വേഡ്‌സ്
ലിൻസി കെ തങ്കപ്പന്റെ കോളം

പാറയും നീളൻ പുല്ലുകളുമുള്ള, രണ്ടു പാദങ്ങൾ ഒരേ സമയം ഉറപ്പിക്കാൻ പറ്റാത്ത, ഉരുളൻ കല്ലുകൾ നിറഞ്ഞ, ഇടത്തൊണ്ടിലൂടെ കുത്തനെ താഴോട്ട് നടക്കണം കോളനിയിലെ വീടുകളിൽ എത്താൻ. പുറത്തു നിന്നുള്ളവർ വരുമ്പോൾ, ഓരത്തു നിൽക്കുന്ന കുഞ്ഞു മരങ്ങളെ പിടിച്ചു പിടിച്ചു പിച്ചവെച്ചു നടക്കുന്നത് കാണാം. ഇടത്തും വലത്തുമായി ചുവന്ന കൊടികൾ ,ത്രിവർണ്ണ sകൊടികൾ, കാവി കൊടികൾ എന്നിവ ഉറപ്പിച്ചിട്ടുണ്ട്. ചിലതൊക്കെ മരത്തിനു മുകളിൽ വേറെ ചിലത് ഇലക്ട്രിക്ക് പോസ്റ്റിൽ.അവിടവിടെ മാത്രം കാണുന്ന നീലക്കൊടികൾ മാത്രം നാട്ടിയത് ചാച്ചനും വെല്ലിച്ചാനും കൂടിയാണ്. . “കോളനി മുഴുവൻ ചുവന്നു തുടുത്താലും കോളനിക്കാരൊക്കെ അങ്ങനെ തന്നെ ആണ്”. ചാച്ചൻ വെല്ലിച്ചാനോട് പറഞ്ഞു . അയ്യൻകാളി, വീട്ടിലെ അഭിമാനമുള്ള സംഭാഷണങ്ങളുടെ ഭാഗമായിരുന്നെങ്കിലും ദൂരെ ഒരു ബന്ധു വീട്ടിൽ കല്യാണത്തിന് പരിചയപ്പെട്ട വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരിൽ നിന്നാണ് ചാച്ചൻ അംബേദ്കറെ പറ്റി കേട്ടത് .അന്ന് മുതൽ ജാതീയതയെ ചോദ്യം ചെയ്തും അതിനെതിരെ പറഞ്ഞും ചാച്ചൻ പൊതു പ്രവർത്തകനായി. കോളണിയിൽ അംബേദ്കറുടെഒരു വലിയ ഫ്ളക്സ് വെച്ച അന്ന് ചാച്ചൻ ചാരിതാർഥ്യത്തിന്റെ കൊടുമുടി കയറി ഇറങ്ങി. ചാച്ചന്റെ രാഷ്ട്രീയം വീട്ടിൽ എല്ലാവരുടെയും രാഷ്ട്രീയമായി. ഉപാധികളോടെ വോട്ടുചെയ്യാത്ത നാട്ടിലെ ഏക വീടായി ഞങ്ങളുടേത് മാറിക്കഴിഞ്ഞു. ആടും കോഴിയും തരാമെന്നു പറഞ്ഞ പഞ്ചായത്തു മെമ്പറോട് ” ആടിനെ സാറിന്റെ പറമ്പിൽ കൊണ്ട് കെട്ടിയാൽ മതിയോ ” എന്ന് ചാച്ചൻ ഉറക്കെ ചോദിച്ചു .

“നമ്മുടെ വീടുകൾക്ക് നീല പടുതയും ഫ്ലെക്സുകളും മറയാകരുത് ” എന്ന് ചാച്ചൻ പറയുന്നത് അവളോർത്തു. സമയം കിട്ടുമ്പോഴൊക്കെ വാങ്ങി വെച്ച പെയിന്റും ബ്രഷും കൊണ്ട് അയാൾ ചുമരെല്ലാം ഭംഗിയാക്കി.പണിക്കൂലി കൈയ്യിൽ കിട്ടിയപ്പോഴൊക്കെ പല പല ഇടവേളകളിലായി തിണ്ണയും മുറികളും ഒക്കെ ടൈൽസ് പാകി വൃത്തിയാക്കി.അടുക്കള കൂടി അങ്ങനെ മെരുക്കി എടുത്തപ്പോൾ മാത്രമാണ് ചാച്ചന്റെ ജീവൻ നേരെ വീണതെന്ന് അവൾ അഭിമാനത്തോടെ പറയും. “വീട്ടിൽ എന്തേലും ആവശ്യം വന്നാൽ കൂട്ടുകാര് വരുമ്പോൾ എനിക്ക് നാണക്കേടാണ് .ഇവിടിരിക്കാൻ ഒരു നല്ല കസേര പോലുമില്ല എന്ന മകളുടെ ശാഠ്യമാണ്” ചാച്ചനു നിലം തൊടാതെ പണിയാനുള്ള ഊർജം നൽകിയതെന്ന് അവൾക്കും അറിയാം. ട്യൂഷനെടുത്തും പാർടൈം ജോലി ചെയ്തും ചാച്ചന് താങ്ങായി അവളും നിന്നത് അതുകൊണ്ടാണ്. ഉരുളൻ കല്ലുകൾക്കിടയിലൂടെ സാഹസപ്പെട്ടു നീങ്ങുമ്പോൾ ചാച്ചൻ ഓർമ്മയിൽ നെഞ്ചു വിരിച്ചു നിൽക്കുകയാണ്. താഴെ നിന്നും നടന്നു പോകുന്നവരുടെ പതിഞ്ഞ ശബ്ദവും ഇടവേളകളിലെ നിശ്ശബ്ദതയുമല്ലാതെ മറ്റൊന്നും കേൾക്കാനില്ല .വീടിനോടടുക്കും തോറും ചാച്ചൻ പലതായി നിറയുകയാണ്. വഴികളിലെല്ലാം ചാച്ചന്റെ ഓർമ്മയുടെ നനവാണ് . ചാച്ചന്റെ മൃതദേഹത്തിനരികെ ഇരുന്നു നിമിഷങ്ങൾക്കുള്ളിൽ തോളിൽ ഒരു തട്ട് വീണു. “ഇങ്ങനിരുന്നാൽ പറ്റുമോ കാര്യങ്ങൾ ഒരു വഴിയാക്കണ്ടേ?” അടക്കത്തെപ്പറ്റിയാണ് എന്നവൾക്ക് മനസിലായി. “എന്തെങ്കിലും ഒന്ന് തീരുമാനിക്കേണ്ടേ? ” . മുൻപേ പ്രതീക്ഷിച്ച ചോദ്യങ്ങളാണ് എങ്കിലും മനസ്സും കൂടി ഓടി ഒപ്പമെത്താനുള്ള സമയത്തോളം അവളും നിശബ്ദമായിരുന്നു. “സർട്ടിഫിക്കറ്റിൽ ഹിന്ദു ആണേലും ചാച്ചൻ ആ വിശ്വാസങ്ങൾക്ക് എതിരാണ്”. “പണോം പദവീം സുറിയാനിക്കും പാട്ടും കുർബാനേം പത്രോസിനും ” എന്നാണ് പള്ളി വിശ്വാസത്തെ പറ്റിയുള്ള അപ്പന്റെ കമെന്റ്. ഉപവസോം പ്രാർത്ഥനേം കൊണ്ട് ജീവിതം പച്ച പിടിപ്പിക്കാൻ നോക്കുന്ന അമ്മച്ചിയോടു “പട്ടിണി കിടന്നു അസുഖം വരുത്തി വെക്കല്ലേ .കർത്താവ് കാശും ബില്ലും അടക്കത്തില്ല “കേട്ടോ എന്ന് പറയുന്ന ചാച്ചനെ അവൾ ഓർത്തെടുത്തു.

“അത് പിന്നെ”. ….. ചർച്ചക്ക് ഒരു തീർപ്പുണ്ടാകില്ല എന്ന ചിന്തയോടെ അവൾ പറഞ്ഞുതുടങ്ങി. “ചാച്ചന് മത വിശ്വാസങ്ങൾ ഒന്നും ഇല്ലല്ലോ അപ്പൊ പിന്നെ”. പറഞ്ഞു തുടങ്ങും മുൻപേ വകേലൊരു അപ്പാപ്പി ആദ്യത്തെ പ്രതികരണം ആക്രോശത്തോടെ അറിയിച്ചു. “വിശ്വാസമില്ലേൽ അടക്കാൻ ഭൂമി വേണം .അതൊണ്ടോ കൊച്ചേ ?”. “പൊതുശ്മശാനം ഉണ്ടല്ലോ നമുക്കത് നോക്കാം” അവൾ പറഞ്ഞു. “അങ്ങനെ ചത്ത എലിനേം കോഴീനേം അടക്കുന്നപോലെ എന്റെ കൂടപ്പിറപ്പിനെ അടക്കാൻ ഞാൻ സമ്മതിക്കുവേല”. ഉറച്ച ആൺ തീരുമാനം പോലെ എല്ലാരും അതിനോട് യോജിച്ചു. “ശവം വെറുതെ ഇട്ടോണ്ട് കിടക്കണ്ട. നമുക്ക് വല്ലതും പാടി ഇരിക്കാം” പുതുക്രിസ്ത്യാനി ലീലാമ്മ ഇടയ്ക്കു കയറി”. .”വേണ്ട” അവൾ ഇടപെട്ടു. “ചത്തോര് വല്യ ഐഡിയോളജി നോക്കീട്ടൊന്നും കാര്യമില്ല കൊച്ചെ” തിരിഞ്ഞു നിന്ന് പുകവലിച്ചോണ്ടിരുന്ന വല്യമ്മാവൻ പറഞ്ഞു. ” ജീവിച്ചിരുന്ന ഐഡിയോളജി തന്നെയാണ് ചാച്ചന് മരിക്കുമ്പോഴും “അവൾ വാദിച്ചു . “നമുക്ക് പൊതുശ്മശാനത്തിൽ തന്നെ അടക്കാം”. അവളൊരു തീർപ്പു പറഞ്ഞു. “നാണക്കേടാണ്” കൂട്ടത്തിൽ ഒരു കലർന്പുച്ഛം ന ശബ്ദം അദൃശ്യതയിൽ ചിരിച്ചു . “ദൈവോം ദേവനും ഇല്ലാതെ പോയാൽ ഇങ്ങനാണ്”പാഠം ഉൾക്കൊണ്ട ആവേശത്തിൽ ആരോ ആരെയോ ഉപദേശിച്ചു. “മനുഷ്യനായാൽ എന്തേലും ഒരു കൂട്ടായ്മ വേണം “കൂട്ടത്തിൽ ആരുടെയോ നിർദ്ദേശം വന്നു. അവളൊന്നും മിണ്ടിയില്ല ചാച്ചനെ സംബന്ധിച്ച ഏറ്റവും മികച്ച തീരുമാനം അതാണെന്ന് അവൾക്കറിയാമായിരുന്നു. “എന്നാൽ വേണ്ട തലയ്ക്കൽ രണ്ടു സാമ്പ്രാണിത്തിരിയേലും കത്തിക്കാം” ആചാരം എവിടേലും തിരുകി കേറ്റാൻ വന്ന വല്യമ്മാവനോട് “കൊതുകിനെ ഓടിക്കാനാണേൽ വെച്ചോ “അല്ലാതെ വേണ്ട എന്നവൾ പറഞ്ഞു. വാദങ്ങൾക്കും തിരുത്തലുകൾക്കും ശേഷം അവളുടെ തീരുമാനം തന്നെ നടപ്പിലായി. “കൊച്ചെ നമുക്ക് ഹിന്ദുവാകാനും പറ്റില്ല, ക്രിസ്ത്യാനി ആകാനും പറ്റില്ല. നമ്മുടെ ജന്മം അങ്ങനാ “

ചാച്ചൻ ഉച്ചത്തിൽ ഉച്ചത്തിൽ അവളുടെ കാതിൽ നിറഞ്ഞു . ചാച്ചനും. ചാച്ചന്റെ വിശ്വാസവും ഒരു സത്യമുള്ള ശെരി ആണെന്ന് അവൾക്കറിയാമായിരുന്നു. .”ആരോടും അനുരഞ്ജനത്തിന് നിൽക്കാത്ത അപ്പനുവേണ്ടി ആരുടെ കാലും പിടിക്കില്ല” അവൾ അഭിമാനത്തോടെ നിശ്വസിച്ചു. “കൊച്ചേ കാര്യമൊക്കെ ശരിയാ ….. ഒരു കല്യാണമൊക്കെ വരുമ്പോൾ ഈ വേലയൊന്നും നടക്കത്തില്ല കേട്ടോ” .അസമയത്ത് കിട്ടിയ തക്കത്തിൽ ഒരു അമ്മാമ ഉപദേശിച്ചു. തിരിഞ്ഞും മറിഞ്ഞും വാ പൊത്തിയും ആൾക്കൂട്ടം എന്തൊക്കെയോ പറഞ്ഞു .സ്ത്രീകൾക്കിടയിൽ ക്രിസ്ത്യൻ കുലസ്ത്രീകളും ഹിന്ദു കുലസ്ത്രീകളും ഉണ്ടായി വന്നു . കുതറി മാറുമ്പോഴെല്ലാം മുറുകെ വരിഞ്ഞു നിശബ്ദതയിൽ ആചാരങ്ങളുടെ അടക്കം പറച്ചിലുകൾ നിറഞ്ഞു. സമയം അടുക്കാറായി . വേദമന്ത്രങ്ങളൊന്നും അസ്വസ്ഥതപ്പെടുത്താത്ത പൂവെറിഞ്ഞു നോവാത്ത അപ്പന്റെ മുഖം അവൾ അഭിമാനത്തോടെ നോക്കി. ഗന്ധങ്ങളില്ലാത്ത നിശബ്ദതയിൽ കരഞ്ഞു കലങ്ങിയ കണ്ണുകൾക്ക് മുകളിലൂടെ ചാച്ചനെ വീട്ടിൽ നിന്നെടുത്തു. ഉരുളന്കല്ലുകൾക്ക് മേലെ വെച്ച കാലു വഴുതി പിടഞ്ഞപ്പോൾ അവൾ ചാച്ചനെ ഓർത്തു .”കൊച്ചേ…. നീ നന്നായി പഠിച്ചു ജോലി വാങ്ങിച്ചോണം….. .എന്നിട്ടു വേണം വഴീം വെട്ടോമുള്ളിടത്ത് കുറച്ചു സ്ഥലം വാങ്ങിക്കാൻ……അപ്പനാ മണ്ണിൽ കിടന്നു ചത്താൽ മതിയെടി”തൊണ്ടയടഞ്ഞൊരു വേദന അവളുടെ കണ്ണിലൂടെ ഒഴുകി ഇറങ്ങി.