കർക്കിടകം പുലർന്ന്
കാടും മലയും വിറങ്ങലിച്ചു നില്ക്കുമ്പോൾ
ചാണകതറയിൽ ദിനംകാത്ത് ഞങ്ങൾ .
ഉള്ളവന്റെ ഉള്ളറയിൽ പാരായണം
ഏങ്കൾക്ക് പഞ്ഞായണം
വിറച്ച് വിറച്ച് കൊരുമ്പചൂടി പറിച്ചതിനും
കിളച്ചതിനും കിട്ടിയത് കിട്ടി.
താളും തകരയും ഇലക്കറിയങ്ങനെ
തിന്ന് മാനം കാണുന്ന കൂരയിൽ
പലർത്തണം ഈമാസമത്രയും .
കൈയും കണക്കുമില്ലാതെ
തോന്നുംവിതം കരഞ്ഞ് തകർക്കുന്ന
ഈ മഴക്കാലത്തിന് എന്തോ
ഏങ്കളെ കണ്ടതില്ല.
പാരായണംപാടി തൊണ്ട ഇടറിയിട്ടെന്താ
വേലയ്ക്കല്ലെ കൂലി
എന്റെ കാടിന്റെ ഭാഷയിൽ
മണ്ണിന്റെ ഭാഷയിൽ ഒരു പാരായണവും ഞാൻ കണ്ടിട്ടില്ല.
ഞാൻ അറിഞ്ഞതെയില്ല
കുരമ്പ ചൂടി വിറങ്ങലിച്ചു കിളച്ച രാമൻ മാരെ മാത്രം കണ്ടിട്ടുണ്ട്
തുടിതാളത്തിൽ ഈരടികൾ കേട്ടിട്ടുണ്ട്
ഇതാണ് ഞാനറിഞ്ഞ പാരായണം .
മഴമാറി തെളിയാൻ
കാത്തിരിക്കുന്ന ഏക്കൾക്ക് പഞ്ഞകാലം
കർക്കിടകം.
