‘ഹലോ, ഉമ്മൻ ചാണ്ടി സാറിന്റെ പി.എ അല്ലേ?’
‘ഉമ്മൻചാണ്ടി തന്നെയാണ് സംസാരിക്കുന്നത്. പറഞ്ഞോളൂ’
!!!

ഒന്നോ രണ്ടോ ആഴ്ചകൾക്ക് ശേഷം
എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ വച്ചായിരുന്നു ജനസമ്പർക്ക പരിപാടി. കൽപറ്റ ടൗൺ തിരക്കൊഴിയുന്ന ലക്ഷണമൊന്നും പ്രകടിപ്പിക്കുന്നുണ്ടായിരുന്നില്ല. രാത്രി വൈകിയ സമയമാണ്. ഏകദേശം അവസാന ഘട്ടത്തിലേക്ക് എത്തികൊണ്ടിരിക്കുകയാവണം. രാവിലെ വയനാട്ടിൽ നിന്നും കോഴിക്കോടേക്ക് പോകുമ്പോൾ ചുരത്തിൽ വച്ച് കൊടി വച്ച വെളുത്ത കാറ് അകമ്പടിയോടെ മുകളിലേക്ക് കയറി പോകെ ഒരു നോട്ടം കിട്ടിയിരുന്നു. രാത്രി തിരിച്ച് എത്തുമ്പോഴും കക്ഷി അവിടെയുണ്ട്. അച്ഛൻ വണ്ടി സൈഡ് ആക്കി. സിഗരറ്റ് വലിക്കാനായിരിക്കണം. വേണമെങ്കിൽ ഒന്നതിലേ പോയിട്ട് പോരെന്ന് പറഞ്ഞു. വൈകരുതെന്നും ഓർമിപ്പിച്ചു. അന്ന് പത്ത് കഴിഞ്ഞ് +1 അഡ്മിഷന് കാത്തിരിക്കുന്ന സമയമാണ്. ഗ്രേസ് മാർക്ക് ആഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏകജാലക സംവിധാനത്തിലുള്ള ഒരു നേരിയ പിശക് ശ്രദ്ധയിൽ ഉണ്ടായിരുന്നു. എന്തായാലും ആൾ അടുത്തുണ്ടല്ലോ നേരിട്ട് തന്നെ ഒന്നു പറഞ്ഞു കളയാമെന്നു കരുതി. വേദിക്കരികിൽ എത്താൻ പ്രയാസമൊന്നും ഉണ്ടായില്ല. ഒരു പോലീസുകാരൻ എന്താന്നോ എങ്ങോട്ടാന്നോ അങ്ങനെ എന്തോ ഒന്ന് ചോദിച്ചു. ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. കൂടുതൽ ഒന്നും ചോദിക്കാതെ മുന്നിലേക്ക് പൊക്കോളാൻ പറഞ്ഞു.( കൗതുകം കൊണ്ടാവണം. ഒറ്റക്ക് വേദിയിലേക്ക് കേറി പോകുന്ന ‘കണ്ടാൽ ‘ പത്താം ക്ലാസും പറയാത്ത ചെക്കനെ എല്ലാവരും കൗതുകത്തോടെയാണ് നോക്കിയിരുന്നത് എന്ന് ഇപ്പോൾ തോന്നുന്നു.) കാര്യം മുഴുവനായി കേട്ടു. ഒന്നു രണ്ടു വിശദാംശങ്ങൾ ഇങ്ങോട്ട് ചോദിച്ചറിഞ്ഞു. “എഴുതി കൊണ്ടു വന്നിട്ടുണ്ടോ?”
” ഇല്ല “
” ഒരു വെള്ള കടലാസിൽ എഴുതി തരണം.കടലാസുണ്ടോ?”
“ഇല്ല”
“അവിടെ ചോദിച്ചാ മതി കേട്ടോ. തരും”
പരിപാടി അവസാനിച്ചിട്ടുണ്ട്. പോകുന്നതിന് മുൻപ് പെട്ടന്ന് എഴുതിക്കോ . ആരോ പറഞ്ഞു. മഴക്കാലമായിരുന്നു. വേദിയുടെ ചളിയും മണ്ണും പറ്റിയ പരവതാനിക്ക് മുകളിൽ വച്ച് അറിയാവുന്നതു പോലെ എഴുതി. ആദ്യമായെഴുതിയ അപേക്ഷ ആണെന്നാണ് ഓർമ. ആരോ ഒരു ബ്രൗൺ കവർ ഒഴിച്ചു കൊണ്ടു തന്നു. അതിലിട്ട് നേരിട്ട് തന്നെ ഏൽപ്പിച്ചു. “വിശദമായിട്ട് എഴുതിയിട്ടില്ലേ.. ശരി.എന്താ പേര്?”
അതുൽ
“അതുൽ മുൻപ് വിളിച്ചിരുന്നു അല്ലേ.. ശരി പൊയ്ക്കോളൂ. നോക്കാം കേട്ടോ.”
താഴേക്ക് ഇറങ്ങുമ്പോൾ വേദിയിലുണ്ടായിരുന്ന മറ്റൊരു ഖദർ ധാരി അടുത്ത് വന്ന് പേരും സ്കൂളും വിശേഷങ്ങളും ചോദിച്ചു. വടിവിൽ മടക്കിയ ഒരു പൊന്നാട കൈയിൽ വച്ചു തന്ന് എടുത്തോളാൻ പറഞ്ഞു. സത്യമായും അതാരായിരുന്നെന്ന് ഒരു പിടിയുമില്ല. അതിപ്പോഴും വീട്ടിലിരിക്കുന്നു.
അതുൽ പൂതാടി