The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
March 2, 2022 by maarga editor
Culture & Arts

ആത്മം, ആഖ്യാനം: വ്യക്തിരാഷ്ട്രീയത്തിൻ്റെവഴികൾ:രവി.കെ.പി

ആത്മം, ആഖ്യാനം: വ്യക്തിരാഷ്ട്രീയത്തിൻ്റെവഴികൾ:രവി.കെ.പി
March 2, 2022 by maarga editor
Culture & Arts
Spread the love

Abstract

ആധുനികാനന്തര കേരളീയ പൊതുസമൂഹത്തെ ആന്തരികമായി നവീകരിക്കാനുള്ള പല വഴികളിൽ പ്രമാണവഴിയെന്നത് കല്ലേൻ പൊക്കുടൻ്റെതായിരുന്നു.  സങ്കുചിതവും പീഡാത്മക അധികാരോന്മുഖവുമായ ബ്രാഹ്മണ്യ – ആത്മീയകോയ്മാ പാരമ്പര്യത്തിനെതിരെ സാമൂഹിക സമത്വത്തിൻ്റെ പ്രതിവ്യവഹാരങ്ങൾ സൃഷ്ടിച്ച ദാർശനികരുടെ ഇങ്ങേയറ്റത്തെ തുടർച്ചയുടെ കണ്ണിയാണ് പൊക്കുടൻ.

      ആധുനികാനന്തരകേരളത്തിൻ്റെ പാരിസ്ഥിതിക ജാഗ്രതയുടെ ജ്വലിക്കുന്ന പേരായി കല്ലേൻ പൊക്കുടൻ സ്ഥാനപ്പെട്ടതിൻ്റെ സാംസ്കാരിക-രാഷ്ടീയ ചരിത്രത്തെ വിശകലനം ചെയ്യാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്. വ്യക്തിപരപോരാട്ടത്തിൻ്റെയും സ്വത്വപരവും പ്രത്യയശാസ്ത്രപരവുമായ തിരിച്ചറിവുകളുടെയും വലിയ കൈവഴികൾ അതിനു പിന്നിലുണ്ട്.പ്രകൃതിവിരുദ്ധവും ആദിമനിവാസി-ദളിത്- സ്ത്രീവിരുദ്ധവുമായ വികസന സങ്കല്പനത്തിൻ്റെ വൈരുധ്യത്തിൽ നിന്നു കൊണ്ടാണ് കല്ലേൻ പൊക്കുടൻ്റെ പാരിസ്ഥിതിക ചിന്തകളും പ്രയോഗങ്ങളും, സാമൂഹിക– രാഷ്ട്രീയ വിമർശനങ്ങളും സാധ്യമാകുന്നത്. പാരിസ്ഥിതികപ്രശ്നങ്ങളെ അധ്വാനിക്കുന്ന ജനതയുടെ നൈതിക പ്രശ്നമായി കാണുന്ന പൊക്കുടൻ്റെ സമീപനത്തിൽ കോസ്മിക് ദർശനമുണ്ടായിരുന്നു. നമ്മുടെ പൊതു രാഷ്ട്രീയകാർക്ക് തീർത്തും അപരിചിതമായ വഴിയായിരുന്നു. അത്.

കേരളീയപൊതുസമൂഹത്തെ രാഷ്ട്രീയമായി ആഴത്തിൽ സ്വാധീനിച്ച പ്രത്യയശാസ്ത്രം മാർക്സിസമായിട്ടു കൂടി ആ പ്രസ്ഥാനത്തിൽ നിന്നു പോലും അദ്ദേഹത്തിന് ജാതിപരമായ അന്യവൽക്കരണം നേരിടേണ്ടി വന്നു എന്നത് കേരളം കെട്ടി പൊക്കിയ നവോത്ഥാനത്തിൻ്റെ ഇടർച്ചയെയാണ് കാണിക്കുന്നത്. കേരളത്തിൽ നിന്നുമുയർന്നവന്ന ശ്രീനാരായണ ഗുരുവിനെറയും സഹോദരനയ്യപ്പൻ്റെയും അയ്യൻകാളിയുടെയും പൊയ്കയിൽ അപ്പച്ചൻ്റെയും വഴികളെന്നത് ആധുനിക കേരള നിർമിതികളുടെ തദ്ദേശീയമായ വഴികളായിരുന്നു.ആ തിരിച്ചറിവിൽ നിന്നാണ് പൊക്കുടൻ പ്രസ്ഥാനത്തിൽ നിന്ന് വേറിട്ട വഴി അന്വേഷിക്കുന്നത്. ഒരർത്ഥത്തിൽ ഇടതു ബോധമെന്നത് ബാഹ്യമായ ഒരലങ്കാരം മാത്രമായിരുന്നുവെന്ന് പൊക്കുടന് ആഴത്തിൽ ബോധ്യപ്പെടുന്നു.   സാമുദായികരാഷ്ട്രീയത്തിൻ്റെ വഴികളിൽ സഞ്ചരിച്ച പൊക്കുടനെ ഉൾക്കൊള്ളാൻ സ്വസമുദായം പോലും വളർന്നിരുന്നില്ല എന്ന സത്യം അദ്ദേഹം അനുഭവിച്ച സാമൂഹിക അന്യവൽക്കരണത്തെ കൂടുതൽ തീക്ഷ്ണമാക്കുന്നു.

Keywords

ജാതി,സ്വത്വം, കർത്തൃത്വം, ഹരിത രാഷ്ട്രീയം, പ്രത്യയശാസ്ത്രം. സാമൂഹിക അന്യവൽക്കരണം. വ്യവഹാരം.

ആമുഖം

      കേരളപൗരസമൂഹത്തിനകത്ത്

(Civil society) ആദിമനിവാസികളുടെയും ദലിതുകളുടെയും സ്ത്രീകളുടെയും രാഷ്ടീയ അവബോധമെന്നത് അസമത്വങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ തിരിച്ചറിവുകളുടേതു കൂടിയാണ്.കേരളത്തിൻ്റെ സാമൂഹിക രാഷ്ട്രീയ ചരിത്രമെന്നത് തദ്ദേശീയ ജനതയെ അടിമകളാക്കി മാറ്റിയതിൻ്റെ പ്രത്യയശാസ്ത്ര ചരിത്രം കൂടിയാണെന്ന് ബോധ്യപ്പെടും. ഇവരുടെ ശരീരികഅധ്വാനത്തെ പൂർണ്ണമായും ചൂഷണം ചെയ്തുകൊണ്ടാണ് ജാതി വ്യവസ്ഥയുടെ വ്യവഹാരങ്ങൾ പ്രവർത്തിച്ചത്. അതിനെതിരെയുള്ള പ്രതി വ്യവഹാരമെന്നത് ആധുനിക പൗരസമൂഹ നിർമ്മിതിയുടെ ജ്ഞാനത്തിൻ്റെയും പ്രയോഗത്തിൻ്റേതുമാണ്.പൊക്കുടൻ്റെ പ്രയോഗവഴികൾ വ്യത്യസ്തമാകുന്നത് ഭൗതികജ്ഞാനത്തിൻ്റെ സൂക്ഷ്മാർത്ഥങ്ങൾ ഉൾക്കൊള്ളുന്നതിനാലാണ്.

പാരിസ്ഥിതിക രാഷ്ട്രീയം

  അറിവ് സാമൂഹിക-രാഷ്ട്രീയ വിമോചനത്തിൻ്റെ അടിസ്ഥാന വിഭവമാണെന്ന തിരിച്ചറിവ് എല്ലാ ജനവിഭാഗങ്ങളിലും ആധുനികാനന്തരം രൂപപ്പെടുന്നുണ്ട്.സ്വത്വം (Identity) കർത്തൃത്വം (Subjectivity) എന്നിവയെക്കുറിച്ചുള്ള വിചാരങ്ങൾ തദ്ദേശീയ സമൂഹത്തിൻ്റെ ജീവിതത്തിലും പഠന ഗവേഷണങ്ങളിലും പ്രധാന അറിവടയാളമായി മാറുന്നത് ഈ പശ്ചാത്തലത്തിലാണ്. പാരിസ്ഥിതികാവബോധത്തിൻ്റെ ബഹു സാംസ്കാരികതയെ റദ്ദുചെയ്ത് ഏകശിലാത്മക പ്രത്യയശാസ്ത്രത്തിലേക്കും വിപണി സംസ്കാരത്തിലേക്കും ഒതുക്കുന്ന വിചാരമാതൃകയെ ആഗോളടിസ്ഥാനത്തിൽത്തന്നെ തദ്ദേശീയ ജനത ചോദ്യം ചെയ്തുകൊണ്ടാണ് ജൈവികതയിലും ഉല്പാദന പ്രക്രിയയുമായി ജ്ഞാനത്തെ ബന്ധപ്പെടുത്തുന്നത്.ഈ ഭൂമിയെ നിങ്ങൾക്ക് എങ്ങനെ വിൽക്കാനാവും എന്ന സിയറ്റീൻ ആദിമവാസി ഗോത്രമൂപ്പൻ്റെ ചോദ്യം പ്രാധാന്യം നേടുന്നത് പാരിസ്ഥിതിക രാഷ്ട്രീയത്തിൻ്റെ വിമോചനാത്മക പ്രത്യയശാസ്ത്രത്തെ ആന്തരവൽക്കരിക്കുന്നത് കൊണ്ടാണ്. പത്തൊമ്പതാം നൂറ്റാണ്ടിലേക്കെത്തുമ്പോൾ പാരിസ്ഥിതിക രാഷ്ട്രീയത്തിൻ്റെ മാനിഫെസ്റ്റോ ആയി സിയാറ്റിൻ മൂപ്പൻ്റെ വിചാരങ്ങൾ മാറി. ഇന്ത്യൻ പാരിസ്ഥിതിക രാഷ്ടീയ വിചാരങ്ങളിൽ പൊക്കുടൻ്റെയും മയിലമ്മയുടെയും സി.കെ ജാനുവിൻ്റെയും ജ്ഞാനവും പ്രയോഗവും സർഗ്ഗാത്മമാകുന്നത് അതുൾക്കൊള്ളുന്ന ശാസ്ത്രീയവും യുക്തിനിഷ്ഠവുമായ സമീപനം കൊണ്ടാണ്.ഇവർ മൂന്ന് പേരും ഗോത്ര പരവും തദ്ദേശീയവുമായ പ്രതിരോധ സാംസ്കാരിക രാഷ്ട്രീയത്തിൻ്റെ ആശയങ്ങൾ കൂടി പൊതുബോധത്തിലേക്ക് സംക്രമിപ്പിച്ചു.പ്രകൃതിയെ കേവലം ആനന്ദം കണ്ടെത്താനുള്ള ഉപാധിയാക്കി മാറ്റുന്ന മധ്യവർഗ്ഗ- ഉപരിജാതി വീക്ഷണങ്ങളിൽ നിന്ന് ഭിന്നമാണ് ഇവരുടെ ദർശനം. പാരിസ്ഥിതിക രാഷ്ട്യചരിത്രത്തിൻ്റെ ഭൂമികയിൽ നിന്ന് തദ്ദേശീയ ഇടപ്പെടലുകളെ മറച്ചുവെക്കാനാവാത്ത വിധം ഈ ജ്ഞാനിമം വികസിക്കുന്നുവെന്നർത്ഥം.

           ഒരു ആഖ്യാനത്തിന് ലാവണ്യാത്മകമാനം കൈവരുന്നത് ഉല്പാദന വ്യവസ്ഥയുമായും ഭൗതികവും സാമ്പത്തികവുമായ വിനിമയത്തിലൂടെയും അവ കടന്നു പോകുമ്പോഴാണ്. തദ്ദേശീയമായ സാമൂഹിക ഇടപ്പെടലുകളേയും ആഖ്യാനങ്ങളെയും നിശ്ശബ്ദമാക്കിയതിൻ്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തെ അപനിർമ്മിച്ചു കൊണ്ട് വിമോചനത്തിൻ്റെ പുതിയൊരു രാഷ്ട്രീയ കർത്തൃത്വം സാധ്യമാണെന്ന് ദലിത് പാരിസ്ഥിതിക രാഷ്ട്രീയം പറയുന്നു.പൊക്കടൻ്റെ കണ്ടൽക്കാടുകൾക്കിടയിൽ എൻ്റെ ജീവിതം (2000) ചൂട്ടാച്ചി (2010) എൻ്റെ ജീവിതം (2010) എന്നീ ആഖ്യാനങ്ങൾ പ്രാധാന്യം നേടുന്നത്

ജൈവികമായൊരു പ്രകൃതിജ്ഞാനത്തെ ഉല്പാദിപ്പിക്കുന്നതുകൊണ്ടാണ്. മാത്രമല്ല ഭൗതികവും സാംസ്കാരികവും പാരിസ്ഥിതികവുമായ രാഷ്ട്രീയാവബോധം അത് ആന്തരവൽക്കരിക്കുന്നു. പരിസ്ഥിതിവാദം കേവലാർത്ഥത്തിൽ പ്രകൃതിയുടെ മേൽ നടത്തുന്ന അധിനിവേശത്തിനെതിരെയുള്ള പ്രതിരോധം മാത്രമല്ല; മറിച്ച് സമഗ്രമായൊരു രാഷ്ട്രീയ പദ്ധതി കൂടി ഉൾക്കൊള്ളുന്നുണ്ട്. കേവല പാരിസ്ഥിതികവാദത്തിത്തിൽ നിന്ന് ഭിന്നമായി തദ്ദേശീയ ജീവിതത്തിൻ്റെ സമഗ്രാനുഭവമായി ബന്ധപ്പെട്ട് പരിസ്ഥിതിയെ കാണാനുള്ള ശ്രമമാണിവിടെ നടത്തുന്നത്. ഭൂമിയെ രക്ഷിക്കാനുളള കേവലമായ മന്ത്രം എന്നതിൽ നിന്ന് ആത്മജ്ഞാനത്തിൻ്റെയും ആത്മപരിശോധയുടെയും പ്രക്രിയയിലേക്ക് ഹരിത രാഷട്രീയം വികസിക്കുന്നുവെന്ന് എൻ.എം പിയേഴ്സൺ നിരീക്ഷിക്കുന്നുണ്ട്. ഫൂക്കോ മുന്നോട്ടു വെയ്ക്കുന്ന ഹരിത രാഷട്രീയം ജൈവ ജ്ഞാനത്തിൻ്റെ ഈ ദാർശനികതയിലാണ് നിലയുറപ്പിച്ചിട്ടുള്ളത്.

വികസനവും സാമൂഹിക വൈരുധ്യവും

            വ്യക്തി ജീവിതത്തെ സൗന്ദര്യാത്മകമായ നിലനില്പായി മാറ്റുന്ന ചരിത്ര പ്രക്രിയ കണ്ടൽ ജീവിത കാരൻ്റെ ജീവിതത്തിലും സംഭവിക്കുന്നുണ്ട്. ഫൂക്കോയുടെ ഗ്രീൻറസിസ്റ്റൻസും പൊക്കുടൻ്റെ ജീവിതവും സന്ധി ചെയ്യുന്നത് മനുഷ്യ സ്വാതന്ത്ര്യത്തിൻ്റെ തലത്തിലാണ്. ചരിത്രപരമായി ഇന്ത്യയിലെ തദ്ദേശീയ ജനത എങ്ങനെയെല്ലാമാണ് കർത്തൃത്വവൽക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നത് എന്നതിൻ്റെ വിമർശനാവബോധമാണിത്. അധീശത്വപ്രത്യയശാസ്ത്രം മെരുക്കിയെടുക്കുന്ന അവസ്ഥയിൽ നിന്ന് സ്വന്തം കർത്തൃത്വത്തെയും അതുവഴി പൊതുബോധത്തെയും പുതുക്കിയെടുക്കുന്ന സാമൂഹിക പ്രക്രിയ പൗരസമൂഹത്തിൻ്റെ വിമോചനാത്മകത കൂടി ലക്ഷ്യമാക്കുന്നുണ്ട്. ചതുപ്പുകളാലും കൈപ്പാടുകളാലും ചുറ്റപ്പെട്ട ഭൗമികതയെ തൻ്റെ കർത്തൃത്വത്തിൻ്റെ ഭാഗമായി തിരിച്ചറിയുന്ന പൊക്കുടൻ ഹരിതപ്രതിരോധത്തിൻ്റെ തദ്ദേശീയ ഭാഷ്യമാണ് സൃഷ്ടിക്കുന്നത്. ഒരു പ്രാന്തൻ കണ്ടലായി തന്നെ പ്രതിഷ്ഠിക്കുന്ന പൊക്കുടൻ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നടപ്പിലാക്കിയ വികസന പ്രക്രിയയിലൂടെ ശിഥിലമായി പോകുന്നത് തദ്ദേശീയ ജനതയുടെ കർത്തൃത്വവും ആവാസവ്യവസ്ഥയുമാണെന്ന് വ്യക്തമാക്കുന്നു. വികസനമെന്ന ആധുനിക സങ്കല്പം എങ്ങനെയാണ് ആദിവാസിവിരുദ്ധവും ദളിത് വിരുദ്ധവുമായി മാറുന്നതെന്ന് സി.കെ ജാനുവിൻ്റെയും മയിലമ്മയുടെയും ആത്മാഖ്യാനങ്ങളും പങ്കുവെയ്ക്കുന്ന സമാനാനുഭവമാണ്. വികസനം കൊണ്ടുവരുന്ന സാമൂഹിക വൈരുധ്യത്തിൻ്റെ ഒട്ടനവധി വ്യവഹാരങ്ങളെ തുറന്നു കാണിക്കാൻ പൊക്കുടൻ കാണിക്കുന്ന ജാഗ്രത ശ്രദ്ധേയമാണ്. നാട്ടറിവുകളും, പ്രാദേശിക ചരിത്രവും, തദ്ദേശീയ സമരത്തിൻ്റെ പ്രതിരോധാത്മകതയും കണ്ണി ചേർക്കപ്പെടുന്നതിലൂടെ വികസിക്കുന്ന സ്വാതന്ത്ര്യബോധമായി പാരിസ്ഥിതിക രാഷ്ട്രീയം പൊക്കുടൻ്റെ ആഖ്യാനത്തിൽ സ്ഥാനം നേടുന്നു. കാർഷിക ജീവിതചര്യയിലൂടെ ആർജിച്ചെടുത്ത ജ്ഞാനമാണ് ഇവിടെ പ്രധാനം. പൊക്കുടൻ പറയുന്നു:

കണ്ടൽക്കാടും ദലിതരും മത്സ്യങ്ങളും ഒന്നിച്ച് വേറൊരു ലോകം അറിയാതെ ജീവിച്ചു പോരികയായിരുന്നു.അങ്ങനെ കൈപ്പാടുകളിൽ ജീവിക്കുന്നവർ ദലിതരും കൂപ്പിലും കാട്ടിലും താമസിക്കുന്നവർ ആദിവാസികളുമായി.. കൈപ്പാടുകളിൽ നിന്ന് കിട്ടുന്ന മീനുകളെല്ലാം പുലയർ ആഹാരമായി കഴിക്കും. വലിയ മീനുകൾ കിട്ടിയാൽ തമ്പുരാനും മുതലാളിമാർക്കും എത്തിക്കണം. കൈപ്പാടുകളിൽ കണ്ടൽക്കാടുകളുടെ ഇലകൾ വീണ് ഒഴുകിവന്നടിഞ്ഞുള്ള സ്ഥലങ്ങളിലാണ് പൊട്ടത്താൻ, കാക്കത്തി, ആനപോത്രോൻ തുടങ്ങി മരുന്നു മത്സ്യങ്ങൾ ഉണ്ടാവുക. ഇവ പുലയരുടെ ഭക്ഷണത്തിലെ പ്രധാന ഇനവുമായിരുന്നു. നൂറ്റിയൊന്ന് ഇനം ഇത്തരം ചെറുമീനുകളെ ഈർക്കിൽ പെടലുവെച്ച് കൈപ്പാടുകളിൽ നിന്നും തെരച്ചു പിടിച്ച് ഉണക്കിയെടുത്താണ് കഴിക്കാറ്. ഇങ്ങനെ കൈപ്പാടുകളോടൊപ്പം കണ്ടൽക്കാടുകളോടൊപ്പം നിന്നുകൊണ്ടാണ് പൊക്കുടൻ തൻ്റെ ജീവിതത്തെ ആഖ്യാനം ചെയ്യുന്നത്. കാല്പനികമായി പ്രകൃതിയെ കാണുന്ന കേവല പരിസ്ഥിതിവാദത്തോട് പൊക്കുടൻ ഇടയുന്നത് ജൈവ പരിസരം ഉൾക്കൊള്ളുന്നതിനാലാണ്.ദലിതരെ സംബസിച്ചിടത്തോളം പ്രകൃതിയായിരുന്നു ജീവിതവും അതിജീവനവും.ഈ സാംസ്കാരിക ഭൂമി ശാസ്ത്രത്തെ സംബന്ധിച്ച രാഷ്ട്രീയാവബോമാണ് പഴയങ്ങാടി മുതൽ മുട്ടുക്കണ്ടി വരെ ‘ഒരു കിലോമീറ്ററോളം ദൂരത്തിൽ വഴിയോരത്ത് കണ്ടൽചെടികൾ വച്ചുപിടിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. പൊക്കുടൻ അതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

         ‘പുഴയിലെ തിരയടിച്ച് ചിറ തകരുന്നത് തടയാനും കുട്ടികൾ സ്കൂളിൽ പോകുമ്പോൾ കാറ്റിൽ നിന്ന് രക്ഷനേടാനും വേണ്ടിയായിരുന്നു ഞാനിത് വെച്ച് തുടങ്ങിയത്. കണ്ടൽചെടികളുടെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിയുന്ന പൊക്കുടൻ കണ്ടൽ ഭിത്തി എന്ന ആശയത്തിലേക്ക് സഞ്ചരിക്കുന്നുണ്ട്. യുക്തിനിഷ്ഠവും ശാസ്ത്രീയവുമാണാവബോധം.കടലോരത്ത് കരിങ്കൽ ഭിത്തിയല്ല കണ്ടൽ ഭിത്തിയാണ് വേണ്ടതെന്ന പൊക്കടൻ്റെ ജൈവ പാരിസ്ഥിതികവബോധം എന്നാൽ ഭരണകൂടങ്ങൾക്ക് ഉൾക്കൊള്ളാനായില്ല. ശാസ്ത്രത്തിൻ്റെയും പരിഷ്കൃതി തിയുടെയും വിശാല മേഖലകളിൽ നിന്ന് അന്യമായി നിന്നുകൊണ്ട് സംരക്ഷിക്കപ്പെടേണ്ടുന്ന ഒന്നല്ല ജനതയുടെ പ്രകൃതി ബോധവും സ്വത്വവുമെന്ന കാഴ്ചപ്പാടാണ് പൊക്കുടനിൽ പ്രവർത്തിച്ചത്.എന്നാൽ ശാസ്ത്രീയവും പാരിസ്ഥിതികവുമായ ഈ അവബോധം സൂക്ഷിക്കാൻ പൊതുബോധം വളർന്നിരുന്നില്ല എന്നാണ് പിൽക്കാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. പഴയങ്ങാടിയിൽ നിന്ന് ഏഴോം മൂലയിലെ മുസ്ലിം പള്ളി വരെയുള്ള കോമത്ത് ബണ്ട് റോഡാക്കി മാറ്റാൻ ഫിഷറീസ് വകുപ്പ് തീരുമാനിച്ചപ്പോൾ പൊക്കുടൻ നട്ടുവളർത്തിയ പതിനായിരത്തിലധികം വരുന്ന സമൃദ്ധമായ കണ്ടൽചെടികൾ വെട്ടിനശിപ്പിച്ചു. ബണ്ടിൻ്റെ അകത്തുനിന്നു സ്ഥലമെടുക്കാനുണ്ടായിട്ടും പഞ്ചായത്തും പൊതുബോധവും കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ തയ്യാറായില്ല.റോഡ് വികസനത്തിൻ്റെ പേരിൽ കണ്ടൽ കൊത്തി കൊണ്ടും പൊക്കുടനേയും കുടുംബത്തേയും മർദ്ദിച്ചുകൊണ്ടുമാണ് സമൂഹം നേരിട്ടത്.പരിസ്ഥിതി സംഘടനയായ സീക്ക്, ഫിഷറിസ് വകുപ്പ് എന്നിവരെയെല്ലാം പൊക്കുടൻ സമീപിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. പൊതുബോധം എത്രമാത്രം പാരിസ്ഥിതികമായി അരാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നാണിത് വ്യക്തമാക്കുന്നത്. മാത്രമല്ല സാമൂഹികമായ ഭ്രഷ്ട് തന്നെ അദ്ദേഹത്തിനും കുടുംബത്തിനും നേരിടേണ്ടി വന്നു. കണ്ടൽ നശീകരണത്തെക്കുറിച്ച് ഏഴോം ലോക്കൽ കമ്മറ്റി സെക്രട്ടറിയോട് പറഞ്ഞെങ്കിലും അദ്ദേഹത്തിൻ്റെ പ്രതികരണം സാമാന്യ ബോധത്തിൻ്റെ പ്രകൃതിയോടുള്ള സമീപനത്തോടൊപ്പം പാർട്ടിയുടെ പരിസ്ഥിതിക ബോധം കൂടി വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: നടപടിയെടുത്തിട്ട് നമുക്കെന്താ ഗുണം? പാർട്ടിക്കെന്താ ഗുണം? കായ് പറിച്ച് തിന്നാൻ പറ്റുമോ? പ്രാദേശികതലം മുതൽ തന്നെ പ്രസ്ഥാനത്തിന് പാരിസ്ഥിതികമായ കാഴ്ചപ്പാട് ഉണ്ടായിരുന്നില്ല എന്ന് കാണാം. സാമാന്യജനതയെ പാരിസ്ഥിതിക രാഷ്ട്രീയത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കിക്കൊടുക്കുന്ന ബദൽ പ്രവർത്തന പദ്ധതി പൊക്കുടൻ രൂപപ്പെടുത്തുന്നുണ്ട്. അതൊരു സമാന്തര വിദ്യാഭ്യാസ പ്രവർത്തനമായി മാറി. കേരളം മുഴുവൻ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ഒട്ടനവധി പഠന ക്ലാസ്സുകൾ പൊക്കുടൻ നടത്തി.

വളരെ പതുക്കെയാണെങ്കിലും പൊക്കുടൻ്റെ പാരിസ്ഥിതികമായ ഇടപ്പെടലുകൾ പ്രസ്ഥാനത്തിന് അംഗീകരിക്കേണ്ടി വന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് പൊക്കുടന് സ്വീകരണം നൽകാൻ തയ്യാറായി.എന്നാൽ പൊക്കുടൻ്റെ പാരിസ്ഥിതിക രാഷ്ട്രീയ പ്രവർത്തനത്തെ അറിഞ്ഞാദരിച്ചത് ജെ.ജെ പള്ളത്തിൻ്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന സംസ്കൃതി നാട്ടറിവ് പഠനകേന്ദ്രമായിരുന്നു. ഒരു ലക്ഷത്തിലധികം കണ്ടൽചെടികൾ നട്ടുപിടിപ്പിച്ച പൊക്കുടൻ്റെ പാരിസ്ഥിതിക അവബോധത്തെക്കുറിച്ച് യൂഗോസ്ലാവിയയിലും ഹംഗറിയിലും ജർമ്മനിയിലും ഒട്ടേറെ ഗൗരവമായ പഠനങ്ങൾ നടക്കുന്നു എന്നത് ആഗോളാടിസ്ഥാനത്തിൽ തന്നെ പാരിസ്ഥിതികരാഷട്രീയം സ്വീകരിക്കപ്പെട്ടു എന്നാണ് വ്യക്തമാക്കപ്പെടുന്നത്. മാത്രമല്ല ഹംഗേറിയൻ പക്ഷിശാസ്ത്രജ്ഞനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർണിത്തോളജി ഡയറക്ടറുമായ ആന്ദ്രേ ആറ്റില്ല ബങ്കോവിച്ച് പൊക്കുടൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠനം നടത്താൻ കണ്ണൂരിൽ എത്തുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ഇടപെടൽ കൊണ്ട്, യുനസ്കോയുടെ പരിസ്ഥിതിക വിഭാഗം പൊക്കുടൻ്റെ പേര് പ്രത്യേകം പരാമർശിക്കുകയുണ്ടായി.

     പാരിസ്ഥിതികമായ അവബോധം പൊതുബോധത്തിനകത്ത് പ്രവർത്തിക്കുമ്പോഴേ മണ്ണും ജലവും പ്രകൃതി വിഭവങ്ങളും നിലനിൽക്കുകയുള്ളൂ എന്ന കാഴ്ചപ്പാട് അവതരിപ്പിക്കാൻ കിട്ടുന്ന അവസരങ്ങളെല്ലാം പൊക്കുടൻ ഉപയോഗിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ ഒരു കാലത്തും പരിസ്ഥിതി അനുകൂലമായ തീരുമാനങ്ങൾ കർശനമായി എടുത്തിട്ടില്ല എന്ന പൊക്കുടൻ്റെ വിമർശനം ഭരണകൂടത്തിന് പാരിസ്ഥിതികമായ സമീപനം വേണമെന്ന ദർശനത്തിലേക്കാണ് നയിക്കുന്നത്. മാത്രമല്ല പ്രാദേശികമായി വളരെ അബദ്ധമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്നും അദ്ദേഹം വിമർശിക്കുന്നു. ജാതിയുടെയും വികസനത്തിൻ്റെയും ഇരകൾ ദലിതരും ആദിമനിവാസികളുമാണെന്ന ചിന്ത ഇന്ന് പ്രബലമാണ്.ഈയൊരു തിരിച്ചറിവിനെ കേരളത്തിലെ പൊതു സമൂഹത്തിനകത്തേയ്ക്ക് നൽകാൻ പൊക്കുടൻ്റെ പ്രവർത്തനങ്ങൾക്കായി. അദ്ദേഹത്തിൻ്റെ ജീവിതവും ആഖ്യാനങ്ങളും പാരിസ്ഥിതിക രാഷട്രീയത്തിൻ്റെ ജ്ഞാനവഴികളിൽ പ്രധാനമാകുന്നത് കേവല പരിസ്ഥിതിയിൽ നിന്ന് മുക്തി നേടുന്നതുകൊണ്ടാണ്.പൊക്കുടൻ മുന്നോട്ടു വെയ്ക്കുന്ന ജ്ഞാനത്തിൻ്റെ രാഷ്ട്രീയമെന്നത് വിപുലമാണ്. വർത്തമാനകാലത്തു നിന്നു കൊണ്ട് ഭാവിയിലെ രാഷ്ട്രീയം തീരുമാനിക്കാനുള്ള വഴികളുണ്ടതിൽ.

ജീവിതാനുഭവങ്ങളെയും അതിൽ നിന്ന് നിരൂപിച്ചെടുക്കുന്ന ശാസ്ത്രീയവും യുക്തിനിഷ്ഠവുമായ അറിവാണ് പ്രധാനമായും തദ്ദേശീയ ജനതയുടെ ജീവിതാവസ്ഥയെ നിർണയിച്ചു പോന്നിട്ടുള്ളതെന്ന ഭൗതികസത്യത്തെയാണ് പൊക്കുടൻ്റെ ആത്മാഖ്യാനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. പ്രാദേശികമായ ജ്ഞാനത്തിലൂടെ സ്വയം നവീകരിക്കപ്പെടുന്ന ദർശനമാണത് ലക്ഷ്യമാക്കുന്നത്.

ഗ്രന്ഥസൂചിക
1. കല്ലേൻ പൊക്കുടൻ, കണ്ടൽക്കാടുകൾക്കിടയിൽ എൻ്റെ ജീവിതം, മീഡിയ മാജിക്, പഴയങ്ങാടി, 2002.
2. കല്ലേൻ പൊക്കുടൻ, എൻ്റെ ജീവിതം, ഡി.സി.ബി. കോട്ടയം, 2010.
3. കല്ലേൻ പൊക്കുടൻ, ചൂട്ടാച്ചി, പുഴ ജീവികളെക്കുറിച്ചുള്ള പൊക്കുടൻ്റെ ഓർമ്മകൾ, ഡി.സി.ബുക്സ്, കോട്ടയം, 2010.
4. രാജീവൻ, ബി,വാക്കുകളും വസ്തുതകളും, ഡി.സി.ബി, കോട്ടയം, 2009.
5. കൊച്ച്, കെ.കെ, ആത്മാന്ധതയുടെ അർത്ഥതലങ്ങൾ, ദലിതപാതകൾ, സൈൻ ബുക്സ്, തിരുവനന്തപുരം, 2006
6. പിയേഴ്സൺ, എൻ.എം, ഇക്കോ ഫെമിനിസം, ഇക്കോ ടൂറിസം, കറൻ്റ് ബുക്സ്, കോട്ടയം, 2003.
7. ഐലയ്യ കാഞ്ച, ഞാനെന്തുകൊണ്ടൊരു ഹിന്ദുവല്ല, (വിവ) സഞ്ജീവ് എസ്, സംവാദം, തിരുവനന്തപുരം, 2001.
8. ജാനു സി.കെ, ജാനുവിൻ്റെ ആത്മകഥ, ഡി.സി.ബി, കോട്ടയം, 2002.
9. പള്ളത്ത് ജെ.ജെ, ദലിത് വിമോചനം സമസ്യയും സമീക്ഷയും,സംസ്കൃതി, കണ്ണൂർ, 1993.
10. പാമ്പിരിക്കുന്ന്, പ്രദീപൻ, (ഡോ) ദലിത് പഠനം: സ്വത്വം സംസ്കാരം സാഹിത്യം, കേ.ഭാ.ഇ.തിരുവനന്തപുരം, 2004.
11. ബാബുരാജ് കെ.കെ, മറ്റൊരു ജീവിതം സാധ്യമാണ്, സബ്ജക്ട് ആൻഡ് ലാംഗ്വേജ് പ്രസ്സ്, കോട്ടയം, 2008.
12. Rammohan K.T, Tales of Rice, Centre for Development studies, Thiruvananthapuram, 2006
13. Rajkumar, Dalitpersonal Narratives, Orient Backswam, Hyderabad, 2010.
 
K.P.RAVI

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleഎം.ആർ.രാധാമണിക്കവിതകളെ പ്പറ്റി ..ധന്യ എം. ഡി .Next article സിനിമ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos