മലയാള കുറ്റാന്വേഷണസിനിമ : ചില അന്വേഷണങ്ങൾ
- ആസിഫ് കൂരിയാട്
“Crime is Common .Logic is Rare ” – Arthur conan Doyle
[The Adventure Of The Copper Beeches]
അന്വേഷണത്തിന് മുമ്പ് :

മനുഷ്യസംസ്കാരത്തിനോളം തന്നെ പഴക്കമുണ്ട് കുറ്റകൃത്യങ്ങൾക്കും കുറ്റാന്വേഷണത്തിനും.മനുഷ്യനെപ്പറ്റി പഠിച്ചിട്ടുള്ള മന:ശാസ്ത്രജ്ഞന്മാർ പറയുന്നത് മനുഷ്യരിൽ കുറ്റം ചെയ്യുവാനുള്ള വാസന ജന്മസിദ്ധമാണെന്നാണ്. മനുഷ്യനിലെ കുറ്റവാസന മനുഷ്യോൽപ്പത്തി മുതൽ ആരംഭിക്കുന്നു.ദൈവത്തിനോട് ചെയ്ത ഒരു കുറ്റത്തിൽനിന്ന് ആയിരുന്നല്ലോ മനുഷ്യജീവിതത്തിന്റെ തുടക്കം. വിധിവിലക്കുകൾ അനുസരിച്ച്സ്വർഗ്ഗത്തിൽ ജീവിച്ചു കൊണ്ടിരിക്കെ ഇബിലീസ് എന്ന ചെകുത്താന്റെ വഞ്ചനയിൽ കുടുങ്ങി ഭക്ഷിക്കരുത് എന്ന് നിർദ്ദേശിച്ചിരുന്നു ഒരു പഴം ഭക്ഷിച്ച കാരണത്താൽ ദൈവം ലോകത്തിലെ ആദ്യ മനുഷ്യനായ ആദമിനെ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കി ഭൂമിയിലേക്ക് അയച്ചു എന്നതാണല്ലോ ചരിത്രം.ആദം ചെയ്ത കുറ്റം അദ്ദേഹത്തിന്റെ മക്കളിലൂടെ ആവർത്തിക്കപ്പെടുന്നു. ആദാമിന്റെയും ഹവ്വായുടേയും മക്കളായിരുന്നു ആബേലും കായേനും. ആബേൽ ആട്ടിൻകൂട്ടത്തെ ദൈവത്തിന് ബലികൊടുത്തു. എന്നാൽ കായേന്റെ വഴിപാട് ദൈവം സ്വീകരിച്ചില്ല .ഇതിൽ അസൂയ മൂത്ത കായേൻ ആബേലിനെ കൊന്നു. മനുഷ്യരാശിയുടെ ചരിത്രത്തിലെ ആദ്യത്തെ കൊലപാതകമാണിത്. മരണപ്പെട്ട ആബേലിന്റെ ജഡം എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്ന കായേനിന് മുൻപിൽ ദൈവം രണ്ടു പക്ഷികളെ (കാക്കകൾ) ഇറക്കി എന്നും ഒരു കാക്കയുടെ ജഡം ഇണ ഒരു സ്വയം കുഴി കുഴിച്ച് അടക്കം ചെയ്യുന്നത് കണ്ട് മനസിലാക്കിയ കായേൻ അപ്രകാരം സഹോദരന്റെ ജഡം സംസ്കരിച്ചു എന്നുമാണ് ചരിത്രം.അന്നുമുതൽ ഇന്നേവരെ മനുഷ്യരാശിയുടെ ചരിത്രത്തിൽ മനുഷ്യർ ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങൾ അനവധിയാണ് . ചെറിയ കുറ്റകൃത്യങ്ങൾ മുതൽ വലിയ കൊലപാതകങ്ങൾ വരെ അതിൽ പെടും.

മതം വ്യക്തികളെ പാപം ചെയ്യുന്നതിൽ നിന്ന് അകറ്റി നിർത്തുന്നു , രാഷ്ട്രം വ്യക്തികളെ തിന്മയിൽ നിന്നും . കുറ്റബോധം, ശിക്ഷ, ശിക്ഷാഭീതി എന്നിവ ഇവിടെ ചേർത്തു പറയേണ്ട സമവാക്യമാണ്. കുറ്റം ചെയ്തത് തെളിയിക്കുന്നതിന് പ്രാകൃതമായ ശിക്ഷാരീതികളാണ് പ്രാചീനകാലത്ത് ഉണ്ടായിരുന്നത്.എന്നാൽ ഇന്ന് നാർക്കോ അനാലിസിസ് പോലുള്ള നൂതന സംവിധാനങ്ങളും ഫോറൻസിക് സയൻസ് പോലുള്ള മേഖലകളും ഉണ്ട്. കുറ്റം ചെയ്യുന്നവർക്കുള്ള കൃത്യമായ ശിക്ഷകളും മറ്റും നിർണയിക്കുന്ന ഭരണകൂട സ്ഥാപനങ്ങളും (സൈന്യം, പോലീസ്, കോടതി) നിയമ – നീതി വ്യവസ്ഥകളും നിലനിൽക്കുന്നുണ്ട്.


കുറ്റാന്വേഷണ സാഹിത്യത്തിന്റേയും സിനിമയുടേയും വലിയൊരു പാരമ്പര്യം നമുക്കുണ്ട്.ലോകത്തെ മിക്ക ഭാഷകളിലും ഇവയ്ക്ക് രണ്ടിനും വായനക്കാരും പ്രേക്ഷകരുമുണ്ട്. ‘അറിയാനുള്ള ആഗ്രഹം’ എന്ന മനുഷ്യസ്വഭാവത്തെ ഒരു തന്ത്രമാക്കുകയാണ് ഓരോ കുറ്റാന്വേഷണ രചനകളും സിനിമകളും ചെയ്യുന്നത്. ‘ആരാണ് അത് ചെയ്തത്’ ? എന്ന പ്രഹേളിക കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് ഇവിടെ നടക്കുന്നത്. “രഹസ്യം അറിയാനുള്ള അടക്കാനാവാത്ത മനുഷ്യതൃഷ്ണയിൽ നിന്നാണ് എക്കാലത്തെയും പ്രിയപ്പെട്ട കുറ്റാന്വേഷകർ പിറന്നത് ” എന്ന് നിരൂപകനായ പി. കെ രാജശേഖരൻ നിരീക്ഷിച്ചിട്ടുണ്ട്.

ഒരു കുറ്റം നടക്കുന്നു .അത് ചെയ്തത് ആരാണെന്ന് അറിഞ്ഞുകൂടാ…അതിന്റെ നിഗൂഢത അന്വേഷിക്കാൻ ഒരു കുറ്റാന്വേഷകൻ വരുന്നു.അവസാനം വരെ നിഗൂഢത നിലനിർത്തി യഥാർത്ഥ കുറ്റവാളിയെ കണ്ടുപിടിക്കുമ്പോൾ കഥയവസാനിക്കുന്നു – ഇതാണ് കുറ്റാന്വേഷണത്തിന്റെ രീതിശാസ്ത്രം .കുറ്റകൃത്യം, സംശയിക്കപ്പെടുന്ന വ്യക്തികൾ, യഥാർത്ഥ സംഭവം, യഥാർത്ഥ കുറ്റവാളി, കുറ്റം ചെയ്യാൻ പ്രേരിപ്പിച്ച കാരണം, ശിക്ഷ – കുറ്റാന്വേഷണ രചനകളുടെയും സിനിമകളുടെയും പൊതുവായ ഘടന ഇതാണ്. അന്വേഷണത്തിനിടയിൽ നടക്കുന്ന അപ്രതീക്ഷിത നീക്കങ്ങളും നിഗൂഢതകളും വായനക്കാരിൽ / പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്നു.

ഇതിവൃത്തം( Template) ഉദ്വേഗം( suspense) പ്രഹേളിക( puzzle) വികാര വിരേചനം( catharsis) ഇതെല്ലാം പൊതുവായി കുറ്റാന്വേഷണ സിനിമകളിലും രചനകളിലും കാണുന്ന ഘടകങ്ങളാണ്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുറ്റാന്വേഷകൻ അന്വേഷണം നടത്തുന്നത്.കുറ്റാന്വേഷകന്റെ നായകപദവി, സാമർത്ഥ്യം,നീതി, നിയമ ബോധം, യുക്തിചിന്ത, ശാസ്ത്രീയത, വിവേചനശേഷി എന്നീ അനവധി ഘടകങ്ങൾ ഇത്തരം സിനിമകളിലും സാഹിത്യത്തിലും മുഖ്യമായി കാണാം. വായനക്കാരൻ / കാഴ്ചക്കാരന്റെ യുക്തിയെയും ബുദ്ധിയെയും ജ്വലിപ്പിക്കുകയും അവരിലെ അന്വേഷണ തല്പരത വികസിപ്പിക്കുകയും ചെയ്യുകയാണ് ഇത്തരം സൃഷ്ടികളുടെ കർമ്മം.

നിയമലംഘകരെ അന്വേഷിച്ചു കണ്ടു പിടിക്കുന്നവരെയാണ് കുറ്റാന്വേഷക/കൻ എന്നുപറയുന്നത്. വളരെ കാലം മുമ്പ് തന്നെ കുറ്റാന്വേഷണ സാഹിത്യവും സിനിമയും ഇവിടെ ഉണ്ടായിരുന്നു. സിനിമയായാലും സാഹിത്യമായാലും ആഖ്യാനത്തിലെ അന്വേഷണ രീതി കഥപറച്ചിലിനെ കൂടുതൽ ഉദ്വേഗജനകമാക്കുന്നു. വായനക്കാരുടെ ഏറ്റവും പ്രിയപ്പെട്ട സാഹിത്യരൂപങ്ങളിൽ ഒന്നാണ് കുറ്റാന്വേഷണ സാഹിത്യം . ലോകപ്രശസ്തരായ ഡിറ്റക്റ്റീവ് നോവലിസ്റ്റുകളുടെ ശ്രദ്ധേയരായ അനവധി കുറ്റാന്വേഷകരെ സൃഷ്ടിച്ചിട്ടുണ്ട്. എഡ്ഗർ അലൻപോ ( ഡ്യൂപിൻ) ജി.കെ. ചെസ്റ്റേർട്ടർ( ഫാദർ ബ്രൗൺ ) കോനൽ ഡോയൽ ( ഷെർലക് ഹോംസ് )അഗതാക്രിസ്റ്റി ( ഹെർക്യൂൾ പോയ്റോട്ട് ) ഗാർഡിനർ( പെറിമേസൺ) ഇയാൻ ഫ്ലെമിങ് ( ജയിംസ് ബോണ്ട്) തുടങ്ങി ഇങ്ങ് മലയാളത്തിൽ കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് മാർക്സിനും പുഷ്പരാജും വരെ.അപ്പൻതമ്പുരാന്റെ ഭാസ്കരമേനോൻ മുതൽ മലയാളത്തിലെ കുറ്റാന്വേഷണ സാഹിത്യവും ആരംഭിക്കുന്നു.പ്രിൻസ് തിരുവാങ്കുളം ,നീലകണ്ഠൻ പരമാര ,കോട്ടയം പുഷ്പനാഥ്,ബാറ്റൺ ബോസ്,പ്രണാബ് ,തോമസ്.ടി അമ്പാട്ട് ,മെഴുവേലി ബാബുജി,എൻ.കെ ശശിധരൻ മുതൽ പുതുതലമുറയിലെ അൻവർ അബ്ദുല്ല,ലാജോ ജോസ് , ശ്രീപാർവ്വതി,റിഹാൻ റാഷിദ് വരെ എത്തി നിൽക്കുന്നതാണ് മലയാള കുറ്റാന്വേഷണ സാഹിത്യം .
ഒരുകാലത്ത് മാറ്റിനിർത്തപ്പെടുന്ന ജനപ്രിയസാഹിത്യവും സിനിമയുമെല്ലാം ഇന്ന് സംസ്കാര പഠനത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ഏറെ പഠിക്കപ്പെടുന്നുണ്ട്. അതിൽ തന്നെ അപസർപ്പകസാഹിത്യത്തെ കുറിച്ച് വ്യാപകമായ പഠനങ്ങൾ വന്നുകഴിഞ്ഞു. എന്നാൽ മലയാള ചലച്ചിത്ര പഠിതാക്കളും നിരൂപകരും വേണ്ടത്ര ശ്രദ്ധ ചെലുത്താതിരുന്ന ഒരു മേഖലയാണ് വിപണി വിജയം നേടിയ മലയാളത്തിലെ കുറ്റാന്വേഷണ സിനിമകൾ . മലയാള ചലച്ചിത്ര ചരിത്രത്തിൽ കുറ്റാന്വേഷണ സിനിമകൾക്കുള്ള സ്ഥാനം അവയുടെ ആഖ്യാനം,ഘടന,ദർശനം, രാഷ്ട്രീയം, ജനപ്രിയസ്വഭാവം,വാണിജ്യവിജയം എന്നിവയെ സമഗ്രമായി സൂക്ഷ്മാർത്ഥത്തിൽ പഠിക്കുന്ന പഠന ഗ്രന്ഥമാണ് ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ഡോ. എസ് .ഗോപുവിന്റെ ‘സിനിമയുടെ കുറ്റാന്വേഷണപാഠങ്ങൾ ‘ എന്ന കൃതി.ഈ കൃതിയെ പരിചയപ്പെടുത്താനുള്ള ശ്രമമാണ് ലേഖനത്തിന്റെ തുടർന്നുള്ള ഭാഗം. കുറ്റവും അതിനെ തുടർന്നുള്ള അന്വേഷണവും അതിന്റെ കണ്ടെത്തലും ആണല്ലോ കുറ്റാന്വേഷണ സിനിമകളുടെ പൊതുവായ ആഖ്യാനരീതി.അതിനാൽ ആ രീതി പിന്തുടർന്ന് കൊണ്ടാണ് ഈ ലേഖനവും എഴുതാൻ ശ്രമിക്കുന്നത്.
അന്വേഷണത്തിന്റെ ആരംഭവും തെളിവ് ശേഖരണവും :
മലയാളത്തിലെ കുറ്റാന്വേഷണ സിനിമയുടെ ചരിത്രവും വളർച്ചയും അന്വേഷിക്കുന്ന ഈ പുസ്തകത്തിൽ പ്രധാനമായും മൂന്ന് അധ്യായങ്ങളാണ് ഉള്ളത്. ‘മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളുടെ ചരിത്രം’ എന്ന ഒന്നാം അദ്ധ്യായത്തിൽ 1955 മുതൽ 2020 വരെയുള്ള അന്വേഷണാത്മക സിനിമകളെ ലഘുവായ വിലയിരുത്തുകയാണ് ലേഖകൻ . അന്വേഷണത്തിന്റെ ഒന്നാംഘട്ടത്തിൽ കൃത്യമായ തെളിവ് ശേഖരണത്തിന്റെ പിൻബലത്തിലാണ് ലേഖകൻ ഓരോ കാര്യങ്ങളും സമർത്ഥിക്കുന്നത്.ഓരോ കാലഘട്ടത്തിലും ഉണ്ടായ കുറ്റാന്വേഷണ സിനിമകൾഉള്ളടക്കം,ആഖ്യാനം, അവയുടെ വാണിജ്യവിജയം എന്നിവയും ഇതിനോടൊപ്പം പരിശോധിക്കപ്പെടുന്നു.
1955-ൽ പുറത്തിറങ്ങിയ സി.ഐ.ഡി (സംവിധാനം : എം.കൃഷ്ണൻ നായർ ) യാണ് മലയാളത്തിലെ ആദ്യ കുറ്റാന്വേഷണ സിനിമ എന്ന് ലേഖകൻ കണ്ടെത്തുന്നു.നായകൻ, നായിക, പ്രതിബന്ധങ്ങൾ, പ്രണയസാഫല്യം തുടങ്ങിയ ചേരുവകൾ ഒത്തുചേർന്ന ഒരു പ്രണയ ചിത്രം കൂടിയാണിത് എന്ന് നിരീക്ഷിക്കുന്നുണ്ട്. 1957 പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല ‘ ഒരു ഹിന്ദി സിനിമയെ അനുകരിച്ച് നിർമ്മിക്കപ്പെട്ട കുറ്റാന്വേഷണ സിനിമയാണ് എന്ന് കണ്ടെത്തുന്നു. 1950 കൾക്ക് ശേഷം പുറത്തിറങ്ങിയ ഈ സിനിമകളിൽ കുറ്റവും കുറ്റാന്വേഷണവും ഉണ്ടെങ്കിലും ഒരു മികച്ച കുറ്റാന്വേഷണ സിനിമയ്ക്ക് വേണ്ട പ്രമേയപരമായ കെട്ടുറപ്പോ ആഖ്യാന സവിശേഷതകളോ അവയ്ക്ക് ഇല്ലെന്ന് ഉള്ളടക്കത്തെ വിശകലനം ചെയ്തുകൊണ്ട് ലേഖകൻ സ്ഥാപിക്കുന്നുണ്ട്.
1960കളിൽ കുറ്റാന്വേഷണസിനിമകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായതായി ലേഖകൻ നിരീക്ഷിക്കുന്നുണ്ട്. കറുത്ത കൈ, കോട്ടയം കൊലക്കേസ്, കൊച്ചിൻ എക്സ്പ്രസ്സ്, ഇൻസ്പെക്ടർ,കണ്ണൂർ ഡീലക്സ് ,ഹോട്ടൽ ഹൈറേഞ്ച് ,ഡേഞ്ചർ ബിസ്കറ്റ് എന്നിങ്ങനെ അനവധി സിനിമകളെ ഈ ഭാഗത്ത് വിശകലനം ചെയ്യുന്നുണ്ട് ലേഖകൻ.മിക്ക സിനിമകളിലും പ്രേംനസീർ ആണ് അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത് . കള്ളക്കടത്ത് (പണം,സ്വർണ്ണം ) കൊലപാതകം,തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കച്ചവടം,ബ്ലാക്ക് മെയിലിംഗ് എന്നീ പ്രമേയങ്ങളാണ് ഈ കാലത്ത് ഇറങ്ങിയ മിക്ക കുറ്റാന്വേഷണ സിനിമകളുടെയും ഉള്ളടക്കം എന്ന് കണ്ടെത്തുന്നുണ്ട്.1960കൾക്ക് ശേഷം വ്യാപകമായ കോട്ടയം പുഷ്പനാഥിന്റെയും പരമാരയുടെയും മറ്റും അപസർപ്പക നോവലുകളിലും ഇതിവൃത്തം ഇത്തരം വിഷയങ്ങളൊക്കെ തന്നെയാണ്.അവയുടെ സ്വാധീനം സിനിമയിലേക്കും വന്നതാവാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പാട്ടും നൃത്തവും സംഘട്ടനവും ചേസിങ്ങുമെല്ലാം ഒത്തുചേർന്ന് ഈ കച്ചവട ചിത്രങ്ങൾ ബോക്സോഫീസ് വിജയം കരസ്ഥമാക്കിയതായും ലേഖകൻ നിരീക്ഷിക്കുന്നുണ്ട്. കേരളത്തിൽ സംഭവിച്ച ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി പുറത്തുവന്ന മൈനത്തരുവി കൊലക്കേസ് (കുഞ്ചാക്കോ )മാടത്തരുവി കൊലക്കേസ് ( പി.എ.തോമസ് )സിനിമകളെയും ലേഖനത്തിൽ പരിശോധിക്കുന്നുണ്ട്.
സി.ഐ.ഡി നസീർ, സി.ഐ.ഡി ഇൻ ജംഗിൾ, പഞ്ചവടി, അപരാധി, ക്രിമിനൽസ്, രാത്രിയിലെ യാത്രക്കാർ തുടങ്ങി 1970 കളിലും അനവധി കുറ്റാന്വേഷണ സിനിമകൾ പുറത്തിറങ്ങിയതായി ലേഖകൻ കണ്ടെത്തുന്നു. എന്നാൽ 1970 കളിൽ സിനിമയിലെ മാധ്യമപരമായ മേഖലയിലുണ്ടായ മാറ്റങ്ങളൊന്നും ഇത്തരം സിനിമകളിൽ പ്രതിഫലിക്കുന്നില്ലെന്ന് ലേഖകൻ വിമർശിക്കുന്നു. മാത്രമല്ല, ഈ സിനിമകൾ കൊള്ളസംഘവും നിയമപാലകരും തമ്മിലുള്ള ഏറ്റുമുട്ടലും, വേഷപ്രച്ഛന്നരായി നടക്കുന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റും നിറഞ്ഞ വാർപ്പുമാതൃകകളായ സിനിമകളായിരുന്നുവെന്നും ലേഖകൻ കണ്ടെത്തുന്നുണ്ട്.ലേഖകന്റെ തന്നെ ഭാഷയിൽ “ചലചിത്ര വിപണിയിൽ സജീവമായി തുടർന്ന തട്ടുപൊളിപ്പൻ കച്ചവടസിനിമയുടെ സ്വഭാവത്തിലുള്ളതായിരുന്നു എഴുപതുകളിലെ കുറ്റാന്വേഷണ സിനിമകൾ.കലാപരതയുടെ സാന്നിധ്യം പോലും ഇല്ലാത്തവിധം പ്രമേയപരിചരണവും ആഖ്യാനവും തികച്ചും ഉപരിപ്ലവമായി തുടർന്നു.പാട്ടും ആട്ടവും ആവർത്തിച്ച് അരോചകമാവുന്ന പ്രണയ രംഗങ്ങളും ഔചിത്യദീക്ഷ ഇല്ലാത്ത ഹാസ്യവും ഈ സിനിമകളുടെ കഥാശരീരത്തിൽ ഉടനീളം കാണാം” (പേജ്: 23).എന്ന ശ്രദ്ധേയ നിരീക്ഷണവും എടുത്തുപറയേണ്ടതാണ്.
യവനിക (കെ . ജി. ജോർജ് ) കരിയിലക്കാറ്റുപോലെ (പത്മരാജൻ ) ഒരു സിബി ഐ ഡയറിക്കുറിപ്പ് ,ജാഗ്രത, അടിക്കുറിപ്പ്( കെ. മധു) ഉത്തരം (പവിത്രൻ ) തുടങ്ങി 1980കളിൽ വൈവിധ്യമാർന്ന കുറ്റാന്വേഷണ സിനിമകൾ പുറത്തു വന്നതായി സൂചിപ്പിക്കുന്നു. ഇവയിൽ മിക്കതും ശാസ്ത്രീയമായ രീതിയിൽ അന്വേഷണം നടത്തുന്നതും ആകാംക്ഷ ജനിപ്പിക്കുകയും ചെയ്തവയാണെന്ന് നിരീക്ഷിക്കുന്നുണ്ട് ലേഖകൻ . പ്രിയദർശന്റെ വന്ദനം,സത്യൻ അന്തിക്കാടിന്റെ നാടോടിക്കാറ്റ് പോലുള്ള കുറ്റാന്വേഷണത്തെ നർമ്മവുമായി ഇടകലർത്തി ആഖ്യാനം ചെയ്ത സിനിമകളെയും ചർച്ചക്കെട്ടുക്കുന്നുണ്ട്.വേറിട്ട രീതിയിൽ അന്വേഷണം നടത്തുന്ന കെ .ജി ജോർജിന്റെ ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് ,ലെനിൻ രാജേന്ദ്രന്റെ പ്രേം നസീറിനെ കാണാനില്ല ,സത്യൻ അന്തിക്കാടിനെ അർത്ഥം എന്നീ സിനിമകളും ഈ സന്ദർഭത്തിൽ പരിശോധിക്കുന്നുണ്ട് .എൺപതുകളുടെ അവസാനം പുറത്തിറങ്ങിയ ജോഷിയുടെ നിറക്കൂട്ട്, ന്യൂഡൽഹി,നായർസാബ്, ഐ.വി.ശശിയുടെ ഈ നാട്, ആവനാഴി എന്നിങ്ങനെ ആക്ഷനും , സസ്പെൻസും രാഷ്ട്രീയവും ചേർന്ന് കുറ്റന്വേഷണസിനിമകളും പഠനവിധേയമാക്കുന്നു ഉണ്ട് ഈ ഭാഗത്ത്.ഇവയിൽ മിക്കതും ആക്ഷൻ ത്രില്ലറുകൾ ആണെന്ന് ലേഖകൻ അഭിപ്രായപ്പെടുന്നു. പ്രമേയ പരിചരണത്തിലും ആഖ്യാനത്തിലും മലയാളസിനിമയിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവന്ന കുറ്റാന്വേഷണ സിനിമകളായിരുന്നു എൺപതുകളിലേത് എന്ന കാതലായ നിരീക്ഷണവും ഇവിടെ പങ്കുവെക്കപ്പെടുന്നു.
കെ. ജി. ജോർജിന്റെ ഈ കണ്ണി കൂടി ,ജോഷിയുടെ ഈ തണുത്ത വെളുപ്പാൻ കാലത്ത് , കെ.മധുവിന്റെ അഭിഭാഷകന്റെ കേസ്ഡയറി , ജനാധിപത്യം, ക്രൈം ഫയൽ , ഷാജികൈലാസിന്റെ എഫ് .ഐ .ആർ, തലസ്ഥാനം, ഏകലവ്യൻ ,കമ്മീഷണർ, ജോഷിയുടെ പത്രം, സൈന്യം , ഐ വി ശശിയുടെ ഇൻസ്പെക്ടർ ബൽറാം തുടങ്ങി തൊണ്ണൂറുകളിൽ ഇറങ്ങിയ സിനിമകളാണ് ലേഖകൻ പിന്നീട് ചർച്ചക്കെടുക്കുന്നത്.ഏകദേശം അമ്പതോളം അധികം കുറ്റാന്വേഷണ സ്വഭാവമുള്ള സിനിമകൾ ഇക്കാലത്തെ ഇറങ്ങിയതായി ലേഖകൻ കണ്ടെത്തുന്നുണ്ട്. ഇവയെല്ലാംതന്നെ സാങ്കേതികമായി ദൃശ്യ തലത്തിൽ മുന്നിട്ടുനിൽക്കുന്ന സിനിമകൾ ആണെന്ന് ലേഖകൻ നിരീക്ഷിക്കുന്നുണ്ട്. തൊണ്ണൂറുകളിൽ ഉണ്ടായ ഇത്തരം സിനിമകളെ അക്കാലത്തിറങ്ങിയ ജനപ്രിയ നോവലുകളും ഉള്ളടക്കത്തിൽ പിന്തുടരുന്നത് കാണാം.
പുതുതലമുറ സിനിമകൾ മുന്നോട്ടുവെച്ച സൗന്ദര്യാത്മകതയുടെ സ്വാധീനം പ്രകടമാക്കുന്ന സിനിമകളായിരുന്നു രണ്ടായിരത്തിനുശേഷം പുറത്തുവന്ന മിക്ക കുറ്റാന്വേഷണ സിനിമകളും എന്ന് ലേഖകൻ നിരീക്ഷിക്കുന്നു. സേതുരാമയ്യർ സി.ബി.ഐ, നേരറിയാൻ സി.ബി.ഐ,ചിന്താമണി കൊലക്കേസ് , ഡിറ്റക്ടീവ് , ഫിംഗർ പ്രിന്റ് ,പോലീസ്, മുംബൈ പോലീസ് , മെമ്മറീസ് ,സെവൻത് ഡേ , വേട്ട,നിർണായകം, ഗ്രാൻഡ്മാസ്റ്റർ ,ജോസഫ് , അഞ്ചാംപാതിര , ഫോറൻസിക് വരെയുള്ള സിനിമകൾ ഈ ഭാഗത്ത് ലേഖകൻ പഠന വിധേയമാക്കുന്നുണ്ട്. ദൃശ്യതലം,ദൃശ്യ സംയോജനം, അനാഖ്യാനകഥാഘടന, പശ്ചാത്തലസംഗീതം,കാസ്റ്റിംഗ് ,ഷോർട്ട് കോമ്പസിഷൻ, എഡിറ്റിംഗ് ,നരേറ്റിംഗ് , മ്യൂസിക് എന്നിങ്ങനെ സിനിമയുടെ സകലമേഖലകളിലും പുതുമ പുലർത്തുന്നതായിരുന്നു രണ്ടായിരത്തിനുശേഷമുള്ള മിക്ക കുറ്റാന്വേഷണ സിനിമകളുമെന്ന് ലേഖകൻ പ്രസ്താവിക്കുന്നു.1955 മുതൽ 2020 വരെയുള്ള വരെ പുറത്തിറങ്ങിയ മലയാള കുറ്റാന്വേഷണ സിനിമകളുടെ ചരിത്രം തെളിവുകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന അന്വേഷണാത്മക രീതിയാണ് ഈ കൃതിയുടെ ആദ്യ അധ്യായം.
അന്വേഷണം പുരോഗമിക്കുന്നു :
കുറ്റാന്വേഷണ സിനിമകൾ : ഘടന, ദർശനം എന്ന രണ്ടാം അധ്യായത്തിൽ അന്വേഷണാത്മക സിനിമകളിലെ ഘടന , ദർശനം എന്നിവയെ വിശദമായ രീതിയിൽ വിലയിരുത്തുകയാണ് ലേഖകൻ.കുറ്റം, അന്വേഷണം , കണ്ടെത്തൽ എന്നിവയാണ് പൊതുവായി ഇത്തരം സിനിമകളിൽ കാണുന്ന ഘടകങ്ങൾ എന്ന് ലേഖകൻ നിരീക്ഷിക്കുന്നു.പ്രമേയപരിചരണം ,ആഖ്യാന പദ്ധതി,കഥാഗതിയുടെ വികാസത്തിനു നിദാനമായ ഘടകങ്ങൾ , ഇടകലരുന്ന സവിശേഷ ചേരുവകൾ , സംഭാഷണം എന്നിവയെ ആധാരമാക്കിയാണ് സിനിമയുടെ ഘടനയെ വിലയിരുത്തേണ്ടതെന്ന് ലേഖകൻ .തനതു ഘടന, മിശ്രിത ഘടന, നർമ്മ ഘടന, സംഘർഷാത്മകഘടന, പ്രതിഘടന എന്നിങ്ങനെ ഘടനയെ അദ്ദേഹം പലതായി വിഭജിക്കുന്നുണ്ട്.
ഇവ ഓരോന്നും വിശദമായി വിവരിക്കുകയും ഈ ഘടനകൾക്ക് ഓരോന്നിനും ഉദാഹരണമായി സിനിമകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
കുറ്റാന്വേഷണ സിനിമകളുടെ സാമ്പ്രദായികവും പ്രതീക്ഷിതവുമായ ഘടനയായിട്ടാണ് തനത് ഘടനയെ ലേഖകൻ വിലയിരുത്തുന്നത്. സി ഐ ഡി നസീർ , സേതുരാമയ്യർ ,നേരറിയാൻ സി ബി ഐ, അഞ്ചാം പാതിര, ഫോറൻസിക് എന്നീ സിനിമകളെ ഈ ഗണത്തിൽ ചേർക്കുന്നു. ആക്ഷൻ -സസ്പെൻസ് സിനിമകളാണ് മിശ്രിത ഘടനയിൽ വരുന്നത്.ഇത്തരം സിനിമകളിൽ നായകന്മാർ ആയിരിക്കും ശിക്ഷ നടപ്പാക്കുന്നത് എന്ന് ലേഖകൻ വാദിക്കുന്നു. ഏകലവ്യൻ,മാഫിയ,ദി കിംഗ്, കമ്മീഷണർ,ബിഗ് ബി എന്നിവ ഉദാഹരണം.അന്വേഷണത്തിൽ ഹാസ്യം കലർത്തിയ സിനിമകളാണ് നർമ്മ ഘടനയിൽ പരിഗണിക്കുന്നത്.നാടോടിക്കാറ്റ് ,പട്ടണപ്രവേശം, സിഐഡി മൂസ എന്നിവ ലേഖകൻ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. മനുഷ്യബന്ധങ്ങളുടെ തീക്ഷ്ണവും വൈകാരികവുമായ ആവിഷ്കാരമാണ് സംഘർഷാത്മക ഘടനയുടെ കീഴിൽ വരുന്നത്. വൈകാരിക സംഘർഷത്തിന് പ്രാധാന്യം നൽകുന്ന ഇത്തരം സിനിമകൾക്ക് മാതൃകയായി ലേഖകൻ ഉദാഹരിക്കുന്നത് യവനിക,അർത്ഥം, ക്ലാസ്സ്മേറ്റ്സ് തുടങ്ങിയ ചിത്രങ്ങളാണ് . കുറ്റവാളിയെ നായക – നായിക സ്ഥാനത്തു നിർത്തുന്ന അന്വേഷണ ഘടനയാണ് പ്രതിഘടന. വ്യക്തിപരമായ പ്രതികാരമായിരിക്കും ഇത്തരം ചിത്രങ്ങളിൽ ഉണ്ടാവുക.ദൃശ്യം, ചിന്താമണി കൊലക്കേസ് , ഫോർ ദി പീപ്പിൾ എന്നിവ ഉദാഹരണമായി നിർദ്ദേശിക്കുന്നു. ഇത്തരത്തിൽ അഞ്ചുതരം ഘടനകളുടെ അടിസ്ഥാനത്തിൽ കുറ്റാന്വേഷണ സിനിമകളെ ഗ്രന്ഥകാരൻ വിവരിക്കുന്നു.
മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളുടെ ദാർശനിക തലം ആണ് ഈ അദ്ധ്യായത്തിലെ രണ്ടാംഘട്ടത്തിൽ ഗ്രന്ഥകാരൻ അന്വേഷണ വിധേയമാക്കുന്നത് നിയമം,നീതി, നിയമസംവിധാനം എന്നിങ്ങനെ ജനാധിപത്യ വ്യവസ്ഥയെ സംബന്ധിക്കുന്ന കാതലായ ചില ചർച്ചകൾ കുറ്റാന്വേഷണ സിനിമകൾ പങ്കുവെക്കുന്നുണ്ടെന്ന് ഈ ഭാഗത്ത് സൂചിപ്പിക്കുന്നു.”കൊലപാതകം, ബലാത്സംഗം, മോഷണം, കള്ളക്കടത്ത് ബ്ലാക്ക് മെയിലിംഗ്, അഴിമതി, രാജ്യദ്രോഹം എന്നീ നിയമവിരുദ്ധമായ പ്രവണതകൾക്കെതിരായ നിലപാട് ആദ്യകാല കുറ്റാന്വേഷണ സിനിമകൾ മുതൽ തന്നെ പ്രകടമാണ്” (പേജ് 45) എന്ന് ലേഖകന്റെ കാതലായ നിരീക്ഷണം എടുത്തു പറയേണ്ടതാണ്. നിയമാദർശം മാത്രമല്ല നിയമാതീത നിലപാടുകളും ഇത്തരം സിനിമകളിൽ കാണുന്നുണ്ട്. അനീതിക്ക് എതിരെയുള്ള നായകന്റെ ഒറ്റയാൾ പോരാട്ടവും പ്രതികാരവും നിയമ സംവിധാനത്തിലുള്ള വിശ്വാസമില്ലായ്മയുടെ ഭാഗമാണെന്ന് കണ്ടെത്തുന്നുണ്ട് ഗ്രന്ഥകാരൻ . കുറ്റാന്വേഷണ സിനിമകളുടെ സ്ത്രീപക്ഷ രാഷ്ട്രീയം,ദേശീയബോധം, മനുഷ്യാ ദർശം എന്നീ വിഷയങ്ങളിലാണ് രണ്ടാം അധ്യായത്തിലെ അവസാന ഭാഗങ്ങളിൽ ലേഖകൻ ശ്രദ്ധ ചെലുത്തുന്നത്.
വിശദമായ അന്വേഷണങ്ങൾ :
മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളുടെ ഘടനയിലേയും ദർശനത്തിലേയും ബഹുസ്വരതയെ ഉദാഹരിക്കുന്ന അഞ്ചു സിനിമകളുടെ വിശദമായ പഠനമാണ് ‘പ്രത്യേക പഠനങ്ങൾ ‘ എന്ന് പേരിട്ടിരിക്കുന്ന മൂന്നാം അധ്യായം. ഒരു സിബിഐ ഡയറിക്കുറിപ്പ്, യവനിക, പട്ടണപ്രവേശം, ദി കിംഗ്,ചിന്താമണി കൊലക്കേസ് എന്നീ സിനിമകൾ പ്രത്യേകമായി എടുത്തു വിശദമായ അന്വേഷണത്തിന് വിധേയമാക്കുകയാണ് ലേഖകൻ . തനതു ഘടന, മിശ്രിത ഘടന, നർമ്മ ഘടന, സംഘർഷാത്മക , പ്രതിഘടന എന്നീ അഞ്ച് ഘടനകളുടെ അടിസ്ഥാനത്തിലാണ് ഈ സിനിമകളെ ലേഖകൻ സൂക്ഷ്മവും വിശദവുമായ പഠനത്തിന് വിധേയമാക്കുന്നത്.
യുക്തിഭദ്രമായ തെളിവുകളിലൂടെയും ശാസ്ത്രീയ വിശകലനങ്ങളിലൂടെയും ആസൂത്രിതമായി നിർവഹിക്കപ്പെടുന്ന പുലർത്തുന്ന സിനിമയാണ് കെ. മധുവിന്റെ ഒരു സി ബി ഐ ഡയറിക്കുറിപ്പ് (1988)എന്ന് ലേഖകൻ വാദിക്കുന്നു.
അസാമാന്യമായ ബുദ്ധിശക്തിയും നിരീക്ഷണ പാടവവും ഉള്ള സേതുരാമയ്യർ എന്ന കഥാപാത്രം ട്രെൻഡ് സെറ്റിംഗ് ആയി മാറുകയും പിന്നീടുള്ള സിനിമകൾ അത് ഏറ്റെടുക്കുകയും ചെയ്തുവെന്ന് ലേഖകൻ പറഞ്ഞുവെക്കുന്നു.മലയാള കുറ്റാന്വേഷണ ചലച്ചിത്ര ധാരയിൽ ഗുണപരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച യവനിക(1982) എന്ന സിനിമയെ അതിന്റെ ആഖ്യാനത്തെ മുൻനിർത്തി സംഘർഷാത്മക ഘടനയിൽ ഉൾപ്പെടുത്തുന്നുണ്ട് ലേഖകൻ .1995 ൽ പുറത്തിറങ്ങിയ ദി കിംഗ് എന്ന ചിത്രത്തെ മിശ്രിത ഘടനയായിട്ടാണ് പരിഗണിക്കുന്നത്. നർമ്മ ഘടനയിലെ കാർട്ടൂൺ സ്വഭാവം പുലർത്തുന്ന ആഖ്യാനം ഉള്ളതിനാൽ പട്ടണപ്രവേശം(1988) എന്ന സിനിമയെ അതേ ഘടനയിൽ തന്നെ ചേർക്കുന്നു. പ്രതികളെ നിയമത്തിനു വിട്ടുനൽകാതെ സ്വന്തം നിലയിൽ വധശിക്ഷ വിധിക്കുന്ന രീതി പിന്തുടരുന്നതിനായ ചിന്താമണി കൊലക്കേസ്(2000) എന്ന സിനിമയെ പ്രതിഘടനയുള്ള കുറ്റാന്വേഷണ സിനിമകളുടെ ഭാഗമായി ലേഖകൻ പരിഗണിക്കുന്നുണ്ട് .ഈ അഞ്ച് ഘടനകൾക്കും ഉദാഹരണമായി തിരഞ്ഞെടുത്ത സിനിമകൾ ആഴത്തിൽ വിശകലനം ചെയ്യുന്നുണ്ട് ഗ്രന്ഥകാരൻ .
അന്വേഷണഫലം :
മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളെ ആധികാരികമായി മൂന്ന് അധ്യായങ്ങളിലായി വിലയിരുത്തുന്ന ഗ്രന്ഥകാരൻ വിശകലനത്തിലൂടെ തനിക്ക് കിട്ടിയ അന്വേഷണങ്ങൾ ഒടുവിലെ അധ്യായത്തിൽ ഉപസംഹരിക്കുന്നു. അതോടെ അന്വേഷണം പൂർണമാകുന്നു .ജനപ്രിയ – മധ്യവർത്തി ധാരകളായാണ് കുറ്റാന്വേഷണ സിനിമകൾ അധികവും ഉണ്ടായതെന്ന് ലേഖകൻ കണ്ടെത്തുന്നുണ്ട്. ഗൗരവതരമായ ഒരു ഭാവുകത്വ വ്യതിയാനം കൊണ്ടുവരാൻ അന്വേഷണാത്മക സിനിമകൾക്ക് സാധിച്ചിട്ടില്ല എന്ന വിമർശനാത്മകമായ അഭിപ്രായവും ഗ്രന്ഥകർത്താവ് പങ്കുവെക്കുന്നു. അഞ്ചുതരം ഘടന സ്വരൂപത്തിന്റെ അടിസ്ഥാനത്തിൽ മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളെ വിഭജിക്കാമെന്നത് ലേഖകന്റെ ശ്രദ്ധേയമായ നിരീക്ഷണമാണ്.കുറ്റാന്വേഷകർ അധികവും പുരുഷന്മാരാണെന്ന വിമർശനവും ലേഖകൻ ഉന്നയിക്കുന്നുണ്ട്. കേരളത്തിലുണ്ടായ കുറ്റകൃത്യങ്ങളും അവയുടെ അന്വേഷണവും കണ്ടെത്തലുകളും ഒക്കെ മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളുടെ വിഷയങ്ങളായി വരുന്ന തരത്തിൽ അതിന്റെ ആഖ്യാനത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നും ഉപസംഹാരത്തിൽ രേഖപ്പെടുത്തുന്നുണ്ട്.
1950 മുതൽ 2020 വരെ പുറത്തിറങ്ങിയ കുറ്റാന്വേഷണസിനിമകളെയാണ് ഗ്രന്ഥകാരൻ ഈ പുസ്തകത്തിൽ പഠനവിധേയമാക്കുന്നത്. അതായത് കോവിഡിന് മുമ്പുള്ള കുറ്റാന്വേഷണ സിനിമകളാണ് താൻ പരിഗണിക്കുന്നതെന്നും കോവിഡാനന്തരം റിലീസ് ചെയ്ത സിനിമകളെ ഗ്രന്ഥത്തിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല എന്നും ലേഖകൻ ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.കോവിഡ് കാലം മലയാളിയുടെ ചലച്ചിത്ര ആസ്വാദനത്തിൽ വലിയ മാറ്റം വരുത്തി. സിനിമയുടെ ആസ്വാദനത്തിലും ഉള്ളടക്കത്തിലും വിഷയ സ്വീകരണത്തിലും ഈ മാറ്റം ദർശിക്കാം. ലോക്ഡൗൺ കാലത്ത് മലയാളികൾ കൂടുതൽ കണ്ടതും ,ഇറങ്ങിയതും ത്രില്ലർ സ്വഭാവം പുലർത്തുന്ന സിനിമകളായിരുന്നു. നെറ്റ്ഫ്ലിക്സ് , ആമസോൺ , നീസ്ട്രീം,ഹോട്ട്സ്റ്റാർ , സോണിലിവ് തുടങ്ങിയ അനേകം OTT പ്ലാറ്റ്ഫോമുകൾ വഴി അന്യഭാഷാസിനിമകളും , വെബ്സീരീസുകകളും മലയാളികൾ കണ്ടു തീർത്തു .ഷെർലക് ഹോംസ് കഥകൾ,അഗതാ ക്രിസ്റ്റിയുടെ കുറ്റാന്വേഷണ രചനകളുടെ ചലച്ചിത്ര രൂപങ്ങൾ മുതൽ ബ്രേക്കിംഗ് ബാഡ് , ലോസ്റ്റ്, മണിഹീസ്റ്റ് , സ്ക്വിഡ് ഗെയിം തുടങ്ങി അനവധി വെബ് സീരീസുകളും കൊറിയൻ ത്രില്ലർ സിനിമകൾ വരെ മലയാളിയുടെ ആസ്വാദന നിലവാരത്തെ സ്വാധീനിച്ചു.
കോവിഡ് കാലത്ത് OTT യിലും തീയറ്ററിലും ഇറങ്ങിയ മിക്ക സിനിമകളും പരിശോധിച്ചാൽ അവയെല്ലാം തന്നെ ഏതെങ്കിലും തരത്തിലുള്ള കുറ്റം, അന്വേഷണം, പ്രതികാരം എന്നിവയെ കേന്ദ്രീകരിച്ച് നിർമ്മിക്കപ്പെട്ട സിനിമകൾ ആണെന്ന് മനസ്സിലാക്കുവാൻ സാധിക്കും . ലൗ, ഗാർഡിയൻ, ഓപ്പറേഷൻ ജാവ,ദൃശ്യം -2,ജോജി, ദി പ്രീസ്റ്റ് , ആർക്കറിയാം, ഇരുൾ , നായാട്ട്, നിഴൽ , കോൾഡ് കേസ്, ഭ്രമം, എറിഡ, കുറുപ്പ്, ചുരുളി എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. കോവിഡാനന്തര കുറ്റാന്വേഷണ ത്രില്ലർ സിനിമകളെ കൂടി ഉൾപ്പെടുത്തി ഈ പഠനം ഇനിയും വികസിപ്പിക്കുന്നതിനുള്ള സാധ്യത ഗ്രന്ഥകാരൻ തുറന്നിടുന്നുണ്ട്. സമീപിച്ച വിഷയത്തെക്കുറിച്ച് വ്യക്തമായ ധാരണ ഗ്രന്ഥകാരന് ഉണ്ടെന്ന് ഈ ചെറുഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. ഇന്നേവരെ മലയാളത്തിൽ വന്നിട്ടുള്ള കുറ്റാന്വേഷണ സിനിമകൾ കണ്ട് സൂക്ഷ്മമായി വിലയിരുത്താനും, അവയുടെ ചരിത്രം തയ്യാറാക്കാനും ,വിശദീകരിക്കാനും അവ മുന്നോട്ടുവെക്കുന്ന ദർശനം അവതരിപ്പിക്കാനും ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്.കുറ്റാന്വേഷണം എന്ന ഘടകത്തെ കേന്ദ്രീകരിച്ചാണ് പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്. കാലാന്തരത്തിൽ വന്ന മാറ്റങ്ങൾ കുറ്റാന്വേഷണ സിനിമകളെയും സ്വാധീനിച്ചിട്ടുണ്ടെന്ന് ലേഖകൻ സാക്ഷ്യപ്പെടുത്തുന്നു. കുറ്റാന്വേഷണത്തിന്റെ സ്വഭാവം, വിവിധ രീതികൾ, അവയുടെ ദർശനം എന്നിവയുമെല്ലാം പഠനത്തിനായി എടുക്കുന്നുണ്ട്.വസ്തുനിഷ്ഠമായി കാര്യങ്ങളെ അപഗ്രഥിക്കുന്ന ഈ ഗ്രന്ഥം കുറ്റാന്വേഷണം എന്ന ഘടകത്തെ ഘടനാപരവും ദാർശനികവുമായി സമീപിച്ചു കൊണ്ട് മലയാളസിനിമയിലെ വേണ്ടത്ര പഠനം നടക്കാത്ത ഒരു മേഖലയെ പഠന വിധേയമാക്കാനുള്ള മികച്ച ഒരു ഉദ്യമമാണ്. ഈ വിഷയത്തിൽ പഠനം നടത്താനാഗ്രഹിക്കുന്ന ഗവേഷകർക്കും ചലച്ചിത്ര നിരൂപകർക്കും ഈ പഠനഗ്രന്ഥം ഒരു വഴികാട്ടിയാവുമെന്ന് തീർച്ച.
ആസിഫ് കൂരിയാട്
മലയാളവിഭാഗം അധ്യാപകൻ
മലപ്പുറം ഗവ: കോളേജ്
