മഴ പെയ്തപ്പോൾ
മണ്ണ് നനഞ്ഞു
കുതിർന്ന മണ്ണിനെ
മുറിപ്പെടുത്തി
ഒരു
മരത്തിന്റെ കുഞ്ഞ്
തല പൊക്കി
രണ്ടിലക്കണ്ണുകൊണ്ട്
മേലോട്ടൊളിഞ്ഞു നോക്കി
മാനം കണ്ടപ്പോളഭിമാനം
മനം കൊതികൊണ്ടു
മെല്ലെ മെല്ലെ
മണ്ണാഴങ്ങളിലേക്ക് വേരൂന്നി
പതിയെ പതിയെ ഉയർന്നു
എന്നിട്ടും
മണ്ണിനെ മുറുകെപ്പിടിക്കാൻ
മറന്നില്ലൊരിക്കലും
കാറ്റിന്റെ പരദൂഷണം
ഏറ്റതെല്ലാം മറക്കണം
കാരണം,
പ്രതീക്ഷകൾ കൊണ്ട് തടിച്ചതാണ്
വിരിഞ്ഞത് മോഹങ്ങളായിരുന്നു
കായ്ച്ചതോ കരുതലും
തളിർത്ത പച്ചകളൊക്കെയും
നിറമുള്ള സ്വപ്നങ്ങളായിരുന്നു
വേനലിനെതിരെയുള്ള
നിരന്തരസമരകാലത്ത്
നിറമറ്റു വീണത് സത്യമാണ്
അപ്പോഴും
കൊഴിഞ്ഞ
ഇലകളുടെ മറവിൽ
മരം
മണ്ണിൽ ഒളിപ്പിച്ച വിത്തുകളൊക്കെയും
ജയിക്കാൻ കഴിയുമെന്ന
കുഞ്ഞുകുഞ്ഞു
മനസ്സുകളെയാണ്
പ്രതിക്ഷകളുടെ
മറ്റൊരു മഴയെ കാത്ത്
