“ഭൂതകാലം മറുനാടാണ്” – ഡേവിഡ് ലൊവന്താൾ
I
തുരുമ്പെടുത്ത ഓടാമ്പലുകൾ
ജനലഴികൾ
നിറം മങ്ങിയ പഴയ സാരി
വാറുപൊട്ടിയ വള്ളിച്ചെരുപ്പ്
അപ്പന്റെ കള്ളുമണം
ഇരപ്പിനിടയിലൂടെ ഊർന്നിറങ്ങുന്ന റേഡിയോ പാട്ട്
നിന്റെ കൈയക്ഷരം
ഇന്നലത്തെ ഓർമ്മകൾക്കൊക്കെ
റെട്രോ ഫിൽറ്റർ ഇട്ട മാതിരി
ഒരു മഞ്ഞളിപ്പ്
ഒരു മ്യൂസിയം നോട്ടക്കാരന്റെ കണ്ണടവച്ച്
ഓരോന്നിനെയും തൊട്ടുനോക്കി
പകർത്തി സൂക്ഷിക്കാൻ തോന്നുന്നു
അടർന്നുപോകുന്നിടത്തും
തെളിച്ചം കൂടുന്നിടത്തും
ഓർമ്മക്ക് മേൽ
ഫിൽറ്ററിട്ട് തെളിച്ചം കുറച്ച്
ഭൂതകാലം ചമക്കുന്നു
അരികുകളിൽ ചിതലരിച്ചിട്ടും
കൂടുന്നതല്ലാതെ
ലേശം പോലും കുറയുന്നില്ല എസ്തറ്റിക്
അല്ലെങ്കിലും,
നിറം കൂട്ടിയും കുറച്ചും
പടച്ചെടുക്കാത്ത
ചരിത്രമേതാണ്
II
ഭൂതകാലത്തിന്റെ
പനിക്കിടക്കയിൽ നിന്ന്
പിടച്ചെഴുന്നേറ്റുനടക്കുമ്പോൾ
കാണുന്ന കാഴ്ചക്കൊക്കെ
വിളർച്ച ബാധിച്ചതുപോലെ
ഫ്രെയിം 1
വഴിയരികിൽ പൂക്കൾ വിൽക്കുന്നൊരു വൃദ്ധ
മുഷിഞ്ഞ സാരിത്തുമ്പിൽ കെട്ടി
ഇടുപ്പിൽ തിരുകിയൊരു താക്കോൽ കൂട്ടം
കൈയ്യിൽ പിച്ചി, മുല്ല, അരളി
ഫ്രെയിം 2
ശരവണഭവന്റെ നീണ്ട വരാന്തക്കൊടുവിൽ
ഒരമ്മയും കുഞ്ഞും
കുഞ്ഞിന്റെ കരച്ചിൽ
ബാക്ക്ഗ്രൗണ്ടിൽ
“ചിന്നഞ്ചിറുകിളിയേ.. കണ്ണമ്മാ..”
ഫ്രെയിം 3
ഒരാബുലൻസിന്റെ പാച്ചിൽ
ഫ്രേയ്മിനെ ഭേദിച്ചോടുന്ന
മിന്നൽ വേഗം
ഫ്രെയിം 4
ലോട്ടറി ടിക്കറ്റുമായി ഒരാൾ
ഒടിഞ്ഞ കുടയിലൂടെ ചോർന്നു വീഴുന്ന
വെള്ളത്തിൽ കുതിർന്നു പോകാതെ
ഭാഗ്യത്തെ അയാൾ നെഞ്ചോട് ചേർക്കുന്നു
ഫ്രെയിം 5
സിറ്റി ബസിൽ തിങ്ങി ഞെരുങ്ങി
ഊർന്നിറങ്ങി
ചൂടുചോറ്റുപാത്രം തിരുകിയ
ഹാൻഡ് ബാഗുകൾ ഒതുക്കിപ്പിടിച്ച്
യൂണിഫോം സാരിയുടുത്ത
പെണ്ണുങ്ങൾ
ഫിൽറ്ററിടാതെ, മിനുക്കാതെ,
അരികുകൾ ക്രോപ് ചെയ്യാതെ,
ബ്രൈറ്റ്നെസ് തെല്ലും കൂട്ടാതെ കുറക്കാതെ
എങ്ങനെ ചമക്കും
നിത്യജീവിതത്തിന്റെ എസ്തറ്റിക്

👏👏