
ഇന്ത്യനവസ്ഥയിൽ ജാതി – അടിമത്തം അതികഠിനമായി പ്രാക്ടീസ് ചെയ്തിരുന്ന നാട് കേരളമായിരുന്നു. മറ്റുള്ള ഇടങ്ങളിൽ സ്പർശം ആയിരുന്നു പ്രശ്നമെങ്കിൽ ഇവിടെ നോട്ടം പോലും പ്രശ്നമായിരുന്നു. പലതരത്തിലുള്ള വ്യവഹാരങ്ങളിലൂടെ ബ്രാഹ്മണ്യം തദ്ദേശീയ ജനതയെ കീഴ്പ്പെടുത്തി .അതിൽ ഏറ്റവും ഹിംസാത്മകപ്രയോഗം ജാതി തന്നെ.മനുഷ്യരെ ആടുമാടുകളെപ്പോലെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന അടിമത്തകച്ചവടം നിയമം മൂലം നിരോധിച്ചുവെങ്കിലും ജാതി വ്യത്യസ്ത അനുപാതങ്ങളോടെ പ്രാക്സിസ് ചെയ്യപ്പെട്ടു.നേരിട്ടുള്ള ഹിംസാത്മകതയും പ്രത്യയശാസ്ത്രധിഷ്ഠിതമാനങ്ങളും അതിനു ണ്ടായിരുന്നു.

സങ്കീർണമായവ്യവഹാരങ്ങൾ പക്ഷേ വരേണ്യതയെ പ്രത്യക്ഷതലത്തിൽ ഹിംസാത്മകമായിപ്രതിഷ്ഠിക്കാറില്ല. വൈശാലിയിലെ പുരോഹിതനെപ്പോലെ അത് ഉപദേശിക്കാറേയുള്ളൂ. നിർദ്ദേശങ്ങൾ നൽകാറേയുള്ളൂ.ചാണക്യൻ പ്രച്ഛന്നശങ്കരാചാര്യർ എന്നിവരുടെ പ്രത്യയ ശാസ്ത്രരീതി ഉദാഹരണം. അതിൽ അറും കൊലകളുണ്ട്. പ്രീണിപ്പിച്ച് ചതിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. പുലിമറഞ്ഞ തൊണ്ടച്ഛനായ കാരിഗുരുക്കൾ അതിന്റെ ഇരയായിരുന്നു. പാടവരമ്പത്ത് ചളിയിൽ പൂഴ്ത്തപ്പെട്ടവരുണ്ട്. മടയുറപ്പിക്കാൻ ഉടൽ ജീവനോടെ താഴ്ത്തപ്പെട്ടവരുണ്ട്. കാളയോടും പോത്തിനോടും ചേർത്ത് കെട്ടി അതികഠിനമായി പീഡിപ്പിക്കപ്പെട്ട് കൃഷിയിടത്തിൽ മരണപ്പെട്ടവരുണ്ട്. ഇവയൊന്നും മാനവിക പ്രശ്നമായി ഇവർക്ക് തോന്നിയില്ല ആ രീതിയിലാണ് ജാതി – അടിമത്തത്തിന്റെ പ്രത്യയശാസ്ത്ര പ്രവർത്തനം കേരളത്തിൽ നടപ്പിലായത്. അല്പമെങ്കിലും കരുണയുണ്ടായത് പൊട്ടസ്റ്റന്റ് മിഷണറിമാരുടെയും ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെയും കണ്ണുകളിലാണ്.

ഇവിടെയുള്ള സവർണ സെമിറ്റിക്മതബോധവും അടിമജനതയോട് 19-ാം നൂറ്റാണ്ടിന്റെ ഒടുവിൽ വരെ ഒട്ടും കരുണ കാണിച്ചില്ല. കരുണ, ദയ, സ്നേഹം, കരുതൽ ഇവയൊന്നും ബ്രാഹ്മണ്യത്തിന്റെ നിഘണ്ടുവിൽ ഉണ്ടായിരുന്നില്ല. ഹിംസാത്മകതയുടെ ആൾരൂപമായി ക്ഷത്രിയത്വത്തെയോ തൊട്ടു താഴെയുള്ളവരെയോ സ്ഥാനപ്പെടുത്തി കൊണ്ടാണ് ബ്രാഹ്മണ്യം ഹിംസാത്മകതയുടെ പ്രാക്ടീസിംങ്ങ് നടത്തിയത്. പലപ്പോഴും അടിമജനതയെ തന്നെ ഉപയോഗപ്പെടുത്തി.കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ വരേണ്യതയുടെ അപ്പോസ്തലന്മാരായി വയലൻസിന്റെ പടനായകരായി ശൂദ്രരാണ് പ്രത്യക്ഷപ്പെടുന്നത്. ചാന്നാർ സമരങ്ങളിലും കല്ലമാല പൊട്ടിച്ചെറിയുന്ന സമരങ്ങളിലും ശൂദ്രപുരഷന്മാർ കലാപകാരികളായി വീരാട് പുരുഷന്റെ കർമ്മപദ്ധതി നടപ്പിലാക്കി. ദലിത് സ്ത്രീകൾ തെരുവിൽ ആക്രമിക്കപ്പെട്ടു. കാരണം ആചാരപരമായി മരുമക്കത്തായത്തിൽ ബ്രാഹ്മണപുരുഷന്മാരിലധികവും ശൂദ്രസ്ത്രീകളിൽ കൂടിയുമാണ് കുലം നിലനിർത്തിയിരുന്നത്. അതുകൊണ്ടു തന്നെ ബ്രാഹ്മണപുരുഷനിൽ ശ്രൂദ്ര സ്ത്രീയിൽ ജനിക്കുന്ന മക്കൾക്ക് മൂർത്തതയിൽ അച്ഛന്റെ സാന്നിധ്യo പോലും ആഗ്രഹിക്കാൻ അർഹതയുണ്ടായിരുന്നില്ല. കുടുംബജീവിതത്തിന്റെ സവിശേഷത മതാപിതാക്കളിൽ നിന്നു ലഭിക്കുന്ന ആർദ്രത , സ്നേഹം, വാത്സല്യം ഇവയൊക്കെയാണ്. ഇവയെല്ലാം ബ്രാഹ്മണ പുരുഷൻ നിഷേധിച്ചു. കടുത്ത ജാതി അടിമത്തത്തിലൂടെ അച്ഛനെയും അമ്മയെയും മക്കളെയും പരസ്പരം ബന്ധം പിരിച്ച് അവരത് ദലിതരിലും നടപ്പിലാക്കി.
പൊയ്കയിലപ്പച്ചന്റെയെല്ലാം പാട്ടുകളിലെ ആന്തരിക ഘടനയെന്നത് ബ്രാഹ്മണ്യത്തിന്റെ ഈ നിഷ്ഠുരതയ്ക്കെതിരെ സ്നേഹത്തെ തിരിച്ചു പിടിക്കാനുള്ള ആഴത്തിലുള്ള ശ്രമങ്ങളാണ് .
ബ്രാഹ്മണ്യത്തിനെതിരെ ചട്ടമ്പിസ്വാമികളും മന്നത്തുപത്മനാഭനും മറ്റും പ്രതി വ്യവഹാരങ്ങൾ രൂപപ്പെടുത്തിയെങ്കിലും ബ്രാഹ്മണ്യത്തെ അതിജീവിക്കാൻ അവർക്കായില്ല. പകരം അതിലേക്ക് സ്വാംശീകരിക്കപ്പെടുകയാണ്.ആ അർത്ഥത്തിൽ ജാതിയുടെ ഹിംസാത്മക പരിചരണത്തിന്റെ പിൽക്കാല സമുദായമായി ശൂദ്രാധിപത്യമാണ് കേരളത്തിലുണ്ടാകുന്നത്. സവർണ – ശൂദ്രരിലൂടെ പരിരക്ഷിക്കപ്പെടുന്ന വിരോധാഭാസം.

ഞങ്ങളുടെ നാട്ടിലെല്ലാം ബ്രാഹ്മണ്യത്തിന്റെ ധർമം നിർവഹിച്ചിരുന്നത് ശൂദ്രവിഭാഗങ്ങളായിരുന്നു.അവരുടെ വയലുകളിൽ കൂലിപണിയെടുക്കുന്നവരായിരുന്നു ദലിതുകളും മുസ്ലിം സഹോദരങ്ങളും . ദലിതുകളും മുസ്ലിംങ്ങളും ഈഴവരും ഒരു ഭാഗത്തും ശൂദ്രനായർ വിഭാഗങ്ങൾ വയലിന്റെ മറുഭാഗത്തുമായിട്ടുള്ള ഒരു സാംസ്കാരിക ഭൂമിശാസ്ത്രമാണ് നാട്ട് നടപ്പ്. നമ്മുടെ പൊതു സാംസ്കാരിക നായകത്വം പറയുന്നത് (പി.കെ. രാജശേഖരനെ പോലെയുള്ളവർ ) ഗ്രാമങ്ങളിലെ ജീവിത ചുറ്റുപാടിൽ സെപ്പറേറ്റിസം ഇല്ലെന്നും എല്ലാവരും ഇടകലർന്നുമാണ് ജീവിക്കുന്നതെന്നാണ്. ഇക്കാര്യത്തിൽ അവർ തീർത്തും അജ്ഞരാണ്. കാരണം ദലിതുകളുടെ ആവാസകേന്ദ്രങ്ങൾ കുന്ന്, പുറായ്, കണ്ടി, ചേരി എന്നിവയാണ്. അതിനു തൊട്ടു താഴെയാണ് മുസ്ലിം സഹോദരങ്ങളും ഈഴവരും ജീവിക്കുന്നത്. മുസ്ലിം സഹോദരങ്ങളും ഈഴവരുമായിട്ടുള്ള സാഹോദര്യസൗഹൃദബന്ധങ്ങളൊന്നും നാട്ടിൽ ശൂദ്രവിഭാഗവുമായി ഞങ്ങൾക്ക് ഉണ്ടായിട്ടില്ല. അതേസമയം ആധിപത്യത്തിന്റെയും അധികാരത്തിന്റെ യും ആൾരൂപങ്ങളായിട്ടാണ് ഇവർ നിലനിന്നിരുന്നത്.

90കൾക്കു ശേഷം ചെറിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഈ സവർണതയുടെ നടത്തിപ്പുകാരായ ശൂദ്രനായന്മാരിൽ മാനവികമായി വലിയ മാറ്റം ഉണ്ടായിട്ടില്ല. ഇപ്പോഴും ദലിതർക്ക് ഭൂമി നേരിട്ട് വിലയ്ക്ക് കൊടുക്കാൻ ബ്രഹ്മണ്യ ശൂദ്രർതയ്യാറല്ല എന്നാണ് എന്റെ അനുഭവം.യാത്ഥാർത്ഥ്യം ഇതായിട്ടും സാംസ്കാരിക കേരളം പുകമറസൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു.അതിനാൽ ബ്രാഹ്മണ്യം നേരിട്ടു ഇടപ്പെടുന്ന ഹിംസാത്മക ഇടങ്ങളെ പൊതുബോധം അത്ര പെട്ടെന്ന് അംഗീകരിച്ചു കൊടുക്കാതായി. അതാണ് . ബ്രാഹ്മണ്യത്തിന്റെ ഇന്ത്യയിലെ പ്രാക്സിസ് . രാഷ്ട്രീയമായി സാംസ്കാരികമായി വളരെ സമർത്ഥമായി ഈ പ്രാക്സിസ് നടപ്പിലാക്കപ്പെടുന്നു എന്നത് വിപ്ലവം ഉദ്ഘോഷിക്കുന്നവർക്കുപോലും തിരിഞ്ഞു കിട്ടുന്നില്ല എന്നതാണ് പ്രശ്നം. അതിനാൽ വിപ്ലവികൾ പോലും ഈ പ്രാക്ടീസ് തുടരുന്നു എന്നതാണ് വൈരുധ്യം. അതിനാൽ പ്രതിനിധാനപരമായി ബ്രാഹ്മണരെ സൗമ്യതയുടെയും നോൺവയലിൽസിന്റെയുമെല്ലാം മേമ്പൊടി ചേർത്ത് ആഖ്യാനത്തിന് വിധേയമാക്കുന്നതിൽ സാംസ്കാരികനയകരും വിജയിച്ചു.

സരസ്വതി വിജയം മാറ്റി നിർത്തിയാൽ ബ്രാഹ്മണ്യത്തെ പ്രതിസ്ഥാനത്തു നിർത്തുന്ന ആഖ്യാനങ്ങൾ കേരളത്തിലും കുറവാണ്.
അധികാരവുമായി ബന്ധപ്പെട്ട ബ്രാഹ്മണ്യത്തിന്റെ ബാന്ധവം ഇന്ത്യയിൽ സൂക്ഷമായി തന്നെ വിലയിരുത്തേണ്ടവയാണ്. തിരുവിതാംകൂറിലും മറ്റും പശുക്കളെയും ബ്രാഹ്മണരെയും സംരക്ഷിക്കാമെന്നാണ് ക്ഷത്രിയരാക്കപെട്ടവർ അധികാര വേളകളിൽ ഉറപ്പു നൽകാറ്. ജാതി- അടിമത്തത്തിലൂടെ കടന്നുവന്നവരുടെ ഓർമകളിൽ സഹിഷ്ണുത, കരുണ, ദയ, പരോപകാരം, സ്നേഹം എന്നിവയുടെയെല്ലാം പ്രതിസ്ഥാനത്താണ് ബ്രാഹ്മണ്യം നിലനിന്നിട്ടുള്ളത്. അപവാദങ്ങളുണ്ടാകാം.കേരളത്തിലും മറിച്ചല്ല വ്യവസ്ഥ . എന്നിട്ടും ബ്രാഹ്മണ്യം ചരിത്രപരമായി അതിജീവിക്കുന്നു. കാരണം ബ്രാഹ്മണ്യത്തിന്റെ വ്യവഹാരങ്ങൾ, ജാതീയത കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ സംക്രമിച്ചത് ശൂദ്രരിലേക്കാണ്. തിരുവിതാംകൂറിലും മറ്റും സുറിയാനി ക്രിസ്ത്യാനികളിലേക്കും ഇത് വ്യാപിച്ചു. ദലിത് ക്രിസ്ത്യൻവിഭജനം അതിന്റെ ലക്ഷണമാണ്.
ഇവിടെയാണ് പുഴു ബ്രഹ്മണ്യ പ്രശ്നവൽക്കരണത്തിലൂടെ ദൃശ്യാനുഭവമാകുന്നത്. ഇന്ത്യനവസ്ഥയിൽപ്രത്യയശാസ്ത്ര തലത്തിൽ ഒളിഞ്ഞിരുന്ന് ഹിംസ ചെയ്യുന്നതിനെ പുഴു പ്രത്യക്ഷവൽക്കരിക്കുന്നു അങ്ങനെ ജാതിയെ അഭിമുഖീകരിച്ചു കൊണ്ട് ഹിംസാത്മകതയുടെയും ക്രിമിനലിസത്തിന്റെയും പ്രത്യക്ഷതലത്തിൽ അവരോധിക്കപ്പെട്ടിരുന്നവരുടെ ഭൂരിപക്ഷ ദലിത്/ മുസ്ലിം സ്ഥാനത്തേയ്ക് ബ്രാഹ്മണനെ കൊണ്ടുവരുന്നു. ജാതി – അടിമത്തമനുഭവിച്ചു കൊണ്ട് ഓർമകൾ വേട്ടയാടുന്ന പുതു തലമുറയിലെ ദലിത് പ്രതിനിധികൾക്ക് ഇത് ഒരട്ടിമറിയായി ഫീൽ ചെയ്യണമെന്നില്ല.കാരണം ദൈനംദിന ജീവിതത്തിൽ സൂക്ഷ്മമായും പ്രത്യക്ഷമായും ജാതിപ്രത്യയ ശാസ്ത്രത്തിന്റെ തിന്മകൾ അനുഭവിച്ചു കൊണ്ടാണ് അവർ മുന്നേറുന്നത്. ഈ മുന്നേറ്റത്തിന്റെ തലയെടുപ്പ് അതി സൂക്ഷ്മായി കുട്ടപ്പന്റെ ശരീര ചലനത്തിലൂടെ നിർവഹിക്കാൻ അയാൾ ശ്രമിച്ചിട്ടുണ്ട്. കുട്ടപ്പന്റെ ഓരോ വാക്കും ചലനങ്ങളും ആധുനികാനന്തര കേരളത്തിന്റെ ജാതി – ബ്രാഹ്മണ്യപ്രാക്സിനെതിരായ ബോധപൂർവ്വമായ ഇടപ്പെടലാണ്. അയാൾക്ക് വ്യക്തിപരമായി ചെയ്യാനാവുന്ന ദൈനംദിന ജീവിതത്തിലെ സമർത്ഥമായ പ്രതിരോധം. അയാൾക്ക് ചുറ്റുമുള്ള സാമൂഹികത ജാതി- ബ്രാഹ്മണ്യം അതി സൂക്ഷമായും പ്രത്യക്ഷമായും പ്രക്ടീസ് ചെയ്യപ്പെടുന്ന ഇടങ്ങളാണെന്ന് പല സീനുകളും വ്യക്തമാകുന്നുണ്ട്.
ജാതി ബ്രാഹ്മണ്യം പ്രാക്ടീസ് ചെയ്യുന്നത് ബ്രാഹ്മണൻമാത്രമല്ലെന്ന് സാരം.തിരക്കഥാകൃത്തും സംവിധായികയും അക്കാര്യത്തിൽ വിജയിച്ചിട്ടുണ്ട്.ഇത്രയൊക്കെ നവോത്ഥാനമേ കേരളത്തിൽ നടന്നിട്ടുള്ളൂ എന്ന രാഷ്ട്രീയ ബോധ്യമാണ് പുഴു മുന്നോട്ടു വെക്കുന്നത്. ദലിത്
മാനവികതയെ സംസ്കാരത്തിന്റെ കേന്ദ്രസ്ഥാനത്തു നിർത്തി കൊണ്ടുള്ള കുട്ടപ്പൻ എന്ന കഥാപാത്രം അവിസ്മരണീയമായ അനുഭവുമായി മാറുന്നത് അയാളുടെ ജാതിവിരുദ്ധമായ തലപൊക്കം കൊണ്ടാണ്. കുട്ടപ്പന്റെയും പ്രണയിനിയുടെയും ജാതിയധിഷ്ഠിതഹിംസാത്മകമായ കൊലപാതകം നവമാനവികതയ്ക്ക് എതിരെയുള്ള അടി കൂടിയായി മാറുന്നത് ജാതിവിരുദ്ധതയുടെ ഒരു ദേശവും സമൂഹവും ഇനിയും രൂപപ്പെട്ടിട്ടില്ല എന്നതുകൊണ്ടാണ്. ജാതിവിരുദ്ധതയുടെ ആധിപത്യമുള്ള ഒരു പൗരസമൂഹത്തിൽ മാത്രമേ അവബോധമുള്ള ദലിതരും സ്ത്രീകളും ന്യനപക്ഷങ്ങളും മറ്റ് പ്രാന്തവൽകൃതരും സിനിമയായാലും കക്ഷി രാഷ്ട്രീയത്തിന്റെ പേരിലായാലും കൊല ചെയ്യപ്പെടാതിരിക്കൂ. അല്ലയെങ്കിൽ ഇത്തരം കൊലകൾ തനിയാവർത്തനങ്ങളാകും.ജാതിയുടെ പേരിൽ ദേശം തന്നെ ദലിതർക്ക് സ്ത്രീകൾക്ക് അന്യമാകുന്നു എന്നതാണ് ഇത്തരം കൊലപാതങ്ങൾ മുന്നോട്ടു വെയ്ക്കുന്ന വിനിമയാർത്ഥം. മാനവികതയുടെ സംസ്കാരത്തെ ഇനിയും സ്വാംശീകരിക്കപ്പെടാനനുവദിക്കാത്ത വിഭാഗമായി ബ്രാഹ്മണ്യം മാറുന്നുഎന്നതാണ് ജാതി പ്രത്യയശാസ്ത്രം നിർവഹിക്കുന്ന പ്രധാനധർമം .
മറ്റൊരു കാര്യം വികേന്ദ്രീകൃത മുതലാളിത്തത്തിന്റെ ഇന്ത്യൻ കേരളത്തിന്റെ അവസ്ഥയിൽ മുസ്ലിം പ്രതിനിധാനം ചിത്രീകരിക്കുന്നതിലാണ്. ബ്രാഹ്മണ്യം അതിനോടും സഹിഷ്ണുതാപരമായല്ല സമീപിക്കുന്നത് എന്നാണ്. കേരളത്തെ ആധുനീകരണത്തിലേക്ക് കൊണ്ടുപോയതിൽ ഗൾഫുസ്വാധീനവും അതിന്റെ സാമ്പത്തിക ഘടനയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതിന്റെ മൂല്യങ്ങളെ അപ്രസക്തമാക്കുന്ന രീതിയിൽ ഭരണ കേന്ദ്രീകൃത സ്ഥാനങ്ങളിൽ ബ്രാഹമണ്യം അവരോധിക്കപ്പെടുന്നു എന്നതാണ്. ഇവിടെയൊന്നും സാമൂഹിക മാറ്റത്തെ ഉൾകൊള്ളാൻ കുട്ടൻ തയ്യാറാകുന്നില്ല. എന്നത് ശ്രദ്ധേയമാണ്. ഭരണകൂടാധികാരത്തിന്റെയും ബ്രഹ്മണ്യത്തിന്റെയും സംയോജനം ആധുനികജനാധിപത്യമൂല്യങ്ങളെ മുഴുവൻ അപ്രസക്തമാക്കാൻ കെല്പുള്ളതാകുന്നു.
പറഞ്ഞു വരുന്നത് ജാതി ഒരു പ്രശ്നമാണെന്ന അതിഗംഭീരമായ സൂരജ് യങ്ങ്ഡേയുടെ മറ്റും ആഖ്യാനത്തിലൂടെ വിനിൽ പോളിന്റെ അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം പോലുള്ള ആഖ്യാനത്തിലൂടെ സനൽ മോഹന്റെ മോഡേണിറ്റി ഒഫ് സ്ലേവറിയിലൂടെ കടന്നുപോയിട്ടുള്ള ഒരാൾക്ക് ജാതിയുടെ വ്യവഹാരങ്ങൾ എത്ര സങ്കീർണമാണെന്ന് ഉൾക്കൊള്ളാനാകും. ആ അർത്ഥത്തിൽ പുഴു ചില സാധ്യതകൾ തുറന്നിട്ടുണ്ട്.
ജാതി ഒളിപ്പിച്ചു വെച്ചു കൊണ്ടുള്ള കേരള മോഡൽവികസനത്തിന്റെ വ്യവഹാരങ്ങൾ ഇനിയും മറനീക്കപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.അപ്പോഴും മേൽ സൂചിപ്പിച്ച പോലെ ഇന്ത്യയിൽ (കേരളം ഇന്ത്യക്കകത്താണല്ലോ) ബ്രഹ്മണ്യം അതിജീവിക്കുന്നത് അവർ നേരിട്ട് ഹിംസാത്മകതയിൽ പ്രതിനിധാനപ്പെട്ടല്ല എന്നതും തിരിച്ചറിയേണ്ടതുണ്ട്.വംശഹത്യാനന്തര ഗുജറാത്തും , ബബറി മസ്ജിദ് തകർക്കലും (1992 ഡിസം 6 അംബേദ്കറുടെ നിർവാണ ദിനമായിരുന്നു. ) പല പ്രത്യക്ഷപ്പെടലുകളും എല്ലാം നേരിട്ടുള്ള ഹിംസാത്മകതയാണെങ്കിൽ അതിന്റെ സാംസ്കാരികപ്രത്യയശാസ്ത്രമാണ് മുഖ്യം.ഇതിനെക്കുറിച്ചൊക്കെയുള്ള അജ്ഞതയുടെ ഭാരമാണ് പല അനുകൂലികളിലും വെളിപ്പെടുന്നത്.
അതിനാൽ പുഴുവിലെ അവസാന രംഗം ഇത്തരക്കാരെഅലോസരപ്പെടുത്തും. കാരണം ഇവരുടെയെല്ലാം വാദമനുസരിച്ച് കേരളത്തിലെ 60 വർഷത്തിനിടയ്ക്ക് ഒരു നമ്പൂതിരി ബ്രാഹ്മണനും ഇങ്ങനെ നേരിട്ട് ദലിതരെ കൊന്ന ചരിത്രം ഇല്ല തന്നെ.(സഹോദരിയെ മാറ്റി നിർത്തിയാൽ ഇതിൽ കുട്ടനാൽ കൊല്ലപ്പെടുന്നവരും അപമാനവീകരണത്തിന് ഭാഗമാകുന്നവരും ദലിതരാണെന്ന് പറയാനാവും. കൊല്ലപ്പെടുന്ന സെമിറ്റിക്മത പ്രതിനിധിയും കേരളത്തിൽനടന്ന മതാരോഹണത്തിന് വിധേയനായ ദലിതൻ തന്നെ ) ഇന്ത്യൻ സാമൂഹിക വ്യവഹാരത്തിൽ കൊല്ലപ്പെടുന്നവരുടെയും കൊല ചെയ്യുന്നവരുടെയും അതിന് കൊട്ടേഷൻ നൽകുന്നവരുടെയും പ്രത്യയശാസ്ത്ര ധർമങ്ങളെല്ലാം വിശകലനം ചെയ്യപ്പെടുക തന്നെ ചെയ്യും. ഗാന്ധിയുടെ മുന്നിൽ അംബേദ്കർ ഉന്നയിക്കുന്ന എനിക്ക് ഒരു ദേശമില്ലല്ലോ എന്ന പ്രശ്നവൽക്കരണത്തിന്റെ തുടർച്ച തന്നെയാണ് പുഴുവിനിമയം ചെയ്യുന്ന പ്രധാന വ്യവഹാരം. ഈ ഇന്ത്യ ആരുടെതാണെന്ന പ്രസക്തമായ ചോദ്യത്തിനകത്ത് കേരളവും പ്രതിനിധാനപ്പെടും. അതിനാൽ ഉത്തരേന്ത്യ ,ബീഹാർ, ബംഗാൾ, കേരളം, ത്രിപുര എന്നെല്ലാമുള്ള വിഭജനം അപ്രസക്തമാണ്. അതിനാൽ വീണ്ടും പുഴുവിനെ മുൻ നിർത്തി ചോദിക്കാവുന്നതാണ് ആരുടെ കേരള (ഇന്ത്യ)ത്തിനകത്താണ് ആദിമനിവാസികളും ദലിതരും സ്ത്രീകളും ജീവിക്കുന്നത് ?

കോഴിക്കോട് ആർട്സ് & സയൻസ് കോളേജിൽ അസോസിയേറ്റു പ്രഫസറാണ് ലേഖകൻ