കവിത :
ഒരേയൊരു ചുംബനത്തിനായ് *
ആദിൽ മഠത്തിൽ
കുനുകുനുന്നനെ ചുവന്നകുരുക്കൾ
തിങ്ങി ഇരുകവിളുകളിലും വിങ്ങും
വിളറിയ വെളുപ്പുള്ള മുഖത്തുണ്ട്
പച്ചച്ചുഴികുത്തും പൂച്ചക്കണ്ണുകളും.
പൊടിമീശവരയിട്ട കിളിച്ചുണ്ടിനും
നനയും കീഴ്ച്ചുണ്ടിനും ഇളംറോസ് ,
കമ്പികെട്ടി മഞ്ഞച്ച പല്ലുകൾക്ക –
കത്തു വഴുക്കുന്ന കരിനാവും.
ഇരുകവിളുകളിലും തൊടുമ്പോൾ
നഖമുനകളിൽ പൊടിയും രക്തം .
തുടുത്തെഴുന്നുപടരും കഴുത്തിൽ
ഒളിച്ചിരിക്കും പച്ച ഞരമ്പുകൾ .
ഇറുകുംകണ്ണുകൾക്കു മേൽതൊടും
കരിവരയിട്ട പുരികക്കമാനങ്ങൾ .
കോർത്തുവലിക്കും കോന്ത്രം പല്ലാൽ
കൊത്തിയെന്റെ കീഴ്ച്ചുണ്ട് മുറിക്കും.
നോവിനാലേ തുറന്നിടും വായിൽ
കെട്ടുപിണയും നാവുകളിറുക്കിടും.
കലമ്പും ഉമിനീരിറക്കി കണ്ണിമയ്ക്കെ
പച്ചചുഴിക്കൺകളിലൂർന്നു വീഴും.
അവളുമ്മവെയ്ക്കും സ്വപ്നമുണരും
ചുണ്ടു മുറിഞ്ഞു നീറ്റലിൽ ,നനഞ്ഞ്.
യാചിച്ചിരുന്നു ഞാൻ അവളോട്
ഒരേയൊരു ചുംബനത്തിനായ്
ഒഴിഞ്ഞ ക്ലാസ്സ് മുറിയിലിരിക്കെ
ടൂറുബസ്സിൽ മടങ്ങുമ്പഴും പിന്നെ
വരാന്തയിലും വഴിയോരത്തും
രഹസ്യമായും പരസ്യമായും .
മരക്കൂട്ടത്തിലും താഴ്വാരത്തും
കാത്തു നിന്നു ഞാനവളെ .
പ്രേമമില്ലാതിരിക്കയാൽ മാത്രം
ചുംബിച്ചതേയില്ല അവളെന്നെ !
ചുണ്ടുപിളർത്തി തലനീട്ടും നാവു
തൊട്ട വിരലാലെന്നെ വിളിച്ച്
ഉള്ളങ്കെെ മുത്തി ഊതിപ്പറത്തി
ഞാൻ കൊതിച്ച ഉമ്മകളെല്ലാം
ചിരിയടക്കി കൊഞ്ചിയാടി ഓളും
കൂട്ടുകാരികളും എന്നെ കാണെ
എലിക്കുഞ്ഞിനൊച്ചയുള്ളവൾ
പൂച്ചയെന്നു വിളിപ്പേരുള്ളവൾ !!
ആദ്യ ചുംബനത്തിനായ് കൊതിക്കും കൗമാരത്തിന് , ഇതുവരെ ചുംബിക്കപ്പടാത്തവർക്ക്…
