹിക്കുന്ന ഒരു പെണ്ണിനെയാണ് പല കവിതകളിലും കണ്ടെത്തുന്നത്. ആൺ നദിയുടെ പ്രവാഹത്തിൽ പെട്ട് ശ്വാസം മുട്ടി മരിക്കാനാഗ്രഹിക്കുന്ന പെണ്ണ് .ആ പെണ്ണിനെയാണ് ആൺ നദിയിൽ കണ്ടെത്തുന്നത്. എന്ത് ആക്രമണമാണിത് ഒരു പെണ്ണിനെ ഇങ്ങനെ വേദനിപ്പിക്കണോ പതിനഞ്ചോ പതിനാറോ വയസിൽ തുടങ്ങിയതല്ലേ.. ഈ ഉപദ്രവം കാമം പാപമാകുന്ന ഇടങ്ങളിലാണ് കാമദേവനോട് ദിസ് ഈസ് ടൂ മച്ച് എന്ന് പറയുന്നത്. മനുഷ്യൻ്റെ ലിംഗവും ,ലൈംഗികതയും സദാചാര കൂടുപൊളിച്ച് അടയാളപ്പെടുത്തേണ്ടതുണ്ട് .സമൂഹത്തിൻ്റെസംശയങ്ങൾക്കുള്ള മറുപടിയിൽ ഞാൻ എന്ന സത്യം ഉണ്ടായിരിക്കണം . ലിംഗനീതിയുടെ കപടമുഖത്തെ ചോദ്യം ചെയ്യുന്ന കവിതകളാണ് വിട ,വിജാഗിരി ,മാലാഖയുടെ മരണം എന്നിവ.. ഏറ്റവും പ്രിയപ്പെട്ട കവിതകളെന്ന് ആരും എടുത്തു പറയുന്നവയാണ് ചഞ്ചല, ദ്വീപ് തുടങ്ങിയവ.. പ്രണയത്തിൻ്റെ സൗന്ദര്യം കൊണ്ട് ചാലിച്ചെഴുതിയ വരികളാണ് ദ്വീപ്.
“പുലരി ഉരുണ്ടുരുണ്ട് പന്താടി വന്ന് പ്രണയ തീരങ്ങളിൽ പനിനീർ കുടയുമ്പോൾ അമൂർത്താരവങ്ങളുടെ ഈറ്റു പായയിൽ ഞങ്ങൾ ഇടകലർന്ന് മയങ്ങുന്നുണ്ടാകും”
ചഞ്ചല കവിതയിൽ മേഘമാംസം കുൽധാര തുടങ്ങിയ പുതിയ പദങ്ങൾ ശ്രദ്ധേയമാണ് .അതു പോലെ
“പൂവിൽ നിന്ന് കണ്ണിലേക്കും കണ്ണിൽ നിന്നും പൂവിലേക്കുള്ള ആന്ദോളങ്ങൾക്കിടയിൽ “
പ്രകൃതിയും പ്രണയവും ഒന്നാകുന്ന പുതിയ ഭാഷയാണ് ഈ വരികളിലേത്. വിജാഗിരിഎന്ന കവിതയിൽ എൻ്റെ നനവുകളും , നിൻ്റെ നിനവുകളും കോർത്ത് പ്രണയം എന്ന് വിളിക്കട്ടെ .. ആണാന്തരങ്ങളിൽ നിന്നും പെണ്ണാന്തരങ്ങളിലേക്ക് ഇറങ്ങിവന്ന പുസ്തകമാണ് ആൺനദി.സ്ത്രീ, പുഴ പ്രണയം എന്ന പാരമ്പര്യ ബോധത്തെ അല്ലെങ്കിൽ പാരമ്പര്യം നിർവചനത്തിനെ പുരുഷൻ ,നദി, പ്രണയം എന്ന നിർവചനത്തിൽ എത്തിച്ചിരിക്കുന്നു അതുകൊണ്ട് തന്നെയാണ് വാക്കുകൾ കുതിച്ച് എത്തുന്നത്. തൻ്റെ പ്രണയത്തെ പുതു വാത്സ്യായനെ കൊണ്ട് വ്യാഖ്യാനിക്കണം എന്ന് പറയാൻ ധൈര്യപ്പെടുന്ന മലർന്ന് പെണ്ണ് പുതു വാത്സ്യായനൻ കടലാണ് ശരിക്കും ഇളകിമറിയുന്ന പ്രണയകടൽ.
ഹേമന്ത രാത്രികളിൽ ദ്വീപിലിറങ്ങാൻ കാമ കലയുമായി വരുന്ന പുതു വാത്സ്യായനെയാണ് വിജയരാജമല്ലിക തന്റെ കവിതകളിൽ കൂടി അന്വേഷിക്കുന്നത് . രാത്രിമല്ലികളിൽ ആരും അറിഞ്ഞിട്ടില്ലാത്ത ആ അനുഭൂതികൾ വാത്സ്യായനൻ തന്നെ വിവക്ഷിക്കട്ടെ .തന്നെ പ്രണയിക്കുന്നവരുടെ ഇടയിലല്ല താൻ പ്രണയിക്കുന്നവന്റെ ഇടയിലേക്ക് അയാളെ മാറോട് ചേർക്കാൻ … കൊതിക്കുന്ന പെണ്ണിന് കടലാഴങ്ങളല്ല ഉടലാഴങ്ങളാണ് പ്രിയം .ഖജു രാഹോയുടെ ചുവരുകളിൽ പ്രണയത്തിന്റെ ,കാമത്തിന്റെ സ്വന്തം ലിപികൾ ചേർക്കും .അങ്ങനെ പുതു ചുവർ ചിത്രമാകും ..
പ്രണയിക്കുന്നവർ പുതുമ തേടുന്നവരും ,മറ്റൊന്നിനോടും തങ്ങളുടെ സ്നേഹത്തെ കൂട്ടി കെട്ടാൻ ആഗ്രഹിക്കാത്തവരുമാണല്ലോ .അവന്റെ പുഷ്പകവിമാനം ദിശമാറി പറക്കുമ്പോൾ എന്റെ ദ്വീപിലും ചിറകണയുന്നു .പ്രിയതമന് വേണ്ടി വിരിഞ്ഞ പ്രണയ പൂക്കളാണ് മാനത്തെ നക്ഷത്രങ്ങൾ. മരുഭൂമിയിലെ മഴയും സുഗന്ധങ്ങളുടെ ഓരോ പുറംതോടും അടർത്തിമാറ്റുന്നത് പ്രണയത്തിന്റെ അനുഭൂതികൾക്കിടയിലാണ് .ദ്വീപ് കടലാണ് ശരിക്കും ഇളകി മറിയുന്ന പ്രണയ കടൽ .. ആ കടൽ വന്യമാണ് നിർവചിക്കാൻ പുതുയുഗവാത്സ്യായനൻ തന്നെ വേണം.
പ്രണയത്തിന്റെ മാംസ ഗോപുരങ്ങളുടെ ഉരുണ്ടിറക്കം .ഒരു സ്ത്രീയുടെ ഹൃദയവും ശരീരവും പരിമിതികൾ മറന്ന് കാമുകനുമായി സംവേദിക്കാൻ ആഗ്രഹിക്കുന്നതിന്റെ ഭാഷകൾ… അതെ ഇത് പെണ്ണെഴുത്താണ് പെണ്ണിലേക്ക് കുതിച്ചെത്തുന്ന എഴുത്ത് . വികാരവും വിശപ്പുമാണ് മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങൾ അതിലുള്ള കുതറി തെറിക്കലുകളെ ആവിഷ്കാരം എന്ന് വിളിക്കാം .ഉടലാഴങ്ങളിൽ നിന്നും കുതിച്ചെത്തി തന്റെ കാമത്തെ പുതു വാത്സ്യായനെ കൊണ്ട് വ്യാഖ്യാനിക്കണമെന്ന് ധൈര്യപ്പെടുന്ന മറ്റൊരു ”മലർന്ന ” പെണ്ണ് . ആൺനദി പുതിയ സ്വത്വത്തിനു വേണ്ടിയുള്ള അവകാശവാദമാണ്. ഇതിലെ ഓരോ കവിതകളും ഉള്ളിലെ സ്ത്രീത്വത്തിന്റെ ആരവങ്ങളാണ് .ചുട്ടുപൊള്ളുന്ന ശരീരവും മനസും ഉപേക്ഷിച്ചു കൊണ്ട് പുറത്തുചാടുന്ന വെന്ത വാക്കുകൾ കവിതകളാകുന്നതെങ്ങനെ യെന്ന് ഈ സമാഹാരം മനസിലാക്കി തരുന്നു .
“എന്റെ നനവുകളെ
നിന്റെ നിനവുകളോട് കോർത്ത
വിജാഗിരിയെ പ്രണയമെന്ന്
ഞാൻ വിളിക്കട്ടെ”
പ്രണയത്തിന്റെ സമവാക്യങ്ങൾക്ക് പുതിയ പദം പലപ്പോഴും തേടി പോകുന്നുണ്ട് കവയിത്രി. കാമനകൾ സദാചാര സമൂഹത്തിന് പാപമാകുന്നിടത്ത് ശരീരത്തോടും കവയിത്രി പാപം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് പീഡനം മതിയാക്കാൻ കാമദേവനോട് അഭ്യർത്ഥിക്കുന്നത് .ആൺ തന്ത്രങ്ങളെ ചോദ്യം ചെയ്യുന്ന മണവാട്ടികളെ നോക്കി നീ ദൈവത്തിന്റെ ഇഷ്ടപുത്രിയല്ല എന്ന് കൽപ്പിക്കുന്ന ആൺ ദൈവങ്ങൾ വാഴുന്ന ഇടമാണിവിടമെന്ന് ലിംഗനീതി ,മാലാഖയുടെ മരണം, തുടങ്ങിയ കവിതകളിലൂടെ തന്റെ സാമൂഹീക പ്രതിബദ്ധത മറക്കാതെ തന്നെ കവയത്രി പ്രതികരിച്ചു പോകുന്നുണ്ട്. .ഒരായിരം പ്രഹരമേറ്റിട്ടും നിലപാട് കൊണ്ട് തിളങ്ങുന്ന ജീവിതമാണ് മല്ലികയുടേത്. ആത്മബലമുള്ള ഇടങ്ങളിൽ നിന്നാണ് തെളിച്ചമുള്ള എഴുത്തുകൾ ഉണ്ടാകുന്നത്.
മൂന്നാമത്തെ കവിതാ സമാഹാരം തികച്ചും വ്യത്യസ്തമായ മറ്റൊരു ഘട്ടത്തെ പ്രതിനിധാനം ചെയ്യുകയും ചോദ്യങ്ങളുടെ കവിത പുറത്തിരുന്ന് തേരോട്ടം നടത്തുന്നതായും കാണാം
“പകൽവെളിച്ചത്തിൽ ഒന്ന് ചേർത്തു നിർത്തിയിരുന്നെങ്കിൽ രാത്രിയിലിങ്ങനെ ചിതറി വീഴുമായിരുന്നില്ല”
വേദനകൾക്കൊടുവിലുള്ള വിജയങ്ങളിലും തൻ്റെ ശേഷിപ്പുകൾ സമത്വത്തിനു വേണ്ടിയുള്ള മുറവിളികളിലേക്കാണ് നീങ്ങുന്നത്. കവിതകൾ ട്രാൻസ്ജെൻ്റർ സമൂഹത്തിൻ്റെ വേദനകളുടെ, ഉയിർപ്പിൻ്റെ അടയാളങ്ങളായി മാറുന്നു . “മൂന്നു മുകളിലേക്കും അക്കങ്ങൾ കണ്ടു പിടിച്ചിട്ടും 2 ആത്മഹത്യ ചെയ്തില്ല “കവിതകൾ കുഞ്ഞുങ്ങൾക്ക് വേണ്ടി രചിക്കപ്പെട്ട താരാട്ട് മൂന്നാമത്തെ കവിതാസമാഹാരത്തിൽ ആണെന്നുള്ള പ്രത്യേകതയുണ്ട് ഇല്ല എന്ന സമാഹാരത്തിൽ മിണ്ടാൻ മടിക്കുന്ന സമൂഹത്തിന് സമൂഹമായി തുടരാൻ ബുദ്ധിമുട്ടാണെന്ന് പ്രഖ്യാപിക്കുന്ന കവിതകളാണ് നമ്മൾ ഏറ്റവും കൂടുതൽ കണ്ടുമുട്ടുന്നത് അടിമകളെ സൃഷ്ടിക്കുന്നത് ഏകാധിപതികളുടെ ലക്ഷ്യമാണ്.ഈ സത്യത്തെ ഉയർത്തി കാണിക്കാൻ എഴുത്തുകാരി പരമാവധി തൻ്റെ കവിതകളിലൂടെ ശ്രമിക്കുന്നു. “ലിലിത്തിന് മരണമില്ല ” എന്ന പുസ്തകം പൊതുസമൂഹത്തിനു മേൽ തൽസമയം നവീകരിക്കപ്പെട്ട വരികളായി നിലനിൽക്കുന്നു. രണ്ടു പേർ കണ്ട സ്വപ്നങ്ങൾ പരസ്പരപൂരകമായി ചർച്ച ചെയ്യുന്ന ഒരു കാലം ഒന്നോർത്തുനോക്കൂ . വേറെ ആർക്കും നമ്മളോട് ഇപ്രകാരം സംവദിക്കാൻ കഴിയും.എത്രജാലകങ്ങൾക്കപ്പുറത്താണ് ഓരോ ഉടലായി അവൾ ഉഴുതു മറിയുന്നത്. മകരാംഗി എന്ന കവിതയിൽ
”ഉടലിൽ നിന്ന് വിയർപ്പിന്നീഴം നുകരവേ “
എന്നിങ്ങനെയാണ് അസ്വസ്ഥമായ വാക്കുകൾ പിറക്കുന്നത് .ട്രാൻസ് ജൻ്റർ വ്യക്തി അനുഭവിക്കുന്ന വേദനകളുടെ സാക്ഷാത്കാരവും ,ഉയിർപ്പുമാണ് ഈ പുസ്തകം .നിത്യം കലഹിച്ചു കൊണ്ടിരിക്കുന്ന ഭാഷ ഉത്പാദിപ്പിക്കുന്നത് സ്വയം വേവുകളിൽ നിന്നാണ്. സമത്വവാദികളുടെ മൂന്നാം പിറയെന്ന അടയാളപ്പെടുത്തലിനെ കവയിത്രി മൂന്നാം മുറ എന്നാണ് പേർ കൊടുത്തത്. പിറവി യിൽ ആരവങ്ങളിൽ നിന്ന് അനാഥത്വത്തിലേക്ക് തള്ളപ്പെട്ടവരുടെ ദുഃഖം ഓർമകൾ മരിക്കട്ടെ എന്ന കവിതയിൽ മരിച്ചു മണ്ണടിയാൻ ആഗ്രഹിക്കുന്ന ഭൂതകാലം തന്നെയാണ്. ലിംഗബോധം പാരമ്പര്യ ബോധമാണ് അത് വീട്ടിലും സമൂഹത്തിലും കാലാകാലങ്ങളായി ഉണ്ടാക്കി എടുത്ത ബോധ്യങ്ങൾ വടുക്കളായി കെട്ടിക്കിടക്കുന്നു. മീശ കുമാരിയിൽ പൊടിഞ്ഞു പടരുന്നത് രുധിരമാണ് ഒരിക്കലും ഉണങ്ങാത്ത മുറിവിന് ചുറ്റും ഒരു തെരുവ് മുഴുവൻ ചുണ്ടുകൾ കൊണ്ട് പിറുപിറുക്കുന്നു. ആവർത്തിച്ചുള്ള അടയാളപ്പെടുത്തലുകളിൽ കൂടിയാണ് അരികു വൽക്കരിക്കപ്പെട്ടവർ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. ജീവിതം കൊണ്ട് പ്രതിരോധിച്ചും ,വാക്കുകൾ കൊണ്ട് സ്വയം ഉയിർത്തും ഉണരട്ടെ …
ശ്രുതി .വി.എസ് .വൈലത്തൂർ