തുള്ളിയായിരുന്നപ്പോൾ
തുള്ളി
ഒറ്റത്തുള്ളിയായിരുന്നു
കടലായിരുന്നപ്പോൾ
കടലും
ഒറ്റത്തുള്ളിയായിരുന്നു
മുറിയാൻ തയ്യാറാണ്
നീ ചുണ്ടോടു ചേർക്കുമെങ്കിൽ
ആകാശത്ത് ചെന്നപ്പോഴാണ്
ആകാശത്തേയ്ക്കിനിയും
ദൂരമുണ്ടെന്ന് മനസിലായത്
അതുകൊണ്ടാണ്
തിരികെപ്പോന്നതെന്ന് പട്ടം
കുന്നിൽ മുകളിലെയൊറ്റ
മരത്തിൻ്റെയിലകളിലേക്ക്
ഞെടുപ്പുകളിലേക്ക്
ചില്ലകളിലേക്ക്
മുറിവുകളിലേക്ക്
പടർന്നുകയറുന്ന
കോടമഞ്ഞുപോലെ
എൻ്റെ ഞരമ്പിലേക്ക്
സിരകളിലേക്ക്
രക്തത്തിലേക്ക്
മുറിവുകളിലേക്ക്
പടർന്നുകയറേണമേ
പ്രണയമേ
കൈയിൽ
വിയർത്തുരുകിയ
നാരങ്ങമിഠായിയുടെ
മണമായിരുന്നു
പറയാതുരുകിയ
പ്രണയത്തിൻ്റെ മണം
