പൂമത്സ്യങ്ങൾ
വെളുത്ത ഏടിൽ വീണ കുന്നുക്കുരു മണികൾ വലയം പ്രാപിച്ച് ചെമന്ന ചെമ്പരത്തി പൂക്കൾ വിരിയുന്നത് ഞാൻ ശ്രദ്ധിച്ചു. പി.ടി ടീച്ചർ ഓടാൻ പറയുമ്പോൾ വിറച്ചിരുന്ന മുട്ടുകാലുകൾ ഇന്ന് വിറ കൊള്ളാതിരിക്കുന്നത് എന്നെ അതിശയിപ്പിച്ചു കണക്ക് ടീച്ചറോട് വീട്ടിലേക്ക് പോവാൻ അനുവാദം ചോദിക്കണം എന്ന് നിനച്ചുവെങ്കിലും ചൂരൽ വടിയുടെ മാധുര്യം എന്നെക്കൊണ്ടത് പിൻവലിപ്പിച്ചു. ബെല്ലടിച്ചപ്പോൾ ചോറ്റു പാത്രമോ ബേഗോ എടുക്കാനാവാതെ ഉടുത്ത പാവാട മുട്ടിലേക്ക് വലിച്ചു കേറ്റി കുട്ടാപ്പിയേട്ടന്റെ പെട്ടിക്കട വഴി ഞാനോടി അതു വഴി ആങ്കോരത്തിലേക്ക് ഒരു കുറുക്കു വഴി ഉണ്ട് ചെമ്പരത്തി കൊമ്പുകൾ അതിരിട്ട ആ നാട്ടു വഴിയിലൂടെ ഓടുമ്പോൾ ആദ്യമെല്ലാം ചെമ്പരത്തി പൂക്കൾ കണ്ണിലേക്ക് മുത്തം തരുമായിരുന്നു ഉമ്മ വച്ചതിന്റെ അടയാളമായ മഞ്ഞ പൂമ്പൊടികൾ ചെറിയ നാണത്തോടെയാണ് വീടെത്തുമ്പോൾ തുടച്ചു കളഞ്ഞിരുന്നത് ഇവയല്ലാതെ മറ്റാരും തനിക്ക് മുത്തം തരാനില്ല എന്ന യാഥാർഥ്യം പലപ്പോഴും എന്നെ കുത്തി നോവിച്ചിരുന്നു എന്നാൽ ഇന്നാ പൂക്കളെ അടിക്കു വച്ച് വെട്ടി വിട്ടിരിക്കുന്നു
“വീണ്ടും പൂക്കാനെന്ന വ്യാജേന “
പാവാട ഒന്നൂടെ മുട്ടിന് മേലോട്ട് കേറ്റിയാൽ വേഗം വീടെത്താം എന്നാൽ സാവിത്രി അമ്മൂമ്മ പറഞ്ഞതനുസരിച്ച് പെങ്കു ട്ട്യോള് മുട്ടിന് മേലോട്ട് ഉടുതുണി കേറ്റുന്നത് തെറ്റാണ് എന്നാലീ നിമിഷം ആ തെറ്റിനെ പൊട്ടിക്കാൻ ഞാൻ തീരുമാനിച്ചു ഒന്നൂടെ തുണി വലിച്ചു കേറ്റി കുഞ്ഞെറുക്കന്റെ പീടികേടെ മുന്നീ കൂടെ ഞാൻ നടന്നു അവിടുത്തെ മണുങ്ങൂസു ചെറുക്കൻ കണ്ണുരുട്ടി നോക്കുന്നു
“എന്താണ്ടാ ചെക്കാ നീ നോക്കണേ… നീ എന്താ എന്നെ കണ്ടിട്ടില്ലേ..”
ഞാൻ ചോദിച്ചു അവൻ തലയും വെട്ടിച്ച് അകത്തു പോയി അവന്റ മുതലാളി കുഞ്ഞെറുക്കൻ എന്ന ഓട്ടോക്കാരനെ എനിക്ക് വെറുപ്പാണ് അതുകൊണ്ടു തന്നെ അവന്റെ കടയും അവന്റെ സഹായിയും എന്നെ നോക്കുന്നതിൽ ഞാനിഷ്ടപ്പെട്ടില്ല.
“എന്താണ് മിന്നാമിന്നിയേ.എബടച്ചാ ബെക്കം മണ്ടണത് ഇവട വാ..”
കല്ലോമ്മ വിളിച്ചപ്പോ അനങ്ങാനാവാതെ ഞാൻ വിറങ്ങലിച്ചു. മുട്ടിന് താഴോട്ട് ചുമപ്പ് അരിച്ചിറങ്ങുന്നു ആ ഛായം പുതിയ എന്നെ നിലത്ത് വരച്ചിടുകയാണ് പഴേതിലും സുന്ദരിയായ എന്നെ.
കല്ലോമ്മ രണ്ട് നാരങ്ങാ മുട്ടായികൾ എന്റെ കൈയ്യില് വച്ചു ഞാനപ്പോൾ എന്തിനെന്നറിയാതെ പൊട്ടിക്കരഞ്ഞു. അങ്ങനെ ഈ കവലയിൽ വച്ച് ആൾക്കൂട്ടത്തിനു മുന്നിൽ വച്ച് കുഞ്ഞെറുക്കന്റെ പെട്ടിക്കടയ്ക്ക് മുന്നിൽ വച്ച് ഈ നാടിനു മുന്നിൽ ഞാൻ ഋതുമതിയായിരിക്കുന്നു. തിത്തയ്യു പറയുമായിരുന്നു പൂക്കൾ വിരിയുന്ന പോലെയാണ് പെണ്ണുങ്ങൾക്ക് വയസ്സ് തികയുന്നത് എന്ന്. എന്നാലിവിടെ പൂക്കട പോയിട്ട് പൂങ്കൊടി പോലും കാണാനില്ലായിരുന്നു.
ഇനിയെനിക്ക് തിത്തയ്യൂന്റെ മുടിയിഴകളിൽ ഒളിഞ്ഞിരിക്കുക സാധ്യമല്ല. തിത്തയ്യൂന്റെ മുടിയഴകൾ ചുരുണ്ടതാണ്
ചുണ്ടുകൾ മലച്ചതാണ്. തിത്തയ്യൂന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ ആരോ ആഫ്രിക്കയിൽ നിന്നും കേരളത്തിലേക്ക് അടിമയായി കൊണ്ടു വന്നതാണ് ഇത്രേം കാലം കഴിഞ്ഞിട്ടെന്തേ തിത്തയ്യൂ ആഫ്രിക്കക്കാരിയെ പോലെ ഇരിക്കുണു എന്നു ഞാനാലോചിക്കും തിത്തയ്യൂ എനിക്ക് മുത്തം തരാറില്ല താരാട്ട് പാടാറില്ല. എന്തുകൊണ്ടോ ഒന്നും ചെയ്യാതെ ഒന്നും നൽകാതെ തിത്തയ്യൂനെ എനിക്ക് ഇഷ്ടമാണ്. എന്നിട്ടും എന്റെ മിഴികൾ നിറയുമ്പോൾ തിത്തയ്യൂ എന്നെ ചേർത്തു പിടിക്കാറുണ്ട്. ഒരു തോരാ മഴയ്ക്ക് എങ്ങനെയാണ് ഒരു ചാറ്റൽ മഴയെ അടക്കാനാവുക. പിന്നീടാണ് ഞാൻ മനസ്സിലാക്കിയത് തിത്തയ്യൂനെ കളഞ്ഞിട്ടു പോയ ഭർത്താവ് ഇസ്തിരിപ്പെട്ടി ചെറു ചൂടിൽ ചുണ്ടിൽ വച്ചതാണെന്ന്

“എന്തിന് തിത്തയ്യൂ..”
ഞാനപ്പോ ചോദിച്ചിരുന്നു
“അയാള് മുത്തം തരുന്നത് എനിക്കിഷ്ടമായിരുന്നില്ല “
തിത്തയ്യൂന്റെ മറുപടി വളരെ പെട്ടെന്നായിരുന്നു. അങ്ങനെയുള്ള തിത്തയ്യൂന്റെ മുടിയിഴ കളിൽ കണ്ണുകളൊളിപ്പിച്ച് ചുരുണ്ട വള്ളികളിൽ പിടിച്ച് കയറി ആകാശപൂക്കളെ പൊട്ടിച്ച് പൂമത്സ്യങ്ങളായി പാറാൻ ഞാൻ മോഹിച്ചു.
തിത്തയ്യു കഥകളുടെ നിധികുംഭമായിരുന്നു. അവരുടെ കഥകളുടെ രാജകുമാരി എന്നും സാവിത്രി അമ്മൂമ്മയായിരുന്നു. പിന്നെ തിത്തയ്യൂവും. തിത്തയ്യു എനിക്ക് മുന്നേ പിറന്ന പൂമത്സ്യമായിരുന്നു.
അതുവരെ ആരോടും പറയാതിരുന്ന ഒരു പകൽ സ്വപ്നത്തെ കുറിച്ച് ഞാനൊരിക്കെ തിത്തയ്യൂനോട് പറഞ്ഞു.
👍🏻നീലാമ്പൽ കുളത്ത് പുതുതായി വളർന്നു വരുന്ന താമര വള്ളികൾക്കിടയിലൂടെ നിലാവത്ത് നീന്തണം. നിലാവ് കണ്ണിൽ തൊടുമ്പോൾ മാത്രം ഉണ്ടാവുന്ന വെള്ളാരം കണ്ണുള്ള തോട്ടു മീനുകളെ കാണണം
തിത്തയ്യു എന്നോട് രഹസ്യമായി ചോദിച്ചു
“ദേഹത്ത് വല്ലോം ഇട്ടിരുന്നോ..”
ഞാൻ കണ്ണിറുക്കി ചിരിച്ചു.
“നീയിത് സാവിത്രി അമ്മൂമ്മയോടൊന്നും ചെന്ന് പറഞ്ഞേക്കല്ലേ.. പെണ്ണുങ്ങള് പുറത്തു പറയാൻ കൊള്ളാത്ത സ്വപ്നങ്ങൾ കാണാൻ പാടില്ലാന്ന് പറഞ്ഞ് നിന്നെ ഓടിക്കും.”
എന്റെയീ സ്വപ്നത്തിന്റെ ഉറവിടം യഥാർത്ഥത്തിൽ തിത്തയ്യു തന്നെയായിരുന്നു
വെള്ളാമ്പലുകളും നീല താമരകളും ദിനവും പൂവിടുന്ന താമരക്കുളം അതിന്റെ അരികിലൂടെ വഴി വെട്ടി വെള്ളം വാഴത്തോട്ടത്തിലേക്ക് തിരിച്ചു വിടുന്നുണ്ട്. ആ നെഞ്ചിനകത്ത് ഒരു രഹസ്യ അറ ഉണ്ടായിരുന്നു കുളത്തിനരികിലൂടെ ഒരു ദ്വാരം.
ആ പ്രതിഭാസം അരങ്ങേറിയത് എടവത്തിൽ മലവെള്ളമടിക്കുമ്പോൾ മാത്രമായിരുന്നു.മഴ വെള്ളം തിരക്കിട്ട് തോപ്പിലേക്ക് കുത്തിയൊഴുകും ചരലുകൾക്കിടയിലൂടെ പരൽ മീനും നെറ്റിചൂട്ടനും പള്ളത്തിയും അങ്ങനെ പലതരം മീനുകൾ ഒന്നായി തുള്ളി തുള്ളി കുളത്തിലേക്കുള്ള കൈ വഴി ചേരും അവ കൂട്ടമായൊഴുകി വേർതിരിവുകളില്ലാതെ ഒരു പുതു പിറവി താമര കുളത്തിന് സമ്മാനിക്കും. അങ്ങനെ അങ്ങനെ ഒരു പുതു പിറവി ദിവസമാണ് തിത്തയ്യൂ എന്ന പെൺ ക്കിടാവിനും ഒരുമോഹമുദിചത്. കുളത്തിന് വലതു വശത്തുള്ള അന്നേ വരെ മനുഷ്യരാരും പോയിട്ടില്ലെന്നു പറയുന്ന ആ മീൻ വഴിയിലൂടെ ആ കുഞ്ഞോവിലൂടെ നീന്തണം.
ആരോടും പറയാതെ ഒരു നിലാവത്ത് തിത്തയ്യു ഇറങ്ങി പുറപ്പിട്ടു. ചെത്തു കാരൻ ചന്ദ്രൻ ചെത്തി ഇറങ്ങിയിട്ടില്ലെന്ന് തിത്തയ്യൂന് മനസ്സിലായി പരിസരം മുഴുക്കെ പനങ്കള്ളിന്റെ മണം. ചെറുതായൊന്ന് മടിച്ചെങ്കിലും പിന്നീട് എടുത്തു ചാടി തനിക്ക് മുന്നിലുണ്ടായിരുന്ന വലിയൊരു ചിത്രം മായിച്ചു കൊണ്ട് ഓളങ്ങൾ തിത്തയ്യൂന്റെ വിരൽ തുമ്പിൽ നീന്തി. പതിയെ പതിയെ പെൺക്കിടാവിന്റെ കൈകൾ നിഛലമായി തന്റെ മുടിയികളെ മാരി ചുരുണ്ടു ചുരുണ്ട് തന്നിലേക്ക് തന്നെ ഒതുക്കി ഓവ് തന്റെ വായിലേക്ക് ആർത്തിയോ ടെ അടുപ്പിച്ചപ്പോൾ ഓവിനുള്ളിലൂടെ വെള്ളത്തിനെതിരായി നീ ന്തിയ കൈകൾ അവളുടെ മുടിയിഴകളെ ഒതുക്കി പിടിച്ച് തിരിച്ച് നീന്തി. നിലാവ് കണ്ണു ചിമ്മുമ്പോൾ തിത്തയ്യു കണ്ണു മിഴിച്ചു.
“പേടിക്കേണ്ട ആർച്ചേ… ചന്ദ്രനാണ്”
കാലങ്ങൾക്ക് ശേഷം തനിക്കൊരു പേരുണ്ടെന്ന് തിത്തയ്യു ഓർത്തു
“നിനക്കതിനുള്ളിലൂടെ നീന്തണമെങ്കിൽ ഞാൻ കൊണ്ടുപോകുമായിരുന്നല്ലോ..”
ചെറുപ്പത്ത് തന്റെ കൂടെ കളിച്ചു നടന്ന കളിക്കൂട്ടുക്കാരനല്ല ചന്ദ്രനിപ്പോൾ എന്നത് തിത്തയ്യൂന്റെ കവിള് ചുമപ്പിച്ചു. തിരിച്ചൊന്നും പറയാതെ നടന്നപ്പോൾ ആ ചുണ്ടുകളിൽ പുഞ്ചിരി ചന്ദ്രനപ്പോൾ കണ്ടിരുന്നുവോ.
എന്തു തന്നെയായാലും പിറ്റേന്ന് നിലാവത്ത് താമര വള്ളികൾക്കിടയിലൂടെ പുതിയ രണ്ട് പൂമത്സ്യങ്ങൾ ഓവിനപ്പുറം കടന്നു അധികം വൈകാതെ ഓരോവട യ്ക്കൽ സമരം അവിടെ അരങ്ങേറി. അതിനു നേതൃത്വം വഹിച്ചത് തിത്തയ്യൂന്റെ ഒരേയൊരു പൊന്നാങ്ങളയായിരുന്നു. ചന്ദ്രനെ ഓല മടല് വച്ച് തലയ്ക്കടിച്ചു കൊന്ന് കേസൊതുക്കി കെട്ടാനും അവരുടെ അധികാരം അവർ പ്രയോഗിച്ചു.അവിടുന്നിവിടെ വരേയ്ക്കും തിത്തയ്യൂന്റെ സഞ്ചാരം നീളുന്നു.
തിത്തയ്യു പറഞ്ഞ രണ്ടാമത്തെ കഥ സാവിത്രി അമ്മൂമ്മയുടേതായിരുന്നു. അടിയാളന് കുഴിയിൽ കഞ്ഞി കൊടുക്കുന്നത് കണ്ട് പിറ്റേന്ന് തന്നെ തന്റെ ഒരേയൊരു മകനെയും ഭർത്താവിനെയും ഉപേഷിച്ച് അടിയാള കുടിയിലേക്ക് ഇറങ്ങി വന്നവരാണ് സാവിത്രി അമ്മൂമ്മ. തന്റെ പുതിയ ഭർത്താവിന് ചെമ്പ് പാത്രത്തിൽ കഞ്ഞി കൊടുത്തു ഇടയ്ക്കെല്ലാം മകനെ ചെന്ന് കാണാനുള്ള സാവിത്രി അമ്മൂമ്മയുടെ സഞ്ചാര സ്വാതന്ത്ര്യം സാവിത്രി അമ്മൂമ്മയുടെ ആദ്യ ഭർത്താവും വീട്ടുകാരും ഇല്ലാതാക്കി.
ഇങ്ങനെ ആയിരുന്ന സാവിത്രി അമ്മൂമ്മയുടെ മനസ്സ് ഇപ്പോഴെന്തെ വല്ലാതെ ഇടുങ്ങി പോവുന്നു എന്ന് ഞാനൊരിക്കൽ തിത്തയ്യൂനോട് ചോദിച്ചു. മറുപടി വളരെ ഇടുങ്ങിയതായിരുന്നു.
“വയസ്സാവല്യേ.. കുട്ട്യേ..അതോണ്ടാ..”
ഞാനപ്പൊത്തന്നെ തിരിച്ചു ചോദിച്ചു
“തിത്തയ്യൂന് പ്രായാവണില്ലേ..?”
മറുപടികളില്ലാത്ത ആ കണ്ണുകൾ പിൻ വലിഞ്ഞു അവരുടെ ദീർഘ നിശ്വാസത്തിൽ രണ്ടു തലമുറകളുടെ കോളിളക്കങ്ങളുണ്ടായിരുന്നു.
: എന്നാലെന്തു കൊണ്ടോ മുതിരാൻ പോകുന്ന ഈ നിമിഷം പഴയ ഓർമകൾ എന്നെ അലട്ടുന്നു.
എന്റെ എല്ലാമെല്ലാമായിരുന്ന രാമേട്ടന്റെ മുന്നില് ഞാൻ ഉടുതുണി പൊക്കി നിൽക്കുകയായിരുന്നു എന്ന് പറഞ്ഞ് കുത്തി നോവിച്ച അമ്മമ്മേടെ അടുത്തു നിന്ന് തൊട്ടടുത്ത സാവിത്രി അമ്മൂമ്മേടെ വീട്ടിലേക്ക് താമസം മാറ്റി അഞ്ചാം ക്ലാസ്സ് പരീക്ഷേടെ അന്ന് ഏങ്ങലടിച്ചേങ്ങലടിച്ച് കരഞ്ഞ് ഒന്നുമെഴുതാതെ ഇറങ്ങി വന്നു ഒരുപക്ഷെ അമ്മമ്മയ്ക്ക് പ്രയായൊണ്ടായിരിക്കാം.
വെള്ളം കോരുമ്പോ വട്ട കാലിലേക്ക് വീണ് എന്റെ കാല് മുറിഞ്ഞു കുഞ്ഞെറുക്കന്റെ ഓട്ടോയിൽ മറ്റുള്ള കുട്ടികൾ ചവിട്ടി കാല് നോവരുതെന്ന് പറഞ്ഞ് അമ്മയെന്നെ മുന്നിലിരുത്തി. കുഞ്ഞെറക്കന്റെ കൈകൾ ആർത്തി പൂണ്ട് തിരഞ്ഞു നടക്കുന്നതായിരുന്നു അതെന്റെ അതുവരെയും നോവാതിരുന്ന മുറിവിനെ വേദനിപ്പിച്ചു.അടുത്ത ദിവസം തന്നെ വീട്ടിൽ വലിയ കലഹമുണ്ടാക്കി സ്കൂളിലേക്ക് ഒറ്റയ്ക്ക് നടക്കാൻ തുടങ്ങി കാരണമെന്തെന്ന് ആരോടും പറയാൻ കൂട്ടാക്കിയില്ല.അതു കഴിഞ്ഞ് ഇന്നു വരേയ്ക്കും മഴ വെള്ളം വരുമ്പോ ഒറ്റയ്ക്ക് തോട് കടന്ന് കാട്ടു വഴികൾക്കുള്ളിലൂടെ നടന്ന് ഞാൻ സ്കൂളിലേക്ക് പോകുന്നു.
പെരുമഴക്കാലത്ത് വെള്ളം കലങ്ങി വരുമ്പോൾ തോട്ടിന്റെ നടുക്ക് ചെന്ന് നിന്ന് തേങ്ങാ പിടിക്കുന്നത് എന്റെയൊരു കലാ പരിപാടിയായി മാറിയിരിക്കുന്നു.
എന്നിലിപ്പോ എനിക്ക് ചുറ്റും ഇരുട്ട് കുമിഞ്ഞ് കൂടുന്നു. തിത്തയ്യു ചുടു കഞ്ഞി ജനലുവഴി അകത്തു വച്ച് മുഖം തരാതെ മടങ്ങുന്നു.ജനാല തുറക്കുമ്പോൾ മാന്തോപ്പുകൾ കാണുന്ന എന്റെ മുറിക്കകത്തല്ല ഞാനിപ്പോൾ എങ്കിലും ഈ മുറി നിറയെ അമ്മ വായിച്ചു വച്ച പുസ്തകങ്ങളാണ് അമ്മയുടെ ഗന്ധമുള്ളവ. അത് വായിക്കാൻ വേണ്ടി പോലും തുറന്നിട്ട ജനാല വഴി കുറച്ച് വെളിച്ചം കേറുന്നില്ലല്ലോ എന്നതെന്നെ വേദനിപ്പിച്ചു. എന്നിട്ടും ഇരുട്ടില് തപ്പി തപ്പി ‘എന്റെ പെണ്മകൾക്ക് ‘എന്ന കഥ മുഴുമിക്കാതെ വച്ച് പോയത് ഞാൻ കണ്ടു പിടിച്ചു.
ഇരുട്ട് കുമിഞ്ഞു കൂടുമ്പോൾ ഒറ്റപ്പെടലിന്റെ ശ്വാസം മുട്ടൽ അതിനപ്പുറം എല്ലു നുറു ങ്ങുന്ന വേദന രണ്ടു കൈകളും കൂട്ടി പിടിച്ച് ദേഷ്യം കൊണ്ട് വയറമർത്തി ഞാൻ നിലവിളിച്ചു.തിത്തയ്യു പോലും എനിക്കിപ്പോൾ മുഖം തരുന്നില്ല.ആ തോളിൽ കൈയിട്ടു കിടക്കാൻ ഞാൻ ആശിച്ചു.അഞ്ചു ചെക്കന്മാരെറിഞ്ഞിട്ടും വീഴാതെ പോയ മാങ്ങയുടെ ബാക്കി കഥ കേൾക്കാൻ എന്റെ ഉള്ളം തുടിച്ചു.
ചുമപ്പ് അത്രമേൽ എന്നെ ചുറ്റി വരിഞ്ഞുകൊണ്ടേയിരിക്കുന്നു. പുലർച്ച ചുവരിനപ്പുറം പുടവ ഉലയുന്ന ശബ്ദം അമ്മ എടുത്തു വച്ച അവസാന പുസ്തകം ഞാൻ മണ ത്തു നോക്കി അതെ അമ്മ തന്നെയാണ്.
നേരിട്ട് കാണുമ്പോൾ എഴുതി വച്ചത് മുഴുമിക്കാതെ പോകരുതെന്ന് പറയണമെന്ന് തോന്നി. അമ്മയോട് പറയാനുള്ള കഥകളെ കേൾക്കാനുള്ള കഥകളെ കുറിച്ചാലോചിച്ച് ആവേശം പൂണ്ട് അതുവരെയും തുറക്കാൻ കഴിയാതിരുന്ന ജനവാതിൽ അമർത്തി തുറന്ന് പുറത്തെ കാട്ടുമുല്ല വള്ളിയിൽ നിന്ന് ഒന്ന് പറിച്ച് മുടിയിൽ തിരുകാൻ തുനിഞ്ഞപ്പോൾ കാഴ്ചയി ൽ എന്റെ കാട്ടുമുല്ല പോലെ ഒന്ന് മണവാളന്റെ കരം ഗ്രഹിച്ച് അകന്നു പോവുന്നു. അതെ അതമ്മയാണ്.
അമ്മയുടെ പുസ്തകങ്ങൾ എന്നോട് നിലവിളിക്കുന്നു!ഞാനാരോട് നിലവിളക്കും.
അന്നൊരിക്കെ തിത്തയ്യൂനോട് ഞാൻ തമാശയ്ക്ക് ചോദിച്ചിരുന്നു
“കോഴിയാണോ മുട്ടയാണോ ആദ്യണ്ടായേ.. തിത്തയ്യൂ..”
“മുട്ടേണ്ടാവാൻ കോഴിക്ക് ബോധണ്ടാവണ്ടെ “
ചമ്മന്തി അരയ്ക്കുന്നതിനിടയിൽ കളിക്കാണെങ്കിലും തിത്തയ്യു പറഞ്ഞു.
അന്ന് രാത്രി എന്റെ പുസ്തകത്തിൽ ആകാശവും ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളും ഒരു ബോധത്തോടെ ഞാൻ വരച്ചു.കൂട്ടത്തിൽ ഒരമ്മ കോഴിയും കുഞ്ഞി കോഴിയും ഉണ്ടായിരുന്നു
അവസരം വരുമ്പോൾ പ്രയോഗിക്കാൻ ഞാനാ ബോധമുള്ള ചിത്രങ്ങളെ ഉറക്കി കിടത്തി.
ഇന്ന് ഞാനവയെ തന്ത്ര പൂർവ്വം തുറന്നു വിട്ടു.വലിപ്പിലെ ചുമപ്പും കറുപ്പും ഛായങ്ങളിൽ നിന്നും ചുമപ്പിനെ എടുത്തു മാറ്റി ഞാൻ കറുപ്പിനെ കയ്യിലെടുത്തു.അവിടിവിടെ സ്ഥാനം തെറ്റി വരച്ച് ഞാനാ ചിത്രങ്ങളെ പാറാൻ വിട്ടു.
അങ്ങനെ ഏഴ് ദിവസം കഴിഞ്ഞിരിക്കയാണ്.ഇന്നെന്നെ കാണാൻ വന്നവർക്ക് സമ്മാനങ്ങൾ തരാതെ പോവാം എന്റെ എഴുത്തുകളെ ആഴത്തിൽ വിമർശിക്കാം എന്നാലും ഞാൻ ഞാനല്ലാതാവുന്നില്ല.
അവരെന്റെ ചുമരിൽ വരച്ചിട്ട കറുത്ത ആകാശത്തെ പൂമ്പാറ്റകളെ മലകളെ ചന്ദ്രനെ തള്ള നഷ്ടമായ കുഞ്ഞി കോഴിയെ എല്ലാം അത്ഭുതത്തോടെ നോക്കി.അതിലെവിടെയും ഒരു പച്ചപ്പ് പോലും കാണാനാവുന്നില്ലെന്ന് തിത്തയ്യു ഉള്ളിൽ പറഞ്ഞു.എല്ലാരും എന്നെ ദയനീയമായി നോക്കുന്നു.
ഞാൻ പഞ്ഞി കെട്ടുകളെ പൊളിച്ചു മാറ്റി ഉറക്കെ നിലവിളിച്ചു.
” നിങ്ങളെന്നെ ഇരുട്ടിലാഴ് ത്തിയപ്പോഴും ഞാൻ വെളിച്ചത്തിലായിരുന്നു. “
സാവിത്രി അമ്മൂമ്മ ഓടിവന്ന് എന്റെ കൈകളെ പിന്നിലേക്ക് കൂട്ടികെട്ടി. എന്നിട്ട് ചുമരിൽ കോറിയിട്ട വരികളെ കമിഴ്ന്ന് കിടന്ന് വായിച്ചു.
“ഞാനിന്നലെയാണ് ഷൂ.. പോളിഷ് ചെയ്യാൻ കൊടുത്തത്
ആർക്കും എന്നെ അവകാശപ്പെടാതെയിരിക്കാം..”
“ഇവൾടെ തന്തേ മാരി ഇവൾക്കും തലയ്ക്ക് പ്രാന്തായിരിക്കുണു..”
എനിക്ക് തല കറങ്ങുന്ന പോലെ തോന്നി തിത്തയ്യു ഓടി വന്ന് അന്നാദ്യമായി തുടരെ തുടരെ ചുംബിച്ചു.തിത്തയ്യൂന്റെ മുടിക്ക് കൈത പൂവിന്റെ ഗന്ധമായിരുന്നു.
“തിത്തയ്യൂ എന്റെ സ്വപ്നം സ്വപ്നം എന്നുറക്കെ പറഞ്ഞു “
ആരും എന്നെ കേൾക്കാനില്ലായിരുന്നു ആരുമെന്നെ കാണാനില്ലായിരുന്നു.

എണീക്കാൻ വൈകിയതിന് മൊന്ത വച്ച് തയ്ക്കടിച്ച സാവിത്രി അമ്മൂമ്മയോട് എനിക്ക് ദേഷ്യം തോന്നിയില്ല.ഞാൻ മനസ്സിൽ കരുതി
“ഞാനെന്നാണീ കൂടു വിട്ട് പുറത്തു പോവുക എനിക്ക് ഭ്രാന്ത് പിടിച്ചിരുന്നെങ്കിൽ “
അതെ ഏഴ് ദിവസങ്ങൾ കഴിഞ്ഞും ദിവസങ്ങൾ മാസങ്ങൾ വർഷങ്ങൾ കടന്നു പോയിരിക്കുന്നു ..
സുകന്യ എസ്