മായ്ക്കുന്തോറും എഴുതി മുളയ്ക്കുന്ന
ചുമർ പായലുകളാണ് നിറയെ.
മഷിത്തണ്ടിൽ ഉപ്പുറ്റിച്ചെഴുതിയ
വിയർപ്പു മണക്കുന്ന കഥകൾ
മുറി
വലിച്ചിട്ട ഒരു തെരുവു മൂലയാണ്.
ഉടലിനെ വിഴുങ്ങുന്ന മഞ്ഞ വെളിച്ചങ്ങളാണ്.
ഇരുട്ടു പായയിൽ പൊട്ടിച്ചിരിച്ച പൈങ്കിളിച്ചൊല്ലുകളുടെ കുപ്പിവളകളാണ്.
അഴിഞ്ഞ ഉടലിനെ കണ്ട് സ്വയം കണ്ണടച്ച വാതിലുകളാണ്.
ഇടയ്ക്കതിന് ,
കയറിയിറങ്ങുന്ന ശരീരങ്ങളുടെ ഗന്ധമാണ്.
വാതിൽക്കൽ പടർന്ന കൊലുസുകളുടെ ശബ്ദമാണ്.
ജനൽപ്പാളിയിൽ ചെടികൾക്ക് പകരം
ബ്രാ വള്ളികൾ തൂക്കിയിടാറുണ്ട്.
മുലയോടൊട്ടി നിൽക്കുന്ന അതിൻ്റെ ഹുക്കുകൾ അവിടത്തെ പെണ്ണുങ്ങൾ കടിച്ചു തുപ്പാറുണ്ട്.
വലിച്ചിട്ട പുസ്തകങ്ങളുടെ ഉറക്കമെണീറ്റ താളിൽ
അരങ്ങു കേറാത്ത കവികൾ കയറിയിറങ്ങാറുണ്ട്.
ആരും ആരെയും ഒരുക്കി വയ്ക്കാറില്ല.
നിലം നിറയെ പാറി നടക്കണ മുടിക്കഷണങ്ങളാണ്.
അറച്ചു നോക്കരുത്.
നിൻ്റെ അംശം മണ്ണിൽ പടർന്നതാണ്.
തറേലുറങ്ങണ വിരികൾക്ക് നടുവിൽ
കോർത്ത് കെട്ടിയ
നാല് മണ്ണിരകളുണ്ട്.
ഓരോ കട്ടിലിനും ഒറ്റ വലിപ്പുള്ള മേശകളാണ്.
അവയ്ക്കിടയ്ക്കൊക്കെ ജനലുകൾ ഉണ്ടാകാറില്ല.
ആദ്യത്തെ മേശവലിപ്പിലെ
മരപ്പാളിക്കും ഡയറിക്കുമെല്ലാം
നോർത്തിന്ത്യയിലെ ചന്ദനത്തിരികളുടെ മണമാണ്.
അതിടയക്ക് മഴ നനയാൻ പോകും
എത്ര തിരിച്ചു കയറിയാലും വെള്ളം തോരാറില്ല.
രണ്ടാമത്തെ മേശ ചുവരുകൾക്ക് താഴെ നിന്ന് എല്ലായ്പ്പോഴും പ്രണയിക്കുന്നു.
അതിനിടയക്ക് പല്ലിച്ചിലമ്പലിൻ്റെ സ്വരമാണെന്ന പറയാറുണ്ട്.
മൂന്നാമത്തെ മേശ നിശബ്ദമായാണ് ചിരിക്കുന്നത്.
പുസ്തകത്താളിൽ നിന്നവ രഹസ്യങ്ങളെ ചൂഴ്ന്നെടുക്കാറുണ്ട്.
നാലാമത്തേതൊരു പഴകിയ കെട്ടിടമാണ്
എന്താണെന്നു ചോദിച്ചാൽ
അതു ചിതലരിച്ച് തീർന്നെന്നു കരുതുക.
ഇതിൻ്റെയൊക്കെ ആഴങ്ങളിലാണ്
മുറി ഹൃദയമിടിപ്പളക്കുന്നത്.
അലസമായതെന്തും പ്രകൃതിയാണ്.
ആരുമൊന്നും ഒരുക്കിവയ്കരുത്.
ഒടുവിൽ കയറി ചെല്ലുമ്പോൾ
ഇതെങ്കിലും ബാക്കിയാകട്ടെ…..
