തിരുവല്ലയിൽ വിഷ്ണു നാരായണൻ നമ്പൂതിരി എന്ന വിഷ്ണുവേട്ടൻ ശ്രീവല്ലഭ ക്ഷേത്രത്തിൽ മേശാന്തിയായിക്കഴിയുന്ന കാലം. ഒരു രാത്രി കാവ്യ ചർച്ചയുമായി കഴിഞ്ഞു കൂടിയതിന്റെ ഓർമ്മകളിൽ മാധവൻ അയ്യപ്പത്ത് എന്ന കവിയുണ്ട്. ആത്മാരാമൻ എന്ന കൃഷ്ണകുമാർ ചേട്ടനുണ്ട്. ഉമയും വിക്രമനും വിഷ്ണുവേട്ടന്റെ കുടുംബവും . കമ്പോടു കമ്പ് ഇഴപിരിച്ചുള്ള സാഹിത്യ സംവാദം പാതിരാത്രി കഴിഞ്ഞിട്ടും തുടർന്നു. കവിതയിൽആധുനികതയുടെ തലതൊട്ടപ്പന്മാരിലൊരാൾ മാധവൻ അയ്യപ്പത്താണ്. നേരിട്ട് കാണുന്നത് ആദ്യം… വായിച്ചലഹരിയാകട്ടെ അതിനുമെത്രയോ മുമ്പേയൊപ്പമുണ്ടായിരുന്നു.
“കള്ളീ, തുറന്ന ജനൽ വഴിക്കെത്തുന്നു
വെള്ളി നിലാവെന്നിരുട്ടറയ്ക്കുള്ളിലും “
എന്ന കാഴ്ചയിൽ നിലാവുണ്ടെങ്കിലും ഇരുട്ടറയാണ് അക്കാലത്തെ ആധുനികതയുടെ പ്രതിനിധാനമായത്. മണിയറക്കവിതകളുടെ വിചാരലോകത്തോട് ആധുനിക കവിത ഏറെ കടപ്പെട്ടിട്ടുണ്ട്.

എന്റെ വകയായി ചില നാട്ടിപ്പാട്ടുകളും ചില കവിതകളും വിഷ്ണുവേട്ടന്റെ കാവ്യ മൊഴിയും കൃഷ്ണകുമാർ ചേട്ടന്റെ നിരീക്ഷണങ്ങളും ഉമയുടെ പൊട്ടിച്ചിരികളും വിക്രമന്റെ കൗതുകവും ആ രാത്രിയെ ലഹരി പിടിപ്പിച്ചിരുന്നു. തുടർന്ന് മാധവൻ അയ്യപ്പത്ത് തന്റെ പുതിയ കവിത അവതരിപ്പിച്ചു. ആശാൻ കവിതകളുടെ പുനർവായനയും പുനരാലോചനയും സാധ്യമാക്കുന്ന കവിത. ഒന്നു രണ്ടു മണിക്കൂർ ആ ചർച്ച ആശാനിൽ നിന്നും കാളിദാസ കാമനകളിലൂടെ നാട്ടിപ്പാട്ടിന്റെ പച്ച മണ്ണിലെത്തി. ഞാൻ പാടിയ നാട്ടിപ്പാട്ടിന്റെ അന്തരീക്ഷം അത്രമേൽ കനത്തു നിൽക്കുന്നതിന്റെ നിർവൃതിയിലാണ് ആ രാത്രി കടന്നുപോയത്.
ആധുനികത ഒരു പ്രസ്ഥാനമെന്നതിലുപരി ഒരു അവബോധമായിരുന്നുവെന്നു പറയാം. പുതു വഴക്കങ്ങളിലൂടെ കെട്ടിക്കിടക്കുന്ന അഴുക്കുകൾ ഒഴുക്കിക്കളയാനുള്ള ശ്രമങ്ങൾ.
“എന്തൊരു തല നോവ് “
വിശ്രമിക്കാഞ്ഞിട്ടാവും “
” വാസ്തവം, ഞാൻ പോകുന്നു , ഡിസ്പാച്ച് ദിസ് ടുഡെ ഇറ്റ് സെൽഫ് “
(മാനമെങ്ങാനിടിഞ്ഞു വീണാലോ !)
മണിയറയിൽ എന്ന അയ്യപ്പത്തിന്റെ കവിതയുടെ തുടക്കമാണിത്. ഇങ്ങനെ ഒരു കവിത തുടങ്ങാമോ എന്ന ആശങ്ക തൊട്ട് ഈ കവിത സൃഷ്ടിച്ച അങ്കലാപ്പുകൾ ചെറുതല്ല. പുതുഭാവുകത്വത്തിന്റെ തീവ്രാനുഭവങ്ങൾ വേറിട്ട രീതിയിൽ ആവിഷ്കരിച്ചതിന്റെ നവോൻമേഷവും ....
എല്ലാമെല്ലാമൊരില്ലായ്മ മാത്രം മെന്ന് എഴുതിയത് അമ്പതുകളിലാണെങ്കിലും എൺപതുകളിൽ പോലുമെന്നിൽ സൃഷ്ടിച്ച പ്രകമ്പനത്തിന്റെ പേരാണ് മാധവൻ അയ്യപ്പത്ത്.
വെറും ശൂന്യതാ ബോധമല്ല അയ്യപ്പത്തിന്റെ കവിതകൾ മുന്നോട്ടു വെച്ചത്. ടി.എസ്.എലിയറ്റിനെക്കാളും കാളിദാസ കാവ്യഭാവനകളിലൂടെയും മറ്റ് പല വഴികളിലൂടെയും ചിലപ്പോഴെല്ലാം ആട്ടക്കഥകളിലൂടെയും കടന്നു പോന്ന ഒരാളുടെ നഗരജീവിത വിഭ്രമങ്ങളിലാണ് അയ്യപ്പത്തിന്റെ കവിതയുടെ അടിവേര്. പൗരാണിക ബിംബങ്ങളെ പുതു നാഗരികതയുടെ മുന്നിൽ നിർത്തുക, അന്വേഷണത്തിന്റെ അനന്തതയെ കൂട്ടുപിടിക്കുക, ഭൗതികാനുഭൂതിയുടെ പെരുവെള്ളച്ചാട്ടത്തിൽ ഒലിച്ചു പോകുമ്പോൾ ആത്മാന്വേഷണത്തിലേക്ക് തിരിയുക സ്വാഭാവികം. ഈ സ്വാഭാവികതയാണ് അയ്യപ്പത്തിന്റെ കവിതകളിൽ കൊളാഷിലൂടെ നാമനുഭവിച്ചത്. ബസ്സ് സ്റ്റോപ്പിൽ എന്ന കവിതയിൽ പല കാഴ്ചകൾ ഒന്നിക്കുന്ന ആധുനികതയുടെ ഇടം നിർമ്മിക്കുന്നു. യാചകനും രാഷ്ട്രീയക്കാരനും കച്ചവടക്കാരനും യാത്രക്കാരനും തിങ്ങി നിറഞ്ഞ ഇടത്തിൽ ഞാനാരാണെന്ന ഉൽക്കണ്ഠ പോലും നഷ്ടപ്പെടുന്ന ചിത്രം കൂടിയാണ്.
“വേവലാതിയാണെപ്പോഴുമെങ്കിൽ
ജീവിതം കൊണ്ടു കാര്യമെന്താവോ?”
എന്ന അയ്യപ്പത്തിന്റെ ചോദ്യത്തിന്റെ മുഴക്കം അവസാനിക്കുന്നില്ല…. പ്രിയ കവിയുടെ സ്മരണയ്ക്കു മുന്നിൽ പ്രണാമം.
