21 സീറോ ഡിഗ്രിയിൽ
വട്ടപ്പൂജ്യത്തെ ഞാൻ എഴുതുന്നില്ല.
അവർക്കു വേണ്ടിയെന്ന വിചാരത്തിൽ അവരല്ലാത്തവർക്കൊപ്പം ചേർന്നു നടന്നു.
വിമർശനമെന്ന നിലയിൽ
ഇതേവരെ ഉണ്ടായ അവരുടേതല്ലാത്തകൃതികൾ പഠിച്ചു പുസ്തകങ്ങൾ എഴുതിക്കൂട്ടി.
സമരമെന്നതിനെ ഹിന്ദുത്വ പ്രതിരോധമാക്കി ജാഥകൾ നടത്തി പ്രസംഗിച്ച് എതിർത്തവർക്കൊപ്പമാകുന്നതാക്കി.
മോചനവും ഐക്യവും മനമേ കണ്ട്
പലപല വാദഗതിക്കാരുടെ
സംഘടനകൾ നിർമ്മിച്ചു.
ആക്രമണങ്ങൾ ഉണ്ടായപ്പോഴൊക്കെ ആളെക്കൂട്ടി എതിർത്തു സമയം കളഞ്ഞു.
എതിരാളികൾ നിത്യജീവിതത്തിലായിരുന്നു പ്രധാനമായും ശ്രദ്ധിച്ചിരുന്നത്.
തൊഴിൽ കൊടുത്തു.
ഭക്ഷണം കൊടുത്തു.
മരുന്നു കൊടുത്തു.
നല്ലതെന്നു അവരെക്കൊണ്ടു പറയിച്ച്
തെരഞ്ഞെടുപ്പിൽ ജയിച്ച് ഭരണത്തിലായിക്കൊണ്ടേയിരുന്നു.
വാക്കും പ്രവൃത്തിയും ഞാനപ്പോഴും
അവർക്കു വേണ്ടി നടത്തിക്കൊണ്ടേയിരുന്നു.
അല്ല എന്റെ മനസ്സിലും അവരായിരുന്നുവല്ലോ.
എതിരാളികൾ ഒന്നായി നിന്നു
എതിരാളികൾക്കടുത്തായി
ശ്രദ്ധിച്ചു ഞാനും നിന്നു.
അടുപ്പമായി വന്ന് എന്റെ ആരാധകർ വശം പറ്റിപ്പിടിച്ചു നിന്നു.
ഇപ്പോൾ വായിക്കാമല്ലോ ഭൂരിപക്ഷമെത്രയെന്ന്.
എന്നാൽ ഞാൻ എണ്ണിയതു പോലെയായിരുന്നില്ലെയീ സംഖ്യാഗണനം ?
ഒന്നായി നിന്നവരവരെപ്പോലെയെന്നെയും
ഒരു സംഖ്യയിലാക്കി ജയഘോഷങ്ങൾ
മുഴക്കിക്കഴിഞ്ഞിരുന്നുവെന്ന്
പി കെ പ്രകാശ് പിന്നീട് ഇതേപ്പറ്റി ഫേയ്സ്ബുക്കിൽ എഴുതിയതു നേരായിരുന്നോ?
22 തെരഞ്ഞെടുപ്പിന് മുമ്പ്
തെരഞ്ഞെടുപ്പെത്തി
മുന്നണികൾ സ്ഥാനാർത്ഥികളെ നിർത്തി.
മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ സാഹിത്യകാര്യങ്ങളിൽ ഞാൻ ഇടപെട്ട കഴിഞ്ഞ കാല ചരിത്രം എഴുതാനിരിക്കുന്നു.
ആദ്യം തന്നെ ഒരു കാര്യമെനിക്കു ബോധ്യമാകുന്നു.
പറയാനുള്ളത് മുഴുവനും
ഈ തെരഞ്ഞെടുപ്പു കാലത്ത്
എഴുതിയാൽ തീരില്ല.
അതിനാൽ ഇഷ്ടപ്പെട്ട പത്തുവർഷം മതി എഴുത്തു വിഷയം.
ഇതെഴുതി കഴിയുമ്പോൾ ഉറപ്പാണ്;
തെരഞ്ഞെടുപ്പ് തീർന്ന്
ചുവരെഴുത്ത് മങ്ങി
കൊടികൾ കാട്ടുപച്ചകൾ തിന്നു തീർത്തിരിക്കും.
പോസ്റ്ററുകൾ ചിതലു കയറി മണ്ണായിപ്പോയിരിക്കും.
ഭൂരിപക്ഷം നേടി കമ്യൂണിസ്റ്റുകളോ
ഗാന്ധിയിസ്റ്റുകളോ സർക്കാരായി കഴിഞ്ഞിരിക്കും.
അതിനു ശേഷം ആർക്കുമൊരു രസവുമുണ്ടാകില്ല.
എല്ലാം പഴയതുപോലെ.
പിന്നെ വല്ല ദളിത് പീഡനമൊ
മറ്റോ ഒത്തു വന്നാലായി.
അല്ലെങ്കിൽ ആത്മാഭിമാനത്തിനു ഹാനി വരുത്തുന്ന വിധത്തിൽ ദളിതേതരനൊരുത്തൻ ഒന്നു ശാസിച്ചലറിയാലായി.
വല്ല കാട്ടിലൊ ഹൗസിങ് കോളനിയിലൊ ദളിതർ തന്നെ നടത്തിയ സമരം തോറ്റാലായി.
ജോലി തരപ്പെടുത്താൻ കേസുകൾ കൊടുത്ത് കോടതി കയറി നടന്നാലായി.
അതേവരെ അമർത്തിപ്പിടിച്ച കുടുക്കയിൽ നിന്നു ചാടി നിവർന്നൊന്നു തുള്ളാൻ
എവിടെന്നെങ്കിലും മുതുകത്താരു കുത്ത് കിട്ടിയാലും സംഗതി ഭംഗിയായി.
എന്തായാലും അതൊക്കെയുണ്ടാകുമെന്നുറപ്പ്.
അവ വർണിച്ചതുകൊണ്ടാണല്ലൊ പറ്റിയ ഒരു സാഹിത്യകാരനായി വായനക്കാരെന്നെയിപ്പോഴും ഗൗരവമായി പഠിച്ചു കൊണ്ടിരിക്കുന്നത്.
അവാർഡുകൾ തന്നു കൊണ്ടിരിക്കുന്നത്.
ഇന്നവരാകട്ടെ കമ്യൂണിസ്റ്റുകൾക്കൊപ്പം.
ഇന്നവരാകട്ടെ ഗാന്ധിയിസ്റ്റുകൾക്കൊപ്പം.
ഇന്നവരാകട്ടെ ഹിന്ദുയിസ്റ്റുകൾക്കൊപ്പം.
അല്ലെങ്കിലും എഴുത്തുകാരന് വായനക്കാരെ നേരെ നടത്തിക്കേണ്ട ചുമതലയൊന്നുമില്ല.
പീഡന കാലത്തവർക്ക് ചിന്തിച്ചാസ്വദിച്ചിരിക്കാൻ
ഇപ്പഴേ എന്തെങ്കിലും എഴുതിക്കൂട്ടി കരുതി വെക്കണമെന്നെയുള്ളു.
23 ചേർച്ച
എത്രയോ ഗംഭീരമായോട്ടു ചെയ്തു നാം
വസതിക്കു ചുറ്റി റോഡിലൂടെ വേഗം
സ്വന്തം വാഹനം പായിച്ചു കൊണ്ടിത്തിരി
സുഖത്താൽ സംസാരിച്ചും ചിരിച്ചും മെല്ലെ
മഹത്വം നിറഞ്ഞ കോളേജിൽ പോയിപ്പോൾ.
അന്നേ കുറിച്ചിട്ടതല്ലേയാവാകയിൽ
പേരും ചരിത്രബോധത്തിൻ കുത്തൊഴുക്കും.
കൂകി വിളിച്ചോരെ തുണി പൊക്കിക്കാട്ടി
പഠിപ്പിന്റെയന്തസ്സത്രയും വിളമ്പി
വിളിച്ചു പറഞ്ഞു , മുൻകാല മേൻമകൾ
പണിതിട്ടു കടന്നു പോയോർ ഉന്നതർ.
ഭാഗ്യത്തിനെങ്കിലും ജോലിയും നേടി ഞാൻ
സമ്പത്തു കൈപ്പറ്റി കച്ചോടത്താൽ നീയും
ഉണ്ടാക്കിയില്ലാതിരുന്നതറവാടും
കൽമതിൽ നടപ്പാത കാടും കയ്യേറി
കടക്കേ നിഷ്ഫലമാക്കി നോട്ടത്തിനാൽ
മുന്നിൽ കണ്ട പൊരുതും പോരാട്ടങ്ങളെ.
താഴ്ന്നവർ രാഷ്ട്രീയക്കൂത്തിനാൽ വളർച്ച തടയാൻ ശ്രമിച്ചപ്പോൾ നേരിട്ടു നേടി
ചരിച്ച മാർഗ്ഗങ്ങൾ മുഖ്യമാം ധാരകൾ
കുത്തിയൊലിച്ചപ്പോഴേ ചാടി ഒഴുകാൻ
പിന്നെ കരപറ്റാൻ പറഞ്ഞ വാക്കുകൾ
ഗമയിൽ പണിത കെട്ടിടക്കോണിന്റെ
യരുകിൽ ഇട്ടതാം സോഫമേൽ ഇരിക്കേ
ആവില്ല അല്പവും ഓർക്കാതിരിക്കുവാൻ
ചവിട്ടി മുന്നേറിക്കടന്ന തലകൾ
ചടഞ്ഞ രൂപങ്ങൾ കാണാതെ ഭാവിച്ച
ഉറപ്പിച്ച ബന്ധങ്ങൾ, ഗൂഢമാർഗ്ഗങ്ങൾ
തരംതാണ ജാതി തൻ ചിഹ്നവും പേറി
ഒരു ചായ സൽക്കാരം നമുക്കിത്ര മേൽ
സുര പാനത്തിൽ ഒതുക്കിയിരിക്കുമ്പോൾ
24 ഇലക്ഷൻ
അധികാരം വേണം
ആരോഗ്യം ഉണ്ടാകണം
കൈയ്യിൽ കാശുവേണം
ജീവിതം മെച്ചമാക്കണം
വീടുവെക്കുവാൻ പറമ്പു വാങ്ങണം
വലിയ കെട്ടിടം പണിയണം
പശുവിനെ വാങ്ങണം
തൊഴുത്തു കെട്ടണം
പുല്ലു വെട്ടണം
പുഴ കടക്കണം
പാലം പണിയണം
മരങ്ങൾ നട്ടു വളർത്തണം
മരണം കാത്തു വെറുതെ കിടക്കണം
അധികാരം വരില്ല
അതിനാൽ അധികാരത്തെക്കുറിച്ചു എഴുതാം
അധികാരമെന്നത് ആഗ്രഹിക്കുവാനുള്ള ഒരു വിഷയമാകുന്നു.
അധികനാൾ കഴിയുമ്പോൾ അതു വച്ചു സുഖിക്കുന്നവർ അതു വേണ്ടന്നു വച്ച് വലിച്ചെറിഞ്ഞേക്കാം
കുപ്പയിലിറങ്ങി സാഹിത്യവും കലയും പാട്ടും
വിരിയിച്ചെടുക്കുന്നതു പോലെ
സുഖമായി തോണ്ടിയെപ്പോഴെങ്കിലും കയ്യിലാക്കാവുന്നതേയുള്ളു
എത്ര വലിയ അധികാരത്തെയും.
അതു വരേക്കും നമുക്കു വല്ലവന്റേം അധികാര ധൂർത്തിനെക്കുറിച്ചു പറഞ്ഞു കൊണ്ടിരിക്കാം.
എന്തൊരു ഒച്ചയാണ് ഇത്തവണ ഇലക്ഷനിലൊക്കെ പ്രചാരം നടത്തിപ്പോകുന്ന വാഹനങ്ങളിൽ നിന്നുണ്ടാകുന്നത്.
പുകയോ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നു.
വെറുതെ വീട്ടിലിരുന്നാൽ കൂടി
നിവൃത്തിയില്ല.
ഓട്ടും ചോദിച്ച് അടുത്തു നിന്നു വാചകമടിക്കും.
കൊറോണയല്ലേ അല്പം ശാസ്ത്ര ബോധമാകാമല്ലൊ
എന്നു ചോദിച്ചാലോ?
പീഢന കഥകളും കർഷകരുടെ പ്രതിഷേധങ്ങളും പിടുത്തം കിട്ടാത്തതും അത്രയൊന്നും കാരണമില്ലാത്തതുമായ
ചില സമരങ്ങളും
എടുത്തു പറഞ്ഞുകൊണ്ടേയിരിക്കും.
ചരിത്രപരമായി പീഢന രാജ്യത്തെ ജീവതം
ജീവിച്ചു തീർക്കുന്നതൊഴിച്ചു വേറെന്തു പീഢനമാണുള്ളത് ?
ഭൂമി ഉണ്ടായിട്ടും ആരോഗ്യമുണ്ടായിട്ടും
അവർ നിരത്തിലിറങ്ങി ബഹളം കൂട്ടുന്നതെന്തിനാ ?
ജനസംഖ്യാനുപാതത്തിൽ സംവരണം കൊടുത്താൽ പ്രശ്നങ്ങൾ ഒഴിവാക്കാമല്ലോ?
വാഴ്‌വ് തന്നെ സമരമായി കാണുന്നവർ
ഇപ്പറയുന്ന സമരങ്ങൾക്കു തല വച്ചു കൊടുക്കുമോ?
ഇങ്ങനെയൊക്കെ ചോദിക്കുന്നവരെ പ്രത്യേകം നിരീക്ഷിച്ച് പക വീട്ടാൻ ഇടയുണ്ട്.
അധികാരമല്ലെ വേണ്ടത് അടുത്ത അഞ്ചു വർഷത്തേക്ക് അതങ്ങു തന്നേക്കാം
ആ വാചകത്തിൽ തീർത്തേക്കണം എല്ലാം.
നല്ലൊരു ഇര പിടിയൻ പാമ്പിനെപ്പോലെ
പുറത്തേക്കും അകത്തേക്കും ഇഴയാൻ
ആകുമെന്ന ധാരണയിൽ
ഒരു അധികാരവും
അധികനാൾ നിലനിൽക്കില്ലെന്നു സമാധാനിച്ച് ഈ ഇലക്ഷനെയും മറികടക്കാൻ നോക്കാം.
ഓട്ടെന്തായാലും പോയി ചെയ്യണം
അല്ലെങ്കിൽ അവരെങ്ങാനും തല്ലിക്കൊന്നിട്ടു മറ്റൊരു പീഢന ഗാഥയും പാടി നടന്നാലോ ?
ഇക്കാലത്ത് ഒരുത്തനേയും
വിശ്വസിക്കാൻ പറ്റില്ല.
വിയോജിപ്പോടെയാവും
ഇത്തവണയും ഇലക്ഷൻ പരിപാടി.
25 നൃത്തം
എന്റെ നിറമായിരുന്നു അവൻ ശ്രദ്ധിച്ചത്.
കണ്ടപ്പോൾ തന്നെ അവൻ പറഞ്ഞു.
നീ കറുത്തതല്ലെ
കറുത്തവരുടെ കൂട്ടത്തിൽ
നിനക്കു അഭയമുണ്ട്
മടിക്കാതെ ഞാൻ ചെന്നു.
ഒരു കൂട്ടം കറുത്തവരെ കണ്ടു.
ഇതിനിടയിൽ അവനെ ഞാൻ തെരഞ്ഞു.
കാണാത്തതിനാൽ ഇറങ്ങി നടന്നു.
അന്വേഷണങ്ങൾക്കപ്പുറം
അവന്റെ ഭാവങ്ങൾ വെളുത്തവർക്കൊപ്പം
നൃത്തം വയ്ക്കുന്നുണ്ടായിരുന്നു.
എന്നെ കാണാതെ
കറുത്തവരെ അറിയിക്കാതെ
അവൻ വെളുത്തവർ കൊടുത്ത സദ്യകഴിക്കുന്നു
കറുത്തവരെ കോളനിയിലാക്കി
വെളുത്തവരെക്കൊണ്ട് ഭരിക്കാൻ വിട്ട്
വെളുത്തവർക്കു തുണയായി അവൻ
നൃത്തം വയ്ക്കുന്നു.