കാഞ്ഞകല്ല്

കുറച്ചുകാലങ്ങൾക്കു മുന്നേവരെ
കല്ലുരുക്കി വർക്കിച്ചൻ ഒരു സംഭവമായിരുന്നു
പണിക്കുപോവാത്ത ചേട്ടായിമാർ നാട്ടിൻപുറത്തെ കലുങ്കിൻകാലുകളിലിരുന്ന് വർക്കിച്ചന്റെ പുതിയ കതകൾ പറഞ്ഞു പരത്തി
സിമിന്റും കല്ലും മറിച്ചുവിറ്റ വർക്കിച്ചൻ ഒരു സുപ്രഭാതത്തിൽ കല്ലുരുക്കിയായ കത
വർക്കി സ്റ്റീഫൻ കല്ലുരുക്കി എന്ന് നെയിം ബോർഡടിപ്പിച്ചു കല്ലുരുക്കി തന്റെ സ്വത്വത്തെ കൂടുതൽ ആധികാരികമാക്കിയ കത..
പി. ഡബ്യു. ഡി അവാർഡ് കൊടുത്തു പറഞ്ഞുവിട്ട അങ്ങേർക്ക് ഇതെന്നാത്തിന്റെ കടിയാണെന്ന പെണ്ണുമ്പിള്ളയുടെ ന്യായമായ ചോദ്യത്തെ കല്ലുരുക്കിയും അഭിമുഖീകരിച്ചുകാണുമെന്ന് അസൂയക്കാർ പറഞ്ഞു നടന്നു
വർക്കിച്ചനു മാനസാന്തരം വന്നതാണെന്നും ഇതുവരെ കട്ടു വിറ്റു നടന്ന അവനെ താനാണ് തമ്പുരാന്റെ വഴിക്ക് നടത്തിയതെന്നും ഇടവക വികാരി ഏതോ മരിപ്പിനിടയ്ക്ക് സാന്ദർഭികമായി പറഞ്ഞതോടുകൂടിയാണ് കല്ലുരുക്കി നമ്മുടെ പൊതു ഇടത്തിലേക്ക് പ്രവേശിക്കുന്നത്
വർക്കിച്ചന്റെ പെരേല് ഇന്നു അമിതാബച്ചൻ വന്നിരുന്നല്ലേ?
അങ്ങേർക്കും ഈ കല്ലൊക്കെയുണ്ടോ?
കലുങ്ക് സഭയിൽ പൊട്ടിച്ചിരി മുഴങ്ങി ചോദ്യങ്ങൾ പറ പറന്ന കാലം
വർക്കിച്ചനെപ്പറ്റിയുള്ള അനാവശ്യ വാഗ്വാദങ്ങൾ അവിശ്വാസികളുടെ നട്ടെല്ലൊടിക്കുന്ന കൂട്ടച്ചിരിയിൽ അവസാനിച്ച കാലം
ചാവടുക്കും മുന്നേ അമ്മച്ചി ചെവിയിൽ ഓതിയ കല്ലുരുക്കും വിദ്യ, വർക്കിക്കു മാത്രം അറിയാവുന്ന കതയായി
മൂത്രം കല്ലായി വർക്കിക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഓരോ തവണയും വർക്കിച്ചൻ അത്ഭുതങ്ങളുടെ അപ്പോസ്തോലനായിത്തീർന്നു
ഒരു മഴക്കാലത്ത് പറമ്പിപ്പണിക്കു വന്ന പാപ്പിയുടെ മകൻ കൂലി മേടിച്ചു കഴിഞ്ഞിട്ടും അരപ്രയിസേ ചാരി നിക്കുന്ന കണ്ടപ്പോൾ, കല്ലുരുക്കി ‘കർത്താവെ ഇവനും കല്ലോ’ എന്നോർത്തു നെടുവീർപ്പിടാൻ തുടങ്ങിയപ്പോളാണ് അതു സംഭവിച്ചത്
എളേ മോള് സിസിലി, അരപ്രസെത്തിച്ചു ഒരു പൊതി കൊടുത്ത്, കൂടെയിറങ്ങി നടന്നതു കണ്ടിട്ട് വർക്കീടെ നെഞ്ചിലൂടെ ഒരു പൊടിക്കല്ല് പാഞ്ഞു പോയ് ഞാലിപ്പൂവന്റെ വെട്ടിയിട്ട പിണ്ടിപ്പുറത്തിടിച്ചു നിന്നു
തോമാശ്ലീഹ നേരിട്ട് നമ്പൂരിമാരിൽ നിന്നും മുക്കിയ മുക്കും
അടുത്ത ഇടവകപ്പെരുന്നാളിന്റെ പ്രസിദേന്തിയേറ്റലും
കുടുമ്മത്തിലെ മെത്രാനച്ചനും
അമ്മ പെങ്ങന്മാരുടെ മാനവും
ക്യാനഡയ്ക്ക് പോയ എളേ മകനും
ലയൺസിലെ മീറ്റിംങും
ഓരോരോ ചെറിയ ചീളുകല്ലുപോലെ പറന്നു പോണത് കല്ലുരുക്കി കണ്ടു നിന്നു
ഇതെല്ലാം കൂടെ ഒരു വലിയ കല്ലായിട്ട് വർക്കീടെ ദീനം മാറ്റുന്ന മുറിയിലേക്ക് നടന്നു കേറി ചെല്ലുന്നതും പൊടിഞ്ഞ് കുതിർന്ന കല്ലൊക്കെ അതിനോട് ചേരുന്നതും അമ്മച്ചി പറഞ്ഞു തന്ന പച്ചമരുന്ന് ആ വലിയ കല്ലിൽ പായലായി വളർന്നു തുടങ്ങുന്നതും കല്ലുരുക്കി കണ്ടുനിന്നു
ആണ്ടുകുമ്പസാരം കഴിഞ്ഞു സിമിത്തേരി പോയി നോക്കിയപ്പോൾ അമ്മച്ചി ആ പായലിനെ കല്ലറേടെ അറ്റത്തു വളർത്തുന്നത് വർക്കിച്ചൻ മാത്രം കണ്ടു
അവള് പെറരുതെന്നു നേർന്നു കല്ലുരുക്കി നേർന്ന അവസാന നേർച്ചേം, തമ്പുരാൻ കർത്താവ് കാണാതായപ്പോ കല്ലുരുക്കി പള്ളിപ്പോയി അമ്മച്ചിയെ കാണലും അങ്ങ് നിർത്തി
നാട്ടുകാര് പിന്നേം കുറേ കതകൾ കലുങ്കിന്റെ പുറത്തും കട്ടിളപ്പടിയിലും പെരുവഴിയിലും കള്ളുസഭേലുമിരുന്നു പറഞ്ഞുകൊണ്ടേയിരുന്നു..
കല്ലുരുക്കി വർക്കി ഗസ്സറ്റിൽ കൊടുത്ത് വീണ്ടും പേരു മാറ്റിയത് പെണ്ണ് പെലയന്റെ കൂടെപ്പോയൊണ്ടാണെന്ന് പറഞ്ഞു പരത്തിയവന്മാരുടെ മുന്നിക്കൂടെ മുണ്ട് പൊക്കിക്കുത്തി പിന്നെയും ഒരുപാട് കാലം വർക്കി കവല കടന്നു നടന്നുപോയി
ഇപ്പോൾ വർക്കിയ്ക്കറിയാം എല്ലാ കല്ലും അങ്ങനെ ഉരുകുന്നതല്ലന്ന്
കല്ലുരുക്കി ഒരു സാങ്കൽപ്പിക രാജ്യമാണെന്ന്.

എബിൻ എം ദേവസ്യ
ഗവേഷകൻ
സ്കൂൾ ഓഫ് ലെറ്റേഴ്സ്
എം ജി യൂണിവേഴ്സിറ്റി
കോട്ടയം
7293404873, 8075356116
abin.0694@gmail.com