
ചാവടിയൂരിൽ നിന്നും സീങ്കര സ്കൂളിൽ ആദ്യമായി പഠിക്കാൻ പോയത് മാസ്ത ണ്ണന്റെ മക്കളായ ഈശ്വരനും(കോട്ടത്തറ സ്കൂളിലെ അധ്യാപകനായ ഈശ്വരൻ മാഷ്) തങ്കരാജനും ആയിരുന്നു. അദ്ദേഹത്തോടൊപ്പം അച്ഛൻ പണിക്കു പോയിരുന്നു. മക്കളെ പഠിപ്പിക്കണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നു. മാസ് തണ്ണനാണ് സീങ്കര കോൺവെന്റ് ഹോസ്റ്റലിനെക്കുറിച്ച് അച്ഛനോട് പറയുന്നത്. അച്ഛൻ അമ്മയോട് പറഞ്ഞു നമ്മുടെ കുട്ടികളെ സീങ്കര മഠത്തിൽ നിറുത്തി പഠിപ്പിക്കാം. അമ്മ സമ്മതിച്ചില്ല. മക്കളെ ഹോസ്റ്റലിലാക്കിയിട്ട് നിങ്ങൾക്ക് കള്ള് കുടിച്ച് നടക്കാനല്ലേ ? അമ്മ ദേഷ്യപ്പെട്ടു. മക്കളെ പിരിഞ്ഞിരിക്കാൻ എനിക്ക് പറ്റില്ല എന്ന് അവർ നെഞ്ചത്തടിച്ച് കരഞ്ഞു നിന്റെ ആങ്ങളമാരെ പോലെ വളർത്താൻ ഞാൻ സമ്മതിക്കില്ല. ഞാൻ ചേർക്കും. എത്ര തന്നെ കരഞ്ഞാലും അച്ഛന്റെ തീരുമാനം അന്തിമമായിരിക്കും. അമ്മ ബന്ധുക്കളോടും മറ്റും പറഞ്ഞു നോക്കി. അവർ അച്ഛനെ ഉപദേശിച്ചു. പുതൂർ സ്കൂളിൽ ചേർക്കൂ. ദിവസവും കുട്ടികൾ വീട്ടിലെത്തുമല്ലോ. അവർ പറഞ്ഞു. ഇല്ല. എന്റെ തീരുമാനത്തിൽ മാറ്റമില്ല. അച്ഛൻ ഉറച്ചു നിന്നു. ചേച്ചി എന്നോട് പറഞ്ഞു നമ്മളെ അച്ഛൻ അനാഥാലായത്തിൽ ചേർക്കാൻ പോകുകയാണ്. അനാഥാലയം എന്നാൽ എന്താണ് എന്ന് ഞാൻ. അച്ഛനമ്മമാരില്ലാത്ത കുട്ടികൾ പഠിക്കുന്ന സ്ഥലം എന്ന് ചേച്ചി. അവിടെ ആരാണ് നമ്മെ നോക്കുക ആരാണ് ചോറ് തരിക ആരാണ് കുളിപ്പിക്കുക സംശയങ്ങൾ അങ്ങനെ പലതും ഞങ്ങൾക്കിടയിലുണ്ടായി. അച്ഛൻ പറഞ്ഞു അതിനൊക്കെ അവിടെ ആളുണ്ടാവും. ചേച്ചി നിന്നെ നോക്കും. അതിനാണ് ചേച്ചിയെ നിന്റെ കൂടെ അയക്കുന്നത്. അച്ഛൻ മടിയിലിരുത്തി എന്നോട് പിന്നേയും കുറേ കാര്യങ്ങൾ പറഞ്ഞു നീ പഠിച്ച് വലിയ ആളാവണം. വലിയ ആഫീസറാവണം. ഞാൻ എല്ലാം മൂളി കേട്ടു ഒരു ദിവസം അച്ഛൻ അമ്മയെയും ഞങ്ങളെയും കൂട്ടി സീങ്കര മഠത്തിലേക്ക് പുറപ്പെട്ടു. ചാവടിയൂരിൽ നിന്നും ഏഴ് കിലോ മീറ്റർ നടന്നു വേണം കോട്ടത്തറ ചന്തക്കടയിലെത്താൻ. ചന്തക്കടയിൽ നിന്ന് മണ്ണാർക്കാട്ടിലേക്കുള്ള ബസ്സ് കയറി പിന്നെയും 30 കിലോ മീറ്റർ യാത്ര ചെയ്യണം സീങ്കര മഠത്തിലെത്താൻ. അമ്മ യാത്രാ ദൂരം കണ്ട് ഭയന്നു വിറച്ചു. എന്റെ മക്കളെ ഇയാൾ നാടുകടത്തുകയാണോ ദൈവമേ ……

ബസ്സിറങ്ങിയതും ഒരു സെന്റ് ജോർജ് പുണ്യാളന്റെ പ്രതിമ കണ്ടു. (അന്ന് ഞങ്ങൾക്ക് പേരറിയാത്ത ദൈവം) ആ കൂറ്റൻ കെട്ടിടം ഞങ്ങൾ അതിശയത്തോടെ കണ്ടു. അച്ഛൻ ബെല്ലടിച്ചു. സാമിയാരമ്മ എന്നാണ് അമ്മ അവരെ വിളിച്ചത്. ദൈവത്തിന്റെ വധു എന്ന് പറയാം. അച്ഛൻ തനിക്കറിയാവുന്ന തമിഴിൽ മലയാളം കൂട്ടി കലർത്തി സംസാരിച്ചു. സിസ്റ്റർ ഞങ്ങളുടെ പേര് ചോദിച്ചു. ഞങ്ങൾ പറഞ്ഞു. ഒന്ന് മുതൽ പത്ത് വരെ എണ്ണാൻ പറഞ്ഞു. അച്ഛൻ ഞങ്ങളെ എണ്ണാൻ പഠിപ്പിച്ചിരുന്നു. അമ്മയ്ക്ക് മെല്ലെ മെല്ലെ അച്ഛൻ പറയുന്നതാണ് ശരി എന്ന് തോന്നി തുടങ്ങിയിരുന്നു. മടങ്ങിവരവിൽ അവർ ഏറെ സന്തോഷത്തോടെ കാണപ്പെട്ടു. വീടെത്തിയപ്പോൾ ഞാൻ മുത്തച്ഛന്റ വീട്ടിലേക്ക് (അമ്മയുടെ അച്ഛൻ) ഓടി. അമ്മയും പിറകേ വരുന്നുണ്ടായിരുന്നു. മുത്തച്ഛന്റെ മടിയിൽ കയറിയിരുന്നു. അമ്മ മഠത്തിലെ വിശേഷങ്ങൾ വിശദീകരിച്ചു. മുത്തച്ഛനും മുത്തശ്ശിയും ഞങ്ങളെ അത്രയും ദൂരെ നിർത്തി പഠിപ്പിക്കുന്നതിനോട് യോജിച്ചില്ല. നിന്റെ ഭർത്താവിനോട് ആര് സംസാരിക്കും. ഞാൻ പറഞ്ഞതേ നടക്കൂ എന്നല്ലേ നടപ്പ്. അങ്ങനെ തന്നെ നടക്കട്ടെ. മൂത്ത അമ്മാവനും അത് തന്നെ ആവർത്തിച്ചു. അപ്പോഴേക്കും രാത്രി ഏറെ ഇരുട്ടി തുടങ്ങിയിരുന്നു. എന്നെ ഒക്കത്തിരുത്തി ചേച്ചിയെ നടത്തിച്ച് അമ്മ വീട്ടിലെത്തി. വീടെത്തും വരെ അമ്മ ഒന്നും മിണ്ടിയില്ല. സംശയങ്ങൾ അവരെ ബാധ പോലെ കൂടിയിരുന്നു.
