സ്വന്തമായിരുന്നതെല്ലാം
ഈ കണ്ണുകളിൽ കാണുന്നുണ്ട്
നിങ്ങൾ ഒളിച്ചുവെച്ചതെല്ലാം
ഈ വിരൽ നടുവിലെ
ദൂരദർശിനിയിൽ പതിഞ്ഞിട്ടുണ്ട് .
ഒരു ചിരിമാത്രം ഞാൻ നൽകുന്നു
സ്നേഹത്തിൻ്റെ മുഖങ്ങളെ
നീ മുറിച്ചുകളഞ്ഞപ്പോഴാണ്
നിങ്ങളോട് കൂട്ടുകൂടിയ
പക്ഷികളെല്ലാം പറന്നുപോയത് .
ഞാൻ പെറ്റ ഉറവകൾക്ക്
കൈയ്യും കാലും തലയും ചെവിയും
കണ്ണും മൂക്കും മനസ്സും വെച്ചുതന്നപ്പോൾ
നിങ്ങളാ ശരീരത്തിലെല്ലാം
ഉണങ്ങാത്ത മുളയ്ക്കാത്ത
മുറിവുകളുണ്ടാക്കി ചിരിച്ചു .
നോക്കു
നോക്കു ഞാനണിഞ്ഞ ഈ കല്ലകളിൽ
മരിച്ചുപ്പോയ ഒരു പക്ഷിയുടെ തൂവലിന്
കാറ്റും വെളിച്ചവും ജീവൻ വെപ്പിക്കുന്നു .
നോക്കു .
എൻ്റെ ശരീരത്തിൻ്റെ ചുളിവുകളിലേക്ക്
മരങ്ങൾ കുലുക്കിയിട്ട കായകളെല്ലാം
മുളപ്പൊട്ടി മുളപ്പൊട്ടി വിരിയാറായിട്ടും
മണ്ണില്ലാതെ തിരിച്ചുപോവുന്നു
മണമില്ലാതെ തിരിച്ചുപോവുന്നു .
നോക്കു …. നോക്കു
എന്താണ് നീ കണ്ടത്
എന്താണ് നീ തൊട്ടത്
എന്താണ് നീ എടുത്തത് .
നോക്കു .
നോക്കികൊണ്ടേയിരിക്കു .
വെളിച്ചങ്ങളിലേക്ക് ഇരുൾ കടന്നുവരുമ്പോൾ
വെളിച്ചത്തെ ആഗ്രഹിക്കുന്ന നീ
ഒന്ന് തിരിഞ്ഞു നോക്കുക
ഒന്ന് തിരിഞ്ഞു നോക്കുക .
നോക്കു
നോക്കികൊണ്ടേയിരിക്കു .

Sukumaran chaligatha