എനിക്ക് പരിചയമുള്ള മൃഗം
എനിക്ക് പരിചയമുള്ള
ഒരു മൃഗമുണ്ടായിരുന്നു
അതിൻ്റെ കണ്ണുകളിൽ ഇടയ്ക്കിടയ്ക്ക്
ഭൂമി ഉറങ്ങുന്നു ഉണരുന്നു
അതിനകത്ത് മിന്നായംമ്പോലെ
പറക്കുന്ന പക്ഷികളും
കുഞ്ഞുകുഞ്ഞു തുമ്പി കൂടുകളും
രാത്രിയിലിറങ്ങുന്ന മിന്നാമിനുങ്ങുകൾ
ആ ഇരുട്ടിനകത്ത് നിദ്രയിലാവുന്നു
പകലുകളവയെ തുറന്നുവിടുന്നു
കുളിരുകളലിയുന്ന നേരംമ്പോക്കിൽ
ആ മൃഗം തീറ്റ തേടാനിറങ്ങും
പുതപ്പുകൾമൂടി ഒളിഞ്ഞിരിക്കാൻ
പുൽനാമ്പുകളെന്നും ആശകൾവെച്ചു
നാവിൽ കൊതിയൂറുവാൻ
തുമ്പികൈകളെന്നും ഉമ്മവെയ്ക്കാറുണ്ട്
ചെവിയാട്ടി പുഴയ്ക്കരികിലായവൻ
പൂക്കളമിട്ട് കാത്തിരുന്ന് കാത്തിരുന്ന്
പരിചയക്കാരിയെ കാണാതെ
മുങ്ങി കുളിച്ചപ്പോൾ മഴവില്ല്
വിരിഞ്ഞതായി ആരോ വിളിച്ചു
പറയുന്നുണ്ടായിരുന്നു
എനിക്ക് പരിചയമുള്ള മൃഗം
രാത്രിയിലെ കാടുകളിൽ
ഒറ്റ അലറലിൽ താരാട്ട് മുളച്ചുവെന്നും
മരങ്ങൾ നൃത്തം ചെയ്തുവെന്നും .
സ്വപ്നമായിരുന്നോ ….. അല്ല
അവൻ മരങ്ങളെ കുത്തിയും
ചില്ലകളെ വളച്ചും നിലത്ത് ചവിട്ടിയും
അക്ഷരങ്ങളെഴുതി പഠിക്കുകയായിരുന്നു.
