അമ്മയെന്നോട് പറയാത്തത്
ഇടവ മഴ തകർത്തു പെയ്യുകയാണെന്ന് അമ്മ എന്നോട് പറഞ്ഞു കുറച്ചു മുന്നേയാണ് ഞാൻ കറുത്ത പ്രതലത്തിൽ ചുവന്ന പൂമ്പാറ്റകളെ വരച്ചിട്ടത്
ചുവന്ന പൂമ്പാറ്റകൾ!
ചുരുട്ട പാമ്പുകൾ മൂളക്കമില്ലാത്ത മൂളൻ കൊതുകുകൾ അറ്റം കൂർത്ത ഗന്ധമില്ലാത്ത തരിപ്പപുല്ലുകൾ ഇടങ്കണ്ണിട്ട് നോക്കുമ്പോൾ കാണുന്ന അമ്മയുടെ മൂക്കുത്തിയിലെ കല്ലേഴുവർണ്ണങ്ങൾ
അവയ്ക്ക് ഏഴു നിറമാണെന്ന് ഇന്നലെ എങ്ങാണ്ടാണ് അമ്മയെന്നോട് പറഞ്ഞത്
ചങ്ങണം പുല്ലുകൾ അറ്റംകീറാതിരിക്കാൻ
അമ്മയാവതും ശ്രമിച്ചു
അങ്ങനെ അങ്ങനെ
കറുത്ത പൂമ്പാറ്റകൾക്കു
പോലും വെളുത്ത നിറമാണെന്ന്
എത്ര മാസ്മരികമായാണ്
അമ്മയെന്നോട് പറഞ്ഞത്

കൂ… കൂ… ശ്… ശ്
ഒളിച്ചു വച്ച വരികളിൽ
ഒരു കഥയിരിപ്പുണ്ട്
പറഞ്ഞു വച്ചവയിലും
പറയാത്തവ ഏറെ ഉണ്ട്
അത് പറയാൻ
പരിപൂർണ്ണമാവാത്ത ഏടുകളിൽ
ഇനി വരികളിരിപ്പില്ല
അത് നാല് ചുവരുകളിൽ
ചത്തു കൊണ്ടിരിക്കുന്നു
വെളിച്ചം വീശുമ്പോൾ
നക്കി തുടയ്ക്കുന്നു
മിഴിനീരെരിയുന്നു
കൂ…. കൂ…. ശ്… ശ്…
വിളിക്കുന്നു
നട്ടം തിരിയുന്നു
നട്ടപ്പൊരി വെയിലത്ത് കുനിഞ്ഞ്
നിന്ന് വിറക് പെറുക്കുന്നു
കോഴികളെ അണയ്ക്കുന്നു
ഏറ്റവും ഒടുവിൽ കേൾക്കുന്നു വാക്ക് തെണ്ടാൻ പോയിരിക്കുന്നു….
