രാമൻ വാണാലും
രാവണൻ വാണാലും
കാടിൻ്റെ നീതി ഒന്ന്.
അഗ്നിയെടുക്കാൻ പോയവനും
പുലിപ്പാലു തേടിയലഞ്ഞവനും
കടന്നുപോയത്
ഒരേ കുന്നിൻമുഖം
കാടിൻ്റെ അക്ഷരമാലയിൽ
ചീവീടിൻ്റെ വിസർഗങ്ങളും
ഒച്ചിൻ്റെ രജതലിപികളും
മണ്ണെര തൂറിയവിഗ്രഹങ്ങളും പെടും.
പക്ഷികൾ പറത്തിക്കൊണ്ടുപോയ
പഞ്ചതന്ത്രത്തിലെ വല വന്നു വീണത്
ഏതോ സിദ്ധൻ്റെ
ആശ്രമത്തിൻ്റെയോ,
ആശയത്തിൻ്റെയോ മേലാണ്.
വനകന്യകയുടെ പ്രണയത്തിനു
വിലയായത്
മൂക്കും മുലകളുമാണ്.
കാടിൻ്റെ ഹൃദയം മുറിഞ്ഞ്
മഞ്ചാടിമണികൾ പൊഴിഞ്ഞത്
അന്നു മുതലാണ്.
ക്ഷാമകാലത്ത് കിഴങ്ങു പറിക്കാൻ പോയ
പെണ്ണുങ്ങൾക്ക് കിട്ടിയത്
മൈനുകളും
അവിഹിത ഗർഭങ്ങളുമാണ്
ജിം കോബർട്ടിൻ്റെ തോക്കിൻകുഴൽ
തിരിഞ്ഞുവളഞ്ഞ്
വേട്ടക്കാരൻ്റെ കഴുത്തു മുറുക്കി.
ഓരോ പാറയിലും
മുനിശാപങ്ങൾ ഉറഞ്ഞുകിടന്നു.
പകയുടെ വാർഷികവലയങ്ങൾ
പെരുകി
കലമാൻ
കാഞ്ഞിരത്തിൽ കൊമ്പുരസി.
അണ്ണാറക്കണ്ണൻ പരിഹസിച്ചു.
മരപ്പൊത്തിൽ പാമ്പൊളിച്ചു.
തത്തയ്ക്ക് ചുണ്ടു മുറിഞ്ഞു.
മൈനയ്ക്കു മനമെരിഞ്ഞു
മുയലിനു മുല ചുരന്നു
കുയിലിൻ്റെ കൊരവള്ളി പൂത്ത്
കാട്
പാടിക്കൊണ്ടിരുന്നു
ജഢായുവിൻ്റെ ചിറകും,
ഏകലവ്യൻ്റെ ദക്ഷിണയും,
കാട്ടിലെറിയപ്പെട്ട പൊക്കിൾകൊടികളും
അരണിക്കാതലിൽ
കാത്തിരിക്കുന്നു.
ഇനി
കാട്
നമ്മുടെ സ്വസ്ഥതകളെ
വേട്ടയാടും.
*
[ Raa Prasad/1991/പുസ്തകം:ഇല 1997]
