The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
November 19, 2021 by maarga editor
Fiction & Poetry

കവിത ഓർമ,കടൽ ഒരു കുമിള:രാ പ്രസാദ്

കവിത ഓർമ,കടൽ ഒരു കുമിള:രാ പ്രസാദ്
November 19, 2021 by maarga editor
Fiction & Poetry
Spread the love

1997-ലാണ് ‘കടൽ ഒരു കുമിള’എന്ന ദീർഘ കവിതദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ചത്.നൂറു വർഷത്തെ മലയാള കവിതകൾക്കൊപ്പം,’ കവിതയുടെ നൂറ്റാണ്ട് ‘ എന്ന സമാഹാരത്തിൽ ,പത്രാധിപരായ M.N.വിജയൻ, ഈ കവിത ഉൾപ്പെടുത്തി. പിന്നീട് എൻ്റെ രണ്ടാമത്തെ കവിതാ സമാഹാരം ഇതേ പേരിൽ 1999-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ആത്മസുഹൃത്തും പപ്പറ്റിയറും ‘ബഹുവചനം’ മാസികയുടെ പത്രാധിപരുമായ അജിത് ആയഞ്ചേരിയാണ് പ്രസാധകൻ.പ്രകാശനം ചെയ്യാമെന്നേറ്റ ആറ്റൂർ രവിവർമ്മ ,അതിനായി കോഴിക്കോട്ടേക്കു വന്നുകൊണ്ടിരുന്നപ്പോൾ കടലുണ്ടിപ്പാലത്തിൽ വച്ച് തീവണ്ടി 3 – 4 മണിക്കൂർ ബ്ലോക്കായതിനാൽ തിരിച്ചു പോയി. അദ്ദേഹത്തിൻ്റെ ആശംസ എഴുതി വായിച്ചു.എം .ഗംഗാധരൻ , സിവിക് ചന്ദ്രന് ആദ്യ കോപ്പി നൽകി പ്രകാശനം നിർവഹിച്ചു.. ടി.കെ.രാമചന്ദ്രൻ പ്രഭാഷണം നടത്തി.കല്പറ്റ നാരായണൻ ,കുരീപ്പുഴ ശ്രീകുമാർ, Priyanandanan Tr , Satheesh K , Sath, മനോജ് മാതമംഗലം Nalini Prasad , M u Mu Praveen , V K Ashokan, Gireesh Pc Palam , ശാന്തൻ, മുടി വേണുവേട്ടൻ, Jyothish, സന്തോഷ് മാനിച്ചേരി തുടങ്ങി ഒട്ടേറെ പേർ എത്തി.”ഇത്ര മനോഹരമായ ഒരു പേരു് കേട്ടിട്ടില്ല’ ” എന്നു പറഞ്ഞ് (ഫോണിൽ വിളിച്ച് ) മാധവിക്കുട്ടി അര മണിക്കൂർ സംസാരിച്ചു സ്നേഹം തന്നു. ശശി മാഷ് ( N.ശശിധരൻ ) പറയും പോലെ പുസ്തകങ്ങളും മനുഷ്യരാണ്. അവർക്കും ഒരു ജീവിതമുണ്ട്. കവിത ഇവിടെ ഒട്ടിക്കുന്നു.

കടൽ ഒരു കുമിള

ഒരു നിമിഷം കൊണ്ട് എന്റെ കടലെല്ലാം

കറുത്ത മഷി നിറഞ്ഞു.

ഇൻഡ്യൻ ഇങ്കു നിറഞ്ഞ

ഇന്ത്യൻ മഹാസമുദ്രമേ,

എൻ്റെ വേദനകൾക്ക് ഉപ്പു പുരട്ടിയ നിനക്ക്,

ഇനിയുമെത്ര നിധികളുടെ

കൈവശാവകാശമുണ്ട് ?

കടലലറി:

“ഞാനൊരു തടവറയാണ്

നിൻ്റെ യാത്രകളെ

മരണത്തിൻ്റെ മാനദണ്ഡത്താൽ

ഞാനളക്കുന്നുണ്ട്.

ഇടയ്ക്ക് പ്രേതത്തെപ്പോലെ

എൻ്റെ കൈവിരലുകൾ നീണ്ടു വന്ന്

നിൻ്റെ മാംസളത പറിച്ചെടുക്കും.

മുഖം മൂടികൾ അണിഞ്ഞു സഞ്ചരിക്കുന്ന

ഒറ്റയിൽ നിന്നും കൂട്ടത്തിൽ നിന്നും

ചുവന്നു തുടുത്ത ചുംബനങ്ങൾ കടിച്ചെടുക്കും.

കണ്ണുനീരിലൊളിച്ച

താളിയോലകളുടെ മാംസത്തിൽ

കടൽചേനയുടെ നാരായമുനയെഴുതിയ

കാര്യങ്ങളുണ്ട്.

കണ്ണഞ്ചിപ്പിക്കുന്ന പവിഴപ്പുറ്റുകളുള്ള

ഗുഹ്യചേതന

നിൻ്റെ കാമാന്ധതയറിയുന്നുണ്ട്.

ആത്മാക്കൾ ചോർന്നു പോകുന്ന

ഈശ്വരന്റെ വലപോലെ,

കപ്പലെറിയുന്ന വീശുവലയുയരുമ്പോൾ,

അതിൽ പെട്ടു മത്സ്യങ്ങൾ

ജീവസുഗന്ധങ്ങളെല്ലാം

കടലിനു മടക്കിത്തന്ന്

ആധുനിക രുചികളിലേക്ക്

ദുർഗന്ധപൂരിതമായ

അസഭ്യയാത്രകൾ ചെയ്യുന്നതും കാണുന്നുണ്ട്.


2.കടലിൻ്റെ പെരുക്കപ്പട്ടിക

മറ്റെല്ലാ ശബ്ദങ്ങളും വിഴുങ്ങി

കാടു പോലെ മുഴങ്ങുന്നു.

കടൽ കാക്കയുടെ കൊക്കിൽ നിന്നടർന്ന

കൊതിയിൽ ഉപ്പു കാറ്റു ചീറി.

ഞണ്ടിനെപ്പോലെ കാലവും

ഇടം-വലം പാഞ്ഞു.

കടലിരമ്പുന്നത് കക്കയിലോ

ഉപ്പു പരലിലോ ആകാം .

മണപ്പുറത്തെ ആരോപണങ്ങളെ

മായ്ച്ചു കളയുന്ന വാശി പോലെ

പെണ്ണു പോലെ

ഹൃദയതീരങ്ങളിലടിച്ചു കയറിയ തിരമാലകൾ

പിൻ വാങ്ങാതെ കൊളുത്തിക്കിടപ്പാണ്.


3.ഉപ്പുപുരണ്ട കൂടിക്കാഴ്ചകളിലും

നനഞ്ഞൊട്ടിയ പാവാട നിറങ്ങളിലും

കൗതുകത്തിൻ്റെ ടോർച്ചു വെട്ടമെറിയുന്ന

കിഴവൻ വിളക്കുമരം.

അകലെ പുകക്കുഴലുയർത്തിയ

സാമ്രാജ്യങ്ങളിൽ,

യാത്രികരുടെ ഒട്ടകങ്ങൾ ഒഴുകുന്ന

നീലനിശ്ശബ്ദതയിൽ

മിന്നാമിനുങ്ങുകൾ ഉണരുന്നു.

ഇരുട്ടിൻ്റെ വേലിയേറ്റത്തിൽ കാമം നുരച്ച്

കടലിടുക്കിൽ ചേക്കേറിയ രാത്രിക്കും നീലമണം.

ചുംബനക്കറ പുരണ്ട കരളിൻ്റെ കടലാസിൽ

കപ്പലുണ്ടാക്കി

നിന്നിലേക്കാഴാൻ ആരേ തുഴയുന്നു ?

പകലിൻ്റെ പാഠപുസ്തകത്തിൽ നിന്നും

പകർത്തിയ തോണിപ്പാട്ടുകൾ

ചുരുളുകളായൊതുക്കിയ ജലധി,

കപ്പൽ പായ ചുരുട്ടുന്ന പഴയ നാവികൻ.

കടൽപേടിയുടെ കവിതകളെയെല്ലാം

അക്ഷരമാലകളടിച്ചു മായ്ക്കുന്നു


4.കടലൊരു ചുരമായി

തുരങ്കമായി

ഭാഷയായി

കാട്ടു പാതകളായി

ആർക്കൊക്കെയോ വഴിമാറുന്നു.

മണ്ണു വാരിയെറിഞ്ഞ് ആനയെേപ്പോലെ

കടൽ ആടി നിൽക്കുന്നു.

ഒഴുകിയണഞ്ഞ കുപ്പികളിൽ നിന്ന്

കഥകൾ കുതിരകളായി കുതിക്കുന്നു .


5.കാറു കൊണ്ട മാനത്തെ കടലിരമ്പം ചെയ്ത്

കുടിലുകൾ ചെറുതോണികളായുലഞ്ഞു.

മേൽക്കൂരയിലെ ദ്വാരങ്ങളിലൂടെ

കടലിറങ്ങി വന്നു.

അമ്മയുടെ ഉടലുപ്പിൽ സമുദ്രവാത്സല്യം.

മൊഴിയിരുളിൽ കപ്പൽച്ചേതം.

അകലെയേതോ ദ്വീപിൽ നീന്തിയണഞ്ഞ

യാത്രികൻ്റെ

മാംസം കൊത്തിയെടുത്ത്

ആകാശപ്പക്ഷികൾ പറക്കുന്നു

മരണത്തിൻ്റെ പാമ്പുകൾ

പിറക്കൂട്ടങ്ങളിൽ ചേക്കേറുന്നു.

ചിന്തകൾ തിരയടിക്കുന്ന പാറയിൽ

ഒരു മസ്തിഷ്കം തകരുന്നു.

അക്ഷാംശ രേഖാംശങ്ങളുടെ വലയിൽ

കുരുങ്ങിയ

കടലെന്ന വലിയ മത്സ്യം

കടൽ കാക്കയുടെ കുരൽ കീറി കരയുന്നു.

ടൈറ്റാനിക്കിൻ്റെ ദുരന്തം ക്ലാസ് മുറിയിൽ

നിശബ്ദമായ നിലവിളികളുടെ

സൈറനുണർത്തിയപ്പോൾ

ഓരോ അന്ത്യസന്ദേശവും പിടിച്ചെടുത്ത്

ഞങ്ങൾ കുട്ടികൾ പകച്ചു.

പാ0ങ്ങളിൽ നനഞ്ഞൊട്ടിയ

പ്രാവുകളായി വിറച്ചു.

അമാവാസികളുറങ്ങുന്ന വിരിപ്പിൻ ചുളിവിൽ

പാരസൈറ്റുകളെപ്പോലെ നൗകകൾ.


6.സിൻബാദിൻ്റെ ഭാരങ്ങൾ പങ്കിട്ട ഞങ്ങൾക്ക്,

കടലുകൾ നഷ്ടമായ കഥയും

കടൽകൊള്ളക്കാരുടെ വഴികളും

കലങ്ങിയ കണ്ണുകളുടെ

കളിമയാർന്ന അഗാധതകളിൽ

നങ്കൂരമിടുന്ന കപ്പിത്താൻമാരെയുമറിയാം.

തിമിംഗലങ്ങളെയും

അന്തർവാഹിനികളെയും

വേർതിരിച്ചറിയാം.

കടൽകൊള്ളക്കാരോടേറ്റ

വെളുത്ത പിശാചിൻ്റെ മുഖം മൂടിക്കുള്ളിലെ

വ്യാജ പുരാണങ്ങളുമറിയാം.

ഇനി വിൽക്കാൻ തലയും മുലയുമരയുമില്ല.

കടലിലേക്കു തുറിക്കുന്ന

തോക്കിൻ മുനയൊളിപ്പിച്ച്

കോട്ടകൾ കാത്തിരിക്കുന്നുണ്ട്

കടലിൽ ഉദിക്കുന്ന കുട്ടികളും

തിരയിലെരിയുന്ന സങ്കടോമൊണ്ട്.

കടൽക്കാറ്റിലെ ചോരപ്പൂക്കളുടെ

പരാഗം പടർത്തുന്ന പൂമ്പാറ്റകൾ

ഏതേത് തോണിപ്പാട്ടുകളുടെ

അണിയത്തേക്കാണ് പറന്നത് ?


7.പൊട്ടിച്ചിരികൾ കൊണ്ടു പടുത്ത

കടലിലെ കൊട്ടാരത്തിൽ

അടിമക്കച്ചവടത്തിൻ്റെ കണക്കുകൾ സൂക്ഷിക്കുന്ന നിലവറകളുണ്ട്.

ചുണ്ടെലികളെപ്പോലെ രാത്രികൾ

മറഞ്ഞിരിക്കുന്ന മാളങ്ങളും

പുക പോലെ പക്ഷികൾ

പറന്നുയരുന്ന ചിതകളുമുണ്ട്.

അറിയപ്പെടാത്ത പർവതങ്ങളും

അവയെ ചുറ്റുന്ന കൊടുങ്കാറ്റുകളെയും

ഉദരത്തിലൊതുക്കി

കടൽ,

വിയർപ്പിനു വില പറയുന്നു.

നക്ഷത്രങ്ങൾ പതിച്ച കുപ്പായമണിഞ്ഞ് പരേതരുടെ പശിയും ദാഹവുമായി വാവുകൾ,

നാവു നീട്ടിയെത്തുന്നു.

ഋതു ഭേദങ്ങളുടെ മുട്ടകൾക്ക്

അടയിരിക്കുന്ന നീലപ്പക്ഷീ,

ആശയും അവഹേളനങ്ങളും

ഭാഷയും സുഗന്ധങ്ങളും

വന്നു പോയ തുരങ്കത്തിലൂടെ

തീവണ്ടി പോലെ

നിൻ്റെ ഹുങ്കാരമെത്തുന്നു.


8.പാപ്പിയോണിൻ്റെ ഏഴാമത്തെ തിരക്കാത്ത് ഞങ്ങൾ തടവുകാർ

നിൻ്റെ സ്വപ്നങ്ങളിലേയ്ക്ക്

മുതലക്കൂപ്പു കുത്താൻ

നിമിഷങ്ങളെണ്ണുന്നു.

കടലിനെ തളയ്ക്കുന്ന കൽപ്പനകളുടെ ഉദയം കാത്തു നിൽക്കുന്നു.

എല്ലാ സൗന്ദര്യങ്ങളും

ജലം മാത്രമാണെന്നറിയുന്നവൻ,

കണ്ണീരിൽ

കവിതയും അസ്തമയങ്ങളും വായിക്കുന്നവൻ

കടലിൽ രാത്രികളെ

വിളക്കിച്ചേർക്കുന്നു.

നിഴലില്ലാത്ത സമുദ്രത്തിൽ

നിഘണ്ടുക്കൾ തുറക്കുന്നു.


9.മത്സ്യകന്യകകൾ ഉറങ്ങാതെയിരുന്നു

പാടുന്നു.

കടൽപന്നികൾ കേട്ടിരിക്കുന്നു..

മീനിനു ചിറകും

മുറിവിനുപ്പും നൽകിയ കനിവിൽ,

വിരൽ മുക്കി ചിത്രം വരയ്ക്കവേ,

കറുത്ത വരകളുടെ മടക്കുകളിൽ

കാറ്റിൻ്റെ കിളികൾ

പറന്നിരുന്നു ചിലയ്ക്കുന്നു.

കടൽ നിറഞ്ഞലറിക്കൊണ്ട’

ക്യാൻവാസ് ‘ അസ്തമിക്കുന്നു.

തണ്ടു വലിക്കുന്ന പേശികൾക്കടിയിൽ

ഭൂകമ്പത്തിൻ്റെ മുട്ടകൾ ചൂടു തേടുന്നു.

ശാന്തസമുദ്രത്തിൽ അശാന്തിയുടെ

സന്ധ്യകളലിയുന്നു.

ചെങ്കടലും കരിങ്കടലുമൊന്നാകുന്നു.

നദികളെ വിഴുങ്ങിയിട്ട് കടൽ

നഗരങ്ങളെ ക്ഷണിക്കുന്നു.


10.ആരംഭിച്ചതു പോലെയാവാം

അവസാനവും

ഏതോ ഒരു ചെറു മത്സ്യത്തിൻ്റെ അടിവയറ്റിൽ

അടുങ്ങിക്കിടക്കുന്ന പരിഞ്ഞിലുകളിൽ

ഒരു മുട്ടയിൽ

ജലം ജീവനെ തിരിച്ചെടുക്കുന്ന

രഹസ്യത്തിൻ്റെ നേരം കുറിച്ചിരിക്കുന്നു

തിരകളിൽ തിരയേണ്ടിനി.


Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleചാവൊലിയിലെ ഭാഷയും ദേശവുംരാജേഷ് കെ. എരുമേലിNext article ചുരുളിയിൽ ചുരുളഴിയുന്നത്:ആസിഫ് കൂരിയാട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos