ദൂരെ ദൂരെയൊരു വീടുണ്ടെനിക്ക്
തീവണ്ടി ഒരു പകൽ മുഴുവൻ പായണം
പേടിക്കൊപ്പം ഉലഞ്ഞുലഞ്ഞൊരു കടത്ത്
വളഞ്ഞ വഴികളിൽ മുറുകെ പിടിച്ചൊരു ബസ്
വലിയൊരാൽമരച്ചുവട്ടിൽ ഇറങ്ങണം
മലയുടെയുച്ചിക്കു തൊട്ടു താഴെ പൊട്ടു പോലെ
കൂർത്ത കല്ലു തട്ടിയ പെരുവിരലുമായി
നരച്ചുതേഞ്ഞമണ്ണിലേക്കടുത്ത പാറമുറ്റം
ഒരിറ്റുശ്വാസമില്ലാതെ പിടഞ്ഞവിടെ നിൽക്കും
അച്ചാച്ചൻ കത്തിയണഞ്ഞ ബീഡികുറ്റികൾക്കൊപ്പം
പണ്ടെങ്ങോ തേച്ച നിലത്തമർന്നു കിടക്കും
കാൽചിലമ്പിന്റെ ഭാരമാണോ തൈവമേ…
വെപ്രാളത്തോടെ ഞാൻ തിരയും
കുന്നിന്റെ പള്ള കീറി കുടത്തിലാക്കിയ
തണുത്ത ഭ്രൂണ ജലത്തിലെന്നെ കഴുകും
അപ്പൻ വിയർത്തു മുഷിഞ്ഞ കുപ്പായത്തിൽ
കട്ടിളപടിയിലി രുന്നമ്മയാറ്റിയ കാപ്പി കുടിക്കുകയാവും
ചേച്ചി, അമ്മയായവൾ ദുഃഖങ്ങളിരുന്നു തേഞ്ഞ
കണ്ണുതിരുമ്മി അടുപ്പാഞ്ഞൂതുകയാവും
കുറിഞ്ഞി കാലിലുരുമ്മി മീൻ മണം തിരഞ്ഞു പോകും
ഒരു നെടുവീർപ്പ് മുഴങ്ങുന്നിത്തിത്തിരിയിടത്തു പെങ്ങളൊരു പ്രണയത്തെ മൂക്കു പൊത്തി കുഴിച്ചിടുകയാവും
അച്ചാച്ചൻ ഞെട്ടിയുണർന്നു വിളിക്കും
എന്റെ ചിലമ്പഴിയുന്നില്ലാ…
ആര്… ഇനിയാരിതണിയും??
കേട്ടിട്ടും കേട്ടിട്ടും ഞാൻ കേട്ടതേയില്ല..
വൃതമോ വായ്‌താരിയോ താളമോ
തൈവത്തിൻ നോവ് താങ്ങാവതില്ലേ
അച്ചാച്ചൻ അപ്പനെ നോക്കും അപ്പനെന്നെ
