എൺപതുകളിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉപപാഠപുസ്തകമായി അംബേദ്കറുടെ ജീവചരിത്രം ഉൾപ്പെട്ടുവെങ്കിലും തുടർന്ന് അത് ഒഴിവാക്കുകയായിരുന്നു. വൈജ്ഞാനിക മേഖലയിലേയ്ക്ക് അംബേദ്കറെ ഉൾപ്പെടുത്തേണ്ടത് ഏതുവിധത്തിലാവണം എന്നചർച്ച ആരോഗ്യകരമായി രൂപപ്പെട്ടത് 90-കളിലാണ്. സോഷ്യലിസ്റ്റുകളുടെ കടന്നുവരവായിരുന്നു ഇതിനു പിൻതുണയായത്. വിവിധ പ്രാദേശികഭാഷകളിലേയ്ക്ക് അംബേദ്‌കർ കൃതികൾ പരിഭാഷപ്പെടുത്തിയത് ഇക്കാലത്താണ്. വി.പി.സിംഗ് പ്രധാനമന്ത്രിയും മനേകഗാന്ധി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്നു അന്ന് . അതേസമയം, ജനാധിപത്യം മതവാദങ്ങളാൽ വിഘടിതമായിത്തീർന്ന 90-കൾ അംബേദ്കർ ചിന്തയെ ഇന്ത്യൻപാഠപുസ്തകങ്ങളിൽ ഉൾപെടുത്തുന്നതിൽ സമ്മിശ്രരൂപത്തിലാണ് ശ്രമിച്ചത് . എങ്കിലും കേരളം അക്കാലത്തും അംബേദ്കർ ചിന്തയെ കയ്യൊഴിഞ്ഞു. കാരണം കേരളത്തിൽ സോഷ്യലിസ്റ്റുകൾക്ക് വേണ്ടത്ര രാഷ്ട്രീയാധികാരം ഉണ്ടായിരുന്നില്ല എന്നതായിരുന്നു. കേരളത്തിൽ ഈ പ്രതിസന്ധിയെ മറികടന്നത് ദലിത് ബഹുജന സാഹിത്യമായിരുന്നു . ഫുലെ – അംബേദ്കർ – നാരായണഗുരു ദർശനങ്ങളിൽ നിന്നും ഊർജം ഉൾക്കൊണ്ട സാഹിത്യ പ്രവർത്തനങ്ങളാണ് കേരളത്തിൽ പാഠപുസ്തകങ്ങളിലേയ്ക്ക് ചെറിയ രൂപത്തിലെങ്കിലും പ്രവേശിക്കുന്നതിനു ശ്രമം നടത്തിയത്. അക്കാദമിക് ചർച്ചകളിലേയ്ക്ക് ആദിവാസി-ദലിത് ജ്ഞാനാവബോധത്തെ ബന്ധിപ്പിക്കുന്ന സംവാദം രൂപപ്പെടുന്നതും പ്രത്യേകിച്ചും ശ്രീ.പോൾ ചിറക്കരോട് ഗാന്ധിയൻ ഭരണകൂടത്തോട് നടത്തിയ ചർച്ചകളും ഇക്കാലത്ത് പ്രധാനപ്പെട്ടതായിരുന്നു. സംസ്ഥാന സർക്കാറിന്റെ പട്ടിക വിഭാഗക്ഷേമ വകുപ്പിന്റെ മാസികയായിരുന്ന ” പടവുകൾ ” ളുടെ എഡിറ്ററായിരുന്നു ശ്രീ.പോൾ ചിറക്കരോട് എന്ന കാര്യം ഇവിടെ സ്മരിക്കാം . അംബേദ്കറിന്റെ ബുദ്ധനും ബുദ്ധധമ്മവും എന്ന കൃതിയിൽ നിന്നും ഒരു ഭാഗം , ഹയർ സെക്കന്ററി വിഭാഗത്തിൽ ഉൾപ്പെടുത്തിയത് രണ്ടായിരത്തോടെയാണ്. ദലിതർ കേവല സമരത്തിനപുറത്ത് സാഹിത്യവും സാംസ്കാരികവുമായ ഒരു രചനാ മണ്ഡലം തുറക്കുകയുണ്ടായി 90- അനന്തര കേരളത്തിൽ . ശ്രീ.കെ.കെ. കൊച്ച് ഉൾപ്പെടെയുള്ളവരുടെ ഇടപെടലുകൾ ഇത്തരണത്തിൽ പ്രധാനപ്പെട്ടതായിരുന്നു.


രണ്ടായിരത്തോടെ സർവകലാശാലാ തലത്തിൽ ദലിത് സാഹിത്യത്തിന് പ്രവേശനം ലഭിച്ചു. ഇതിന് മുൻകയ്യെടുത്തത് ശ്രീ.ഡി.വിനയചന്ദ്രനാണ്. ഇതിനായി അദ്ദേഹം ഡോ.വി.സി. ഹാരീസ്, പ്രൊഫ.ടി.എം. യേശുദാസൻ , മാങ്ങാനം കുട്ടപ്പൻ , എം.ബി.മനോജ്, എസ്.ജോസഫ് , (ലിസ്റ്റ് അപൂർണം.) ഉൾപ്പെടെയുള്ളവരുടെ സേവനം സ്വീകരിക്കയുണ്ടായി. തുടർന്ന് രണ്ടായിരത്തിന്റെ പകുതിയോടെ കേരള സർവ്വകലാശാലയിലും ദലിത് സാഹിത്യം പാഠപുസ്തകത്തിൽ സ്ഥാനംപിടിക്കുകയുണ്ടായി. പരിസ്ഥിതി – സ്ത്രീ-ദലിത് എന്ന ആശയമണ്ഡത്തിലൂടെയാണ് ഇത് വികാസം നേടിയത്. 2013-ഓടെ കാലിക്കറ്റ് സർവ്വകലാശാലയിലും ദലിത് സാഹിത്യം പാഠ്യപദ്ധതിയുടെ ഭാഗമായി. ഡോ.എം.എം.ബഷീർ , ഡോ. അനിൽ വള്ളത്തോൾ, ഡോ.ഉമർ തറമേൽ , ഡോ.എം.ബി.മനോജ് ഉൾപ്പെടെയുള്ളവർ ഇതിനു മുൻകയ്യെടുത്തു. കാലടി സർവ്വകലാശാലയിൽ ജെൻഡർ – ഇക്കോളജി – ദലിത് സ്റ്റഡീസ് എന്ന ഒരു ഡിപ്പാർട്ടുമെന്റ് പ്രവർത്തനം നടത്തിയിരുന്നുവെങ്കിലും അതിന് മുന്നോട്ടു പോകുവാൻ സാധിച്ചില്ല. ഡോ.കെ.എം.ഷീബ ഉൾപ്പെടെയുള്ളവരാണ് ഇതിനു വേണ്ടി മുൻകയ്യെടുത്തത്. വിവിധ സർവകലാശാലകളിൽ അംബേദ്കർ പഠനകേന്ദ്രങ്ങൾ ഉണ്ടെങ്കിലും അവ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉള്ളതായി ഇന്നുവരെ തോന്നിയിട്ടില്ല.

രണ്ടായിരത്തിന്റെ പകുതിയോടെ അയ്യൻകാളി, പൊയ്കയിൽ അപ്പച്ചൻ , അംബേദ്‌കർ , സഹോദരൻ അയ്യപ്പൻ ഉൾപ്പെടെയുള്ള നവോത്ഥാന ശില്പികൾക്ക് സാമൂഹ്യശാസ്ത്ര പുസ്തകങ്ങളിൽ ഇടം നേടാനായെങ്കിലും ഇതര രൂപത്തിലുള്ള വിവാദങ്ങൾ ഈ പാഠഭാങ്ങൾക്ക് മങ്ങലേൽപ്പിച്ചു. രണ്ടായിരത്തിപത്തിനുശേഷം സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിലും സർവകലാശാലാ തലത്തിലും നവോത്ഥാന ചിന്തകൾ, അംബേദ്കർ ചിന്തകൾ , ദലിത് ബഹുജനസാഹിത്യം തുടങ്ങിയ രൂപങ്ങളിലും അംബേദ്കർ ചിന്തകൾ പാഠപുസ്തകങ്ങളുടെ ഭാഗമായി. ഇതിൽ ഹയർ സെക്കന്ററി തലത്തിൽ സാമൂഹ്യ പാഠപുസ്തക കമ്മറ്റിയിൽ ഡോ.കെ.എസ്.മാധവൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട് എന്നത് പ്രാധാന്യമുള്ള ഒന്നായി മനസ്സിലാക്കുന്നു.

കേരളത്തിലെ ദലിത് രാഷ്ട്രീയമണ്ഡലം പ്രയോഗത്തിൽ പലപ്പോഴും ഭരണകൂടവിരുദ്ധവും പാർലമെന്ററി ജനാധിപത്യത്തിൽ നിന്നും അകന്നുനില്ക്കുന്ന തീവ്രഇടതുരീതികളും പിൻതുടരുന്നതിനാൽ അംബേദ്കർ ചിന്തയെ പ്രതിസ്ഥാനത്തുനിർത്തുന്ന ഒരു അവബോധമാണ് നിരന്തരം നിർമ്മിച്ചത്. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം , സാമൂഹികനീതി , തുല്യത , തുടങ്ങിയ ആശയങ്ങൾക്ക് അംബേദ്കർ നൽകിയ സംഭാവനകൾ അക്കാദമികതലത്തിൽ കൊണ്ടുവരുന്നതിന് ഇതിലൂടെ പരിമിതി രൂപപ്പെട്ടു. മാത്രമല്ല ഭരണകൂടനിർമ്മിതിയിൽ പങ്കാളികളാകുന്നതിനും ഭരണഘടനയുടെ പ്രാധാന്യത്തെ ചർച്ചചെയ്യുന്നതിനും ഇത് തടസ്സമാവുകയും ചെയ്തു.

സർക്കാർ ഫണ്ടിനാൽ പ്രവർത്തിക്കുന്ന നിരവധി പ്രസിദ്ധീകരണ സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. ഇവർക്ക് സർക്കാരിൽ നിന്നും ലഭ്യമാകുന്ന തുകയുടെ 10% തുക ഈ വിഭാഗങ്ങളുടെ സാഹിത്യം പ്രചരിപിക്കുവാൻ വിനിയോഗിക്കുന്നുണ്ടോ എന്നു വ്യക്തമല്ല. ഇല്ലാ എങ്കിൽ അത് പരിഹരിക്കപ്പേടേണ്ടതുണ്ട്. പടവുകൾ മാസികയും സമയബന്ധിതമായി പ്രസിദ്ധീകരിക്കപ്പെടുന്നില്ല. അംബേദ്കർ കൃതികളുടെ പരിഷ്കരിച്ച പതിപ്പുകൾ സമയോചിതമായി പ്രസിദ്ധീകരിച്ചുകാണുന്നില്ല. ഡോ.അംബേദ്കറുടെ 125-മത് ജന്മദിനത്തിന് തദ്ദേശരചനകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഓരോ പ്രാദേശിക ഭാഷയിലും 125 പുസ്തകങ്ങൾ വീതം പ്രസിദ്ധീകരിക്കുന്നതിന് മുൻകയ്യെടുക്കുമെന്നും കേരളത്തിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തി എന്നും അന്നത്തെ കേന്ദ്രഗവൺമെന്റ് പറഞ്ഞുവെങ്കിലും പുസ്തകങ്ങൾ ഇറങ്ങിയൊ എന്നകാര്യം വ്യക്തമല്ല. ദൂരദർശൻ ഉൾപ്പെടെയുള്ള ഏജൻസികൾ അബേദ്കർ ജന്മദിന ത്തിന്റെ പ്രാധാന്യം വേണ്ടുംവിധത്തിൽ ജനങ്ങളിലെത്തിക്കുന്നതിലും പരിമിതിപ്പെടുന്നതായി തോന്നിയിട്ടുണ്ട്.

