കവിത :
കവിതയല്ലെന്നുറപ്പുള്ളത്-എം.സി. സന്ദീപ്
ഒറ്റത്തവണക്കണ്ടതിന്റെ
മാത്രം ബലത്തിൽ
പിന്നെത്തന്ന അക്ഷര
ക്കൂട്ടിന്റയുറപ്പിൽ
അനുവാദമേതുമില്ലാതെ
ഉള്ളിലൊളിപ്പിച്ച
ഉള്ളുരുക്കത്തിൽ
ഓർമകളിങ്ങനെ തിളയ്ക്കേ,
വാട്ട്സാപ്പിലെ പുതുസ്റ്റാറ്റസിൽ
ചങ്ക്ബ്രോസിനോടൊപ്പം
ചോക്ലേറ്റ് ഷേക്ക് മോന്തീ
റെഡ്മിയിൽ പന്ത്രണ്ട്
മെഗാപിക്സലായി
അവൾ നിവർന്നു നിൽക്കുന്നു.
ദൂരങ്ങൾക്കിപ്പുറം അവനിവിടെ
പ്രളയബാധിതർക്കുള്ള
സൗജന്യ റേഷന്റെ
ഒടുക്കത്തെ ക്യൂവിൽ.
വെട്ടിയും തിരുത്തിയുമെഴുതിയിട്ടും
എന്നിലേക്കെത്താതെ
പോകുന്ന കവിതേ,
എന്നാദ്യവരിയെഴുതി
മനസ്സടച്ചതും
തിരുഹൃദയയാശുപത്രിയിലെ
ആംബുലൻസ്
വഴിതെറ്റാതെയിറങ്ങി
വീട്ടിലേയ്ക്ക്.
അമ്മയുടെ നിലവിളി ചിതറിത്തെറിച്ച്
മുറ്റത്തെ പൂക്കളും വാടുന്നു.
ഇതൊന്നുമറിയാതെ വേവേറെയുള്ള വെള്ളരിയും
ഹൃദയം നിലച്ച ഫോണുമായി
വീട്ടിലേക്കോടുമ്പോൾ
ഓർമ്മയിലിന്നേ നേരേ നോക്കി
ചിരിച്ചിട്ടില്ലാത്ത അച്ഛൻ തെരുവിലെ വളവിലെ
വൈദ്യുതി പോസ്റ്റിന്റെ നടുവിൽ
മൂന്നേ രണ്ടിന്റെ ഫ്ലെക്സിൽ
നിലാവായി ചിരിച്ചു തൂവുന്നു.

എം.സി. സന്ദീപ്.