The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
January 18, 2022 by maarga editor
Culture & Arts

മല്ലിക കവിതയിലെ ചിഹ്നങ്ങൾ : സൈക്കോ – സെമിയോട്ടിക് വിശകലനം

മല്ലിക കവിതയിലെ ചിഹ്നങ്ങൾ : സൈക്കോ – സെമിയോട്ടിക് വിശകലനം
January 18, 2022 by maarga editor
Culture & Arts
Spread the love

എഴുത്തുകള്‍ എപ്പോഴും നിയതമായ അര്‍ത്ഥങ്ങളെ ഉത്പ്പാദിപ്പിക്കുക മാത്രമല്ല മറിച്ച് ഒടിമറച്ചിലുകള്‍ പോലെ നിരന്തരമായ രൂപപ്രാപ്തികള്‍ കാലികമായി സംവേദിക്കുക കൂടി ചെയ്യാറുണ്ട്. എാന്നാല്‍ എഴുത്തുകാരന്റെ മരണം പോലെ സ്ഥിതമായിരിക്കുന്ന അര്‍ത്ഥങ്ങളെ നിരാകരിക്കുന്ന ആശയങ്ങള്‍ വിപ്ലവാത്മകമായ നേട്ടത്തിലേക്കാണ് വഴിവെച്ചത്. കാലങ്ങളായി ഉറച്ച് പോന്നിരുന്ന അറിവിന്റെ, എഴുത്തിന്റെ, ജാതിയുടെ വര്‍ഗ്ഗത്തിന്റെ, ലൈംഗീകബോധത്തിന്റെ എല്ലാം മാറ്റമില്ലാതിരുന്ന വിധികള്‍ തെല്ലിട വ്യതിചലിച്ചു തുടങ്ങിയിരിക്കുതായി കാണാം. നിരന്തരമായി രൂപപ്പെടുത്തപ്പെട്ട രാഷ്ട്രീയ സാമൂഹിക ബോധങ്ങളുടെയും അബോധങ്ങളുടെയും ഫലമായി നിര്‍മ്മിക്കപ്പെട്ട വാര്‍പ്പുമാതൃകകള്‍ മതം രാഷ്ട്രീയം സാമൂഹികബോധങ്ങള്‍ എന്നിവയില്‍ കൃത്യമായ മാറ്റങ്ങള്‍ ഉണ്ടാക്കി. ക്ലാസ്സിക് നിയോക്ലാസ്സിക്, കാല്പ്പനീക രീതികള്‍ പലകുറി മാറി മാറി സഞ്ചരിച്ചപ്പോള്‍ അതിന്റെ തുടര്‍ച്ചയായോ ഒടുക്കമായോ എല്ലാം പിന്നീട് ആധുനിക ഉത്തരാധുനിക പരിസരങ്ങള്‍ രൂപപ്പെട്ടു. ഇവയോടൊപ്പം സ്ഥിരമായി രൂപപ്പെടുത്തി ഉറപ്പിച്ചിരുന്ന വാര്‍പ്പുമാതൃകകള്‍ ഉടക്കപ്പെടുകയോ, ഉടച്ചുവാര്‍ക്കുകയോ ചെയ്തു.സാഹിത്യം,തത്വചിന്ത,സിദ്ധാന്തങ്ങള്‍ ശാസ്ത്രം കല എന്നിങ്ങനെ നിരവധി പരിസരങ്ങളില്‍ പല മാറ്റങ്ങളും രൂപപ്പെട്ടുകഴിഞ്ഞു അത്തരത്തില്‍ രൂപംകൊണ്ട ഒരു മികച്ച പഠനമേഖലയാണ് സെമിയോട്ടിക്‌സ്. ചിഹ്നങ്ങളെ മുന്‍നിര്‍ത്തിയുള്ള പഠനമാണ് സെമിയോട്ടിക്‌സ്. മറ്റൊരു അര്‍ത്ഥത്തെ ധ്വനിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ചിഹ്നങ്ങള്‍ ശബ്ദമായോ,കാഴ്ച്ചയായോ,സ്പര്‍ശമായോ എല്ലാം കാണാം. സെമിയോട്ടിക് വിശകലനത്തിന്റെ കീഴില്‍ ചിഹ്നങ്ങള്‍ സംവേദനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളായി പരിഗണിക്കപ്പെടുന്നു.ഭാഷാശാസ്ത്രത്തിന്റെ പരികല്പ്പനകള്‍ക്ക് വിപരീതമായി ഭാഷാരൂപങ്ങള്‍ക്ക് പുറത്തുള്ളവയും ചിഹ്നങ്ങളായി മാറുന്നു. സെമിയോട്ടിക്‌സിനെ സംസ്‌ക്കാരപഠനം,മനഃശാസ്ത്രം,വൈദ്യശാസ്ത്രം, ജീവഭൗതികമേഖലകള്‍,സാമൂഹികനരവംശ ശാസ്ത്രചിന്തകള്‍, ഇവയോടുചേര്‍ത്തുകാണാന്‍ കഴിയും.ഇവയെല്ലാം സെമിയോട്ടിക്‌സിന്റെ ഇതര പഠനമേഖലകളായി രൂപപ്പെട്ടു.
ഉംബര്‍േട്ടാ എക്കോ, ജോ ലോക്കെ, ഫെര്‍ഡിനന്റ് ഡി സൊസ്യൂര്‍, ചാള്‍സ് സാന്റേഴ്‌സ് പിയേഴ്‌സ്, തോമസ് സെബോക്ക,ദെറീദ എന്നിവര്‍ ഈ മേഖലയില്‍ തങ്ങളുടേതായ നിരീക്ഷണങ്ങള്‍ നല്‍കിയവരാണ്.

എണ്ണിയാല്‍ ഒടുങ്ങാത്തതരത്തില്‍ നിരവധി പഠനശാഖകളുള്ള ഒരു പഠനമേഖലയായി ചിഹ്നവിജ്ഞാനീയം മാറി. ഇതില്‍ നിന്നും സാമൂഹ്യശാസ്ത്രം,മനഃശാസ്ത്രം എന്നു തുടങ്ങി എല്ലാം തന്നെ ചിഹ്നപരികല്പ്പനയുടെ ഭാഗമായി കാണാന്‍ കഴിയും.

(Bio semiotics,Semiotic Anthropology,Cognitive semiotics,Cultural and literary semiotics,Cyber semiotics,Design semiotics,ethno semiotics,Film semiotics,Theatre semiotics,Social and Psychosemiotics, etc…)

ഡോ.നെല്ലിക്കല്‍ മുരളീധരന്റെ അഭിപ്രായത്തില്‍ ഭാഷ എന്ന സംജ്ഞ വ്യാപകാര്‍ത്ഥത്തില്‍ ഉപയുക്തമാക്കാന്‍ തുടങ്ങിയിരുന്നു.ഫോട്ടോഗ്രഫിയുടെ ഭാഷ,ചിത്രരചനയുടെ ഭാഷ,ചലച്ചിത്ര ഭാഷ,സ്വപ്‌നഭാഷ, മുതലായ സംജ്ഞകള്‍ ഉരിത്തിരിയുകയുണ്ടായി. അങ്ങനെ അഭിധാവ്യവസ്ഥകളെ വിശാലാര്‍ത്ഥത്തില്‍ പ്രതിനിധാനം ചെയ്യുന്ന ഒരു സംജ്ഞയുടെ ആവശ്യം ബുദ്ധിജീവികള്‍ നേരിട്ടു.ഈ പശ്ചാത്തലത്തിലാണ് ഉംബർട്ടോ എക്കോയുടെ A Theory of semiotics എഴുതപ്പെട്ടത്.

ചിഹ്നശാസ്ത്രപരമായ പ്രതിഭാസങ്ങളെ കോഡ് എന്ന നിലയില്‍ കോര്‍ത്തിടുകയാണ് എക്കോ ചെയ്തത്. യഥാര്‍ത്ഥത്തില്‍ ചിഹ്നത്തിന്റെ സൈദ്ധാന്തിക തലം ചെന്നു നില്‍ക്കുന്നത് സ്‌റ്റോയിക് തത്വശാസ്ത്രത്തിന്റെ ചരിത്രത്തിലാണ്. അതാകട്ടെ 3,4 നൂറ്റാണ്ടുകളിലും. മെറാറിയന്‍ ലോജിക്കിലും,അരിസ്‌റ്റോട്ടിലിയന്‍ പഠനങ്ങളിലും ഇതിന്റെ അംശങ്ങള്‍ കാണാന്‍ കഴിയും.പാശ്ചാത്യലോകത്തിലെ ചിഹ്നപഠനത്തിന്റെ ആദിരൂപമായി ഇത്തരം സൂചനകളെ കാണാം. സെമിയോട്ടിക്‌സ് എന്ന ഗ്രീക്ക് പദത്തിന്റെ ഉത്ഭവം തന്നെ ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള രോഗനിര്‍ണ്ണയനവുമായി ബന്ധപ്പെട്ടതാണ്. കൃത്യമായി പറഞ്ഞാല്‍ ചിഹ്നത്തിന് അര്‍ത്ഥം ഉണ്ടായിരിക്കണം.അര്‍ത്ഥമില്ലാത്ത പക്ഷം ഏതെങ്കിലും ഒരു ശ്രേണിയുടെ ഭാഗമായിരിക്കും അത് എന്ന് കരുതാം Not sign but pattern.

ചിഹ്നങ്ങളുടെ ശാസ്ത്രമായ സെമിയോട്ടിക്‌സില്‍ മനുഷ്യന്‍ പോലും ഒരു ചിഹ്നമാണെന്ന് പിയേഴ്‌സ് പറയുന്നു.സെഷ്വറും,പിയേഴ്‌സും ചിഹ്നങ്ങളെക്കുറിച്ച് ബോധവാന്‍മാരായിരുന്നു.സെഷ്വര്‍ ഭാഷാശാസ്ത്രത്തിന്റെ മാതൃക മനസ്സില്‍ വച്ചാണ് ചിഹ്നങ്ങളെ സമീപിച്ചത്.പിയേഴ്‌സ് എല്ലാറ്റിനേയും ചിഹ്നങ്ങളായി കണ്ടു.ഇവിടെ മല്ലികയുടെ കവിതകള്‍ പഠിക്കുമ്പോള്‍ ഭാഷാശാസ്ത്രം എന്ന തലത്തേക്കാള്‍ എല്ലാം ചിഹ്നങ്ങളാകുന്ന പിയേഴ്‌സ് രീതിയാണ് ഉപയോഗിക്കുക. മിഖായേല്‍ റിഫാറ്ററുടെ അഭിപ്രായത്തില്‍ ഒരു തലത്തില്‍ നിന്നും മറ്റൊരു തലത്തിലേക്കുള്ള മാറ്റമാണ് ഈ പ്രക്രീയ.
സെമിയോട്ടിക് വിശകലനത്തിന്റെ പാഠങ്ങളും പഠനങ്ങളും നിരവധി സാധ്യതകളെ തുറന്നിടുമ്പോഴും ഇത്തരം പഠനത്തിന്റെ ഒരു അപഗ്രഥനം സാമൂഹികവും സാംസ്‌ക്കാരികവും,പാരമ്പര്യനിഷ്ഠവുമായ ചിലവാര്‍പ്പുമാതൃകകളെ അതിലംഘിക്കുന്നു പ്രതിരോധിക്കുന്നു എന്ന് കാണാം. ഇവിടെ റിഫാറ്റര്‍ പറഞ്ഞതുപോലെ രൂപപ്പെടുന്ന കോഡുകള്‍ സാഹിത്യത്തില്‍ പ്രത്യേകിച്ച് കവിതയില്‍, വായനയില്‍ സംജാതമാകുന്ന വാക്കുകള്‍,ബിംബങ്ങള്‍ വര്‍ണ്ണനകള്‍,ഘടന,രീതി,അര്‍ത്ഥങ്ങള്‍ എന്നിങ്ങനെ എല്ലാം തന്നെ കോഡുകളായി ചിഹ്നങ്ങളായി മാറുന്നു. കവിതയിലേക്ക് സവിശേഷമായി വരുമ്പോള്‍ റിഫാറ്ററുടെ അഭിപ്രായത്തില്‍ കോഡുകളുടെ സംരചനയാണ് കവിത. അങ്ങനെയെങ്കില്‍ ചിഹ്നവിജ്ഞാനീയത്തിന്റെ ഈ സൈദ്ധാന്തികതലത്തെ ട്രാന്‍സ്ജന്‍ഡര്‍ കവിയായ മല്ലികയുടെ കവിതകളിലേക്ക് പകര്‍ത്തുമ്പോള്‍ അവ ഇടം, പ്രതിരോധം, ഉടല്‍, പ്രണയം, ലിംഗപദവി, ലൈംഗികത എന്നിവയുടെയെല്ലാം പാരമ്പര്യബോധങ്ങളെ അപനിര്‍മ്മിക്കുകയും ചിഹ്നങ്ങള്‍ പുതുമയുള്ള അര്‍ത്ഥങ്ങളെ സംവേദിക്കുകയും ചെയ്യുന്നു. ഇവിടെ നവീനമായ ഭാവുകത്വപരിസരം നിര്‍മ്മിക്കപ്പെടുക മാത്രമല്ല ബിംബങ്ങളായും വാക്കുകളായും അടയാളപ്പെടുന്ന ചിഹ്നങ്ങള്‍, കോഡുകള്‍ പ്രത്യക്ഷത്തിലുള്ള വായനയുടേയും അര്‍ത്ഥത്തിന്റേയും രൂപമായിട്ടല്ല മറിച്ച് പരോക്ഷമായ രൂപാന്തരപ്രാപ്തിയായി മാറുന്നു. ഈ ചിഹ്നങ്ങള്‍ പാഠത്തിന്റെ പരോക്ഷമായ, പ്രത്യക്ഷത്തിലല്ലാത്ത ഒരു ഉള്ളടക്കത്തെ ദ്വേതിപ്പിക്കുന്നു. ട്രാന്‍സ് കവിതകള്‍ പ്രത്യേകിച്ച് മല്ലികയുടെ കവിതകള്‍ ചരിത്രപരമായി പാരമ്പര്യനിഷ്ഠകളെ റദ്ദ് ചെയ്യുന്ന ചിഹ്നങ്ങളാകുന്നതിന്റെ കാരണം വ്യക്തമാകണമെങ്കില്‍ ചരിത്രപരവും,സാംസ്‌ക്കാരികവുമായ ആമുഖം ആവശ്യമാണ്.

സമൂഹത്തില്‍ പൊതുബോധത്തിനകത്ത് വ്യക്തമായ സ്ഥാനം ലിംഗദ്വന്ദ്വങ്ങള്‍ക്കുണ്ട്. ഈ ഉഭയസങ്കല്‍പ്പം ഒരു പ്രത്യേകതരം സാംസ്‌ക്കാരികമായ ആസൂത്രണത്തിന്റെ ഭാഗമായാണ് എത്തിച്ചേര്‍ന്നത്. കൃത്യമായി പറഞ്ഞാല്‍ സദാചാരം എന്ന പേരില്‍ സംസ്‌ക്കാരം എന്ന പേരില്‍ എല്ലാം സമൂഹജീവിയായ മനുഷ്യന്‍ ചില ഏകീകരണങ്ങള്‍, മാനദണ്ഡങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍ ഈ വ്യവസ്ഥകള്‍ പുരുഷന്‍ സ്ത്രീ എന്ന ദ്വന്ദ്വത്തെ അതിന്റെ എല്ലാ അളവുകള്‍ കൊണ്ടും ഉറപ്പിക്കുകയും,പിന്നീട് ഈ ഉറപ്പിക്കല്‍ അധീശത്വമാണെന്ന ബോധത്തില്‍ സ്ത്രീ വിമോചനം,സ്വാതന്ത്ര്യം എന്നീ വിഷയങ്ങള്‍ സാഹിത്യത്തിലും ചിന്തയിലും എല്ലാം സജീവമായി. സ്ത്രീവാദത്തിന്റെ ,മുന്നേറ്റത്തിന്റെ തുടര്‍ച്ചയായി ഇതര ലൈംഗീകസ്വത്വങ്ങള്‍ പൊതു ഇടത്തില്‍ സ്വന്തം സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. യഥാര്‍ത്ഥത്തില്‍ ചരിത്രവും,സംസ്‌ക്കാരവും പരിശോധിച്ചാല്‍ ‘പൊതുഇടം’ എന്നത് ഇവര്‍ കൂടി ഉണ്ടായിരുന്ന, എല്ലാവരേയും ഉള്‍ക്കൊണ്ടിരുന്ന ഇടമായിരുന്നു എന്ന ഭൂതകാലയാഥാര്‍ത്ഥ്യങ്ങള്‍ പിന്നീട് ചുരുങ്ങി ചിലര്‍ക്ക് മാത്രം വേണ്ട അളവുകള്‍ക്കകത്തായി. നിറം,ഉടല്‍,ജാതി,ലിംഗം എന്നിങ്ങനെ നിരവധി തരം അകലങ്ങളും തിരിവുകളും മനുഷ്യന്‍ തന്നെ സൃഷ്ടിച്ചു.
ഭാവുകത്വപരമായി പുതിയ ഒരു എഴുത്ത് ശൈലി എന്ന നിലയേക്കാള്‍ ഇടം, സ്വത്വം, പ്രതിനിധാനം, ഉടല്‍ എിങ്ങനെ വ്യക്തമായ ഭാഷയും ലിംഗസ്വത്വവുമാണ് ഇവിടെ കൂടുതല്‍ പ്രസക്തമാകുന്നത്. വ്യക്തമായിപറഞ്ഞാല്‍ ട്രാന്‍സ്ജന്‍ഡര്‍ ലിംഗപദവിയുടെ, വ്യക്തിസത്തയുടെ ഇടമായി തന്നെ കൃത്യമായി ഇത്തരം എഴുത്തുകളെ വായിച്ചെടുക്കാം. ഇതിന് സഹായിക്കുന്നത് ചരിത്രവും, സംസ്‌ക്കാരവും, ചേരുന്ന വസ്തുതകളും തെളിവുകളും ആണ്.
വ്യക്തമായി പൊതുഇടം ഇപ്പോള്‍ തനതിടമാക്കാനുള്ള അല്ലെങ്കില്‍ സ്വന്തം ഇടം കണ്ടെത്താനുള്ള ശ്രമവുമായി ഒരു വിഭാഗം മുന്നോട്ടുവരുന്നതിന് മുന്‍പ് രീതി ഇതല്ലായിരുന്നു എന്നത് ചരിത്രവും പുരാവൃത്തവും എല്ലാം ഇടകലരുന്ന ഏടുകളാണ്.
ജെ ഗ്രീനിന്റെ അഭിപ്രായത്തില്‍ ഇടര്‍ച്ചകളും ട്രാന്‍സ്ജന്‍ഡര്‍ വ്യക്തിസത്തയും പരസ്പ്പരം സമാന്തരമായാണ് നിലകൊള്ളുന്നത്. അവര്‍ പ്രകൃത്യാ ഉള്ള വ്യക്തി സത്ത വഹിക്കുന്നവരോ അതോ, സ്വത്വം നിര്‍മ്മിക്കപ്പെടുന്നതാണോ എാന്നായിരുന്നു ഒരു കാലത്ത് ചര്‍ച്ച . എന്നാല്‍ അദ്ദേഹം കണ്ടെത്തുന്ന നിഗമനം വ്യക്തമാണ് ജാതീയവും,വര്‍ഗ്ഗീയവും,സാംസ്‌ക്കാരികവുമായ

ശൃംഖലകള്‍ക്ക് പുറത്ത് അവരുടെ അസ്തിത്വം ഉണ്ടായിരുന്നു എന്നതാണ്. മനുഷ്യചരിത്രത്തിന്റെ തുടക്കത്തില്‍ തന്നെ ആണ് ഇതും.
ഇതിന്റെ വേര്‍തിരിച്ചെടുത്തുള്ള പഠനം കൃത്യമാകുന്നത് മിത്തുകളിലൂടെ ചരിത്രത്തോടും സംസ്‌ക്കാരത്തോടും ഇഴുകിച്ചേര്‍ന്ന വായനകളിലൂടെ മാത്രമാണ്. മിത്തുകള്‍ മാനസികവും,ആദിപ്രരൂപാത്മകവും ആയ സത്യത്തെ ഉള്‍ക്കൊണ്ടിരുന്നു എന്ന് പെക്വിഗ്നി പറയുന്നുണ്ട്.

ഗ്രീക്ക് ദേവിയായ വീനസ് കാസ്റ്റിന പുരുഷശരീരത്തില്‍ അകപ്പെട്ടിരുന്ന പെണ്‍ സ്വത്വങ്ങളെ, ആത്മാക്കളെ ബഹുമാനിച്ചിരുതായി കാണാം.

ഗ്രീക്ക് പുരാവൃത്തങ്ങളില്‍ ട്രാന്‍സ്ജന്‍ഡര്‍ സ്വത്വത്തിലുള്ളവരെ നിയന്ത്രിച്ചിരുന്ന, അവര്‍ക്ക് വേണ്ടിയുള്ള ദേവനായിരുന്നു ഡയോണിസസ്. പുരാവൃത്തത്തിലെ ഈ പ്രതിനിധാനം തന്നെ ട്രാന്‍സ്ജന്‍ഡര്‍ നിലനില്പ്പിന്റെ ഉദാഹരണങ്ങളാണ്.മറ്റൊരുദാഹരണം മിത്തില്‍ വിവരിക്കപ്പെടുന്ന ഹെര്‍മ്മസിന്റെയും ആഫ്രോഡിറ്റിയുടേയുംമകനായ ഹെര്‍മ്മഫ്രോഡൈറ്റിന്റെതാണ്. അരുവികളുടെ ദേവതയായ സംലസിസ് ഹെര്‍മ്മഫ്രോഡൈറ്റിനെ പ്രണയിക്കുകയും,ഒന്നാകാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു.അരുവിയിലേക്ക് ചാടിയ ഹെര്‍മ്മഫ്രോഡൈറ്റിന്റെ ശരീരം സംലസിസുമായിചേര്‍ന്ന് വേര്‍പ്പിരിയാതായി എന്നാണ് പുരാവൃത്തം

ഏഷ്യന്‍ പസഫിക്ക് സംസ്‌ക്കാരത്തിന്റെ വാമൊഴി വഴക്കങ്ങളിലും,കലകളിലും ഇതിനു സമാനമായവ കാണാം.താവോ കൂട്ടായ്മയില്‍പെട്ട കുവാന്‍യിന്‍ കരുണയുടെ ദേവതയാകാന്‍ പുരുഷനില്‍ നിന്ന് സ്ത്രീലൈംഗിക   സ്വത്വത്തിലേക്ക് മാറി. ഇത്തരം കഥകള്‍ അതിമാനുഷിക ശക്തിയുള്ള മനുഷ്യരേപ്പറ്റിയും കൃത്യമായി ലിംഗസ്വത്വമില്ലാത്ത മനുഷ്യരേപ്പറ്റിയും ആയിരുന്നു. ഒരു പക്ഷേ ഒരു ലൈംഗിക സ്വത്വത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള വച്ചുമാറല്‍ ഇരുപദവികളോടും ബഹുമാന്യപൂര്‍വ്വം പെരുമാറാന്‍ സഹായിച്ചിരിക്കാം എന്ന് പാര്‍ക്ക് പറയുന്നു.


 തായ്‌ലന്‍ഡിലെ ലാന പാരമ്പര്യത്തിലെ ലോകോത്ഭവകഥകളിലും ഹെര്‍മ്മഫ്രോഡൈറ്റിന് സമാനമായ വ്യക്തികളെ കാണാം.അതില്‍ ഉത്ഭവത്തിലെ മനുഷ്യന്റെ ചരിത്രം പുരുഷനും സ്ത്രീയും ഹെര്‍മ്മഫ്രോഡൈറ്റും ഉണ്ടായിരുന്നു എന്നാണ് . 
 ഹിജഡകള്‍ എന്ന് വിളിക്കപ്പെട്ടിരുന്ന ഒരു സമൂഹത്തെ ഇന്ത്യ,ബംഗ്ലാദേശ്,പാക്കിസ്ഥാന്‍ എിവിടങ്ങളില്‍ കാണാന്‍ കഴിയും.ഭാരതീയ പുരാവൃത്തങ്ങളില്‍ ശിവനെ അര്‍ദ്ധനാരീശ്വരനായി കണക്കാക്കുന്നതും,വിഷ്ണുവിന്റെ മോഹിനീവേഷവും, ലിംഗസമത്വത്തിന്റെ ഭാഗമായി വേണം കണക്കാക്കാന്‍.ബൃഹന്ദള,ശിഖണ്ഡി എന്നീ കഥാപാത്രങ്ങളും ഇത്തരത്തില്‍ മനസ്സിലാക്കാന്‍ കഴിയും.അര്‍ജുനപുത്രനായ ഇരാവനുവേണ്ടി കൃഷ്ണന്‍ സ്ത്രീരൂപം പ്രാപിച്ചതും പുരാവൃത്തത്തിന്റെ ഭാഗമാണ്.തമിഴ്‌നാട്ടിലെ കൂവകം ക്ഷേത്രത്തിലെ ആചാരങ്ങള്‍ ഇത്തരത്തില്‍ ഉണ്ടായതാണ് .

ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇവര്‍ ജീവിച്ചിരുന്നു,സമൂഹത്തിന്റെ ഭാഗമായിരുന്നു എന്ന് വ്യക്തമാണ് ബക്ക്‌ല എന്ന് ഫിലിപ്പീന്‍സിലും,ബെര്‍ച്ച എന്ന് ഇന്ത്യന്‍ അമേരിക്കന്‍ ഗോത്രങ്ങളിലും കാണാന്‍ കഴിയും.ബിസു എന്ന് ഇന്തോനേഷ്യയിലും,ഹിജഡ എന്ന് ഇന്ത്യയിലും അറിയപ്പെട്ടു .ഇവിടെയെല്ലാം പ്രതിപാദിച്ചത് പുരാണങ്ങളിലും വാമൊഴികളിലും പ്രചരിച്ചിരുന്ന പേരുകളും,കഥകളും ആണ്.എന്നാല്‍ പുരാവൃത്തവുമായി മാത്രം ബന്ധപ്പെടുന്ന വസ്തുതകളെ മെനഞ്ഞെടുക്കുന്നത് യുക്തിരഹിതമാണ്. കൃത്യമായ ചരിത്രത്തിന്റെ ചേര്‍ച്ചകള്‍ ഇത്തരം പഠനങ്ങളില്‍ നിര്‍ണ്ണായകമാണ്.

ട്രാന്‍സ്ജന്‍ഡര്‍ എന്ന സ്വത്വത്തില്‍ എത്തുന്നതിനു മുന്‍പും ശേഷവും അവരുടെ ജീവിതം നേരിടേണ്ടിവന്ന വെല്ലുവിളികള്‍ എന്നിവയെല്ലാം സമൂഹമനസ്സും ബോധവുമായും കൃത്യമായി ബന്ധപ്പെട്ടിരിക്കുന്നു. ലിംഗപദവി, ലൈംഗികത എന്നീ രണ്ടു കാര്യങ്ങളെ പറ്റിയുള്ള കൃത്യമായ ബോധം ലൈംഗികന്യൂനപക്ഷങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചയില്‍, പ്രതിനിധാനത്തില്‍ സമൂഹം മനസ്സിലാക്കുക എന്നത് നിര്‍ണ്ണായകമാണ്. എന്താണ് ലിംഗപദവി ? എന്താണ് ലൈംഗികത ? എന്നീ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം കണ്ടെത്തുക എന്നത് പ്രധാനമാണ്. ലൈംഗികത എന്നത് ശരീരത്തിന്റെ പ്രത്യേകതകളെ മുന്‍നിര്‍ത്തിയുള്ളതും,ഹോര്‍മ്മോണ്‍ വ്യതിയാനങ്ങള്‍ക്കനുസരിച്ചുള്ളതുമായാണ് കണക്കാക്കുക. ലിംഗപദവി എന്നത് ഇതില്‍ നിന്നും വിഭിന്നമാണ്, അത് മാനസ്സീകവും സാംസ്‌ക്കാരികവുമായി നിര്‍ണ്ണയിക്കപ്പെടുന്നതാണ്. ലൈംഗികത എന്നത് ജനനത്തില്‍ തന്നെ തിരിച്ചറിയപ്പെടുമ്പോള്‍ ലിംഗപദവി തുടരെ ഉള്ള വളര്‍ച്ചയുടെ ഭാഗമായി ഒരു കുട്ടിയുടെ മാതാപിതാക്കള്‍ മുതല്‍, ലഭിക്കുന്ന കളിപ്പാട്ടങ്ങളില്‍ വരെ കൃത്യമായ വേര്‍തിരിവുകള്‍ കാണാന്‍ കഴിയും. സമൂഹം,മാതാപിതാക്കള്‍,കുടുംബം,വിദ്യാലയം എന്നിങ്ങനെ വളരുന്ന പൊതുഇടങ്ങള്‍ വ്യക്തമായ ബോധം ബാല്യം മുതലേ ഒരാള്‍ക്ക് ബോധപൂര്‍വ്വമായോ അബോധപൂര്‍വ്വമായോ നല്‍കിക്കൊണ്ടിരിക്കും. സൂസന്‍ സ്‌ട്രൈക്കറുടെ അഭിപ്രായത്തില്‍ ‘ലിംഗപദവി എന്നു പറയുന്നത് ആണ്‍-പെണ്‍ എന്ന രൂപത്തിന് ചേര്‍ന്ന പ്രതീക്ഷിക്കുന്ന പ്രത്യേകതകള്‍ പ്രകടിപ്പിക്കണം എന്നായിരിക്കും പറയുക. ഇത്തരം പ്രതീക്ഷകളില്‍ പരാജയപ്പെട്ടാല്‍ ആണ്‍-പെണ്‍ ആകുന്നതില്‍ പരാജയപ്പെട്ടു എന്നാണ് കരുതുക . സിമോൺ ദെ ബൂവറുടെ അഭിപ്രായത്തില്‍ പെണ്ണായി ജനിക്കുകയല്ല, പെണ്ണായി മാറുകയാണ് ചെയ്യുന്നത് . ഇതില്‍ നിന്നെല്ലാം കൃത്യമായി വ്യക്തമാകുന്നത് സമൂഹം നിര്‍മ്മിക്കുന്ന വാര്‍പ്പുമാതൃകകളുടെ ഘടനയാണ് ലിംഗ പദവിയെ നിര്‍ണ്ണയിക്കുന്നത് എന്നാണ്. അതുകൊണ്ട് തന്നെ അതിനു പുറത്തുള്ള ഒരു ന്യൂനപക്ഷസമൂഹത്തെപ്പറ്റി പൊതു ഇടം അജ്ഞമാണ് എന്നോ അബോധത്തിലാണ് എന്നോ പറയാം.

മേല്‍പറഞ്ഞവ കൃത്യമായി എന്തുകൊണ്ട് ചിഹ്നങ്ങള്‍ അല്ലെങ്കില്‍ എഴുത്ത് തന്നെ പ്രതിരോധത്തിന്റെയും ഇടത്തിന്റെയും ഭാഗമാകുന്നു എന്ന് ബോധ്യപ്പെടുത്തും.

My love is a red red rose എന്ന ജോനാദന്‍ കുള്ളറുടെ ഉദാഹരണത്തില്‍ വ്യാകരണത്തിന് അപ്പുറം കടക്കുന്ന ഒന്നിനേയാണ് യഥാര്‍ത്ഥത്തില്‍ വായനക്കാരന്‍ അഭിമുഖീകരിക്കേണ്ടി വരുന്നത് കൃത്യമായി പറഞ്ഞാല്‍ red rose പ്രയോഗം സ്‌ത്രൈണഭംഗിയിലേക്ക് നീളുന്ന ചിഹ്നമായോ,കോഡായോ വ്യാഖ്യനിക്കാന്‍ കഴിയും. അങ്ങനെയെങ്കില്‍ സൂചകത്തിന്റെ വ്യാഖ്യാനിച്ചെടുക്കലാണ് തിരിച്ചറിയലാണ് വായന എന്നു വരും കുള്ളറുടെ Persuit of Signs എന്ന പുസ്തകത്തിലാണ് ഈ ഉദാഹരണം കാണാനാവുക.

വിജയരാജമല്ലികയുടെ കവിതകളില്‍കാണാന്‍ കഴിയുന്ന വാക്കുകള്‍ ചില പ്രത്യേകതരം കോഡുകള്‍ അല്ലെങ്കില്‍ ചിഹ്നങ്ങള്‍ ആണെന്നുള്ള അപഗ്രഥനമാണ് പഠനത്തെ മുന്നോട്ട് നയിക്കുന്നത്. ലൈംഗികത ഉടല്‍ മനസ്സ് വര്‍ണ്ണം ജാതി തുടങ്ങി ചില വ്യവസ്ഥകളെ എതിരിടുന്ന കവിത ചിഹ്നവിജ്ഞാനീയ പരിസരത്തിന്റെ കീഴില്‍ സജീവമായ അര്‍ത്ഥങ്ങളെ സ്വീകരിക്കുന്നു.എഴുത്ത് പരിസരത്തിന്റെ വേറിട്ട് നില്‍പ്പും,സ്വന്തം ജീവിതാനുഭവങ്ങളും ഇവിടെ പ്രധാനമാണ്.നിരവധി ചിഹ്നങ്ങള്‍പഠനത്തിന്റെ ഭാഗമായി കവിതയില്‍ നിന്ന കണ്ടെടുക്കാന്‍ കഴിയും. പ്രധാനമായും ജലം, മഴ, ദാഹം ഉടല്‍, പ്രേതവിചാരം, യോനി, നദി സര്‍പ്പങ്ങള്‍, കറുപ്പ്, പ്രളയം, ശിഖണ്ഢി മരം, ഋതുഭേദം, ആണ്‍നദി, മീശക്കൊമ്പന്‍, കടല്‍, ലിംഗം, യക്ഷി, ഗന്ധര്‍വന്‍, ഇത്തരം വാക്കുകള്‍ ചിഹ്നങ്ങളായി കോഡുകളായി രൂപീകരിക്കപ്പെടുകയും കൃത്യമായി പുനര്‍വ്യാഖ്യാനങ്ങളെ സജീവമാക്കുകയും ചെയ്യുന്നു എന്ന് കാണാം. ചിഹ്നവിജ്ഞാനീയത്തിന്റെ തന്നെ നിരവധി ശാഖകളെ മുന്‍പ് പരിചയപ്പെടുത്തിയിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒരു സാധ്യതയായി വന്ന ശാഖയാണ് സൈക്കോസെമിയോട്ടിക്‌സ്. മനഃശാസ്ത്രവും ചിഹ്നവിജ്ഞാനീയവും ചേരുന്ന ഒരു സന്ധി മല്ലിക കവിതകളിലെ ചിഹ്നങ്ങളെ പഠിക്കാന്‍ കൂടുതല്‍ സഹായിക്കും. ഇവിടെ ചിഹ്നങ്ങള്‍ അധവ കോഡുകള്‍ ഒരൊറ്റ സ്ഥലത്ത് നില്‍ക്കുകയല്ല മറിച്ച് ശരീരം രാഷ്ട്രീയം മനസ്സ് ഉടല്‍ ജന്‍ഡര്‍ എന്നീ പരികല്പ്പനകളോട് ചേർന്ന് ബഹുസ്വരമായ അര്‍ത്ഥങ്ങളെ ഉത്പ്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവിടെ പൊളിഫോണിക് ആയ ഒരു ധാര തന്നെ രൂപപ്പെടുന്നു. ജൂലിയ ക്രിസ്‌തേവ പറയുന്നത് പോലെ കലയുടെ സീമകളെ വിപുലീകരിക്കാന്‍ പാഠാന്തരത ,സാമൂഹികവും മാനസ്സീകവും ആയ രൂപങ്ങള്‍ എന്നിവ സഹായിക്കുന്നു. മാത്രമല്ല ക്രിസ്‌തേവ ഇത്തരം ചിഹ്നങ്ങളെ trangression of dominant code എന്ന് വിളിക്കുന്നു. അതായത് സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട പാരമ്പര്യമായ അലിഖിതമായ രൂപങ്ങളെ അതിലംഘിക്കുന്നത് എന്നര്‍ത്ഥം. മല്ലികകവിതയിലും സ്ഥിതമായിരിക്കുന്ന പാരമ്പര്യ-ദ്വയ രൂപങ്ങളെ ഉടച്ചുവാര്‍ക്കുന്ന ചിഹ്നങ്ങള്‍ ആണ് കാണാന്‍ കഴിയുക ഉദാഹരണമായി മല്ലികയുടെ കവിതകളില്‍ വ്യക്തമായി തെളിഞ്ഞുകിടക്കുന്ന ദ്രവ്യഭാവത്തിലുള്ള എഴുന്നുനില്‍പ്പിന്റെ ചിഹ്നം ജലവും അതുമായി പല തലത്തില്‍ ബന്ധപ്പെട്ട ഇതര ചിഹ്നങ്ങളും ആണ്. അതായത് ജലം എന്നതിനോട് ചേര്‍ന്ന്‌ തന്നെ നദി മഴ മേഘം അരുവി ഒഴുക്ക് കടല്‍ എന്നിങ്ങനെ വാക്കുകള്‍ ബിംബങ്ങള്‍ ഉള്‍ചേര്‍ന്നു കിടക്കുന്നു. അവിടെ ഈ ബിംബങ്ങള്‍ കോഡുകളായി ചിഹ്നങ്ങളായി കണക്കാക്കിയാല്‍ ദ്വയത്തെ അതിലംഘിക്കുന്ന (ആണ്‍-പെണ്‍) ലിംഗരാജിയുടെ സ്വഭാവത്തേയും,ജന്‍ഡര്‍ ലൈംഗികത എന്നിവയുടെ സത്തയേയും എല്ലാം ഉള്‍ക്കൊള്ളാന്‍ ജല ചിഹ്നത്തിന് കഴിയുന്നു.ഒഴുകി പരക്കുന്ന ,വഹിക്കുന്ന രൂപത്തോട് ചേരുന്ന,സ്വീകരിക്കുന്ന സ്വഭാവം വാര്‍പ്പുമാതൃകകളെ അതിലംഘിക്കുന്നതാകുന്നു, മാത്രമല്ല ജലബിംബങ്ങള്‍ ലൈംഗികബോധത്തിന്റെ പ്രതിനിധാനമായും മാറുന്നു. മല്ലികയുടെ രണ്ടാമത്തെ കവിതാസമാഹാരത്തിന്റെ പേര് പോലും ആണ്‍നദി എന്നാണ്. ആദ്യ കവിതാസമാഹാരത്തിലെ പെയ്‌തൊഴിയാതെ എന്ന കവിത എടുത്താല്‍,

                 'വന്ധ്യമേഘങ്ങളായി വാനിലുയരുന്നു
                  വിരഹിണിയാമെന്റെ ഗദ്ഗദങ്ങള്‍
                  പെയ്‌തൊഴിഞ്ഞെങ്കിലെന്‍ വേദനകള്‍'

അതേ കവിതയിലെ,
‘ഒരു മഴ നീരിനെ നല്‍കുമെങ്കില്‍’
എന്ന വരിയും കൃത്യമായ ഒരു ജല ചിഹ്നത്തിന്റെ സൂചനയായി കാണാം. ഇവിടെ വന്ധ്യമേഘം പെയ്‌തൊഴിയല്‍ മഴനീര്‍ എന്നീ വാക്കുകള്‍ കോഡുകളായി,ചിഹ്നങ്ങളായി കണക്കാക്കാം. അതായത് വെറും ചിഹ്നങ്ങളായിട്ടല്ല പാരമ്പര്യത്തിന്റെ,ദ്വയത്തിന്റെ ഉറച്ചഘടനയെ അതിലംഘിക്കുന്ന ദ്രവ്യതയായും,ലൈംഗികബോധത്തിന്റെ,കാമനകളുടെ വായിക്കപ്പെടാത്ത അനുഭവമായും ജല ചിഹ്നം മാറുന്നു.ക്രിസ്‌തേവ പറഞ്ഞതുപോലെ സാമൂഹികം എന്ന് ഗണിക്കപ്പെടുന്ന,സ്വാഭാവികം എന്ന് ഗണിച്ചിരുന്ന വ്യവസ്ഥാപിത ചിഹ്നങ്ങള്‍ മാറ്റപ്പെടുകയും,പ്രതിരോധിക്കപ്പെടുകയും ചെയ്യുന്നു. ഇവിടെ സ്ഥിതചിഹ്നങ്ങള്‍ റദ്ദ്‌ചെയ്യപ്പെടുകയോ,ശക്തമായ ലംഘനം സംഭവിക്കുകയോ ചെയ്യുന്നു.ഫ്രോയിഡിന്റെ സ്വപ്‌നവിശകലനത്തില്‍ ബാഹ്യമായ ഇടപെടലുകളുടെ,അനുഭവങ്ങളുടെ കൃത്യമായ സ്വാധീനം വ്യക്തികളുടെ സ്വപ്‌നങ്ങളില്‍ കാണാന്‍ കഴിയും എന്ന് പറയുന്നുണ്ട്. ഇതിനു സമാനമായ ചിന്ത തന്നെയാണ് അമേരിക്കന്‍ സൈദ്ധാന്തികനായ വിക്ടര്‍ ബര്‍ജിനും മനഃശാസ്ത്രപരമായി കൂടി വായിക്കാവുന്ന ചിഹ്നവിജ്ഞാന പരിസരത്തെപ്പറ്റി അഭിപ്രായപ്പെടുന്നത്. അതായത് മല്ലികയുടെ ജീവിതവുമായും കാഴ്ച്ചപ്പാടുമായും എല്ലാം ചേരുന്ന പ്രതിരോധത്തിന്റെയും,ഇടത്തിന്റെയും ലിംഗപദവിയുടേയും ഭാഗമായ ‘ ലംഘിക്കുന്ന’ പുതിയ ചിഹ്നമായാണ് ജലം മാറുത്.
മറ്റൊരു ഉദാഹരണം എടുത്താല്‍ ആണ്‍ നദി എന്ന കവിത ജലചിഹ്നം കൊണ്ടുള്ള ലംഘനത്തിന്റെ സജീവതയാകുന്നു.

‘ഒടുവിലത്തെ യാത്ര നിന്നിലേക്ക്
എന്റെ പ്രിയ ആണ്‍ നദിയിലേക്ക്
നീന്താന്‍ അറിയില്ല എനിക്ക്
എങ്കിലും നിന്നെ എനിക്കറിയണം’
അടിച്ചേല്‍പ്പിക്കപ്പെടുന്ന ദ്വയം എന്ന സ്ഥിതചിഹ്നമാണ് ആണും പെണ്ണും. ഈ അധീശചിഹ്നത്തിന്റെ ലംഘനമാണ് പുരുഷനിലുള്ളിലെ സ്ത്രീ സ്വത്വത്തെ അവതരിപ്പിക്കുന്ന ആണ്‍നദി. പെണ്ണായി മാറി ആണിലേക്ക് ഒഴുകുന്നത് ട്രാന്‍സ് സ്വത്വത്തിന്റെ ഭാഗമാണ്. ഈ ജല ചിഹ്നം ഒഴുക്കായി പ്രവാഹമായി നദിയായി കടലായി അരുവിയായി പ്രളയമായി ഒക്കെ ഒടിമറച്ചിലുകള്‍ക്ക് വിധേയപ്പെടുന്നുണ്ട്. ആണ്‍നദി എന്ന കവിതയില്‍ തന്നെ നഗ്നപ്രവാഹം ജലധാര ലയനം ഒഴുക്ക് മുങ്ങല്‍ എന്നിങ്ങനെ വിവിധ വാക്കുകള്‍ കാണാം. അവയും ജലചിഹ്നത്തിന്റെ രൂപഭാവങ്ങളാകുന്നു. ഇവിടെ ജലചിഹ്നം ലിംഗസ്വത്വത്തിന്റെ ബോധങ്ങളെ തകര്‍ക്കുക മാത്രമല്ല രതി കാല്പ്പനീകത പ്രണയം പാരവശ്യം എന്നി വയുടെ സൂചനയായികൂടി ജലം മാറുന്നു.
തരംഗം എന്ന കവിതയിലെ അവസാനവരികള്‍ നോക്കിയാല്‍,

‘നദികള്‍ ഇല്ലാത്ത ഈ മലയാളത്തില്‍
ഞാന്‍ ഒരു പുഴയാകുന്നു
നീ ഒരു തരംഗവും’
ഭൂമിശാസ്ത്രപരമായ ഒരു സൂചനയല്ല നദികളില്ലാത്ത മലയാളം എന്ന പ്രയോഗം. ഇവിടെ ഭാഷാപരമായി തന്നെ നിലനില്‍ക്കുന്ന നിഷ്ഠകളെ റദ്ദ് ചെയ്തുകൊണ്ട് തന്റെ ലൈംഗീക സ്വത്വത്തിന്റെ സ്ഥാനപ്പെടുത്തല്‍, ആണ് മല്ലിക നടത്തുന്നത്. ഇവിടെ നദി എന്നത് കൃത്യമായ ട്രാന്‍സ്‌സ്വത്വത്തിന്റെ ചിഹ്നമായി മലയാളസാഹിത്യത്തില്‍ കവി ഉറപ്പിച്ചെടുക്കുന്നു എന്ന് സാരം. ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ പല കവിതകളിലും കാണാന്‍ കഴിയും ഇവയെല്ലാം തന്നെ കേരളത്തിന്റെ സാമൂഹികവും പാരമ്പര്യനിഷ്ഠവുമായ സ്ഥിത ചിഹ്നത്തെ കൃത്യമായി പ്രതിരോധിക്കുകയും കൃത്യമായ പുതുക്കലുകള്‍ യാഥാര്‍ത്ഥ്യമാക്കി തീര്‍ക്കുകയും ചെയ്യുന്നു. ഭൂരിഭാഗം കവിതകളിലും ഈ ചിഹ്നം കാണാന്‍ കഴിയും.
ക്രിസ്‌തേവയുടെ desire of language എന്ന പുസ്തകത്തില്‍ പറയുന്ന
Archetype of infinitely interchangeble object of the desiring പോലെ തന്നെ മലയാളത്തിന്റെ പരിസരത്തിലും നിലനില്‍ക്കുന്ന സാംസ്‌ക്കാരികവും പാരമ്പര്യനിഷ്ഠവുമായ ചിഹ്നമാണ് യക്ഷി. യക്ഷിയും ഗന്ധര്‍വ്വനും ചേര്‍ന്നോ,യക്ഷി മാത്രമായോ മല്ലികയുടെ കവിതകളില്‍ ബിംബങ്ങള്‍ കാണാം. അവയെ ചിഹ്നങ്ങളായി കണക്കിലെടുത്താല്‍ സാംസ്‌ക്കാരികമായും,സാമൂഹികമായും രൂപപ്പെട്ടുകിടക്കുന്ന സ്ഥിരചിഹ്നങ്ങളെ ആദിപ്രരൂപപരമായ (archytype) ഒരു കോഡായി പരിഗണിക്കാം.ഒരു സമൂഹത്തിന്റെ കാഴ്ച്ചയുടേയും,കാഴ്ച്ചപ്പാടിന്റേയും കോഡാണത്. ഇവയേയും മല്ലിക കവിത പ്രതിരോധിക്കുന്നത് കാണാം.
സര്‍പ്പങ്ങള്‍ ഋതുഭേദങ്ങള്‍ പ്രകൃതി കറുപ്പ് എന്നീ ചിഹ്നങ്ങളും വ്യത്യാസപ്പെട്ടതല്ല. സര്‍പ്പങ്ങള്‍ മനഃശാസ്ത്രപരമായി നില്‍ക്കുന്ന ലൈംഗികചിഹ്നമാകുന്നു.അപ്പോഴും പ്രകൃതിയിലെ ഋതുഭേദങ്ങളോടുള്ള ചേര്‍ച്ച കൈമോശം വരുന്നില്ല, കറുപ്പ് ജാതി വിവേചനത്തിന്റെ ചിഹ്നമായും മാറുന്നു. ജാതി നിറം ജന്‍ഡര്‍ എന്നിങ്ങനെ മൂന്ന് പ്രഹരക്കോലുകളില്‍ മുറിവേറ്റയാളാണ് താനെന്ന് സംഘടിത മാസികയില്‍ കവി എഴുതിയിരുന്നു.യോനി എന്ന ചിഹ്നം സ്‌ത്രൈണ ശരീരത്തിന്റെ സ്ഥിതമായ ചിഹ്നമാകുമ്പോള്‍ അതേ ചിഹ്നം തന്നെ ട്രാന്‍സ് സ്വത്വത്തിന്റെ ഭാഗമാക്കുകയും,പാരമ്പര്യബോധത്തിന്റെ ശരീരശാസ്ത്രത്തെ അപ്രസക്തമാക്കുകയും ചെയ്യുന്നു.പക്ഷേ എന്ന കവിത ഇതിന് ഉദാഹരണം ആണ്.

മരണാനന്തരം എന്ന കവിതയില്‍ കാണുന്ന മീശക്കൊമ്പന്‍ ഒരു ആര്‍ക്കിടൈപ്പല്‍ ചിഹ്നമല്ലെങ്കിലും അത് ധ്വനിപ്പിക്കുന്ന പുരുഷബോധത്തിന്റെ പ്രതിനിധാനം ആഴത്തിലുള്ളതാണ്. ആ ചിഹ്നത്തിന്റെ ജീന്‍ ചെന്ന് വേരുറച്ചിരിക്കുന്നത് മനുസ്മൃതിയിലാണെന്ന് പറയാം.സാമൂഹികമായി ഉറച്ച ദ്വയബോധത്തിന്റെ നിഷേധമായിട്ടാണ് ഇത്തരം ചിഹ്നങ്ങളെല്ലാം കടന്നുവരുന്നത്. അവ ഒരേ സമയം ഇടത്തെ നിര്‍മ്മിക്കുന്നതും,പ്രതിരോധിക്കുതുമായ പുതിയചിഹ്നങ്ങള്‍ ആകുന്നു.
ഏറെ പ്രധാനപ്പെട്ട വസ്തുത ഈ ചിഹ്നങ്ങള്‍ എല്ലാം തന്നെ ക്രമബദ്ധമായ ഭാവങ്ങളെ അവതരിപ്പിച്ചിരുന്നിടത്ത് നി്ന്ന് മാറി മറ്റൊരു ഭാവുകത്വസ്ഥാനത്തെ മല്ലിക കവിതയില്‍ നിര്‍മ്മിച്ചെടുത്തു. മഴ ഉടലായും ഒഴുക്കായും പ്രളയമായും രൂപപ്പെടുന്ന ചിഹ്നത്തിന്റെ വളര്‍ച്ച അല്ലെങ്കില്‍ രൂപപ്രാപ്തി മറ്റൊരു സവിശേഷതയാണ്. ഇവിടെ മനഃശാസ്ത്രപരമായ വായന കൂടി ചിഹ്നങ്ങളെ പ്രസക്തമാക്കുന്നുണ്ട്.
ഭാഷ, ഉടല്‍, എഴുത്ത,ജന്‍ഡര്‍, കാമന, എന്നിങ്ങനെ വിഭിന്നമായ അഭിസംബോധന കൂടിയാണ് ഇത്തരം ചിഹ്നങ്ങളെ വേറിട്ടതാക്കുന്നത്. മലയാളത്തിലെ പദങ്ങളുടെ നിര്‍മ്മിതി മുതല്‍ വായന സംസ്‌ക്കാരം സമൂഹം എന്നിങ്ങനെ എല്ലാം തന്നെ മാനസീകവും,സാമൂഹികവുമായ ക്രമപ്പെടുത്തലിന്റെ ഭാഗമായിരുന്നു psycho social conditioning എന്നു വരുമ്പോള്‍ അവ സ്വാഭാവികമായും സൈക്കോ-സെമിയോട്ടിക്ക് ക്രമപ്പെടുത്തലിനും കാരണമാകുന്നു. ഡി.ലെവിസ് പറയുന്ന behavioral regulrity അല്ലെങ്കില്‍ പെരുമാറ്റനിഷ്ഠക്കെതിരേയുള്ള പ്രതിരോധവും പുതുക്കലും ആണ് ഇത്തരം എഴുത്തുകളിലെ ചിഹ്നങ്ങള്‍. സമൂഹത്തില്‍ നിലനിന്നിരുന്ന പാരമ്പര്യവ്യവസ്ഥക്കകത്ത്,പെരുമാറ്റനിഷ്ഠക്കകത്ത് ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഉള്‍ച്ചേരല്‍ ഉണ്ടായിിരുന്നില്ല എന്നതാണ് ഇതിന് കാരണം. അവിടെയാണ് ചിഹ്നവിജ്ഞാനീയപരമായ മനഃശാസ്ത്രവായന വേറിട്ടതാകുന്നത്.

ജെറോം കെ രാജു

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleകവിത, നകരവേഷത്തിലെ പക്ഷികൾ : പ്രകാശൻ ചെന്തളംNext article കവിത : കുഴിയെടുപ്പ് 1 - ബിബിൻ ആന്റണി

2 comments

Ebin says:
January 18, 2022 at 2:27 PM

♥️♥️♥️

Reply
Jackson says:
January 26, 2022 at 10:15 AM

ഇന്നത്തെ സമൂഹത്തിൽ പ്രസക്തി ആർജിക്കുന്ന ചിന്തകൾ

Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos