
കഠിനാദ്ധ്വാനിയായിരുന്നു അച്ഛൻ. ആരോടോ വാശി തീർക്കും പോലെ അധ്വാനിച്ചു. ചുരുക്കി ചില വഴിച്ചു. മിച്ചം വരുന്നത് കൂട്ടി വച്ചു. ആണുങ്ങൾക്ക് പണിയില്ലെങ്കിൽ സ്ത്രീകളോടൊപ്പം കള പറിക്കാനും മറ്റും പോയി. പൈസ സമ്പാദിക്കണം എന്നത് മാത്രമായിരുന്നു അച്ഛന്റെ ലക്ഷ്യം. അമ്മയുടെ വീട്ടുകാർ അപ്പോഴേക്കും ഭൂമി വെട്ടിപിടിച്ചിരുന്നു. കന്നുകാലി സമ്പത്തും അമ്മ വീട്ടുകാർക്ക് ധാരാളമായി ഉണ്ടായിരുന്നു. പിന്നീട് പണക്കാരായി മാറിയ സവർണ്ണരക്ക് നിലം ഉഴുകുവാനുള്ള കാളകളെ ദാനമായി കൊടുത്ത കഥകൾ മുത്തച്ഛൻ പറയുമായിരുന്നു. അച്ഛന്റെ അധ്വാനശീലം ഒന്ന് കൊണ്ട് മാത്രമാണ് അമ്മയെ വിവാഹം കഴിച്ചു കൊടുത്തത് എന്നും അദ്ദേഹം പറയുമായിരുന്നു. ആ അധ്വാനശീലത്തിന്റെ ഫലമായി അച്ഛനും സ്ഥലം സ്വന്തമാക്കി. തൃശൂർ കോർപ്പറേഷൻ ബാങ്കിൽ നിന്നും വായ്പയെടുത്ത് വീടും വച്ചു.

സ്ക്കൂൾ തുറക്കാറായി. യൂണിഫോം വാങ്ങിയിട്ടില്ല അച്ഛൻ ആരോടോ കടം വാങ്ങിയ പൈസയുമായി എന്നെയും കൂട്ടി അഗളിയിലേക്ക് പുറപ്പെട്ടു. കള്ള് ഷാപ്പെത്തിയപ്പോൾ നഞ്ചൻ വിളിച്ചു. എന്ന കറുപ്പാ ഒരു കൈ പായ്ക്ക് റിയാ….. ചീട്ട് കളിക്കാൻ വിളിച്ചതാണ്. അച്ഛന്റെ മനസ്സിളകി. കള്ള് ഷാപ്പിന് എതിർ വശത്ത് വന്മരങ്ങളും വള്ളി പടർപ്പുകളും കൂടിയ കാടാണ്. ഞാനും അച്ഛന്റെ പിറകെ പോയി. ഏഴാം ക്ളാസ് പഠിക്കുന്ന എനിക്ക് ചീട്ടുകളിയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഇന്നും അങ്ങനെ തന്നെ. എന്റെ കൂട്ടുകാർ പലരും ചീട്ടുകളിക്കുമ്പോൾ ഞാൻ കാണിയായി ഒറ്റപ്പെട്ടിരിക്കും. ഏതാനും മിനിട്ടുകൾക്കുള്ളിൽ അച്ഛൻ കടം വാങ്ങിയ പൈസ മൊത്തം പോയി. കളിയിൽ തോറ്റ അച്ഛൻ എന്നെ വിഷണ്ണനായി നോക്കി. എനിക്കും ചേച്ചിക്കും യൂണിഫോം വാങ്ങാൻ കടം വാങ്ങിയ പൈസയാണ്. എനിക്ക് ദേഷ്യവും സങ്കടവും തോന്നി. കരഞ്ഞു കൊണ്ട് വീട്ടിലേക്ക് ഓടി. അമ്മയും ചേച്ചിയും എന്താ എന്താ എന്ന് ചോദിച്ചു. ഞാൻ കാര്യം പറഞ്ഞപ്പോൾ അമ്മ ദേഷ്യപ്പെട്ടു. ഇനി ആരോട് കടം ചോദിക്കും എന്ന് അമ്മ യൂണിഫോമില്ലാതെ സ്കൂളിൽ പോകേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചോർത്ത് ഞാനും ചേച്ചിയും പൊട്ടി പൊട്ടിക്കരഞ്ഞു.

അച്ഛൻ അന്ന് ഏറെ വൈകിയാണ് വീട്ടിലേക്കെത്തിയത്. ഞങ്ങൾ എല്ലാവരും ഉറങ്ങി എന്ന ബോധ്യത്തോടെ അച്ഛൻ വീടിന്റെ മൂലയിലെ ഇരുമ്പ് പെട്ടി തുറന്ന് എന്തോ തപ്പുന്ന ഒച്ച കേട്ട് ഞാൻ ഉണർന്നു. എന്നാൽ ഉറക്കം നടിച്ച് കിടന്നു. അച്ഛൻ അമ്മയെ വിളിച്ചുണർത്തി. പെട്ടിയുടെ ഏറ്റവും അടിയിൽ ഒരു ചെറിയ പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിച്ച സ്വർണ്ണക്കമ്മൽ പുറത്തെടുത്തു. അമ്മയ്ക്ക് ആ കമ്മൽ കിട്ടിയ രഹസ്യം അറിയാമായിരുന്നു. ചാവടിയൂരിൽ എല്ലാ വർഷവും മാരിയമ്മൻ നോമ്പിയുണ്ട്. മാർച്ച് അവസാനം അല്ലെങ്കിൽ ഏപ്രിൽ മാസത്തിന്റെ തുടക്കത്തിലായിരിക്കും നോമ്പി . നോമ്പിയിലെ പ്രധാന തുട്മാട്ടക്കാരനാണല്ലോ അച്ഛൻ. നോമ്പിക്ക് പല ദേശങ്ങളിൽ നിന്നും ബന്ധുമിത്രാദികൾ എത്തും. കുംഭം എടുക്കുന്നത് ഭവാനി പുഴയുടെ തീരത്ത് നിന്നായിരിക്കും. ആ ആൾക്കൂട്ടത്തിൽ അച്ഛന് കമ്മൽ കളഞ്ഞു കിട്ടി. നോമ്പി കഴിഞ്ഞ് പിറ്റേ ദിവസം അമ്മയോട് അച്ഛൻ ഇക്കാര്യം പറഞ്ഞു. അമ്മ പറഞ്ഞു കളഞ്ഞു കിട്ടിയ മുതൽ ആരെ ഏല്പിക്കും? തല്ക്കാലം നമ്മുടെ കൈയിലിരിക്കട്ടെ …… അമ്മയ്ക്ക് ആ കമ്മൽ പണയപ്പെടുത്താനോ വില്ക്കാനോ താല്പര്യമുണ്ടായിരുന്നില്ല. എന്നാൽ ഞങ്ങളുടെ യൂണിഫോമിന് അതല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലായിരുന്നു. അച്ഛൻ ചാവടിയൂരിലെ പൊന്നിയെ രാവിലെ തന്നെ പോയി കണ്ട് കമ്മൽ പണയപ്പെടുത്തി. വീണ്ടും എന്നെയും കൂട്ടി അഗളിക്ക് പോയി. യൂണിഫോം വാങ്ങി. അന്ന് തന്നെ തുന്നി പിറ്റേ ദിവസം വീട്ടിലെത്തി. ചേച്ചി സന്തോഷിച്ചു ഞാനും എന്നാൽ ആ സ്വർണ്ണക്കമ്മൽ നഷ്ടപ്പെടുത്തിയവരോ ?
