
മനുഷ്യജീവിതത്തിന് വ്യാസം കൂട്ടുന്നത് യാത്രകളാണ്. യാത്രകളെ, മുൻവിധികളില്ലാതെ കാർണിവൽ ആയികാണാൻ കഴിയണം.അപ്പോഴേ ജീവിതത്തിന്റെ അമൂല്യമായ സ്വാതന്ത്ര്യം അനുഭവസ്ഥമാകൂ. യാത്രയുടെ വാർത്തമാനവും യാത്രികന്റെ ഓർമകളും കൂടിക്കുഴയണം.പ്രത്യേക ഉദ്ദേശ്യമൊന്നും ഈ യാത്രക്കില്ലായിരുന്നു. ഏതാണ്ട് 3 വർഷമായി കോവിഡ് കൈയാളിയ ജീവിതത്തിൽ ഒരു തടവുണ്ട് -അത് ബ്രേക്ക് ചെയ്യുക മാത്രമായിരുന്നു.ഡൽഹിയും ആഗ്രയും അലിഗഡും ഒക്കെ എന്റെ പഴയസ്ഥലങ്ങൾ തന്നെ.ഒരൊ യാത്രയും വേറെവേറെയാണ്, സ്ഥലം ഒന്നായാൽപോലും.ജീവിതത്തിന് അവ വെവ്വേറെ അർത്ഥമുണ്ടാക്കുന്നു. ഇപ്രാവശ്യത്തെ യാത്രയിൽ എന്നെ ഏറെ ആകർഷിച്ചത്, പഴയ ഡൽഹിയിലെ ജമസ്ജിദിൽനിന്നും പുറത്തേക്കുള്ള നോട്ടമായിരുന്നു.17 നൂറ്റാണ്ടിന്റെ ആദ്യം ഷാജഹാൻചക്രവർത്തി നിർമിച്ചതാണ്, ജമാമസ്ജിദ്. തെക്ക്ഭാഗത്തേക്കുള്ള കവാടത്തിലൂടെയുള്ള നോട്ടത്തിൽ കണ്ട പഹാഡ്ഗഞ്ചിന്റെ അതിതിരക്കുള്ള സ്ട്രീറ്റ്. ചാന്ദ്നി ചൗക്കിലും തഥ.കോവിഡ്സമയത്ത് അവിടെ വിജന മായിരുന്നുവെന്ന് സുഹൃത്ത്, പ്രൊഫസർ കൃഷ്ണനുണ്ണി പറഞ്ഞത് എനിയ്ക്ക് വിശ്വസിക്കാനായില്ല.മസ്ജിദിൽനിന്നും കിഴക്കോട്ടുനോക്കുമ്പോൾ കാണുന്ന തെരുവ് ശരിക്കുമൊരു കാർണിവൽകാഴ്ച്ചതന്നെ.നിസാമുദ്ദ്ധീൻ ഔലിയയുടെ പേരിൽ ഉള്ള ദർഗയുടെ പരിസരവും മനുഷ്യാനുഭവങ്ങളും ഇന്നും നാം ഇന്ത്യക്കാർ ഒന്നിച്ച് പങ്കിടുകയാണ്.12,13 നൂറ്റാണ്ടിനിടയിലാണ് അദ്ദേഹം ജീവിച്ചത്. ഇന്ത്യൻ കൂട്ടുസംസ്കാരത്തിന്റെയും സംഗീതത്തിന്റെയും പ്രഭാവകേന്ദ്രമാണ് ഇവയൊക്കെ.എന്നിട്ടും,നാം അന്യരും പരസ്പരം വിഘടിച്ചുപോകേണ്ടവരുമാണെന്ന് മുറവിളികൂട്ടുന്ന വെട്ടുകിളി സംസ്കാരത്തിന്റെ വക്താക്കൾഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ആത്മാവറിയാത്തവരാണ്. ഭരണഘടനാവിരുദ്ധം പോലുമാണ് ഇത്തരം നിലപാടുകൾ.യാത്ര നമ്മെജീവിപ്പിക്കുകയും കൂട്ടിയിണക്കുകയും ചെയ്യുന്നു.അവ മനുഷ്യനെ ഉള്ളുള്ളവരാക്കുന്നു.പുരാനാദില്ലിയെ മറന്നുകൊണ്ട് ഒരു ഇന്ത്യൻ സംസ്കാരവിചാരം അസാധ്യവും അപൂർണവുമാണ്. ഇന്ന് ഏറെ അവഗണിക്കപ്പെടുന്ന മനുഷ്യജീവിത -സാംസ്‌കാരിക സ്ഥലമാണ് ഈ പ്രദേശം.ശുഭം.
ഞാനും അമൃത ഷെർ-ഗിളും
2. ഒരുപക്ഷെ, ഇത്ര ആരാധനയോടെ ഞാൻ മനസ്സിൽ കൊണ്ടുനടന്ന ഒരു ചിത്രകാരിയില്ല.യൂറോപ്പിന്റെയും ഇന്ത്യയുടെയും ഒട്ടിപ്പിടിച്ച ഒറിജിൻ ഉള്ള ഒരു ആർട്ടിസ്റ്റ്.28- വയസ്സിലേ മരിച്ചുപോയ ഈ ചിത്രകാരി ലോകചിത്രകലയിൽ മാറ്റത്തിന്റെ കാറ്റുവിതച്ചു. ജീവിതം കൊണ്ടും, അതേ. അവരുടെ സെൽഫ് -പോർട്രൈറ്റുകളുയുടെ ചെറുപ്പവും കളിമ്പവും ഞാൻ എന്നും ഹൃദയത്തിൽകൊണ്ടാടി. അമൃത ഷെർഗിളിനെ ഓർമിപ്പിക്കുന്ന നമ്മുടെ ചിത്രകാരിയാണല്ലോ,ടി. കെ പത്മിനി.ദില്ലിയുടെ നാഷണൽ ആർട്ട്‌ഗാലറിയിൽ ഒരു ദശവർഷംമുമ്പ് വന്നതാണ്. അമൃതയുടെ ഒരുവിധം വിശേഷപ്പെട്ട ചിത്രങ്ങളൊക്കെ നേരിട്ട്കണ്ടപ്പോഴുള്ള സന്തോഷം ഇനി മായ്ക്കാൻ കഴിയില്ല.ടാഗൂറിന്റെയും അബനീന്ദ്രനാഥന്റെയും ജെമിനിറോയിയുടെയും, കെ. ജി. എ സിന്റെയും, എം. എഫ് ഹുസൈന്റെയും … എന്നുവേണ്ട പ്രിയപ്പെട്ടവരുടേയുമൊക്കെ ചിത്രങ്ങൾ, അവ അടയാളപ്പെടുത്തുന്ന ദേശീയജീവിതസ്വത്വങ്ങളുടെ പകിട്ടുകൾ പോരെ നമ്മെ ഇന്ത്യക്കാരാക്കാൻ. അല്ലാതെ പൗരത്വകാർഡ് കാട്ടി പേടിപ്പിക്കുന്നതോ, കെട്ടുപിണഞ്ഞു കിടക്കുന്ന സൗഹാർദ്ദങ്ങളെ ചവിട്ടിക്കൂട്ടി പുറത്തേക്കിടുന്നതോ അല്ലല്ലോ, ഇന്ത്യൻയാഥാർഥ്യം ചരിത്രവും.തെക്കേഇന്ത്യയുടെ ചിത്രങ്ങൾ (കേരളത്തിൽ നിന്നുള്ളത് അടക്കം )ഇപ്പോൾ ഈ ഗാലറിയിൽ കാണുന്നില്ല.ഡൽഹി സർവകലാശാലയിലെ ഇംഗ്ലീഷ്പ്രൊഫസർ പി. കൃഷ്ണനുണ്ണി പറഞ്ഞത് എ. രാമചന്ദ്രന്റെയടക്കമുള്ള ചിത്രങ്ങൾ ഗാലറിയിൽ ഉണ്ടായിരുന്നുവെന്നും പിന്നെ മാറ്റിയതാണെന്നുമാണ്.എന്തായാലും ഈ ഗാലറി കണ്ടപ്പോൾ ഒരു കാര്യം എന്റെ നിരീക്ഷണത്തിൽപെട്ടത്, കേരളത്തിന്റെ ‘ആധുനിക’ചിത്രകല (ഇപ്പോഴത്തെയല്ല )മറ്റു ഇന്ത്യൻ ഭാഷകളിലെ ചിത്രകലയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ കഴിഞ്ഞകാല ജീവിതാനുഭങ്ങളുടെയും പ്രകൃതിയനുഭവങ്ങളുടെയും അഭാവം കൊണ്ട് പരിമിതിബോധ്യപ്പെടുത്തും.താഴെയുള്ള ഒരു ചിത്രം രാംകിങ്കർ ബേയ്ഗിന്റെ ‘വിശ്രമത്തിൽ (At rest )എന്ന ചിത്രം. ശുഭം