ഭാഗം- 4

16 തെയ്യക്കഥ
അവർ കണ്ടു വളർത്തി വലുതാക്കി
വേഷഭൂഷാധികൾ തന്നു
ആഹാരം മധുപാനവും
വിശ്രമിക്കാനവരുടെ താവളം
വിയോജിക്കാനവരൊരുക്കിയ തട്ടും
അങ്കത്തിനെത്തി തകർത്തു മുന്നേറാൻ
കൊതിയോടെ ധീരത കാട്ടി നിങ്ങളും
കുതിച്ചു നാം പറന്നു വാനിൽ
പടവെട്ടി നിലംപൊത്തി
ഉയരത്തിലെത്തിയിട്ടുജ്ജ്വലിച്ചു.
സമരമായിരുന്നെന്നു നീ
തൊഴിലെടുത്തെന്നു ഞാനും.
ഒടുവിൽ നമ്മളൊന്നെന്നു ഭാവിച്ചല്ലോ
കണ്ടവർ പരസ്പരം നോക്കിയിരുന്നു.
ഉടനെ വെട്ടിനീ ശത്രുവിൻ തല
അതു തന്നെ ഞാനും
ചെയ്തുടൻ മിന്നൽ പോൽ
രക്തം വീണു നമ്മൾക്കിടയിലാർപ്പോടെ.
കണ്ടു ഞെട്ടി ജനമൊക്കെ പ്രതികാരം
കലി തീർത്ത രണ്ടു പ്രതിയോഗികളെ.
തലയറ്റ ഉടലനക്കം നഷ്ടമായ്
പരസ്പരം കോർത്തു നാമങ്ങനെ വീണു.★
17 നേട്ട വിചാരം

വായിച്ചത്
കോൺഗ്രസിന്റെ പത്രം.
കമ്യൂണിസ്റ്റുകളുടെ പത്രം
ദൈവവാദ രാഷ്ട്രീയ പത്രം.
ചിന്തിച്ചതും വളർന്നതും അങ്ങനെ.
ഇവയിലെല്ലാം എന്താണ് വായിച്ചത് ?
ദലിത് വിമോചന സാധ്യതകൾ
എന്താണ് ചിന്തിച്ചത് ?
കൂടുതലായി ഇണങ്ങുന്ന സാധ്യതകൾ
എന്താണ് വളർച്ച?
സാധ്യതകളിൽ നിന്ന് സാധ്യതകളിലേക്ക്
അസാധ്യമായൊന്നുമില്ലെന്നറിഞ്ഞ്
സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ
ദളിതല്ലാത്തവരുടെ പത്രങ്ങളിൽ
ദളിതു വികസന സൂത്രങ്ങൾ വിവരിച്ചു
പലമേഖലകളിലും വ്യാപരിക്കാൻ
കഴിവുള്ളവനെന്നു തെളിയിച്ചു.
ഇതൊക്കെ എനിക്കുമാകാമെന്ന് കാട്ടി
ദളിതല്ലാത്തവരുടെ പത്രത്തിൽ
ദളിതല്ലാത്തവരുടെ കൂട്ടത്തിൽ
ദളിതാകില്ലെന്നുള്ളതൊക്കെയും ദളിതായിത്തന്നെ നേടി
ദളിതായി നിന്നുള്ളവസ്ഥയിൽ.★
18 ഇരുട്ടോളം പകൽ

അതിവേഗത്തിൽ തീരണം
ഇരുട്ടാകുന്നു.
എല്ലാരും ഇപ്പോൾ ഒരേ പോലെ
ചിരിക്കാൻ മറക്കാറില്ല , കണ്ടാൽ
ഇടക്കു ഫോണിലൂടെ വിളിക്കാനും
തമ്മിൽ പലത് പറയാനും
ഒന്നായി നിന്നങ്ങനെ
ഒരേ പോലെ ചിന്തിച്ച്
ഒരു വീട്ടിലല്ലെങ്കിലും
ഒരോ ഓർമ്മയും എത്ര സുഖകരം
പിന്നെ എല്ലായിടത്തേക്കും
എത്തി നോക്കണം
ഒരു ഒറ്റയടിപ്പാതയല്ല
പല വഴി പിരിഞ്ഞ നാൽക്കവല
അതിലെ പൊതു നിരത്തെന്ന ലക്ഷ്യം
വന്നല്ലോ പൊതുവായ ഇടത്തു നാം
ഇനി വേണ്ട പഴയ കുപ്പായങ്ങൾ
പഴയ ചരിത്രത്തിൽപ്പെട്ട്
പാടി പറന്ന കിളികളും
വിശാലമായ മാർഗ്ഗത്തിൽ
കോർണർ ചർച്ചകളില്ല
പ്രഭാഷണങ്ങൾ ശാശ്വതമായിരിക്കുന്നു.
പേരുകൾ അച്ചിലടിച്ചുറപ്പിച്ചിരിക്കുന്നു.
പുറത്തേക്കില്ല വഴികൾ
ഓരോന്നും ഇടുങ്ങിയ ലോകകാര്യങ്ങൾ
ചിതറിയ ചീളിൽ തെളിയുന്നു
ബഹു ബിംബങ്ങൾ
അവിടെയല്ല പെരുവഴിലായിപ്പോയ
നമ്മുടെ അനശ്വര പ്രതിരൂപങ്ങൾ
ഇപ്പോൾ എല്ലാവരും ഒന്നല്ലെ
ഒരേ പോലെ ഒരേ വഴി
അടുത്തടുത്തിങ്ങനെ നേരമില്ലത്ത നേരം
ആളോഹരി പറയാതെയീയറ്റം പൂർണമാക്കുന്നു
ആരെയെങ്കിലും ആരും വേട്ടയാടുന്നില്ല
ആരെയും ആരും സംശയിക്കുന്നില്ല
പകൽ നല്ല വെളിച്ചം
അതു തീരാൻ പോകുന്നു.★
19 നേർക്കുനേർ

എതിർ കക്ഷിയോട് ചേർന്നു വാശി പിടിപ്പിക്കുന്നു
അവരുടെ കോമ്പൗണ്ടിൽ നിന്നു അവഗണിക്കുന്നു.
അവരൊപ്പമായി വിസ്മയിപ്പിക്കുന്നു.
വാസ്തവത്തിൽ അവർക്കായിയാടുന്ന നൃത്തം കണ്ടതിനാലല്ല
വന്ന നിലാവല തൊട്ടതിനാലല്ല
പഴയതെന്തെങ്കിലും ബാക്കി വന്നതിനാലല്ല
തികട്ടിക്കയറിയവ
ഒരു വാക്കിലും രൂപമാകാത്തതായത്.
എതിരാട്ടങ്ങളിൽ
ചുവടൊപ്പിച്ചു കൂട്ടമായാടി തിമിർത്തത്
എതിർ രൂപങ്ങളിൽ തട്ടിക്കടന്നു പാഞ്ഞത്
തകർത്ത് തരിപ്പണമാക്കിക്കടന്നത്
തളരാതെ പോരാടി നിന്നത്
എതിരാട്ടമാണത്
ഒരേ നിലയിൽ നടന്ന യുദ്ധം
അവിടെ പോരിനിറങ്ങി
വാക്കിൽ വിരോധമുണ്ടായി
രോഷമായി
അലറി വിളിച്ചതു പോർമുഖം നോക്കിത്തന്നെ.
അവിടെ നിന്നു.
അതിനപ്പുറത്തൊരു കഥയില്ല
ആട്ടം കഴിഞ്ഞാൽ അനിർവചനീയം
ആർക്കെന്തു സാധിക്കുമതിൻ ഫലത്താൽ
ആരതിഛ്ചിക്കുന്നു
നെഗളിപ്പിന്റെ ചരിത്രത്തിൽ
പല പുളായി തെറിച്ച വിറക്
തീയിൽ എരിഞ്ഞു തീരുന്നു.
പുകയാത്ത കൊള്ളി പോലാകുന്നു.★
20 □നടപ്പു വഴി

നി ഏതു വഴി
ഇവിടെ വന്നു?
എന്തായാലും അത് നിന്റെ വഴിയല്ല.
ഓർത്തുനോക്കു, പഠിക്കാൻ പണം തന്നതാര്?
നിന്റെ കുടുംബത്തെ വേല തന്ന് പോറ്റിയതാര്?
നിനക്കു ജോലിയും ഉദ്യോഗവും തന്നതാര്?
യാത്ര ചെലവും സംഘടനയുണ്ടാക്കാൻ കാശും തന്നതാര്?
പ്രസംഗിക്കാനും ടി വി യിൽ ചർച്ച നടത്താനും നീ എഴുതിയ രചനകൾ അച്ചടിച്ചു വിൽക്കാനും നിന്നെ സഹായിച്ചതാര്?
എല്ലാ ദിവസവും നീ എഴുതുന്ന വിരോധ വാക്കുകളും പറയുന്ന ഭീഷണികളും സഹിച്ചിരുന്ന് നിന്നെ ജീവിപ്പിക്കുന്നതാര്?
നിനക്ക് സമ്മാനങ്ങൾ തന്നതാര്?
അവാർഡുകൾ തന്നതാര്?
കടന്നു വന്ന വഴി
അതു നീ മറക്കരുത് ●
