The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
September 10, 2022 by maarga editor
Story

തണുത്ത മണമുള്ള വെളുത്ത കാപ്പിപ്പൂക്കൾ:എസ്.ജോസഫ്

തണുത്ത മണമുള്ള വെളുത്ത കാപ്പിപ്പൂക്കൾ:എസ്.ജോസഫ്
September 10, 2022 by maarga editor
Story
Spread the love

നിലങ്കാരിച്ചുമയ്ക്ക് നിലത്തുവീഴാത്ത ആനപ്പിണ്ടം പിഴിഞ്ഞെടുത്തതുകൊണ്ടൊരുചികിത്സയുണ്ടെന്ന്കേട്ടിട്ടുണ്ട്.പോത്തിന്റെ കൊമ്പ് അടുക്കളയിലെ തട്ടിൽ വച്ചിരുന്നു.വയറുവേദന വന്നപ്പോൾ അത് കരിച്ച് മണപ്പിച്ചിരുന്നു. വല്യമ്മ കിഴുകാനെല്ലി(കീഴാർനെല്ലി) പറിച്ചും ശതാവരി പറിച്ചും മറ്റും കഷായം ഉണ്ടാക്കി.പട്ടിത്താനത്ത് അന്ന് ഒരു അങ്ങാടിക്കടയുണ്ടായിരുന്നു.പിന്നവർ വെടിമരുന്നുകട തുടങ്ങി.ഇപ്പോൾ ഒന്നുമില്ല.ഉള്ളിയും മുളകുമിടാൻ കവുങ്ങിൻപാള പച്ചീർക്കിലി ചൂടാക്കി കുത്തിയെടുക്കും.വെള്ളംകോരാൻ പാളകോട്ടിയെടുക്കും.ആ പാളയിൽ വെള്ളം കുടിച്ചാൽ ഒരു രുചിതോന്നും.പാള ചീയുംതോറും രുചികൂടും.പാത്രങ്ങൾക്കിരിക്കാൻ തിരികകൾ,ആളുകൾക്കിരിക്കാൻ കൊരണ്ടികൾ,കലത്തിനും ചട്ടിക്കും ഉറികൾ.വല്ലക്കൊട്ടയിൽ പാണ്ടിക്കലവും ചട്ടിയും കൊണ്ടുവരുന്നവർ പ്ലാസ്റ്റിക്കുമായി വരുന്നവർക്ക് വഴിമാറി. മൺപാത്രങ്ങൾ അലുമിനിയപ്പാത്രങ്ങൾക്കും പിന്നെ സ്റ്റീൽപ്പാത്രങ്ങൾക്കും വഴിമാറി.പാടത്തുനിന്നുള്ള അരി കടയിലൂടെ വീടുകളിൽ എത്തി. പറമ്പുകളിലെ മലവിസർജനം കക്കൂസുകളിലേക്കുമാറി.ദോശ,പൊറോട്ട, ചപ്പാത്തി അങ്ങനെ ആഹാരരീതിമാറി.അന്ന് ഇറച്ചിക്കഷണങ്ങൾ അടുക്കളയിൽ പുകയത്ത് തൂക്കിയിടുമായിരുന്നു.പന്നിനെയ്യും കോഴിനെയ്യും(പൊള്ളലിന് മരുന്ന്)കുപ്പിയിൽ തൂക്കിയിടുമായിരുന്നു. പന്നിനെയ്യിൽ മുള്ളൻ കുറുച്ചി വറുത്തതിന്റെ രുചിയൊന്നുവേറെ. ചുട്ടമീനായിരുന്നു ഒരു വിഭവം.പിന്നെ മീൻ ചുടാതായി.കശുവണ്ടി ചുട്ടാൽ രോഗങ്ങൾ വരുമെന്നായി.ഒരിക്കൽ കുറച്ചുകശുവണ്ടി ഒരു കലത്തിലിട്ട് ഞാൻ ചൂടാക്കി.മൂത്തുവന്നപ്പോൾ തീകൊടുത്തു.പിന്നത് മണ്ണിലിട്ടു മണ്ണുമൂടി.പിന്നെ പൊട്ടിച്ചുതിന്നു.ഇറച്ചി വാങ്ങിയാൽ രണ്ടുമൂന്നു കഷണങ്ങൾ ഞങ്ങൾ ചുട്ടുതിന്നും.വല്ലപ്പോഴും പഴമക്കാരുടെ ഇഷ്ടത്താൽ പോത്തിന്റെ കുടലും പണ്ടവും തിന്നുന്നവരാകയാൽ ഞങ്ങളെ കുട്ടികൾ അപമാനിക്കുമായിരുന്നു.പതുക്കെപ്പതുക്കെ ഞങ്ങൾ അതെല്ലാം ഒഴിവാക്കി.ഇന്ന് ഏത് തട്ടുകടയിലും,ഷാപ്പിലും ഇവ കിട്ടും.പൊറുമ എന്നാണ് അതിന് പറഞ്ഞിരുന്നത്.ചിലർ കെഴലി എന്നും പറയുമായിരുന്നു.ഇന്നത് പോട്ടി എന്ന് അറിയപ്പെടുന്നു.

വീടിനടുത്ത് ഒരു വേട്ടുവ കുടുംബം താമസിച്ചിരുന്നു.ദേവസ്യാ എന്നായിരുന്നു വീട്ടുകാരന്റെ പേര്.ലിസി എന്നൊരു പെൺകുട്ടി ഞങ്ങളോടൊപ്പം സാറ്റ് കളിക്കാനും മറ്റും വരുമായിരുന്നു.ഈ ലിസിയെക്കൂട്ടി എന്നെ പെങ്ങൾ പെണ്ണമ്മ കളിയാക്കുമായിരുന്നു.വേട്ടോത്തി ലിസി എന്നവൾ ദേഷ്യം വരുമ്പോൾ എന്നെ വിളിക്കും.ഒരു ദിവസം ഞാൻ അവരുടെ വീട്ടിൽ എത്തിയപ്പോൾ അവർ പുകച്ചുപിടിച്ച ഏതാനും എലികളെ പാചകം ചെയ്യാനായി വച്ചിരിക്കുന്നത് കണ്ടിരുന്നു.അവർക്ക് ബന്ധുക്കൾ മേലുകാവിൽ ഉണ്ടെന്ന് അവർ പറയുമായിരുന്നു.അവടന്ന് വന്ന ഒരു പയ്യൻ തെകത്തുകപ്പ വെള്ളത്തിൽ നിന്നെടുത്ത് കുടഞ്ഞ് തിന്നുകയാണ്.കുറേനേരം ഞാനത് നോക്കിനിന്നു.അവനെ അനുകരിച്ച് ഞാനും കുറേക്കാലം അങ്ങനെയാണ് തെകത്തുകപ്പ തിന്നത്.അവരെ അനുകരിച്ചുള്ള എലിപിടുത്തം ഞങ്ങളുടെ വിനോദമായിരുന്നു.കയ്യാലമാട്ടേൽ ഒരു പൊത്തിൽ കുറേ ചൂട്ടുവച്ച് തീകൊടുത്ത് പാളകൊണ്ടടിക്കും.അപ്പോൾ പുക പലപൊത്തുകളിലൂടെയും വരും.അവിടമെല്ലാം ഞങ്ങൾ അടയ്ക്കും. ചൂട്ടിനിടയ്ക്ക് മുളകുവച്ച് പുകയ്ക്കും.എലി ചിലപ്പോൾ ഇറങ്ങിവരും.അല്ലെങ്കിൽ പൊത്തടച്ചിട്ട് ഞങ്ങൾ പോകും.വേട്ടുവരാണെങ്കിൽ കയ്യാല പൊളിച്ചു എലികളെ ഓരോന്നായെടുക്കും.ഒരു വലിയ പണക്കാരന്റെ റബർ എസ്റ്റേറ്റിലെ ഉള്ളിലുള്ള ഒരു പത്തുസെന്റ് സ്ഥലത്താണ് അവർ താമസിച്ചത്.അത് താഴെ കൂടല്ലൂരുള്ള ഒരാളുടെ പറമ്പായിരുന്നു.അവർ അവിടെ കുടികിടപ്പുകാരായിരുന്നു.

എസ്റ്റേറ്റ് ഉടമയുടെ വീട്ടിലെ കല്യാണത്തിന്`നാടുമുഴുവനും വിളിയുണ്ടായിരുന്നു.ഞാനും പോയിരുന്നു.ചാച്ചൻ എന്നെയാണ് പറഞ്ഞുവിട്ടത്. ഇവരെയും വിളിച്ചിരുന്നു. എന്നാൽ കല്യാണത്തിന് ചെന്ന ദേവസ്യാ ചേട്ടന്റെ പെങ്ങളെ മറ്റുള്ളവരുടെ കൂടെ ഇരുന്നുണ്ണാൻ ആ വിദ്യാസമ്പന്നനായ പണക്കാരൻ സമ്മതിച്ചില്ല.ദേവസ്യായെയാണ് കല്യാണത്തിന് വിളിച്ചതെന്നുപറഞ്ഞു.അപമാനം കൊണ്ടും ദുഃഖം കൊണ്ടും ആ സ്ത്രീ അയാളെ പ്രാകി.നീ ഒരുവർഷം തികയ്ക്കില്ല എന്ന്.ഞാനിത് കേട്ടതാണ്.ആ ജന്മി വൈകാതെ മരിക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ ഭാര്യ ഇംഗ്ലീഷുചുവയിൽ മലയാളം പറയുന്ന ഒരു സ്ത്രീ ആയിരുന്നു.എന്റെ ചാച്ചന്റെ ചേട്ടന്റെ ഭാര്യ അവിടെ വീട്ടുജോലികൾക്ക് പോയിരുന്നു.അവിടെ പോകുമ്പോളൊക്കെ പേരയുടെ ചോട്ടിൽ വീണുകിടക്കുന്ന പേരക്കായ്കൾ ഞാൻ എടുത്തിരുന്നു.മഞ്ഞണിഞ്ഞ നിറഞ്ഞ പുല്ലുകൾക്കിടയിൽ കിടന്നു പേരക്കായ്കൾ.ഒരു ദിവസം എന്നെയും രാജുച്ചേട്ടായിയേയും വഴിയിൽ കണ്ടപ്പോൾ ആ സാറത്തി അവരുടെ വീട്ടിൽ ചെല്ലണമെന്ന് ഞങ്ങളോട് പറഞ്ഞു.അവിടെ ചെന്നപ്പോൾ ഞങ്ങൾക്ക് ഓരോ പാത്രം തയിര് അവർ തന്നു.ഞങ്ങളെ വീട്ടിനുള്ളിൽ കയറ്റി.വീടിനുള്ളിലായിരുന്നു കിണർ.പറമ്പിൽ ഒരു കുളവും അതിൽ മീനുകളും.ഒരു യൂറോപ്യൻ ശൈലിയിലുള്ള ജീവിതം.അവർ ഒരു മഹതിയായിരുന്നു.അവരുടെ പണിക്കാരനായതിനാൽ ആവാം ചാച്ചനെ അവർക്ക് ഇഷ്ടമായിരുന്നു.അതിനാൽ എന്റെ ചേട്ടന്റെ കല്യാണത്തിന് അവർ വന്ന് ആഹാരവും കഴിച്ചിട്ടുപോയി.അന്ന് കല്യാണത്തിനുവന്ന മേൽജാതിക്കാർ ഉണ്ണാതെ ഇരിക്കുമ്പോഴാണ് ആ സ്ത്രീ വിപ്ലവകരമായി പെരുമാറിയത്.അതുമൂലം ബാക്കിയുള്ളവർക്ക് കഴിക്കാതിരിക്കാൻ നിർവാഹമില്ലാതായി.കാൽനൂറ്റാണ്ടിനുമുൻപ് കീഴ്ജാതിക്കരുടെ ഭക്ഷണം മേൽജാതിക്കാർ കഴിച്ചിരുന്നില്ല.എന്റെ വല്യപ്പന്റെ ചാത്തത്തിന് മേലാർക്ക് ഓരോ കിലോ ഇറച്ചിവാങ്ങി കൊടുക്കുകയാണ് ഉണ്ടായത്.എന്നാൽ അവരുടെ വീട്ടിൽ ആയിരുന്നു നെയ്യപ്പം ഉണ്ടാക്കിയത്. ചെറുപ്പത്തിൽവീട്ടിൽ മന്ത്രവാദം നടന്നിരുന്നു.അവൽ,തൂശനില, കർപ്പൂരം എന്നിങ്ങനെ ചില വസ്തുക്കൾ ഞാൻ ഓർക്കുന്നുണ്ട്.ഒരുപാട് ആളുകൾ വീട്ടിൽ വന്നിരുന്നു.രണ്ട് മന്ത്രവാദികളുടെ മേൽനോട്ടത്തിലായിരുന്നു പരിപാടി.അവർ വിരൽ ഞൊടിച്ചു അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഞങ്ങളെ അത്ഭുതപ്പെടുത്താൻ കർപ്പൂരം കത്തിച്ച് വെള്ളത്തിലിട്ടു.അത് വെള്ളത്തിൽ ഓടിനടന്നു.പിന്നെ എന്തൊക്കെയോ പറമ്പിൽ കൊണ്ട് കുഴിച്ചിട്ടു.വെള്ളം കുടി എന്ന പേരിൽ മറ്റ് ചില ചടങ്ങുകളും നടന്നിരുന്നു.ഞാൻ ഇവരെ വിരൽഞൊടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്ന് അനുകരിച്ച് വീട്ടുകാരെ ചിരിപ്പിക്കുമായിരുന്നു. എന്റെ വല്യപ്പന്റെ അപ്പന്റെ പേര് ചന്തിരൻ ആയിരുന്നു.അദ്ദേഹത്തിന്റെ കാലത്താണ് ഞങ്ങൾ ക്രിസ്തുമതത്തിലേക്ക് മാറിയത്. ആചാരങ്ങൾ പലതും പിന്നെയും തുടർന്നു. ഇതിൽ പള്ളിക്കാർ അസ്വസ്ഥരായിരുന്നു.വല്യപ്പൻ മരിച്ചപ്പോഴും ചാച്ചന്റെ ചേട്ടൻ മരിച്ചപ്പോഴും വെമ്പള്ളിക്കാവിലായിരുന്നു കുടിയിരുത്തിയത്.പള്ളിയിൽ അടക്കി. കുഴിമാടങ്ങളിൽ ആദവും അവ്വയും ചെടികൾ നിന്നു.അവയിൽ പൂവുകൾ വിടർന്നു.ഇത് എന്നിൽ ഒരു സങ്കരത സൃഷ്ടിച്ചു.ഇത് മനസിലാക്കിയിട്ടാവണം ഒരു സവർണ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട സ്ത്രീ എന്നോടൊരിക്കൽ അന്യമതത്തെ നിന്ദിക്കണം സ്വന്തം മതത്തെ വന്ദിക്കണം എന്ന് പറഞ്ഞത്.അത് ശരിയല്ല എന്നുപറയേണ്ടിവന്നു.ആകാശത്തിന് ഏഴുതട്ട് ഉണ്ടെന്നും ദൈവം ഏഴാമത്തെ തട്ടിലാണ് ഇരിക്കുന്നതെന്നും ആ സ്ത്രീ എന്നോട് പറഞ്ഞു.എന്റെ ഹിന്ദുക്കളായ കൂട്ടുകാരോടൊപ്പം ഞാൻ വെമ്പള്ളിക്കാവിലെ കുളത്തിൽ കുളിച്ചു.ഒരുദിവസം ഭയന്ന ഞാൻ കുളത്തിൽ താഴേണ്ടതായിരുന്നു.വിജയൻ രക്ഷിച്ചു.കുളങ്ങൾ എനിക്ക് പേടിയായിരുന്നു.അവയുടെ ആഴം എന്നെ പേടിപ്പെടുത്തി.ഏറ്റവും വലിയ കുളമായ കടലുകണ്ടാൽ പേടിയില്ല താനും.

വല്യപ്പൻ ഒരു ചെണ്ടക്കാരനായിരുന്നു.ഇച്ചാൻ എന്നാണ് അമ്മമാർ അദ്ദേഹത്തെ വിളിച്ചിരുന്നത്.പൊട്ടിയ ഒരു ചെണ്ട വീട്ടിലിരുന്നതേ എ എനിക്ക് ഓർമയുള്ളു.വയസ്സായ കാലത്തെ വലിയപ്പനെ മാത്രമേ ഓർക്കുന്നുള്ളു. ചെണ്ടയുടെ പാരമ്പര്യം മക്കളാരും ഏറ്റുവാങ്ങിയില്ല.അപ്പോഴേക്കും സിനിമയും ഗാനമേളയും വളർന്നുകഴിഞ്ഞു. ചാച്ചൻ തബലിസ്റ്റായി.അറുമൂണിപ്പെട്ടി വായിക്കും, പാട്ടുപാടും. ചാച്ചന്റെ ചേട്ടനും തബല കൊട്ടുമായിരുന്നു.ഇവർ തമ്മിൽ പിണങ്ങി.ഇവരിലാരാണ് നല്ല തബലിസ്റ്റ് എന്നത് ഞങ്ങളുടെ ഇടയിൽ ഒരു തർക്കവിഷയം ആയിരുന്നു.ആധികാരികമായ രീതിയിലാണ് ചാച്ചന്റെ ചേട്ടൻ തബലയെ സമീപിച്ചിരുന്നത്.തബലയെ സംബന്ധിച്ച ഒരു ഹിന്ദി പുസ്തകം അദ്ദേഹം സൂക്ഷിച്ചിരുന്നു.ഹിന്ദി വിദ്വാൻ ആയിരുന്നു അദ്ദേഹം.വെമ്പള്ളി ബാങ്കിലെ അറ്റണ്ടറായിരുന്നു. ചാച്ചൻ സാമ്പത്തികമായ ബുദ്ധിമുട്ട് ഉണ്ടായപ്പോൾ തബല കൊട്ടാൻ പോകാതായി.ഞങ്ങൾ മക്കളെ അദ്ദേഹം തബല പഠിപ്പിച്ചു.നാ ധിൻ ധിന്ന നധിൻ ധിന്ന,താ താ തിരുകിടുതാ,ഗുധന ധീം തനധീം തുടങ്ങിയ താളങ്ങളോക്കെ പഠിച്ചത് ഞാനോർക്കുന്നു.ഞാൻ പക്ഷേ പിന്മാറി.തബലയിൽ തന്റെ ജീവിതം തെളിഞ്ഞുകണ്ടു ചേട്ടൻ തബല മാത്രമല്ല,ബോങ്കോസ്സും പഠിച്ചു.അല്പം ഡാൻസും.പുതിയ ഗുരുക്കന്മാരെ തേടി ചേട്ടൻ പോയി.അങ്ങനെയാണ് നടേശനാശാന്റെ ശിഷ്യനായത്.തബലയോടുള്ള ചേട്ടന്റെ ഒടുങ്ങാത്ത ആവേശം ഒരുപാടുപേരെ വീട്ടിൽ എത്തിച്ചിട്ടുണ്ട്.സാംസൻ എന്ന ഓർഗനിസ്റ്റ് ഏറെ ശ്രദ്ധേയനായിരുന്നു.അസാധാരണമായ വൈദഗ്ധ്യം ചെറുപ്പത്തിലേ പ്രകടിപ്പിച്ചിരുന്നു അയാൾ.ഓർഗനിൽ പറക്കും.സാംസന്റെ ചേട്ടൻ ജയിംസും വീട്ടിൽ വരുമായിരുന്നു.ഞങ്ങൾ എല്ലാവരും രണ്ടുപായകൾ ഒരുമിച്ചിട്ടാണ് കിടക്കുക.ബാലേക്കാരനായിരുന്ന ഒരു ആശാൻ ഒരുപാടുകാലം വീട്ടിൽ താമസിച്ചിരുന്നു.പിന്നെ ഒരു കാലത്ത് അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹം ഒരു അഭ്യാസിയായി മാറിയിരുന്നു.സ്വരപ്പതർച്ചയുള്ള ഒരാളായിരുന്നു അദ്ദേഹം.ആ സ്വരം ഇപ്പോഴും എനിക്ക് കേൾക്കാം.കലാകാരന്മാരുടെ ഒരു പ്രത്യേകതയായി ഞാൻ കണ്ടിട്ടുള്ളത് ഉറക്കം ആണ്.ഇവരൊക്കെ പകൽ ഒരു പത്തുമണിയായാലേ എണീക്കൂ.ചാച്ചൻ തബല പഠിച്ചത് കോട്ടയത്തുള്ള ആരിൽ നിന്നോ ആയിരുന്നു.കോട്ടയം തമ്പി എന്നൊരാളെപ്പറ്റി ചാച്ചൻ പറയാറുണ്ടായിരുന്നു.കോട്ടയത്ത് ധാരാളം കലാകാരന്മാരുണ്ട്.ഇവരുടെ വേരുകൾ എവിടെയാണ്?ഒരുപക്ഷേ കൊച്ചിയിൽനിന്ന് ഒരു വരവരച്ചാൽ ഇവരിലെത്തുമോ?എന്റെ ഊഹത്തിന്റെ കാരണമിതാണ്.ചെണ്ട ഒരു കേരളീയവാദ്യോപകരണമാണ്.തബല പക്ഷേ ഹിന്ദുസ്ഥാനിയാണ്.കോഴിക്കോടും കൊച്ചിയുമൊക്കെയാണല്ലോ ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും മറ്റും സ്ഥലം.ഏതായാലും ചെണ്ടയിൽ നിന്ന് തബലയിലേക്കുള്ള ഒരു മാറ്റമാണ് ഞങ്ങളുടെ കുടുംബത്തിൽ സംഭവിച്ചത്. തബലയും ഡക്കയും തണുപ്പുകാലത്ത് രോഗികളാകും.ഒരു കീറ് കമ്പിളി അതിന്റെ മുഖത്ത് വച്ചിരിക്കും.എന്നിട്ടാണ് തുണിക്കവറിൽ അതുവയ്ക്കുക.കൈക്ക് നല്ല ഓട്ടം കിട്ടാൻ അതിൽ പൗഡർ ഇടുമായിരുന്നു.ഇടയ്ക്കിടയ്ക്ക് കട്ടമുറുക്കും.എന്നാലും തബല പൊട്ടിപ്പോകുന്നു.അതിന്റെ തോലിൽ തുളവീഴുന്നു.കവി പി.പി.രാമചന്ദ്രൻ വീട്ടിൽ വന്നിട്ടുണ്ട്.അദ്ദേഹം തബലവായിക്കുന്ന ആളാണെന്നറിഞ്ഞപ്പോൾ ഞങ്ങൾക്കേറെ സന്തോഷം തോന്നി.ഞങ്ങൾ തബല വായിക്കുക എന്ന് പറയാറില്ല.തബല കൊട്ടുക എന്നേ പറയാറുള്ളു.ചേട്ടൻ ഇപ്പോഴും തബല കൊട്ടാൻ(വായിക്കാൻ) പോകാറുണ്ട്.

എന്റെ ഓർമയിൽ കൊടും ദാരിദ്ര്യം ഉണ്ട്.അത് എല്ലാവർക്കും ഉണ്ടായിരുന്നു.അങ്ങനെയിരിക്കേ കല്ലുമടകൾ പട്ടിത്താനത്ത് പ്രവർത്തിച്ചുതുടങ്ങി.അത് ധാരാളം വീടുകളെ കഷ്ടപ്പാടിൽനിന്ന് മോചിപ്പിച്ചു.എന്നാൽ വലിയ ദുരിതങ്ങളും അത് തന്നു.തമരുകുത്തിയഴിച്ച ഒരാളുടെ കൈ അറ്റുപോയതാണ് അത്തരം ദുരന്തങ്ങളിൽ ഞാൻ ആദ്യം ഓർക്കുന്നത്.വെടിപൊട്ടിയ ശക്തിയിൽ അയാളുടെ കൈ പറന്നുപോയി എന്നാണ് കേട്ടിട്ടുള്ളത്.അയാൾ വാറ്റുപുര ഭാഗത്തായിരുന്നു ജീവിച്ചത്.പിന്നെ മണി,സൈമാച്ചൻ,എന്റെ സഹോദരൻ കുഞ്ഞ്.അങ്ങനെ എത്ര പേർ കല്ലുമടയുടെ ദുരന്തങ്ങൾ ഏറ്റുവാങ്ങി.എട്ടുപത്തു മടകൾ അവിടുണ്ടായിരുന്നു.മടപ്പണിക്കാലത്ത് പരിചയപ്പെട്ട ഒരു തങ്കൻ ഉണ്ടായിരുന്നു.പുറമ്പോക്കിൽ ആണ് താമസിച്ചിരുന്നത്.ഒരു അഭ്യാസിയായിരുന്നു.തങ്കൻ ചേട്ടൻ തമരടിക്കുമ്പോൾ ഞാൻ കമ്പി പിടിച്ചിട്ടുണ്ട്,ചുറ്റികകൊണ്ടുള്ള തീപാറുന്ന അടിയാണ്.പക്ഷേ ഒരെണ്ണം പോലും തെറ്റില്ല.സൈക്കിൾ അഭ്യാസിയും ബീഡികൊണ്ട് മാജിക്ക് കാണിക്കുന്ന ആളും ആയിരുന്നു. ബീഡി വായിൽ നിന്ന് അപ്രത്യക്ഷമാകും.നമ്മുടെ ദേഹത്തുനിന്നോമറ്റോ അതെടുക്കും.സത്യത്തിൽ ബീഡി വായിൽ മടക്കിവയ്ക്കുകയാണ് ചെയ്യുന്നത്.ആ വിദ്യ ഞാൻ ചെയ്തുനോക്കിയപ്പോൾ വാപൊള്ളി.എനിക്ക് വീടുപണിക്കായി സാധനങ്ങൾ ഇറക്കുവാൻ വഴികിട്ടിയില്ല.മുകളിൽ ഒരു കമ്പനിയിൽ ലോഡിറക്കിയിട്ട് ചെറുവണ്ടിയിൽ കൊണ്ടുവരണം.ചെള്ള കേറിയ വഴിയേ ഒരുവിധത്തിൽ സാഹസികമായി എത്തിച്ചത് തങ്കൻ ചേട്ടൻ ആയിരുന്നു.ഇടയ്ക്കദ്ദേഹം വണ്ടിയുടെ മുന്നിലെ മുകൾഭാഗത്ത് തലകുത്തിനിന്നു.ക്യാൻസർ ആണെന്നറിയാതെ അക്കാലമൊക്കെ ജീവിച്ചു.ഈയിടെ മരിച്ചു.പട്ടിത്താനത്തെ എം.സി.റോഡിന്റെ പുറമ്പോക്കിൽ താമസിച്ചവർ ഇന്നവിടെ ഇല്ല.തങ്കൻ ചേട്ടന്റെ തറവാട് അവിടെയായിരുന്നു.തലമുടി വെട്ടുന്ന തൊമ്മിനിച്ചേട്ടനും മക്കളും മറ്റും ഏറെക്കാലം അവിടെ താമസിച്ചു.ഏറ്റുമാനൂരിലെ തീയേറ്ററിന്റെ വാതുക്കൽ നിൽക്കുന്ന ഒരു ചേട്ടന്റെ വീടും അവിടെയായിരുന്നു.അവരുടെ വീടിന്റെ വശത്ത് ഒരു ചുമടുതാങ്ങിയുണ്ടായിരുന്നു.അതിനാൽ ആ സ്ഥലത്തിന് ചുമടുതാങ്ങി എന്ന് പേരുണ്ടായി. ചുമടുതാങ്ങി ഇപ്പോഴുമവിടെയുണ്ട്.അവിടന്ന് ഏഴാമത്തെ വളവിങ്കൽചില വീടുകൾ ഉണ്ടായിരുന്നു.അവിടെ വളവിൽകണ്ട ഒരു പ്രണയം എന്റെ കവിതയിൽ എഴുതപ്പെട്ടു.വളവിൽനിന്നുള്ള പ്രണയം വളവിനപ്പുറത്തെ അപകടം അറിയുന്നില്ല. പുറമ്പോക്കുകളിലെ ജീവിതം പറയാതെ ഒരു കാലത്തെ പട്ടിത്താനത്തെ അടയാളപ്പെടുത്താൻ കഴിയില്ല.ആ പാതയോരം വെമ്പള്ളിയിലെത്തുന്നതിനുമുൻപായിരുന്നു ശങ്കു എന്ന മുടിവെട്ടുകാരന്റെ വീട്.മദ്യപാനിയായിരുന്നു.വെമ്പള്ളിയായിരുന്നു ഞങ്ങളുടെ അടുത്ത ചന്ത.മാച്ചി എന്ന പേരുള്ള ഒരു സ്ത്രീയായിരുന്നു ഉണക്കമീൻ വിറ്റിരുന്നത്.ഞാൻ അവരുടെ അടുക്കൽ മീൻ മേടിക്കാൻ പോകുമായിരുന്നു.ഞായറഴ്ചയായിരുന്നു അവിടത്തെ ചന്ത.ചുണ്ണാമ്പ് വിൽക്കുന്ന ഒരു മുത്തശ്ശിയും അവിടെ ഉണ്ടായിരുന്നു.അവിടത്തെ ഷാപ്പിൽ നിന്ന് ചാച്ചൻ എനിക്ക് ഒരു ഗ്ലാസ് തെങ്ങുംകള്ള് വാങ്ങിത്തന്നു.കൂടെ ഒരു കപ്പയും പന്നിക്കറിയും.ആ കള്ളിന്റെ വീര്യം ഇന്നും എന്റെ ഓർമയിൽ ഉണ്ട്. അന്നൊക്കെ ആരെങ്കിലും മരിച്ചാലോ കല്യാണമുണ്ടെങ്കിലോ വീട്ടിൽ നിന്ന് ചാച്ചനും ചാച്ചന്റെ ചേട്ടനും എല്ലാം പുറപ്പെടുകയായി.പോണവഴിക്കാണ് അവരുടെ ഷേവിംഗ്.ഞങ്ങളെയെല്ലാം വഴിയിൽ നിർത്തി പിന്നൊരു കള്ളുകുടി.അങ്ങനെ ഒരു നേരത്താണ് അവിടെ എത്തുക.വല്യപ്പന്റെ കാലത്ത് ഒരു കല്യാണത്തിന് പോയതിനേപ്പറ്റി എന്റെ ഒരു ചേട്ടൻപറഞ്ഞു ഞാൻ കേട്ടത് ഇങ്ങനെയാണ്.വല്യമ്മയും വല്യപ്പനും ചേട്ടനുമെല്ലാം പുറപ്പെട്ടു.പക്ഷേ കൂടല്ലൂർ ചെറുകാട് ഷാപ്പിലെത്തി വല്യപ്പൻ അല്പം കുടിച്ചു.പിന്നെ കടതിണ്ണയിലെവിടെ കിടന്ന് രാവിലെയാണ് യാത്ര തുടർന്നത്.അന്ന് ഞാൻ കണ്ടിട്ടുള്ള പലർക്കും എളിയിൽ പിച്ചാത്തിയുണ്ടായിരുന്നു.മുറുക്കാന് പാക്കു മുറിക്കാനും പൊകല മുറിക്കാനുമായിരുന്നു അത് ഉപയോഗിക്കുക.

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleബുദ്ധരൂപം - ഡോ.എം.ബി മനോജ്Next article ഒരു സിനിമാ ഭ്രാന്തനാണ് ഞാൻ:ബിനീഷ് കെ അച്യുതൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos