1999-2000 കാലത്ത് കൊല്ലം പള്ളിമുക്കിൽ ബി.എഡിന് പഠിക്കുന്ന കാലത്താണ് കവി എ. അയ്യപ്പനെ അടുത്തു പരിചയപ്പെട്ടത്. കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കുങ്കുമം വാരികയുടെ അന്നത്തെ പത്രാധിപർ കെ.സി മധുവാണ് അയ്യപ്പനെ ‘നന്നായി’ പരിചയപ്പെടുത്തി തന്നത് എന്ന് പറയുന്നതാവും ശരി. അതിന് മുമ്പ് ഈ ഇഷ്ട കവിയെ പലതവണ കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെടാൻ അവസരം ലഭിച്ചിരുന്നില്ല (1990 കളിലെപ്പോഴോ കോഴിക്കോട്ടെ മൾബെറി ബുക്ക്സിൽ വെച്ചാണ് ആദ്യമായി അയ്യപ്പനെ കണ്ടതെന്നാണ് ഓർമ്മ. ഷെൽവിയുമൊത്ത് സംസാരിച്ചിരിക്കുന്ന അയ്യപ്പൻ…) ജോൺ അബ്രാഹാമിനെപ്പറ്റി ചുള്ളിക്കാട് പറഞ്ഞ ‘ശിഥില ജീവിതത്തിന്റെ ഭ്രാന്ത രൂപകം’ എന്ന പ്രയോഗം ഏതൊക്കെയോ അളവിൽ ഫിറ്റായ കവി (സോറി. ‘ഫിറ്റായ ‘ എന്ന വാക്കിന് മറ്റർത്ഥങ്ങളൊന്നുമില്ല. മദ്യപിച്ച കടമ്മനിട്ടയെയും മദ്യപിക്കാത്ത കടമ്മനിട്ടയേയും കുറിച്ച് പറയുമ്പോൾ പണ്ട് അയ്യപ്പപ്പണിക്കർ കടമ്മൻ ഇട്ടതും കടമ്മൻ ഇടാത്തതും എന്ന് തരം തിരിച്ചതു പോലെ..) അയ്യപ്പനെ പിന്നെ പലതവണ കണ്ടു … ഒരുപാട് ഓർമ്മകൾ ,തമാശകൾ …. അയ്യപ്പനു കൊടുക്കാനുള്ള അമ്പത് രൂപ കടത്തെപ്പറ്റി പറയാം:അയ്യപ്പനെ ഒടുവിൽ കണ്ടത് മരണത്തിന്റെ ഏതാനും മാസങ്ങൾക്കു മുമ്പ്. കോഴിക്കോട് ഡി.സി ബുക്സിൽ നിന്ന് മൊഫ്യൂസൽ സ്റ്റാന്റിലേക്ക് നടന്നു വരികയായിരുന്നു ഞാൻ. സ്റ്റാന്റിനടുത്തുള്ള അമൃത ബാറിനടുത്തെത്തിയപ്പോൾ അയ്യപ്പൻ എതിരെ വരുന്നത് കണ്ടു. പതിവ് കുശലാന്വേഷണങ്ങൾക്കു ശേഷം അയ്യപ്പൻ ചോദിച്ചു: എന്റെ കയ്യിൽ നൂറു രൂപയുണ്ട് . നിന്റെ കയ്യിൽ നൂറു രൂപയുണ്ടോ?”ഞാൻ: ‘എന്താണ് കാര്യം’അയ്യപ്പൻ (ബാർ ചൂണ്ടി): ‘നമുക്ക് കഴിച്ചിട്ട് പിരിയാം’ഞാൻ :’അയ്യപ്പേട്ടാ- ഞാനതിന് കുടിക്കാറില്ലല്ലോ …’അയ്യപ്പൻ : ഹോ ,താൻ കഴിക്കാറില്ലല്ലേ, നന്നായി …എന്നാൽ നൂറ് രൂപ എനിക്ക് തന്നേക്ക് …..സംഭാഷണത്തിനൊടുവിൽ ഞാൻ അമ്പത് രൂപ അയ്യപ്പനു കൊടുത്തു. അപ്പോൾ അയ്യപ്പൻ: ‘ഇത് അമ്പത് രൂപയല്ലേയുള്ളൂ. ബാക്കി അമ്പത് രൂപ കടമായി വെച്ചോ .ഇനി കാണുമ്പോൾ തന്നാൽ മതി….’പിന്നെ അയ്യപ്പനെ കണ്ടില്ല; ഒരിക്കലും… അമ്പത് രൂപകടമായി ഇന്നും ബാക്കി നിൽക്കുന്നു…
ഓർമ,അയ്യപ്പന് കൊടുക്കാനുള്ളഅമ്പത് രൂപാ കടം:അസീസ് തരുവണ
Previous articleചരിത്രമരം-ബീന എം.വി(രജനി പാലാമ്പറമ്പിലിന്റെ ആനെല്ലിമരം പുല്ലാണ് എന്ന ആത്മകഥയെപ്പറ്റിയുള്ള കുറിപ്പ്)
Next article കവിത ,ഉണക്കമരത്തെ കെട്ടിപ്പിടിക്കുമ്പോൾ:ബിന്ദു കുട്ടൂസ്
