ഏകാന്തതയുടെ മറുകര തേടി തുഴയെറിയുമ്പോൾ അക്ഷരങ്ങൾ നമ്മെ തടവിലാക്കും
അന്നേരം,
വൃക്ഷത്തലപ്പുകളെ തഴുകിയെത്തുന്ന കാറ്റു മൃദുവായ് കവിളിൽ ചുംബിച്ച് കടന്നുപോകും
നിദ്രവെടിഞ്ഞ് ഉന്മാദകൊടുമുടിയിൽ നിശാചരിയായ് സ്വയം മറക്കും.
അജ്ഞാതമെന്ന് നിതാന്തമായൊരു നൊമ്പരം നിഴലായ് കാലടികളെ പിന്തുടരും
നിശയുടെ നീലിച്ചിരുണ്ട താഴ്വരയിലെ വെളുത്ത
ലില്ലിപ്പൂക്കളിൽ നാം കൊതിയോടെ മധുതിരയും
ഈറൻ പുതഞ്ഞ വിരലുകളാൽ ചാലിച്ചെടുത്ത ചായക്കൂട്ട് വസന്തത്തിനു വഴിയൊരുക്കും.
സുഖദമെന്ന് ഉടലിലമർന്നൊരു നിശ്വാസം സുഗന്ധമായ് പൊതിയുന്ന രാവിൽ
നനവൂറും മഷിപ്പൂക്കളെ ചേർത്തുവെച്ച് നാം നമ്മെ കവിയെന്ന് അടയാളപ്പെടുത്തും.