കുമ്പളത്ത് ശങ്കുപ്പിള്ള
(1898 – 1969)
ജന്മദിനം
തിരുവിതാംകൂർ രാഷ്ട്രീയത്തിലെ കിങ്‌മേക്കർ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന വ്യക്തിയാണ് കുമ്പളത്ത് ശങ്കുപ്പിള്ള. കുറച്ചുകാലം കെ.പി.സി.സി. പ്രസിഡന്റായും പ്രവർത്തിച്ചു(1949-51). ഗാന്ധിജി ഉൾപ്പെടെയുള്ള നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി. അധികാരത്തിൽനിന്ന് അകന്നുനിൽക്കുമ്പോഴും അധികാരസ്ഥാനങ്ങളെ ഉള്ളംകൈയിലിട്ട് അമ്മാനമാടി. പല മന്ത്രിസഭകളുടെയും വാഴ്ചയ്ക്കും വീഴ്ചയ്ക്കും കാരണഭൂതനായി.
കൊല്ലം താലൂക്കിൽ പ്രാക്കുളത്ത് 1898 ഫെബ്രുവരി 15ന് ജനനം.
പിതാവ്: കല്ലട പുന്നയ്ക്കൽ വീട്ടിൽ ഈശ്വരപിള്ള.
മാതാവ്: പ്രാക്കുളത്ത് തോട്ടുവയലിൽ ബംഗ്ലാവിൽ നാണിയമ്മ.
പതിനെട്ടാംവയസ്സിൽ പരമ്പരാഗത സ്വത്തുക്കളുടെ മേൽനോട്ടത്തിന് പന്മനയിലേക്ക് താമസം മാറി. നാട്ടുകാരുടെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ മധ്യസ്ഥനായി പേരെടുത്തു.
മഹാത്മാഗാന്ധിയിൽനിന്നുള്ള പ്രചോദനത്തിൽ അയിത്തത്തിനും സാമൂഹിക അസമത്വങ്ങൾക്കുമെതിരേ പോരാടി. അവർണസമുദായക്കാരുമായി സമ്മിശ്രഭോജനവും കുളിയും സംഘടിപ്പിച്ചു. 1921-ൽ കുമ്പളത്ത് വീടിനുമുൻപിലെ കുളവും പ്ലാക്കാട്ട് കുളവും അവർണർക്കായി തുറന്നു കൊടുത്തു.
1928-ൽ വടക്കുംതല പനയന്നാർക്കാവ് ഭഗവതീക്ഷേത്രത്തിൽ അയിത്തത്തിനെതിരേ മഹാസമ്മേളനം വിളിച്ചുകൂട്ടി. സി.വി.കുഞ്ഞുരാമൻ, കെ.ജി.ശങ്കർ, അഡ്വ. രാമവാര്യർ തുടങ്ങിയവർ ആ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് പനയന്നാർക്കാവ് ക്ഷേത്രവും കണ്ണൻകുളങ്ങര ക്ഷേത്രവും അവർണസമുദായക്കാർക്കായി തുറന്നുകൊടുത്തു.
ബാരിസ്റ്റർ എ.കെ.പിള്ളയുടെ സ്വാധീനത്താലാണ് രാഷ്ട്രീയത്തിലേക്കും സ്വാതന്ത്ര്യസമരത്തിലേക്കുമുള്ള പ്രവേശം. ദിവാൻ സർ സി.പി.രാമസ്വാമി അയ്യരുടെ ഭരണം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന്റെ മുൻനിരയിലായിരുന്നു.
ചവറ, പന്മന, കരുനാഗപ്പള്ളി പ്രദേശങ്ങളിൽ എൻ.എസ്.എസിന്റെ കരയോഗപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനുള്ള ചുമതല മന്നത്ത് പദ്‌മനാഭൻ ഏൽപ്പിച്ചു. 1106 മേടമാസത്തിൽ ചവറ നായർ മഹാസമ്മേളനം സംഘടിപ്പിച്ചു.
1934-ൽ ഹരിജന ഫണ്ട് ശേഖരിക്കാനായി ഗാന്ധിജി കൊല്ലത്തെത്തിയപ്പോൾ പന്മന ആശ്രമത്തിൽ മഹാസേമ്മളനം സംഘടിപ്പിച്ചു. പന്മന ആശ്രമത്തിൽ താമസിച്ച ഗാന്ധിജി കുമ്പളത്തിന്റെ മൂത്തമകൻ ഭാസ്കരൻ പിള്ളയെ എഴുത്തിനിരുത്തുകയും ചെയ്തു
1939-ൽ സി.പി. നിരോധിച്ച തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സമ്മേളനം പനയന്നാർക്കാവിൽ നടത്തി. കുറേക്കാലം ജയിൽവാസം അനുഭവിച്ചു. സി.പി.യെ വെട്ടുന്നതിന് കെ.സി.എസ്.മണിക്ക് ആത്മധൈര്യം പകർന്നത് കുമ്പളമായിരുന്നു.
1948-ൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ചിതാഭസ്മം സ്ഥാപിക്കാൻ രണ്ടു സെന്റ് ഭൂമി നിഷേധിച്ച പട്ടം താണുപിള്ളയുടെ മന്ത്രിസഭയ്ക്കെതിരേ നടത്തിയ വെള്ളയമ്പലം പ്രസംഗം ചരിത്രപ്രസിദ്ധം. ദിവസങ്ങൾക്കുള്ളിൽ മന്ത്രിസഭ നിലംപൊത്തി.
ചട്ടമ്പിസ്വാമിയുമായി അടുത്തത് ജീവിതത്തിലെ വഴിത്തിരിവായി. കുമ്പളത്തിന്റെ ആതിഥേയത്വം സ്വീകരിച്ച് പന്മനയിലെത്തിയ സ്വാമിയുമായി അസാധാരണമായ ആത്മബന്ധം സ്ഥാപിച്ചു. 45 വയസ്സ് മൂത്ത സ്വാമി കാരണവർ എന്നാണ് സംബോധന ചെയ്തത്. പന്മനയിൽ ചട്ടമ്പിസ്വാമിയുടെ സമാധിസ്ഥാനമായ ആശ്രമം നിർമിച്ചു. പതിറ്റാണ്ടുകളോളം കേരളരാഷ്ട്രീയത്തിന്റെ സിരാകേന്ദ്രമായിരുന്നു ആശ്രമം.
ശാസ്താംകോട്ടയിലെ ദേവസ്വം ബോർഡ് കോളേജ് ഉൾപ്പെടെയുള്ള നിരവധി വിദ്യാഭ്യാസ, സാംസ്കാരിക സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. കോളേജിന് അഞ്ചുവർഷംമുൻപ് കുമ്പളത്തിന്റെ പേരുനൽകി ആദരിച്ചു.
1969 ഏപ്രിൽ 16-ന് അന്തരിച്ചു. ‘എന്റെ കഴിഞ്ഞകാല സ്മരണകൾ’ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അവലംബം: പ്രൊഫ. സി.ശശിധരക്കുറുപ്പിന്റെ ലേഖനം
തയ്യാറാക്കിയത്
◼️Kathaprasangam fb Page◼️