നകരവേഷത്തിലെ പക്ഷികൾ
കാട്ടുപ്പെണ്ണിന്റെ ചിരിയെടുത്താണ്
സൂര്യനെയവർ കരിച്ചത്
ഞെട്ടുപൊട്ടി വീണൊലിഞ്ഞ
ഇലകളെയെല്ലാം ചതച്ചരച്ചത് .
കാട്ടുമല പെണ്ണിന്റെ ചിരിയിൽ
മഞ്ഞു മുത്തുകൾ പെയ്യുന്നു
നാട്ടുപെണ്ണിന്റെ ചിരിയിൽ
പ്രളയമാരി തകർക്കുന്നു.
മലയറച്ചൂടിനായി
കാടുകയറിയവർ
കാടിനൊരമ്പു തറച്ചു
പെണ്ണിനൊരമ്പെയ്ത് കൈയ്യും തളച്ചു.
നാടായ നാടായ കാട്ടിലെല്ലാം
വാൾമുനത്തുമ്പാലുരച്ച പോലെ
കാടായിമാറിയ വീട്ടിലെല്ലാം
പിറവിക്കായി മൂളുന്നു കാട്ടുമൃഗം.
വേരു തുരന്നാ മണ്ണാനനീരിൽ
കായം കലക്കി മായംകലർത്തി
കാട്ടൊരു പെണ്ണിന്റെ ചെറ്റകുടിൽ
എത്തിനോക്കുന്നിതാ ചെറ്റത്തരങ്ങൾ.
കാടിന്റെ ചിരിയിൽ മുത്തുമഴയും
കാട്ടുമകൻ്റെ ചുണ്ടക്കരിപ്പൂവെല്ലാം
ആമല പുഴയാകെ ഞോളയൊലിച്ച്
ചാവുന്ന മീനെപ്പോൽ നീന്തിമറിഞ്ഞു.
ഭാഷയുടെ മധുരം
ചുണ്ടുകളിൽ തെളിഞ്ഞ്
പച്ചമണ്ണിലെ പച്ചയായവർ
മഴപോലെ പാടുമ്പോൾ
നകരവേഷത്തിലെ പക്ഷികളെല്ലാം
തിരിച്ച് പറക്കുകയായിരുന്നു .

പ്രകാശൻ ചെന്തളം
കാസർഗോഡ്
മലവേട്ടുവൻ ഗോത്രത്തിൽ നിന്നും മക്ക എന്ന ആദ്യ ഗോത്രഭാഷ കവിതയിലൂടെ ദേശാഭിമാനിയിൽ പ്രസീദ്ധിക്കരിച്ച് സമകാലികങ്ങളിൽ എഴുത്തി തുടങ്ങി.
നിരവധി മാസികകളിൽ എഴുതി വരുന്നു.
2019 ൽ ശിവരാമപിള്ള സ്മാരക സമിതിയുടെ ആദരവ് പുരസ്ക്കാരം.
2020 ൽ ചങ്ങംമ്പുഴ ആദരവ് പുരസ്ക്കാരം.
സാഹിത്യ വേദികളിൽ ഒട്ടനവധി കവിതകൾ അടയാളപ്പെടുത്തി.
സാഹിത്യകൂട്ടായ് മകളിൽ നിരവധി കവിതകൾ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.