നഗരപ്പുലരിയുടെ ജനൽച്ചില്ലിന്മേൽ
പോയരാത്രിയിലെ മഴയുടെ
അവശേഷിപ്പുചിത്രം.
നേർത്ത ഈ നിമിഷത്തെ
വാക്കാലെഴുതണമെന്നൊരു
തോന്നലിന്റെ വ്യർത്ഥമാം
മിടിപ്പ്.
ദൃഷ്ടിയുടെ വൃത്തത്തിൽ
ആളനക്കമില്ലാത്ത വീട്ടുബാൽക്കണികളും,
പുകമഞ്ഞുപുതപ്പിനപ്പുറത്തെ
കോൺക്രീറ്റുവൃക്ഷങ്ങളും.
നോക്കുപുറത്തെ തീവണ്ടിസ്റ്റേഷനിൽനിന്ന്,
നിർമ്മാണശാലയിൽ അവിശ്രാമം ചലിയ്ക്കുന്ന യന്ത്രങ്ങളിൽനിന്ന്
ഒരേനേരം സഞ്ചരിച്ചെത്തുന്ന
തുടർശബ്ദങ്ങൾ.
ഇതിനൊക്കെയുമിടയിൽ
അരികിലൂടെ;
എന്നാലെന്നാൽ പിടിച്ചെടുക്കപ്പെടാനാവാതെ
കടന്നുപോകുന്ന
മറ്റൊരായിരം തരംഗങ്ങൾ.
മുൻപൊട്ടേറെ പാടുകൾ പതിഞ്ഞ
മരഫ്രെയിമിനുമേൽ അതിവ്യതിരിക്തമായ
എന്റെ പെരുവിരൽ
അൽപനേരത്തേയ്ക്കുമാത്രമായി
ഒരടയാളംചാർത്തുന്നു.
എല്ലാംതന്നെ തികച്ചും അനിശ്ചിതവുമല്ല.
മേശയ്ക്കുമേൽവച്ച ചെടിപ്പാത്രത്തിൽ
ഇന്നലെ മൊട്ടായിരുന്നതൊന്ന്
വിരിയാനൊരുങ്ങുന്നു.
അതേറ്റുവാങ്ങുന്ന
മൈലുകൾതാണ്ടിയെത്തുന്നൊരു
വെളിച്ചത്തിന്റെ സ്പർശ്ശത്തെ,
ഒരിലത്തളിർപ്പിന്റെ കനിവിനെ
അകമേയ്ക്കെടുക്കുന്നൊരു ശ്വാസകണത്തിലൂടെ
എനിക്ക് അറിയാനാവുന്നു.
എന്റെ കാൽവയ്പ് പതിയുന്ന
മാർബിൾനിലം,
പ്രധാനഗേറ്റിനിപ്പുറത്തെ
തണൽപാകുന്ന മഴമരം,
അതിന്റെ പച്ചപ്പിനെത്തേടി എട്ടുനിമിഷത്തിന്റെ
ദീർഘമായ യാത്രചെയ്ത സൂര്യകിരണം,
നന്നേ വ്യാകുലമായിരുന്ന
തലേ ഗ്രീഷ്മസന്ധ്യാവാനിൽനിന്ന്
എന്നേ എരിഞ്ഞടങ്ങിയ ചില നക്ഷത്രങ്ങൾ
എന്നിലേയ്ക്കുനീട്ടിയ സ്മിതങ്ങൾ!
ഇന്നലെയുടെ ഒരു നാമ്പ്
എന്റെ ഇന്നിനെ വന്നുതൊടുന്നു.
ഇന്നലേയ്ക്കും, നാളേയ്ക്കുമിടയിലെ
സുപ്രധാനകണ്ണിയായ ഈയൊരു നിമിഷം
സകലതും പ്രദക്ഷിണംവയ്ക്കുന്ന
അനന്തതയുടെ കേന്ദ്രം എനിക്കുള്ളിലും
ഒരു നേരിയതല്ലാത്ത ചലനം
സൃഷ്ടിയ്ക്കുന്നതിൽ
എന്താണത്ഭുതം!