എന്നെങ്കിലും ഒരിക്കൽ മഞ്ഞപ്പൂവിതളുമായി അയാൾ എന്നെ കാണാൻ വരും എന്ന് വിശ്വസിച്ച സമയങ്ങളിൽ ഞാൻ വാൻ ഗോഗിനെ അറിയാൻ ഒരുപാട് ശ്രമിച്ചിരുന്നു.കാമുകിക്ക് ചെവി മുറിച്ചു കൊടുത്ത അയാളെ എനിക്കിഷ്ടമായിരുന്നു. (ചെവിയല്ല ജീവൻ തന്നെ മുറിച്ചു തന്ന കാമുകനാണ് എനിക്കുള്ളത് എന്ന് ഞാൻ അയാളോട് പറയുമിപ്പോൾ.)
പിന്നീട് അയാളെ ഞാൻ ഉപേക്ഷിച്ചു.
എങ്കിലും അയാളുടെ നിറക്കലർപ്പുകൾ എന്റെ സ്വപ്നങ്ങളെ ആവേശിച്ചു കൊണ്ടേയിരുന്നു.
ഒരു പാട് സിനിമകൾക്കും എഴുത്തിനും പ്രചോദനമായിട്ടുണ്ട് അയാൾ
ഇർവിങ് സ്റ്റോൺ ന്റെ നോവലായ
Lust for Life വാൻ ഗോഗിന്റെ ജീവിതം അടിസ്ഥാനമാക്കി എഴുതിയ നോവലാണ്. ക്രിക്ഡോഗ്ളസ് ഇതേ പേരിൽ ഒരു ചലച്ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.
Lust for Life (1956)
Art is amoral; so is life. For me there are no obscene pictures or books; there are only poorly conceived and poorly executed ones.
എന്ന് ഇർവിങ് സ്റ്റോൺ നോവലിൽ എഴുതുന്നു.
ഈ നോവലിനോട് അക്ഷരം പ്രതി ചേർന്നു നിൽക്കുന്ന ഒന്നല്ല ഈ സിനിമ. അതങ്ങനെ ആകണമെന്നുമില്ലല്ലോ.
അത് മറ്റൊരു നിറക്കൂട്ടാണ്. എന്നോ ഒരിക്കൽ അതേക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്
Vincent and Theo (1990)
The Eyes of Van ghog
Loving Vincent (2017)
എന്നിവ മറ്റു സിനിമകൾ…
നിറങ്ങളുടെയും ആകൃതികളുടെയും വിന്യാസം – ഒരു ചിത്രത്തിൽ സന്നിവേശിക്കുന്നത് അതിന്റെ. മ്യൂസികൽ elements ന്റെ സാന്നിധ്യം കൊണ്ടാണ്.
work of art ന്റെ ഭാവ പരമായ ഒന്ന് എന്ന അർത്ഥത്തിലല്ല ഞാൻ
സംഗീതാത്മകത എന്ന് പറയുന്നത്. അത് ഒരു ലയമാണ്.
.സംഗീതത്തിൽ താളം പോലെ….ചിത്രകലയിലാവട്ടെ വരകളുടെയും ,വെളിച്ചങ്ങളുടെയുംനിഴലുകളുടെയും അനക്കവും ശ്വാസഗതിയും നിശ്ചലതയും ചേരുന്ന ലയം
രൂപവും ഭാവവും കലർന്ന ഒന്നാകുന്നു
. വാൻഗോഗ് , പിക്കാസോ , പോൾ ക്ലീ, മെലെവിച്ച്, മോണ്ട്രിയാൻ , കാന്ടിൻസ്കി , ബ്രാക്ക് തുടങ്ങിയവരുടെ ചിത്രങ്ങളിൽ ഈ ലയവും താളവും ഏറെ പ്രകടമാണ്
എങ്കിലും
ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഒരു ഇടമാണ് എനിക്ക് വാൻ ഗോഗ്
അയാൾ നിറങ്ങളോട് കാണിക്കുന്ന ധൂർത്ത്…. അയാളുടെ ചിത്രങ്ങളിലെ കാറ്റ്….. അതിന്റെ ആഴങ്ങൾ തരുന്ന പ്രണയം….
അന്നെപ്പോഴോ എഴുതിയ കവിതയാണിത്
പ്രിയപ്പെട്ട വാൻ ഗോഗ്
നീലയിൽ
കുതിർന്ന
നിന്റെ സ്വപ്നങ്ങളിൽ നിന്ന്
ഒരു
ചുവന്ന കടൽ ഉരുകിയൊലിക്കുന്നുണ്ട്.
കണ്ണുകൾ
അടച്ച്
ധ്യാനിച്ചാൽ
എപ്പോൾ
വേണമെങ്കിലും
നിനക്കെന്റെ
ബുദ്ധനാവാം.
അഗ്നിപർവ്വതങ്ങളെക്കാൾ
ഉരുക്കമുളള
പ്രണയം കൊണ്ട്
നിന്റെ കണ്ണുകളെ
കഴുകി വെടിപ്പാക്കാൻ
ഒരു കാറ്റിനും
കഴിയില്ല.
കേൾക്കൂ
മരിച്ചു പോയ
കുഞ്ഞുങ്ങൾ
നിന്റെ മുറിവിൽ
ഉമ്മ
വെക്കുന്നുണ്ട്.
പ്രിയപ്പെട്ടവനെ.
നിന്നോളം
ഉന്മാദിയായവനെ
ഞാൻ എന്റെ
മുലപ്പാലിന്റെ ഉപ്പിൽ
മുക്കിയെടുക്കാം.
നിനക്കൊരിക്കലും
എന്നെ കാണാനാവില്ല.
നിനക്ക് വേണ്ടിയല്ലാതെ ജനിക്കുകയോ
മരണപ്പെടുകയോ
ചെയ്യാത്ത
ഒരു പൂമ്പാറ്റയാണ് ഞാൻ.
എങ്കിലും പാതി കരയുന്ന നിന്റെ ചുണ്ടുകളിൽ
എന്റെ കണ്ണുകൾ
പതിഞ്ഞിരിക്കും.
നിന്റെ ആത്മാവിന്റെ നിറങ്ങളിൽ
എന്റെ മരണത്തിന്റെ
തൂവൽ
പതിഞ്ഞിരിക്കും.
(Lust for life എന്ന സിനിമ കണ്ട സമയത്ത് എഴുതിയ കവിതയാണ് . ഇന്ന് വാൻ ഗോഗിന്റെ ഓർമ്മ ദിനം.ചിത്രകാരന്മാരെക്കുറിച്ച് ഒരു film ഫെസ്റ്റിവൽ എന്നത് കവി കെ. ജയ്കുമാർ സാറും ഞാനും പലപ്പോഴും പങ്കു വച്ചിരുന്ന ഒരു ആശയമായിരുന്നു. ഈ കാലത്തെ അതിജീവിക്കാൻ കഴിഞ്ഞാൽ ഉടനെ അത് നടത്തണം എനിക്ക്.)
