മഴ തോരുന്നില്ല……
ഞാൻ മഴയെ കണ്ടത്.. എന്റെ ഓല വീടിന്റെ –
മേൽക്കൂരയുടെ ഓട്ടയി
ലൂടെയാണ്……
വേനൽ രാത്രികളിൽ –
നക്ഷത്രങ്ങളോട് എന്റെ കഥ പറഞ്ഞതും
അതേ ഓട്ടയിലൂടെ തന്നെ,
മഴക്കാലത്ത് മഴയോടൊപ്പം എന്റെ കണ്ണുകളും പെയ്യുമായിരുന്നു …
വേനലിൽ നക്ഷത്രങ്ങളോടൊപ്പം
കഥ പറയുമ്പോൾ, ‘
മഴ കൊണ്ടുപോയ കണ്ണീരിന്റെ കഥയായിരുന്നു പറയാനുണ്ടായിരുന്നത് …
അപ്പോഴൊക്കെ അങ്ങ് ദൂരെ നക്ഷത്രങ്ങെളെ മറയ്ക്കുന്ന മേഘങ്ങൾ എന്നെ തുറിച്ചു നോക്കുമായിരുന്നു.
അയൽവീട്ടിലെ പൊട്ടിയ ഓടിൻ കഷ്ണങ്ങൾ കൊണ്ട് വന്ന് ഇറയത്ത് പാകിയത് നടക്കാനായതിൽ പിന്നെയാണ്……
കഷായവും, തൈലവും കുഴമ്പുമെല്ലാം ‘മണം മാറ്റിയ മറയിൽ പിടിച്ചു എഴുന്നേൽക്കുമ്പോൾ
പെയ്യാതെ എന്നും കനപ്പെട്ടിരുന്ന കറുത്തമേഘ കൂട്ടങ്ങളെ ‘വീട്ടിൽ എല്ലാവരും ചേർന്ന് പെരുമഴ പെയ്യിച്ചു..
എഴുന്നേൽക്കില്ല, നടക്കില്ല എന്ന് വിധി എഴുതിയ വൈദ്യം തെറ്റിയിരിക്കുന്നു ..
പിന്നെ മഴ കൊണ്ട് നനഞ്ഞ പുസ്തകവും, സ്ലേറ്റും അക്ഷര ചൂടേൽപ്പിച്ചപ്പോൾ, മഴ കവിതകളായും. നക്ഷത്രങ്ങൾ കഥകളായും കൂട്ടിനെത്തി – ഇന്ന് പുറത്ത് മഴ നിർത്താതെ പെയ്യുന്നു –
ചിലപ്പോഴൊക്കെ അകത്തും –

പ്രളയം …….
മഴയോടൊപ്പം മലയും വരുന്നുണ്ട്…
മഴ വെള്ളം മലമ്പാമ്പിനോടൊപ്പം
ഇഴഞ്ഞു വരുന്നു….
മതവും രാഷ്ട്രീയവും പാതാളത്തിൽ ഒളിച്ചു…
മനുഷ്യർ ഉണരുന്നുണ്ട് ..
തൊട്ടുകൂടായ്മ ആലിംഗനമായും ,
ആട്ടും തുപ്പും ഭയം നിറഞ്ഞ,
ആർപ്പുവിളികളാകുന്നുണ്ട്
വറ്റിപോയ കാരുണ്യം, ഉറവകളായി ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു ……
മതിലും മനസ്സും വേർത്തിരിച്ച വിടവുകൾ
ചെളി വന്ന് അടഞ്ഞു….
ഇനി അടുക്കുവാൻ ആകാത്തത്ര ദൂരത്ത്
ഒററപ്പെട്ടവരായി തുരുത്തിൽ തളച്ചിട്ടിരിക്കുന്നു നമ്മെ …
പ്രളയം…
ഈ ഗഗന പാത നോക്കി…
സൂര്യൻ ചൂട്ടായും ചന്ദ്രൻ
ദീപമായും മുന്നിലുണ്ട് – ചെളി പാതി മൂടിയ ശരീരത്തിലെ തെളിഞ്ഞ കണ്ണുകളിലേക്ക് നമുക്ക് ഉറ്റുനോക്കാം….
അന്ത്യമിടുപ്പിലേക്ക് ഇത്തിരി കണ്ണീർ വാർക്കാം…
മനുഷ്യൻ മരിച്ചിട്ടില്ല, മനുഷ്യത്വവും.
രവീന്ദ്രൻ കച്ചീരി …….

രവീന്ദ്രൻ കച്ചീരി