സോർബ
സോർബ,
എരിയുന്ന നെരിപ്പോടിൽ
പൊട്ടിത്തെറിക്കുന്ന തീപ്പൊരികളായ്
നീ ചിരിക്കുന്നു
ഇനിയും ഖനനം ചെയ്യപ്പെടാത്ത
രത്നത്തിൻ്റെ ശോഭയായ്
നിൻ്റെ മിഴികൾ തിളങ്ങുന്നു
കടലിലേയ്ക്കു പെയ്യുന്ന മഴയായ്
ആസക്തികളിലേയ്ക്കു നീ
പെയ്തിറങ്ങുന്നു
വെളിപാടുകളുടെ പുസ്തകം
കത്തിച്ചു തീ കാഞ്ഞു
നീയുന്മത്തനൃത്തമാടുന്നു
ചുണ്ടിൽനിന്നും പുകച്ചുരുളുകൾ
ചേക്കേറാനിടംതേടി
ഒലിവിലച്ചില്ലകളിലൊളിക്കുന്നു
സന്തൂരിയിൽ ശ്രുതിയിട്ടു നീ
രാവിലേയ്ക്കോർമ്മളെ
ഉറക്കിക്കിടത്തുന്നു
ഒഴിഞ്ഞ ചഷകങ്ങൾക്കപ്പുറം
മഞ്ഞിൻ്റെ നിർമലതയോടെ നീ
പുൽത്തകിടിയിൽ വീണുറങ്ങുന്നു
മരണത്തിനുമപ്പുറം
നിലനിൽക്കുന്ന സൗഹൃദത്തിൽ
നീയെന്നെ സ്നാനം ചെയ്യുന്നു
കനലുകൾക്കുമേലപ്പവുമായി
നീയെന്നെക്കാത്തിരിക്കുമ്പോൾ
നിനക്കു ക്രിസ്തുവിൻ്റെ മുഖം
സോർബ,
നീയെൻ്റെ വിരലുകളിൽ പിടിക്കുക
ബുദ്ധനുണരുന്നതിനു മുൻപ്
ആടിത്തീർക്കേണ്ട ചുവടുകൾ
നമുക്കിനിയുമുണ്ടല്ലോ….
…………………………………………..
സോർബ – കസൻദസാക്കിസിൻ്റെ നോവലിലെ കേന്ദ്രകഥാപാത്രം
