നിന്നിലേക്കുള്ള വാതിലുകൾ
പ്രസാദ് കാക്കശ്ശേരി
ഒരു പാളിത്തുറവിയിൽ
നിവരുന്നു
ഉള്ളിലാളെന്നറിയിക്കും
ഇളവെയിൽചിരിവാതിൽ
ഇരുപാളി മറവിയിൽ
വിലക്കുന്നു
ആളനക്കമടഞ്ഞതാം
ഇരുൾ നരിച്ചീറു വാതിൽ
നീയെന്ന ബാധ കേറി
പൊള്ളുമ്പോളുലയുന്നു
വെന്ത വീടായ് വിചാരത്തിൽ
കടം കഥ പൊരുൾ വാതിൽ
————- ഒരു പകുതി പ്രജ്ഞയും മറു പകുതി പ്രജ്ഞയും എന്ന നിലയിൽ ചങ്ങമ്പുഴ മുതലേ ഇരുതിരിവുകൾ കാണ്മാനാവും. പ്രസാദ് കാക്കശ്ശേരിയുടെ കവിതയിൽ ഒരു നി വരലും ഒരു വിലക്കലും ഇരുപാളികളിലായി അള്ളിപ്പിടിക്കുന്നു. ഇളവെയിലേറ്റൊരു സുന്ദരച്ചിരിയായി നിവരുന്ന കാല്പനിക സൗഭാഗ്യം ഒരു പാളിയിൽ പറ്റിച്ചേർന്നു കിടപ്പുണ്ട്. സ്ത്രീപുരുഷ ബന്ധത്തിലെ പ്രണയാർദ്രമായ ഊഷ്മളാവസ്ഥയാണിത്. എന്നാൽ എല്ലാ അനക്കങ്ങളും സ്തംഭിച്ചുപോയ ഒരു വലിയ ഇരുട്ടിലേക്കാണ് പിന്നത്തെ പാളിയുടെ പടരൽ. ഇളവെയിലിനെയും നരിച്ചീറിനെയും വകഞ്ഞുമാറ്റി ഒരു കടങ്കഥയുടെ പൊരുളും കവിതയിൽ കയറിവരുന്നുണ്ട്. അവിടെ വെന്തു പോയ വീടുണ്ട്. ബാധയായി മാറിയ ഒരു നീയുമുണ്ട്. ആഴമേറിയ പൊള്ളലു ണ്ട്. കടങ്കഥയുടെ കുരുക്കഴിച്ചെടുക്കാൻ വെമ്പുന്നതുപോലെ ദാമ്പത്യത്തിനുള്ളിലെ പ്രതിസന്ധികളേയും സന്നിഗ്ദ്ധതകളേയും നിവർത്തിയിടുകയാണ് ഈ ചെറുകവിതയുടെ വലിയ ലോകം. ഇളംവെയിൽ മധുരത്തിൽ നിന്നും വെന്തുനീറിനിൽക്കുന്ന വീട്ടിലേക്കുള്ള ദൂരത്തിൽ ചങ്ങമ്പുഴ ത്തെച്ചിപൂങ്കുലയിൽനിന്നും വൈലോപ്പിള്ളി മുൾക്കാടിലേക്കുള്ള ഭാവദൂരവുമുണ്ട്. ചങ്ങമ്പുഴ തെളിയിച്ച മഞ്ഞത്തെച്ചിയുടെ സമ്മോഹനനിറമോലും പ്രഭാതത്തിൽ നിർവൃതിയായി പെയ്തു നിന്ന മനസ്വിനിയുണ്ട്. മുൾക്കാടായിത്തീർന്ന ദാമ്പത്യത്തിന്റെ പൊട്ടലും ചീറ്റലുമുള്ള, വൈലോപ്പിള്ളി നിന്നുനട്ടംതിരിയുന്ന കണ്ണീർപ്പാടവുമുണ്ട്. രണ്ടിടങ്ങളിലും കിടന്ന് പ്രസാദ് കാക്കശ്ശേരി യുടെ കവിത വൈരുധ്യങ്ങളുടെ സങ്കടമായിമാറുന്നു.

ഡോ. ആർ സുരേഷ്
