നേരം:
ദിനരാത്രങ്ങൾക്ക് വേനലിന്റെ
നരനിറം.
തൊണ്ടയിടുക്കുകളുടെ
ആഴങ്ങളിലെ നനവിലേയ്ക്കും
താണിറങ്ങുന്ന മറവിസ്പർശ്ശം. ശുഷ്കിച്ചൊഴുക്കുതുടരുന്നൊരു
നീർച്ചാൽ; കലങ്ങിയ മനസ്സ്.
ഞെട്ടിൽനിന്നടർന്നുപിരിഞ്ഞ്
വെറുങ്ങലിച്ച രണ്ടിലകൾ
ചുരുങ്ങിക്കൊണ്ടിരിയ്ക്കുന്ന ജലവിസ്തൃതിയുടെ
ഉപരിതലത്തിൽ
കറങ്ങിത്തിരിയുന്നു;
ഒരിക്കലും ഒന്നായിരുന്നതേയില്ലെന്ന
നാട്യങ്ങളിൽ.
പദസ്വനങ്ങളോരോന്ന്
അരികെവന്ന് മറുകരകടക്കുമ്പോഴും
അലകളുടെ ഉലഞ്ഞുമറിയൽ.
വന്യമായ പലതുകളുടെ
ചവിട്ടിമെതിയ്ക്കലുകളിൽ
ഉയർന്നുപൊങ്ങുന്ന
തവിട്ടുകലക്കത്തിന്
വിഷം വമിക്കുന്ന പുകയുടെ
ആകാരവും, നിറക്കടുപ്പും.
കാഴ്ചപ്പുറത്തിന്റെ അതിരുകളിലേയ്ക്ക്
നിശ്ചലമായ ഒരു നോട്ടം;
വസന്തത്തിലേയ്ക്കുള്ള
മടക്കശ്രമങ്ങൾക്കൊടുവിലെ
മുഖാമുഖം.
ചിലനേരത്ത് ഇങ്ങനെമാത്രം!
അന്യമായതിന്റെയൊക്കെയും
മുന്നോട്ടുപോക്കുകളെ നിരീക്ഷിച്ച്
വെറുതെയിരിയ്ക്കയല്ലാതെ
ഒന്നും ചെയ്യാനില്ലാതെ.
നിരർത്ഥതകളുടെ സമയഗതിയ്ക്ക്
സാക്ഷിയായി നിലകൊൾകേ
പതിയെ കുതിർന്നലിഞ്ഞില്ലാതാവുന്നുണ്ട്
ഓളങ്ങൾക്കുമേലെ ഇളകുന്ന
കടലാസുവള്ളങ്ങൾ
ചിലത്.
കാണാവുന്നുണ്ട് കടുംചായത്തിന്റെ കലർപ്പുകൾ
നേർത്തുവന്ന്
കൈത്തലങ്ങളിലേയ്ക്ക്
ഒഴുകിയെത്തിത്തുടങ്ങുന്ന
തിരികെവരവിന്റെ കണികകൾ..
