നിറം മങ്ങാതെ
1
ഇറയത്തൂടൊഴുകി വരുന്ന
മഴത്തുള്ളി കളിലേക്ക്
കൈയെറിഞ്ഞ് ,
പുഴക്കാഴ്ചയും ,
വഴിക്കാഴ്ചയും ,
മരക്കാഴ്ചയും ,
കിളിക്കാഴ്ചയും
കണ്ടു കളിക്കുന്നൊരു കുട്ടി,
ഒരൊറ്റ മുറിക്കൂരയുടെ
വാതിലിന്നരികിൽ ,
അരവേലിയിൽ പിടിച്ച്
കവിടിപ്പിഞ്ഞാണത്തിലെ വറ്റ്
കിളികളുമായി പങ്കിട്ട് ,
ഒറ്റയ്ക്ക്…… കൂട്ടമായി.
പാസരക്കിലുക്കത്തിന്റെ
താളഭേദത്തിനൊത്ത്
താണുയർന്ന്
അകത്ത്
എല്ലുമുറിയെപ്പണിയുടെ
ഒച്ചയനക്കം.
2
പൂക്കളോടും കിളികളോടും
മണ്ണിനോടും
ചിരിച്ച് , കൊഞ്ചിപ്പറഞ്ഞ്
വീട്ടുതിണ്ണയിലെ
കുട്ടിവേലിക്കകത്ത്
ഓലപ്പീപ്പിയും
ഓലപ്പന്തുമായൊരു കുട്ടി,
ഒറ്റയ്ക്ക്….. കൂട്ടമായി.
കുട്ടിക്കൊഞ്ചലിന്റെ
ഈണത്തിനൊത്ത്
പുറംപണികളുടെ
പല്ലുമുറിയെത്തിന്നാനൊരുങ്ങുന്ന
നിഷ്കർഷ .
3
കളിപ്പാട്ടങ്ങൾ
കമ്പ്യൂട്ടർ ഗെയിമുകൾ
ഓടിച്ചും പറത്തിയും
കളിക്കാൻ
കുട്ടി വാഹനങ്ങൾ
ടിൻ ഫുഡ്
വൈറ്റമിൻക്യാപ്സ്യൂൾ
ഔട്ടിംഗ് സന്തോഷങ്ങൾ
‘ തറയിൽ തൊടീക്കാത്ത’ ജാഗ്രത
അമ്മയച്ചന്മാരുടെ
സ്വകാര്യ സ്വത്ത് .
കുട്ടിയേക്കാൾ വേഗം
വളർന്ന വീട്ടിൽ
വേലിക്കെട്ടുകളിൽ
ബന്ധിതമാകാത്തൊരു കുട്ടി
ഫ്ലാറ്റിന്റെയോ ഡേകെയറിന്റെയോ
ഇരുട്ടിൽ
ഒറ്റയ്ക്കല്ലെന്നാലും…. ഒറ്റയ്ക്ക്.
സിസിടിവിയിൽ,
വീഡിയോക്കോളിൽ
തൊഴിൽത്തിരക്കിട്ട
ചിരി വിശേഷങ്ങളായി
അമ്മ, അച്ഛൻ.
ഭിത്തിയിൽ
കാറ്റും മഴയും
പുഴയും കിളിയും കണ്ട്
മിണ്ടിപ്പറയുന്നൊരു
കുട്ടിച്ചിത്രം .
അശ്വതി എ.വി
